2016, ഓഗസ്റ്റ് 30, ചൊവ്വാഴ്ച

എലിനോർ:4. പുസ്തകത്തീറ്റ


          നവംബര്‍ 1860ല്‍ മോമിന്‍റെ ദേഹത്താകെ വസൂരിക്കുരു പൊങ്ങി. ജെന്നര്‍ തന്‍റെ വാക്സിന്‍ കണ്ടുപിടിച്ച് അറുപത്തിയഞ്ചുകൊല്ലം കഴിഞ്ഞിരുന്നുവെങ്കിലും, ഈ പകര്‍ച്ചവ്യാധി അപ്പോഴും കൊല്ലാന്‍ കഴിവുള്ളതായിരുന്നു. പാര്‍ലിമെന്‍റ്, 1853ല്‍, വസൂരിക്കുള്ള കുത്തിവെപ്പ് നിര്‍ബ്ബന്ധമാക്കിയിരുന്നു. അതുകൊണ്ട്, റ്റസ്സിക്കു കുത്തിവെപ്പു നടത്തിയിട്ടുണ്ടായിരുന്നു. അവളെയും സഹോദരിമാരെയും, കെട്ടും പെട്ടിയുമായി, തൊട്ടടുത്ത്, കെന്‍റിഷ് ഠൌണില്‍, താമസിക്കുന്ന ലീബ്നെക്റ്റുമാരുടെ വീട്ടിലേക്കു മാറ്റി. ക്രിസ്തുമസ്സു വരെ അവിടെയാണ് അവര്‍ തങ്ങിയത്.
     ലൈബ്രറിയുടെയും ഏണ്‍സ്റ്റൈനിന്‍റെയും കൂടെ അഞ്ചു വയസ്സുള്ള റ്റസ്സിക്കു സുഖമായിരുന്നു. പക്ഷെ, അച്ഛനമ്മമാരെക്കാണാതെ അവള്‍ വിഷമിക്കുകയുണ്ടായി. ലൈബ്രറിയുടെ വീട്ടുജാലകത്തിലൂടെ ഒരു ദിവസം അച്ഛനെ തെരുവില്‍ കണ്ടപ്പോള്‍, അവള്‍ വേട്ടക്കാരുടെ പരുഷ ശബ്ദത്തില്‍ കൂവി വിളിച്ചു: “എടോ, മൂപ്പരേ!” കുട്ടികള്‍, കാണപ്പെടുകയല്ലാതെ, ഒച്ചയിടരുതെന്ന വിക്റ്റോറിയന്‍ ശാസനം അവള്‍ക്കു ബാധകമല്ലായിരുന്നുവെന്ന് വ്യക്തം.
ലീബ്നെക്റ്റുമാരൊപ്പം താമസിക്കുന്നതു കൊണ്ടു, റ്റസ്സിക്കു രാവും പകലും അവളുടെ ഉറ്റചങ്ങാതിയായ ആലീസുമൊത്ത് കളിക്കാമെന്നായി. ആലീസും റ്റസ്സിയും തമ്മിലുള്ള, അവരുടെ രണ്ടമ്മമാരുടെയും അടുപ്പം നിഴലിപ്പിച്ച, സൗഹൃദം അവര്‍ മുതിര്‍ന്നപ്പോഴും തുടര്‍ന്നു.
ക്രിസ്തുമസ്സിനു സഹോദരിമാര്‍ വീട്ടിലേക്കു മടങ്ങിയപ്പോള്‍, അവിടത്തെ അന്തരീക്ഷം മൂകമായിരുന്നു. രോഗം മോമിനെ വിഷാദവതിയാക്കിയിരുന്നു. വസൂരിക്കലകള്‍ തന്‍റെ രൂപത്തെ വല്ലാതെ മാറ്റിയെന്നും, മുമ്പത്തെ യൌവ്വനലാവണ്യം നശിപ്പിച്ചുവെന്നും അവര്‍ വിശ്വസിച്ചു. പുറമേക്ക്, അവരതിനെപ്പറ്റി കളിയായാണ് സംസാരിച്ചത്. തന്‍റെ മുഖമിപ്പോഴും “വസൂരിക്കലകൊണ്ടും, ഇപ്പോള്‍ പരിഷ്ക്കാരത്തിലുള്ള ഒരിളം ചുവപ്പു നിറം {മജന്ത} കൊണ്ടും വികൃതമായിരിക്കുന്നു”വെന്ന് അവര്‍ ലൂയി വെയ്ദേമേയറിനെഴുതി.
പൊതുവേയുള്ള വിഷാദാന്തരീക്ഷത്തില്‍, റ്റസ്സിയുടെ ആറാം പിറന്നാള്‍ തിളക്കമുള്ളതാക്കാന്‍ അച്ഛനവള്‍ക്കൊരു സവിശേഷ സമ്മാനമേകി. “പുസ്തകത്തീറ്റ”യാണ് തനിക്കേറ്റവും ഇഷ്ടപ്പെട്ട ജോലിയെന്ന് മൂര്‍ എപ്പോഴും പറയുമായിരുന്നു. ഈയൊരു കഴിവിപ്പോള്‍ അദ്ദേഹം എലിനോറിലേക്ക് പകര്‍ന്നു. ജനുവരി 16 ബുധനാഴ്ച്ച, അവള്‍ ക്യാപ്റ്റന്‍ മാരിയറ്റിന്‍റെ “പീറ്റര്‍ സിമ്പിളി”ന്‍റെ സമ്പൂര്‍ണ്ണ സമാഹാരമടങ്ങുന്ന പൊതിയഴിച്ചു. അവള്‍ വായിക്കുന്ന ആദ്യത്തെ നോവലാണത്. നെപ്പോളിയന്‍റെ യുദ്ധങ്ങളില്‍ പങ്കെടുക്കാന്‍ നാവികസേനയിലെ ഉദ്യോഗസ്ഥനായ സിമ്പിളിനൊപ്പം അവള്‍, മ്ലാനതയാര്‍ന്ന വടക്കന്‍ ലണ്ടന്‍ വിട്ട്, കടലിലൂടെ യാത്രയായി. വന്‍കപ്പലുകളെയും, കമ്പക്കയറിട്ടുകെട്ടിയ ഇരുപായകളുള്ള കപ്പലുകളെയും, നാവികരുടെ ഭാഷയെയും, പീരങ്കികളെയും, കപ്പലുകളുടെ വെടിയുതിര്‍ക്കുന്ന പാര്‍ശ്വങ്ങളെയും, കരിഞ്ചെള്ളുകളെയും, കപ്പലിലെ ബിസ്കറ്റുകളെയും, കഠാരികളെയും, മദ്യവീപ്പകളെയും അവള്‍ അനുധാവനം ചെയ്തു. നന്നായി വിറ്റഴിഞ്ഞിരുന്ന ഈ വിക്റ്റോറിയന്‍ നോവലില്‍ മുഴുകിയിരിക്കുമ്പോള്‍ റ്റസ്സി പെട്ടെന്നു പൊട്ടിച്ചിരിക്കും. പീറ്റര്‍ സിമ്പിളിന്‍റെ നാവികനേതാവായ, മറ്റുള്ളവരുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ രോഗം നടിക്കുന്ന, ക്യാപ്റ്റന്‍ കീര്‍ണ്ണിയുടെ അപഹാസ്യമായ, അടക്കാനാകാത്ത അതിശയോക്തികള്‍ വായിച്ചിട്ടാണീ ചിരി.
മാരിയറ്റാണ് നാവിക സാഹസിക കഥകളുടെ പിതാവ്. അവയില്‍നിന്നാണ്‌ പിന്നീട് ഇത്തരം ഇതര കഥകള്‍ പിറവിയെടുക്കുന്നത്. മാരിയറ്റെന്ന എഴുത്തുകാരനിലൂടെയാണ് റ്റസ്സി തന്‍റെ കടല്‍പ്രേമവും, തനിക്കുള്ളിലെ ആണ്‍വേഷം കെട്ടിയ നാവികനെയും കണ്ടെത്തുന്നത്.

