2015, മേയ് 30, ശനിയാഴ്‌ച

പടുകിഴവൻ കിസ്സ


വയസ്സാകുന്നതിനു മുമ്പ് വയസ്സേറെയായാൽ
വരും പ്രയാസമെന്നു ശങ്കിച്ചേൻ.
ശേഷി കുറയും;
ശേമുഷിയും.

വയസ്സിനു വൃദ്ധിയായാൽ ബോധം ക്ഷയിക്കും.

രാജയക്ഷ്മാവും പിടിപെടാം.
ശേഷക്രിയക്ക്‌ ഒരു എം സുകുമാരനെങ്കിലുമുണ്ടാകുമോ എന്നാശങ്കിക്കും.

വയസ്സേറെയായപ്പോൾ, പക്ഷെ, ഇതിലും വലിയ സുഖമില്ലെന്നായി.

തലയിൽ മുടിചൂടാമാനവനാകയാൽ താരനില്ല;
താരശല്യമില്ലെന്നും പറയാം.
താളി വേണ്ട.
നരച്ചു നരജന്മമാകുമെന്നും പേടിക്കേണ്ട.
ഡൈ ഒദ്ദു.
സോപ്പാകാം.
ചീർപ്പും കണ്ണാടിയും വേണ്ട.

ദുർബ്ബലം കണ്ണാകയാൽ രണ്ടായതെല്ലാം ഒന്നായിക്കാണാം.

ശത്രുവും മിത്രവും ഒരുപോലെ.
പാലിനും പാഷാണത്തിനും ഒരേ നിറം.
ഗദ്യത്തിനും പദ്യത്തിനും ഒരേ രസം;
മദ്യത്തിനും.
പകൽവെളിച്ചവും നിലാവെളിച്ചമായി.
നിലാവത്തിട്ട കോഴിയെക്കൂട്ടായി.
കൂവാൻ ഒച്ച പൊങ്ങില്ലെന്നു മാത്രം.

കാതുപതുക്കെയാകയാൽ നാദബ്രഹ്മത്തിന്‍റെ ശല്യമില്ല.

പരബ്രഹ്മത്തിനും പോത്തിനും ഒരേ നാദം.
അനാഹതശബ്ദം.
നാസികയുമനുഗ്രഹിച്ചു.
പൂവിനും പുരീഷത്തിനുമൊരേ മണം.
പണവും പിണവും സമാസമം.
സ്ഥിതപ്രജ്ഞൻ.

ഊണും ഉറക്കവും കമ്മി.

നടത്തം പമ്മിപ്പമ്മി.
എവിടെയെങ്കിലുമൊരു സ്വർഗ്ഗമുണ്ടെങ്കിൽ
അതിതല്ലെങ്കിൽപ്പിന്നെ ഇതെന്താണ്?

വളർന്നുവലുതായി ഒരു വൈദ്യനോ വക്കീലോ

ഒരു പോലീസെങ്കിലുമൊ ആകണമെന്നുറച്ചിരുന്നു.
വളർന്നു .
വലുതായി.
ഒന്നുമായില്ലെങ്കിലും വയസ്സനായി.
ഒരു കീറ്റ്സൊ ചങ്ങമ്പുഴയോ പോലെ നിത്യഹരിതനായില്ല.
ഭാഗ്യം!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഹാംലെറ്റ് II. 2

II. 2  വാദ്യമേളം.  രാജാവ്, രാജ്ഞി, റോസൻക്രാൻറ്സ്, ഗിൽഡൻസ്റ്റേൺ(1) എന്നിവർ പ്രവേശിക്കുന്നു; ഒപ്പം പരിചാരകരും.   രാജാവ്: പ്രിയപ്പെട്ട റോസൻക്രാ...