മാരിയറ്റിന്‍റെ കടല്‍ക്കഥകളാല്‍ ആവേശം പൂണ്ട ആ കൊച്ചുകുട്ടി താനൊരു പോസ്റ്റ് ക്യാപ്റ്റനാകുമെന്നു (അതെന്തോയെന്തോ) പ്രഖ്യാപിച്ചുകൊണ്ടു അച്ഛനെ ഉപദേശത്തിനായി സമീപിച്ചു. “ഒരു യുദ്ധവീരനൊപ്പം ചേരുന്നതിനു ഒരാണ്‍കുട്ടിയായി വേഷമിട്ട് തനിക്കൊളിച്ചോടാമോ” എന്നു ചോദിച്ചു. അതു സാധിച്ചേക്കാം എന്നദ്ദേഹം ഉറപ്പുകൊടുത്തു. പദ്ധതികളെല്ലാം ശരിയാകുന്നതുവരെ, പക്ഷെ, സംഗതി ആരോടും പറയരുതെന്നുകൂടി പറഞ്ഞു.1

     ഫ്രഞ്ചു പടക്കപ്പലുകളോടും, ലാഭാക്കൊതിയന്‍മാരോടും പോരടിച്ചുകൊണ്ടുള്ള കടലിലെ ജീവിതമെന്ന പ്രലോഭനമാണ്‌ മാരിയറ്റ് വെച്ചു നീട്ടിയത്. റ്റസ്സിയുടെ അടുത്ത സാഹസിക കഥകള്‍ അവളെ പുതിയ ദേശമായ അമേരിക്കന്‍ വെസ്റ്റിലേക്കു കൊണ്ടുപോയി. മാരിയറ്റിനോടുള്ള  അവളുടെ ആവേശം കണ്ട്, മാർകസ്‌വൾക്കു, അമേരിക്കൻ സ്‌കോട്ടെന്നു അവൾ വിശേഷിപ്പിച്ച ജെയിംസ് ഫെനിമോർ കൂപ്പറെ പരിചയപ്പെടുത്തി താമസിയാതെ, റ്റസ്സിയുടെ ജീവിതം ആദിവാസിക്കൂടാരങ്ങളിലായി. അവൾ നാറ്റി ബംപോയ്ക്കും ചിംഗാംചൂക്കിനുമൊപ്പം സവാരി ചെയ്തു. ഖണ്ഡശ്ശയായി പുറത്തുവന്ന ചിംഗാംചൂക്കിന്‍റെ ജീവിതത്തിൽ തുകൽ കാലുറയിട്ടവനായും, വഴി കണ്ടുപിടിക്കുന്നവനായും, മാനിനെ കൊല്ലുന്നവനായും അയാൾ കെട്ടിയ പല വേഷങ്ങളെയും അവൾ പിന്തുടർന്നു. റെഡ് ഇന്ത്യാക്കാരുടെയും, മുഷ്ടി യുദ്ധത്തിന്‍റെയും, തല കൊയ്യുന്നതിന്‍റെയും ചെകുത്താൻ മഗ്വയുടെയും, ഉത്തമനായ ചിംഗാംചൂക്കിന്‍റെയും, വായാടികളായ ക്രിയോളുകളുടെയും, ക്വാഡ്രൂണുകളുടെയും ലോകമായിരുന്നു അത്.  
         അവളുടെ മൂർച്ചയേറിയതും സഹജവുമായ നിരീക്ഷണപ്രകാരം, ചിംഗാംചൂക്കും നാറ്റി ബപ്പോയും തമ്മിലുള്ള അനശ്വരബന്ധത്തിൽ അവളുടെ ദാദയെയും ഏംഗൽസിനെയും ഓർമ്മിപ്പിക്കുന്ന എന്തെങ്കിലും ഉണ്ടായിരുന്നോ? ഈ രണ്ടു മനുഷ്യര്‍ക്കുമിടയിലെ ഒരുമ, ഡി. എച്ച്. ലോറന്‍സ് പറഞ്ഞതുപോലെ, “സമ്പത്തിനെക്കാള്‍, പിതൃത്വത്തെക്കാള്‍, വിവാഹബന്ധത്തെക്കാള്‍, പ്രണയത്തെക്കാള്‍ ആഴമുള്ള” അവരുടെ ബന്ധം, ഒരു പുതിയ സമൂഹത്തിന്‍റെ കേന്ദ്രമായിട്ടാണ് വിഭാവനം ചെയ്യപ്പെട്ടിരുന്നത്. റ്റസ്സിയുടെ മാതാപിതാക്കളുടെ വളര്‍ച്ചയിലെത്ര പ്രാധാന്യം മാര്‍ക്സും ഏംഗല്‍സും തമ്മിലുള്ള ഒരുമക്കുണ്ടായിരുന്നോ, അത്ര തന്നെ പ്രാധാന്യം അതിനവളുടെ ബാല്യകാലവളര്‍ച്ചയിലുമുണ്ടായിരുന്നു.
കുറച്ചു അമേരിക്കന്‍ “വീരവനിതകളെ” മാറ്റിനിര്‍ത്തിയാല്‍, കൂപ്പറുടെ സ്ത്രീകളെല്ലാം, ഒന്നുകില്‍, പുണ്യവാളത്തികളും ഉള്‍വലിയുന്നവരുമായ ഗോതമ്പു നിറമുള്ള ലില്ലികളായിരുന്നു; അല്ലെങ്കില്‍, യുവതികളെക്കുറിച്ചുള്ള സ്ഥിരം മാതൃകകളില്‍നിന്നു വാര്‍ത്തെടുത്ത, മോഹിനികളായി മാറാവുന്ന, പതിയെ പുകയുന്ന ഇരുള്‍മുടിക്കാരികളായിരിക്കും. ഇവരെപ്പറ്റി ജെയിംസ് ലോവെല്‍ സ്മരണാര്‍ഹമായി തന്‍റെ  “വിമര്‍ശകര്‍ക്കുള്ള കഥ”യില്‍ ഇങ്ങിനെ പറഞ്ഞിട്ടുണ്ട്: 

ഒരേ മാതൃകയില്‍ നിന്നയാള്‍ വാര്‍ത്തെടുക്കുന്ന സ്ത്രീകള്‍ക്കു വൈവിധ്യമില്ല.          
എല്ലാം മേപ്പിളുകള്‍ പോലെ പാലു നിറഞ്ഞവയും പുല്‍മേടു പോലെ പരന്നതും.

നിറയെ പാലുള്ള മേപ്പിളുകളില്‍ റ്റസ്സിക്കു താല്‍പ്പര്യമില്ലായിരുന്നു. അവളുടെ ശ്രദ്ധ മുഴുവന്‍ പാപ്പാസ്സ് അണിഞ്ഞവരിലായതിനാല്‍, അവരവളുടെ കണ്ണില്‍പ്പെട്ടതേയില്ല2. ലോറന്‍സ്, വ്യക്തമായും രസകരമായി, പറഞ്ഞതു പോലെ, കൂപ്പറുടെ വൈല്‍ഡ് വെസ്റ്റില്‍ ഒരിക്കലും മഴ പെയ്യാറില്ല: അവിടെ തണുപ്പോ, ചെളിയോ, ഇരുട്ടോ ഇല്ല. ആര്‍ക്കും നനഞ്ഞ പാദങ്ങളില്ല; പല്ലുവേദനയില്ല. ഒരാഴ്ച്ച കുളിക്കാതിരുന്നാല്‍പോലും ആര്‍ക്കും മാലിന്യമനുഭവപ്പെടില്ല. “ദൈവത്തിനറിയാം,” ലോറന്‍സ് വിചാരപ്പെടുന്നു, “അവിടത്തെ പെണ്ണുങ്ങള്‍ കണ്ടാലെങ്ങിനെയിരിക്കുമെന്ന്‍. സോപ്പും, ചീര്‍പ്പും, തോര്‍ത്തുമില്ലാതെയല്ലേ കാട്ടിലൂടെയുള്ള അവരുടെ ഓട്ടം. രാവിലെ അവര്‍ ഒരു കഷണം ഇറച്ചി തിന്നാലായി. ഉച്ചക്കും, രാത്രിക്കും അതു തന്നെ തീറ്റ.”
     മുടി ചീകുന്നതും, ഇരുന്നു ഭക്ഷണം കഴിക്കാനുള്ള കൊച്ചു ലെന്നിന്‍റെ നിര്‍ദ്ദേശത്തെയും രൂക്ഷമായി എതിര്‍ത്തിരുന്ന റ്റസ്സിക്ക് ഈ ജീവിതരീതി ഇഷ്ടപ്പെടുമായിരുന്നുവെന്നു തോന്നുന്നു. അവളെ ഒരു പാത്രം പാലു ഒറ്റയിറക്കിനു കുടിപ്പിക്കാനും, ഒരു കഷണം റൊട്ടി കയ്യില്‍ പിടിപ്പിക്കാനും മാത്രമേ തനിക്കു കഴിയാറുള്ളൂവെന്നാണ് കൊച്ചു ലെന്‍ പരാതിപ്പെട്ടത്. റൊട്ടിയും കയ്യില്‍പ്പിടിച്ച്, കൂട്ടുകാരുമൊത്തു കളിക്കാന്‍ അവള്‍ തെരുവിലേക്കോടും. പിന്നീടവരെയെല്ലാം തിരിച്ചു വീട്ടിലേക്കു ഹാര്‍ദ്ദമായി ക്ഷണിച്ചു കൊണ്ടു വരും; വീടു കൂടുതല്‍ അലങ്കോലമാക്കാന്‍.  
     സാമ്പ്രദായികമായ ഉപചാരങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ മോമിനോ, മൂറിനോ താല്‍പ്പര്യമുണ്ടായിരുന്നില്ല. അംഗീകൃതമായ ചരിത്രാഭിപ്രായപ്രകാരം, ജെന്നി മാര്‍ക്സിനെ സാമൂഹികമായും, ലൈംഗികമായും ഒരു യാഥാസ്ഥിതികയായിട്ടാണ്, തെറ്റായി, ചിത്രീകരിച്ചിട്ടുള്ളത്. എന്നാല്‍, അവര്‍ ഉദാരമതിയായ ഒരമ്മയായിരുന്നു. ശീലിച്ചെടുത്ത നാട്യങ്ങളോട് അവര്‍ക്കു പഥ്യമില്ലായിരുന്നു. തന്‍റെ സുഹൃത്തുക്കളില്‍ ചിലരുടെ മക്കളുടെമേല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളോടുള്ള തന്‍റെ വിയോജിപ്പ്‌ അവര്‍ ഏണ്‍സ്റ്റൈനിനു എഴുതി: “കുട്ടികള്‍ സദാ നിരീക്ഷണത്തിലാണ്. അവരോടെപ്പോഴും അച്ചടക്കം പാലിക്കാന്‍ ആവശ്യപ്പെടുകയാണ്: അവര്‍ തിന്നുന്നത് ശരിയായിരിക്കണം; അവര്‍ മിണ്ടുന്നത് നേരെയായിരിക്കണം. കല്‍പ്പനയനുസരിച്ച് ചെയ്യേണ്ടാത്ത ഒരേയൊരു കാര്യം കുടിയാണ്. തീന്മേശയില്‍ ബിയറോ, വീഞ്ഞോ ഇല്ലായിരുന്നുവെന്നത് എന്നെ ഏറെ അത്ഭുതപ്പെടുത്തി...ഇതു വരെയായിട്ടും കുട്ടികള്‍ മദ്യം രുചിച്ചിട്ടില്ല.” തന്‍റെ അത്താഴം ആസ്വദിക്കാന്‍ പാടുപെടുന്ന ഒരു കുട്ടിയോട് അവര്‍ക്ക് അനുതാപമുണ്ടായി. “ഒരു താറാവിന്‍റെ കാലു കൈകാര്യം ചെയ്യാനാകാതെ അവന്‍ കുഴങ്ങുകയായിരുന്നു. അതില്‍നിന്ന് ഒരു ശകലം ഇറച്ചി കിട്ടാന്‍ അവന്‍ വല്ലാതെ കൊതിച്ചു. പക്ഷെ, ആ എല്ലിന്മേല്‍ ഒന്നു തൊടാന്‍പോലും അവന്‍ തന്‍റേടമുണ്ടായില്ല (ഗവര്‍ണ്ണസ്സുമാരുടെ കണ്ണുകളില്‍നിന്നു കുട്ടികള്‍ക്ക് രക്ഷയില്ല).”
     റ്റസ്സിയുടെ തിരക്കിട്ട ബാല്യകാലത്തില്‍ ഒരൊറ്റ ദിവസം പോലും സ്കൂള്‍ ശല്യപ്പെടുത്തിയില്ല. ഫ്രെഞ്ചും, സംഗീത ചിഹ്നങ്ങളും അവള്‍ സഹോദരിമാരില്‍നിന്നാണ് പഠിച്ചത്. സമകാലീന നാടകം അമ്മയില്‍നിന്നു പഠിച്ചു. പുസ്തകങ്ങളും, അച്ഛന്‍റെ പഠനമുറിയുമായിരുന്നു അവളുടെ ക്ലാസ്സുമുറി; മാര്‍ക്സ് അവളുടെ അദ്ധ്യാപകനും. മാരിയറ്റും കൂപ്പറും ആഹരിച്ചതിനു ശേഷം, സ്കോട്ടിനോടുള്ള ആവേശം കടലിലേക്കോ, അമേരിക്കയിലേക്കോ ഒളിച്ചോടിപ്പോകുന്നതില്‍നിന്നും അവളുടെ ശ്രദ്ധ തെറ്റിച്ചു. അയര്‍ലണ്ടിനെ ഇളക്കിമറിക്കാനും, യാക്കോബൈറ്റുകളായ “നാല്‍പ്പത്തിയഞ്ചുകാരെ” പുനരുജ്ജീവിപ്പിക്കാനുമുള്ള തന്ത്രങ്ങളായി അവളുടെ മനസ്സില്‍. കാംബെല്ലിന്‍റെ വെറുക്കപ്പെട്ട കുലത്തില്‍ ഭാഗികമായി അവള്‍ പെട്ടേക്കാമെന്ന സൂചനയോടെ മാര്‍ക്സ് അവളെ കളിയാക്കിയപ്പോള്‍ അവള്‍, പക്ഷേ, ശരിക്കും പേടിച്ചുപോയി.
സ്കോട്ടിനോടും, ബെല്‍സാക്കിനോടും, ഫീല്‍ഡിങ്ങിനോടുമുള്ള തന്‍റെ ഇഷ്ടവും ആദരവും മാര്‍ക്സ് എലിനോറിനു പകര്‍ന്നു കൊടുത്തു. അങ്ങേയറ്റം രസകരമായ രൂപത്തിലുള്ള, ചതുരനായ ഒരദ്ധ്യാപകനായ അച്ഛന്‍റെ കീഴിലുള്ള, വീട്ടില്‍വെച്ചുള്ള ഒരു പഠനമായിരുന്നു അത്.            
“ഇവയെപ്പറ്റിയും, മറ്റു നിരവധി പുസ്തകങ്ങളെപ്പറ്റിയും സംസാരിക്കുമ്പോള്‍, അവളറിയാതെയാണെങ്കിലും, പുസ്തകങ്ങളില്‍ നല്ലതും മേന്മയേറിയതും എവിടെ തിരയണമെന്ന് അദ്ദേഹം കാട്ടിക്കൊടുക്കും; ചിന്തിക്കാനും, അവനവനെ മനസ്സിലാക്കാനും അദ്ദേഹം അവളെ പഠിപ്പിക്കും... പക്ഷെ, തന്നെ പഠിപ്പിക്കുകയാണെന്നു അവള്‍ക്കൊരിക്കലും തോന്നിയിരുന്നില്ല; തോന്നിയിരുന്നെങ്കില്‍ അവളെതിര്‍ത്തേനേ...”
ഔപചാരിക വിദ്യാഭ്യാസം തനിക്കൊട്ടും കിട്ടിയില്ലെന്ന് പില്‍ക്കാലജീവിതത്തില്‍ റ്റസ്സി പരാതിപ്പെടും. വീട്ടിലെ, അച്ഛനുമൊത്തുള്ള,  അവളുടെ പഠിത്തമായിരുന്നൂ, സത്യത്തില്‍, അവളുടെ സഹോദരിമാരുടെ വിദ്യാഭ്യാസത്തേക്കാള്‍ ഏറെ മെച്ചപ്പെട്ടത്. പെണ്‍കുട്ടികള്‍ക്കുള്ള ലൈസന്‍സില്ലാത്ത വിവിധ വിദ്യാലയങ്ങളിലാണ് അവര്‍ പഠിച്ചത്. ലോറയും ജെന്നിയും അളവില്‍ക്കൂടുതല്‍ സമയം വിദ്യാലയങ്ങളില്‍ ചെലവിട്ടു പഠിച്ചത് പാടാനും, തുന്നാനും, ചിത്രം വരക്കാനും, പിയാനോ വായിക്കാനും, മാന്യവനിതകളായി പെരുമാറാനുമാണ്. റ്റസ്സിയാകട്ടെ, പരപ്പിലും, ആഴത്തിലും വായിച്ചു; അക്കാലത്തെ ഏറ്റവും മഹത്തായ മനീഷികളിലൊരാളുമായി എല്ലാം വിശദമായി ചര്‍ച്ചചെയ്തു.
     ലോറയും ജെന്നിയും സൌത്ത് ഹാംപ്സ്റ്റെഡ് കോളേജ് വിട്ടതിനു ശേഷവും ഫ്രെഞ്ചിനും, ഇറ്റാലിയനും, ചിത്രം വരയ്ക്കും, സംഗീതത്തിനും വേണ്ടി ക്ലാസുകള്‍ക്ക് പോയി. ബോയ്നെല്ലും റെന്‍ഷും എന്ന മിസ്സുമാരുടെ സ്കൂളിലെ വിദ്യാഭ്യാസസംബന്ധമായ കുറവുകള്‍ ബ്രിട്ടീഷ് വിദ്യാഭ്യാസസമ്പ്രദായത്തില്‍ സാധാരണമായിരുന്നു. കിട്ടാവുന്നതില്‍വെച്ച് ഏറ്റവും നല്ലതു നല്‍കിയത് സ്വകാര്യസ്ഥാപനങ്ങളായിരുന്നു. അവ നടത്തിയിരുന്നത് പ്രതിബദ്ധരായ സെമിപ്രൊഫഷണലുകളും. വിദ്യാഭ്യാസയോഗ്യതയോ, വ്യക്തമായ പാഠ്യപദ്ധതിയോ ഇല്ലാത്ത പശ്ചാത്തലത്തില്‍, അവര്‍ പെണ്‍കുട്ടികള്‍ക്ക് വല്ല വിധേനെയും ചിട്ടപ്പെടുത്തിയ ഒരു വിദ്യാഭ്യാസമേകാന്‍ തങ്ങളാലാവതു ചെയ്തു. സ്ത്രീകള്‍ക്കു വിദ്യാഭ്യാസം സാധ്യമാക്കുന്ന ആദ്യ പരിഷ്കരണങ്ങള്‍ വരാന്‍ ഇനിയുമൊരു ദശാബ്ദം കാത്തിരിക്കണം. 1870ല്‍, ആദ്യത്തെ വിദ്യാഭ്യാസനിയമം [ഫോസ്റ്റെഴ്സ് ആക്റ്റ്] പാസ്സാക്കപ്പെടുമ്പോള്‍ റ്റസ്സിക്ക് വയസ്സ് പതിനഞ്ചാകും. ഇതാണ് പെണ്‍കുട്ടികളടക്കമുള്ളവര്‍ക്ക് പ്രാഥമികവിദ്യാഭ്യാസം നല്‍കുന്നതിനായി ശ്രമിച്ച ആദ്യത്തെ നിയമപരിഷ്കരണം. ഫീസായി കുറച്ചു കാശ് ഈടാക്കിയിരുന്നു. ദാരിദ്ര്യമേറിയവര്‍ക്ക് ഇളവുണ്ടായിരുന്നു. അതേവര്‍ഷം, ലണ്ടനില്‍ പ്രാഥമികവിദ്യാലയങ്ങള്‍ തുടങ്ങാന്‍, ലണ്ടന്‍ സ്കൂള്‍ ബോര്‍ഡ് സ്ഥാപിക്കപ്പെട്ടു. 1869ല്‍, സ്ത്രീ വോട്ടവകാശവാദിയായ എമിലി ഡേവിസ്സും, വിദ്യാഭ്യാസവിദഗ്ദ്ധയും മനുഷ്യാവകാശപ്രവര്‍ത്തകയുമായ ബാര്‍ബ്ബറാ ലെയ് സ്മിത്ത് ബോഡിഷോണും കൂടി  കേംബ്രിജില്‍ ഗെര്‍റ്റണ്‍ കോളേജ് സ്ഥാപിച്ചു. ഒരു ദശാബ്ദത്തിനു ശേഷം, 1879ലാണ് ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി ഒരു സ്ത്രീയെ ബിരുദധാരിയാകാന്‍ ആദ്യമായി അനുവദിക്കുന്നത്. കേംബ്രിജ് സ്ഥാപിക്കപെടുന്നത് 1223ല്‍; ഓക്സ്ഫോര്‍ഡ് 1187ലും. അങ്ങിനെ, ഈ രണ്ടു സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസത്തിനവകാശമുള്ള മനുഷ്യരാണ് സ്ത്രീകളുമെന്ന നടുക്കുന്ന ആശയം പിടികിട്ടാന്‍ ഏഴു നൂറ്റാണ്ടുകളോളം വേണ്ടിവന്നു.
     തനിക്കൊപ്പം അടുത്ത നൂറ്റാണ്ടിലേക്ക് കടന്ന വെര്‍ജീനിയ വുള്‍ഫിനെപ്പോലുള്ള മഹാന്മാരായ നിരവധി കലാകാരന്മാരെയും, എഴുത്തുകാരെയും, ധൈഷണികജീവികളെയും, രാഷ്ട്രീയക്കാരെയും പോലെ, റ്റസ്സിക്കും ഔദ്യോഗിക വിദ്യാഭ്യാസത്തിനു വഴിയില്ലായിരുന്നു. പെണ്മക്കളുടെ വിദ്യാഭ്യാസത്തിനു പണം മുടക്കുന്നതില്‍ വിശ്വാസമില്ലായിരുന്ന, സമ്പന്നനും ചരിത്രവിദ്വാനുമായിരുന്ന സര്‍ ലെസ്ലി സ്റ്റീഫന്‍റെ മകളായ വുള്‍ഫിന്‍റെ കാര്യത്തിനു വിപരീതമായി, റ്റസ്സിയുടെ കാര്യത്തില്‍,  നിര്‍ദ്ധനനായ ചരിത്രകാരന്‍ പിതാവിനു സ്ത്രീകളുടെ വിദ്യാഭ്യാസത്തോട് പ്രതിജ്ഞാബദ്ധതയുണ്ടായിരുന്നു. നേട്ടമുണ്ടാക്കിയ ആണ്മക്കളുള്ള, സ്വത്തും പണവുമുള്ള ലെസ്ലി സ്റ്റീഫന്‍ പെണ്മക്കള്‍ വിദ്യാഭ്യാസത്തിനു വേണ്ടി കഷ്ടപ്പെടുന്നതോര്‍ത്ത് ഉറക്കം കളഞ്ഞില്ല. എന്നാല്‍, ദരിദ്രനായ കുടിയേറ്റക്കാരന്‍ ബുദ്ധിജീവി മാര്‍ക്സ് വിദ്യാഭ്യാസ പുരോഗതിയാഗ്രഹിക്കുന്ന എല്ലാ വര്‍ഗ്ഗത്തിലുമുള്ള പെണ്‍മക്കള്‍ അനുഭവിക്കുന്ന ഭൌതിക പരിമിതികള്‍ മനസ്സിലാക്കി. പാതി വിദുഷിയും, പാതി കൌബോയിയും, പാതി ബഹളക്കാരിയും, വളര്‍ന്നു വരുന്ന തീര്‍ത്തുമൊരു നിഷേധിയുമായ റ്റസ്സിക്ക് കിട്ടിയത്, ജീവിതത്തോടുള്ള തന്‍റെ പില്‍ക്കാല സമീപനത്തില്‍ നിര്‍ണ്ണായകമായ ചിന്താ സ്വാതന്ത്ര്യത്തിനുള്ള,  സാമ്പ്രദായികമല്ലാത്ത, കണിശമായ ധൈഷണിക വിദ്യാഭ്യാസമായിരുന്നു.     വായനക്കൊപ്പം റ്റസ്സി ആറാം വയസ്സിലേ എഴുത്തും തുടങ്ങി. അവള്‍ ആദ്യം കത്തെഴുതുന്നത് സഹോദരിമാര്‍ക്കാണ്; അവരുടെതന്നെ കടലാസും, കവറും, പേനയും കവര്‍ന്ന്. “മിസ്സ്‌ എല്‍ മാര്‍ക്സിനു മിസ്സ്‌ ഈ മര്‍കസില്‍നിന്നും” എന്നിങ്ങനെ വിശദമായ അഡ്രസ്സോടെയുള്ള കവറുകള്‍  അവള്‍  അവരുടെ എഴുത്തുമേശമേല്‍ നിക്ഷേപിച്ചു. കുടുംബത്തിനു പുറത്തും അവള്‍ക്കു ഗംഭീരരായ കത്തെഴുത്തുകാരുണ്ടായിരുന്നു. ആ നൂറ്റാണ്ടിലെ ഉഗ്രന്മാരായ ചിലര്‍ക്ക് ഇത്രയും ഉത്സാഹത്തോടെയും, ആയാസമില്ലാതെയും കത്തെഴുതാന്‍ അവസരം കിട്ടിയ അധികം കുട്ടികളുണ്ടാവില്ല. അവളുടെ ആദ്യ കത്തുകളിലൊന്നു ലൈബ്രറിക്കുള്ളതായിരുന്നു. കുസൃതിയോടെ “നീമാന്ദ്” [ആരുമല്ലാത്തവള്‍] എന്നാണ് അവളതില്‍ ഒപ്പിട്ടത്.
     അവളുടെ ആദ്യത്തെ അന്തര്‍ദേശീയ കത്ത്, നെതര്‍ലന്‍ഡ്‌സില്‍നിന്നും ഒരു ഡച്ച് പാവ അയച്ചു കൊടുത്തതിനു നന്ദി പറഞ്ഞു കൊണ്ട്, അമ്മാമനായ ലയണ്‍ ഫിലിപ്സിനു 1861ല്‍ അയച്ചതാണ്. വിശദമായ, മനസ്സിലാക്കാന്‍ പറ്റാത്ത, ചൈനീസ് അക്ഷരങ്ങളെന്നു അവളവകാശപ്പെട്ട, ചിത്രലിപികളുള്ള മറ്റൊരു കത്തും അതിനുള്ളിലുണ്ടായിരുന്നു. ലയണമ്മാവന്‍ കല്യാണം കഴിച്ചത് മാര്‍ക്സിന്‍റെ അമ്മായി സോഫിയെയായിരുന്നു; അദ്ദേഹത്തിന്‍റെ അമ്മ ഹെന്‍റീറ്റയുടെ സഹോദരിയെ. വിധവയായ ഹെന്‍റീറ്റയുടെ സ്വത്തു അവര്‍ക്കു വേണ്ടി നോക്കിനടത്തിയത് ലയണമ്മാവനാണ്. ഭീമമായ നേട്ടമുണ്ടാക്കിയ ഒരു പുകയില വ്യാപാരിയായിരുന്നു അദ്ദേഹം. റോയല്‍ ഫില്പ്സ് ഇലക്ട്രോണിക്സായി മാറിയ വ്യാപാരസാമ്രാജ്യത്തിന്‍റെ ജനയിതാവ്. അദ്ദേഹത്തിനു റ്റസ്സിയെ ഏറെ പ്രിയമായിരുന്നു.
     എലിനോര്‍ കണ്ടുപിടിച്ച ചിത്രലിപികള്‍ അവളുടെ ചീനപ്രേമത്തിന്‍റെ ഭാഗമാണ്. 1861ല്‍ അവള്‍ മഞ്ഞപ്പിത്തം പിടിച്ചു കിടക്കുകയും, അച്ഛനും ഏംഗല്‍സും കൂടി സ്വര്‍ഗ്ഗീയസാമ്രാജ്യ [Celestial Empire] ത്തെപ്പറ്റി നിരന്തരം എഴുതുന്നതും ഒരുമിച്ചായപ്പോള്‍ സംഭവിച്ചതാണിത്. “എനിക്കു നല്ല ഓര്‍മ്മയുണ്ട്. ഞാനാകെ മഞ്ഞയായതായിക്കണ്ട്, ഞാനൊരു ചീനക്കാരനായിയെന്നു ഞാന്‍ പ്രസ്താവിച്ചു. എന്‍റെ തലമുടി പന്നിവാലുപോലെ പിരിച്ചു കെട്ടാന്‍ വാശി പിടിച്ചു.” 1853മുതല്‍ മാര്‍ക്സും ഏംഗല്‍സും ആ മഹാസാമ്രാജ്യത്തിലെ രാഷ്ട്രീയത്തെയും, സാമ്പത്തികസ്ഥിതിയെയും, സമൂഹത്തെയും, അതിനു ലോകത്തിലുള്ള പങ്കിനെയും കുറിച്ച് എഴുതുന്നുണ്ടായിരുന്നു. അതില്‍ ഭൂരിഭാഗവും ട്രിബ്യൂണിനു വേണ്ടിയിട്ടായിരുന്നു. ചൈനയെ സംബന്ധിച്ച ഏതു കാര്യവും മാര്‍ക്സിന്‍റെ വീട്ടിലെ ചര്‍ച്ചാവിഷയമായിരുന്നു. റ്റസ്സിയുടെ മുടി പിടിച്ച് ഒരു വരിയാക്കിക്കെട്ടി. അവളുടെ കൊച്ചുകൈകള്‍ ചീനപ്പെട്ടിപോലുള്ള കുപ്പായക്കൈകളിലായി. ചേച്ചി ജെന്നിയെ പിന്‍പറ്റി അവള്‍ സാമ്രാജ്യത്തിന്‍റെ സിംഹാസനമേറി; ചീന റാണിയുടെ പിന്തുടര്‍ച്ചക്കാരിയായി. വീടു ഭരിക്കുന്നതിലുള്ള റ്റസ്സിയുടെ പരമമായ കഴിവിനെ ശ്ലാഘിച്ചുകൊണ്ട് മാര്‍ക്സ് ഭാര്യക്കെഴുതി: “എല്ലാറ്റിലുമുപരി, വിശേഷിച്ച്, ചൈനീസ് പിന്തുടര്‍ച്ചക്കാരിക്ക് എന്‍റെ ഒരായിരം ഉമ്മ നല്‍കണേ.”
     അവളുടെ ചീനപ്രേമം നിലനിന്നു. സാമ്രാട്ടായി തന്നെ ആരോഹണം ചെയ്യിച്ച മഞ്ഞപ്പിത്തം കഴിഞ്ഞ് എട്ടു കൊല്ലത്തിനു ശേഷം, മാഞ്ചസ്റ്ററില്‍നിന്നു വലിയൊരുരുള ചീനനൂലു വേണമെന്ന്‍ ഏംഗല്‍സിനോടു റ്റസ്സി ആവശ്യപ്പെട്ടു: “ഈ പിത്തലാട്ടക്കാരിക്ക് എല്ലാ ചീനച്ചടങ്ങുകളും ഇഷ്ടമാണ്.”
     താന്‍ കണ്ടുപിടിച്ച ചിത്രലിപികളെ മാറ്റിനിര്‍ത്തിയാല്‍, റ്റസ്സിയുടെ ആദ്യ കത്തുകളെല്ലാം പ്രധാനമായും ഇംഗ്ലീഷിലായിരുന്നു. വിചിത്രമെന്നു പറയട്ടെ, അവളുടെ കുടുംബത്തിലെ പ്രഥമ ഭാഷ ഇംഗ്ലീഷ് ആയിരുന്നു. അവള്‍ക്കു ജര്‍മ്മന്‍ നന്നായി പറയാനും വായിക്കാനുമാകും. പക്ഷെ, അതിലെഴുതുന്നതില്‍ മോശമായിരുന്നു. പാരീസിലും ബെല്‍ജിയത്തിലുമായി ജനിച്ചു വളര്‍ന്ന ചേച്ചിമാരില്‍നിന്ന്‍ അവള്‍ ഫ്രെഞ്ച് വായിക്കാനും, എഴുതാനും, പറയാനും പഠിച്ചു. ഹോളണ്ടിലെ കുടുംബവുമായി നല്ല പരിചയത്തിലാകാന്‍വേണ്ടി, ഡച്ചു പഠിക്കാന്‍ അവള്‍ താല്‍പ്പര്യപ്പെട്ടു. കൌമാരപ്രായത്തില്‍, ഏംഗല്‍സിന്‍റെ സ്വാധീനത്താല്‍, പഴയ ഐസ്ലാണ്ട് ഭാഷയിലും, പഴയ നോഴ്സിലും, ഡാനിഷിലും, ക്ലാസിക്കല്‍ അറബിക്കിലും അവള്‍ സാഹിത്യപരമായ വാസന വികസിപ്പിച്ചു.
     തന്‍റെ ബാല്യകാലശബ്ദത്തിന്‍റെയും, ഭാവനാമേഖലകളുടെയും സ്വരവിന്യാസവും, സ്പന്ദനങ്ങളും പേറുന്നതാണ് റ്റസ്സിയുടെ ആദ്യകാലരചനകള്‍. 1863ലെ ശീതകാലത്തെപ്പോഴോ അമ്മാവന്‍ ലയണ്‍ ഫിലിപ്സിന് എഴുതിയ ഒരു കത്തില്‍ ഇതിന്‍റെ ഒരു ആദ്യകാല ദൃഷ്ടാന്തം കേള്‍ക്കാം.
         പ്രിയപ്പെട്ട അമ്മാമാ,
ഞാന്‍ അങ്ങയെ കണ്ടിട്ടില്ലെങ്കിലും, എനിക്കങ്ങയെ അറിയുമെന്നു തോന്നിക്കും വിധം അങ്ങയെക്കുറിച്ച് ഞാന്‍ ഒരു പാടു കേട്ടിട്ടുണ്ട്. എനിക്കങ്ങയെ കാണാനിടയില്ലാത്തതിനാല്‍, അങ്ങെങ്ങിനെയിരിക്കുന്നുവെന്ന് ചോദിക്കാനാണ് ഞാനീ വരികള്‍ കുറിക്കുന്നത്. അങ്ങേയ്ക്കു സുഖമല്ലേ? എനിക്കു സുഖമാണ്. വര്‍ഷത്തിലെ ഏറ്റവും രസകരമായ  കാലമായ ക്രിസ്മസു വേളയില്‍ എപ്പോഴും അങ്ങിനെയാണ്. ഞാനങ്ങേക്ക് സന്തോഷകരമായ പുതുവര്‍ഷം നേരുന്നു. പഴയ കൊല്ലം ഒഴിവായിക്കിട്ടുന്നതില്‍ എന്നെപ്പോലെതന്നെ അങ്ങേയ്ക്കും ആഹ്ലാദമുണ്ടെന്ന് എനിക്കുറപ്പാണ്. അങ്ങൊരു വലിയ രാഷ്ട്രീയക്കാരനാണെന്നാണ് പപ്പാ പറയുന്നത്. അപ്പൊ, നാം തമ്മില്‍ നല്ല യോജിപ്പായിരിക്കുമെന്നുറപ്പാണ്. പോളണ്ടിന്‍റെ കാര്യത്തില്‍ അങ്ങയുടെ അഭിപ്രായമെന്താണ്? കൊച്ചു ധീരന്മാരായ ആ പോളുകള്‍ക്കു വേണ്ടി ഞാനെന്നും എന്‍റെ ഒരു വിരല്‍ ഉയര്‍ത്തിപ്പിടിക്കും. അങ്ങേയ്ക്ക് എ. ബി [അഗസ്റ്റ് ബ്ലാങ്ക്വി] യെ ഇഷ്ടമാണോ? മൂപ്പരെന്‍റെ വലിയൊരു ചങ്ങാതിയാണ്.
പക്ഷെ, ഇപ്പോള്‍, എനിക്കു വിട പറയേണ്ടിയിരിക്കുന്നു. ഞാന്‍ വീണ്ടുമെഴുതുമെന്ന് ഉറപ്പു പറയട്ടെ.
കൊച്ചുനെറ്റിനും ദാദായ്ക്കും എന്‍റെ സ്നേഹം നല്‍കണേ.
പ്രിയപ്പെട്ട അമാവാ, ഗുഡ്ബൈ.

ഇത്
അങ്ങയുടെ സ്നേഹം നിറഞ്ഞ
എലിനോര്‍ മാര്‍ക്സ്.



നല്ല ഒഴുക്കോടെ, മുമ്പോട്ടു ചെരിയുന്ന, കലാപരമായ വലിയ അക്ഷരങ്ങളിലാണ് കത്തെഴുതിയിരിക്കുന്നത്. പോളണ്ടുകാര്‍ക്കു വേണ്ടി വിരലുയര്‍ത്തുമെന്ന റ്റസിയുടെ പരാമര്‍ശം, 1863 മുതല്‍, പോളണ്ടിലെ പൊതുജനപ്രതിഷേധം റഷ്യക്കാര്‍ മാരകമായി അടിച്ചമര്‍ത്തുകയായിരുന്നുവെന്നു ഓര്‍മ്മിപ്പിക്കുന്നതാണ്. ആ സമയത്ത് കലാപം എന്നേക്കുമായി അടിച്ചമര്‍ത്തപ്പെട്ടിരുന്നില്ല. റഷ്യന്‍ അധിനിവേശത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ പോളണ്ടിനൊപ്പം റ്റസ്സി ഉറച്ചു നിന്നു. 1863 നവംബറില്‍, പോളിഷ് വിമോചനത്തിനായി ലണ്ടന്‍ ട്രെയ്ഡ്സ് കൌണ്‍സില്‍ പ്രചാരണം നടത്തി. സ്വാതന്ത്ര്യത്തിനായുള്ള പോളണ്ടിന്‍റെ സമരത്തെ പിന്തുണക്കാന്‍ ഇംഗ്ലണ്ടിന്‍റെയും ഫ്രാന്‍സിന്‍റെയും ഗവണ്മെണ്ടുകളോട് ആഹ്വാനം ചെയ്തു. ഇന്‍റര്‍നാഷണല്‍ വര്‍ക്കിംഗ് മെന്‍സ് അസോസിയേഷന്‍റെ, 1864 ഒക്ടോബറിലെ, ഉല്‍ഘാടനപ്രഭാഷണത്തിലൂടെ, “നാണംകെട്ട സമ്മതിയോടെ, പേരിനുമാത്രമുള്ള സഹതാപത്തോടെ, അല്ലെങ്കില്‍, മൂഢമായ നിര്‍മ്മമതയോടെ യൂറോപ്പിലെ ഉപരിവര്‍ഗ്ഗങ്ങള്‍ പോളണ്ടിനെ റഷ്യ കൊല്ലുന്നത് നോക്കിനില്‍ക്കുന്നതിനെ” മാര്‍ക്സ് അപലപിച്ചു. പോളണ്ടു വിഷയത്തെച്ചൊല്ലിയുള്ള മാര്‍ക്സിന്‍റെ രചനകള്‍, പ്രസിദ്ധീകരിക്കപ്പെടാതെ, കയ്യെഴുത്തുപ്രതിയുടെ രൂപത്തില്‍ത്തന്നെ ഒരു നൂറ്റാണ്ടോളം നിലനിന്നു. റ്റസ്സിയാകട്ടെ, ആറാമത്തെ വയസ്സിലേ അതേപ്പറ്റി എഴുതുന്നുണ്ടായിരുന്നു.
      റ്റസ്സിയുടെ 150 കൊല്ലം പഴക്കമുള്ള, ബ്രിട്ടീഷ് കടലാസില്‍, ഉണങ്ങിയ മഷിയിലുള്ള കത്തുകള്‍ കയ്യില്‍പ്പിടിക്കുമ്പോള്‍ ഇപ്പോഴുമവ ഊര്‍ജ്ജസ്വലതകൊണ്ടു മര്‍മ്മരമുതിര്‍ക്കുന്നുവെന്നു തോന്നും. ഉദാരമായ വലുപ്പമുള്ള, സത്യസന്ധതയുടെ മാനമുള്ളവയാണ് അവരുടെ അക്ഷരങ്ങള്‍. ആ വീട്ടില്‍ കടലാസിനും മഷിക്കും പഞ്ഞമില്ലായിരുന്നുവെന്നു നമുക്കു തോന്നും. ആര്‍ഭാടങ്ങളായല്ല, കളിക്കോപ്പും, ഉപകരണവുമായിട്ടാണ് റ്റസ്സി അവയെ കണ്ടത്. അവളുടെ കുടുംബത്തില്‍ ആഹാരത്തിനും, ഇന്ധനത്തിനും, ഉടുപ്പുകള്‍ക്കും, ചെരിപ്പുകള്‍ക്കും, മരസാമനങ്ങള്‍ക്കും, മരുന്നിനും മിക്കപ്പോഴും ക്ഷാമമായിരുന്നു. പക്ഷേ, മഷിയുടെയോ, കടലാസിന്‍റെയോ പഞ്ഞം പറഞ്ഞുള്ള പരാതികള്‍ ഒരിടത്തും കാണാനാവില്ല. ഒരു ത്രിഭാഷാ കുടുംബത്തില്‍ വളര്‍ന്നതിനാല്‍, അവര്‍ക്ക് സൂക്ഷ്മമായ ശ്രവണശേഷിയുണ്ടായി. ചെറുപ്പത്തില്‍ അക്ഷരത്തെറ്റുകളുണ്ടാക്കിയതിനാല്‍, പിശകുകളും അനുചിതപദപ്രയോഗങ്ങളും വെളിവാക്കുന്ന  നാനാര്‍ത്ഥങ്ങളും, കാവ്യപരമായ പദമാറ്റങ്ങളും, ശ്ലേഷങ്ങളും അവര്‍ക്ക് അതിവേഗം തിരിച്ചറിയാനായി.
      1861ന്‍റെ തുടക്കത്തില്‍, ന്യൂയോര്‍ക്ക് ഡെയ് ലി ട്രിബ്യൂണ്‍ അതിന്‍റെ ശ്രദ്ധ ആസന്നമായ അമേരിക്കന്‍ ആഭ്യന്തരയുദ്ധത്തിലേക്കു തിരിച്ചു. യൂറോപ്പില്‍നിന്നുള്ള വാര്‍ത്തകളതു വെട്ടിക്കുറച്ചു. മാര്‍ക്സിനുള്ള പ്രതിഫലം പകുതിയാക്കി. അതോടെ കുടുംബവരുമാനം പാതി കുറഞ്ഞു. തന്‍റെ പാരമ്പര്യസ്വത്തിനുമേല്‍ കടം വാങ്ങാനായി മാര്‍ക്സ് ട്രയറിലുള്ള അമ്മയെയും, സാള്‍ട്ട്ബൊമ്മലിലെ ലയണമ്മാവനെയും സന്ദര്‍ശിച്ചു. ഹെന്‍ റീറ്റ സഹായിക്കാന്‍ വിസമ്മതിച്ചു. ഒരു പ്രയോജനവുമില്ലാതെ പണത്തെക്കുറിച്ചെഴുതുന്നതിനു പകരം മകനതു സമ്പാദിക്കുന്നതാണ് അവനു നല്ലതെന്ന പരാതിയില്‍ അവര്‍ ഉറച്ചുനിന്നു. മാര്‍ക്സിനു ഭാവിയില്‍ കിട്ടാനുള്ള പൈതൃകസ്വത്തിന്‍റെ ബലത്തില്‍ തല്‍ക്കാലമൊരു കടം കൊടുക്കാന്‍ സമ്മതിച്ചുകൊണ്ട് മരുമകന്‍റെ പണപ്പ്രശ്നം ലയണമ്മാവന്‍ പരിഹരിച്ചു.
      അച്ഛന്‍റെ, ഏകദേശം മൂന്നു മാസത്തെ അഭാവം, തന്‍റെ ദാദയെ ഇത്രയും കാലം താമസിപ്പിച്ച ഡച്ചു ബന്ധുക്കളെക്കുറിച്ചറിയാനുള്ള റ്റസ്സിയുടെ കുതൂഹലത്തെ ഉണര്‍ത്തി. തന്‍റെ ഡച്ചു പാരമ്പര്യത്തെ ക്കുറിച്ചുള്ള ഒരു ലേഖനത്തില്‍ അവരെഴുതി: “പീഡനത്താല്‍ ഹോളണ്ടിലേക്കു വരേണ്ടിവന്ന പഴയൊരു ഹംഗേറിയന്‍ യഹൂദകുടുംബത്തിലേതാണ് എന്‍റെ മുത്തശ്ശി ... പ്രസ്‌ബര്‍ഗ് എന്നാണവര്‍ അറിയപ്പെടുന്നത്; ശരിക്കുമത് അവരുടെ ജന്മനാടിന്‍റെ പേരാണ്. ഈ പ്രസ്ബര്‍ഗ്ഗുകള്‍, തീര്‍ച്ചയായും, പരസ്പരം വിവാഹം കഴിക്കുന്നവരാണ്‌. പിന്നീട്, എന്‍റെ മുത്തശ്ശിയുടെ തറവാട്ടുപേര് ഫിലിപ്സെന്നായി.”
1879ല്‍, ലയണമ്മാവന്‍റെ പേരക്കുട്ടികളായ ജെറാര്‍ഡ് ഫിലിപ്പും ആന്‍റണ്‍ ഫിലിപ്പും തോമസ്‌ എഡിസണ്‍ തെളിയിച്ച ധവളപ്രഭയുള്ള വിളക്കുകളില്‍ ആകൃഷ്ടരായി. അവര്‍ വൈദ്യുതവെളിച്ചംകൊണ്ടുള്ള പരീക്ഷണങ്ങളില്‍ ഏര്‍പ്പെട്ടു. വ്യാപാരാവശ്യത്തിനായി അതിനെ വികസിപ്പിച്ചെടുക്കുകയായിരുന്നു അവരുടെ ലക്ഷ്യം. വ്യാപാരപ്രമുഖനായിരുന്ന മുത്തച്ഛനില്‍നിന്നു കിട്ടിയ പണംകൊണ്ട് ഈ സഹോദരന്മാര്‍ ആദ്യത്തെ ഫിലിപ്സ് ഫാക്റ്ററി കെട്ടിപ്പൊക്കി. വൈദ്യുതബള്‍ബുകള്‍ക്കായുള്ള, വൈദ്യുതിവിപണനം തുടങ്ങിയപ്പോളുണ്ടായ,  വര്‍ദ്ധിച്ചുവന്ന ആവശ്യം നിറവേറ്റാനായി, 1891ല്‍, ഐന്‍ഡ്ഹോവനില്‍, ഈ കുടുംബം ഫിലിപ്സ് ലാമ്പ്സ് എന്ന കമ്പനി സ്ഥാപിച്ചു. ഇന്നും ആ കമ്പനി ഫിലിപ്സ് എന്നു തന്നെയാണ് അറിയപ്പെടുന്നത്. റ്റസ്സിയുടെ ഇരുപതുകളിലും, മുപ്പതുകളിലും അവളുടെ ഡച്ചു മച്ചുനിയന്മാര്‍ അദ്ധ്വാനിച്ചു സ്ഥാപിച്ച അന്തര്‍ദ്ദേശീയ ഇലക്ട്രോണിക്സ് കമ്പനി.
മൂര്‍ അകലെയായിരുന്നപ്പോള്‍ വീട്ടിലെ കാര്യങ്ങള്‍ കഷ്ടത്തിലായി. കൊച്ചുലെന്‍ രോഗിയായി. മോമിന്‍റെ കയ്യില്‍ കാശില്ലാതായി. മാര്‍ക്സ് തിരിച്ചു വരുന്നതു വരെ ഏംഗല്‍സില്‍നിന്നു കടം വാങ്ങാന്‍, നാണത്തോടെ, അവര്‍ നിര്‍ബന്ധിതയായി. സൂക്ഷ്മദൃക്കായ റ്റസ്സി അതിനു സാക്ഷിയായിരുന്നു. ട്രിബ്യൂണിനു മാര്‍ക്സ് ചെയ്തിരുന്ന ജോലി തീര്‍ത്തും നിലച്ചപ്പോള്‍, 1862ല്‍, അവരുടെ സാമ്പത്തികനില കൂടുതല്‍ വഷളായി. റ്റസ്സി തന്‍റെ സാഹസികനോവലുകളിലേക്കു പൂഴ്ന്നു; അമ്മയും കൊച്ചുലെന്നും തങ്ങളുടെ വേലക്കാരിയായ മാരിയന്‍ ക്രൂസിനെക്കുറിച്ച് എന്താണ് അടക്കിപ്പിടിച്ച് ചര്‍ച്ചചെയ്യുന്നതെന്ന് ആശ്ചര്യപ്പെട്ടു. കൊച്ചു ലെന്നിന്‍റെ സഹോദരിയോ മച്ചുനത്തിയോയെന്നു വിശ്വസിക്കപ്പെട്ട മാരിയന്‍, 1860ല്‍, ഗ്രാഫ്റ്റണ്‍ റ്റെറസിലെ വീട്ടില്‍ വന്നുചേര്‍ന്നിരുന്നു. നിലവിലുള്ള ചുറ്റുപാടില്‍ താങ്ങാന്‍പറ്റാത്ത ഒരാഡംബരമായിരുന്നു ഒരു വീട്ടുവേലക്കാരി. വാസ്തവത്തില്‍, അവര്‍ മാരിയന്‍റെ വേണ്ടാത്തൊരു ഗര്‍ഭം ഒളിപ്പിക്കുന്നതിനു തുണയ്ക്കുകയായിരുന്നു. വീട്ടുവാടക ഒരു കൊല്ലത്തോളം കടമായിക്കിടക്കുന്ന കാലമാണത്. മോമാകട്ടെ, ഒരു വിഷാദരോഗവുമായി പൊരുതുകയായിരുന്നു. ഡോ. അലന്‍, സമര്‍ത്ഥമായി, അതു സമ്മര്‍ദ്ദം മൂലമുണ്ടായ രോഗമാണെന്ന് പരിശോധിച്ചു പറഞ്ഞു. മാര്‍ക്സിനും മോമിനുടിയില്‍ അതു സംഘര്‍ഷമുണ്ടാക്കി.
ഗാര്‍ഹികപ്രശ്നങ്ങളുടെയിടയിലും, മൂലധനത്തിന്‍റെ ഒന്നാം വാല്യത്തിന്‍റെ ആദ്യകരടുരൂപമുണ്ടാക്കുന്നതിനുള്ള മാര്‍ക്സിന്‍റെ പ്രയത്നം പുരോഗമിച്ചതായി തോന്നുന്നു. പക്ഷെ, ഈ സന്ദര്‍ഭത്തില്‍, കുടുംബം ഇല്ലായ്മയിലേക്ക്‌ വഴുതുകയാണെന്ന് അദ്ദേഹത്തിനു പോലും സമ്മതിക്കേണ്ടി വന്നു. ഒരു ഇംഗ്ലീഷ് തീവണ്ടിക്കമ്പനിയില്‍ ക്ലാര്‍ക്കിന്‍റെ ജോലിക്കു താന്‍ അപേക്ഷിച്ചിരിക്കുന്നുവെന്നറിയിക്കുന്ന മാര്‍ക്സിന്‍റെ ഒരു കത്ത് കിട്ടിയത് ഏംഗല്‍സിനെ വല്ലാതെ ചിരിപ്പിച്ചു. കുടുംബം നോക്കാന്‍ ശരിയായൊരു ജോലി കണ്ടെത്തണമെന്ന അമ്മയുടെ ആവലാതി മാര്‍ക്സിന്‍റെ മന:സാക്ഷിയെ കുത്തിയെന്നു തോന്നുന്നു. അദ്ദേഹത്തിന്‍റെ മനസ്സിലാക്കാന്‍ വിഷമമുള്ള കയ്യെഴുത്തു ഹേതുവായി, ഭാഗ്യവശാല്‍, മൂലധനം ചരിത്രത്തിന്‍റെ ഒരരികിലേക്ക് തള്ളപ്പെടുന്നതില്‍നിന്നും ഒഴിവായി. ജോലിക്കുള്ള മാര്‍ക്സിന്‍റെ അപേക്ഷ വായിക്കാന്‍ പറ്റാത്തതിനാല്‍ തീവണ്ടിക്കമ്പനി അതു നിരസിച്ചു.
തീവണ്ടിക്കമ്പനിയുടെ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്ന കമ്മറ്റിയില്‍നിന്നു വിരുദ്ധമായി, റ്റസ്സിക്ക്‌ അച്ഛന്‍റെ കയ്യെഴുത്തു വായിക്കാന്‍ പറ്റുമായിരുന്നു. അച്ഛനും മകള്‍ക്കുമിടയിലുള്ള ബന്ധത്തിലെ അസാധാരണമല്ലാത്ത ഈ കാര്യം, അതു ചരിത്രത്തിന്‍റെ ഗതി തിരിച്ചില്ലായിരുന്നുവെങ്കില്‍, നിസ്സാരമാണെന്നു തോന്നിയേക്കാം. മാര്‍ക്സിന്‍റെ എഴുത്തു വിശ്വസനീയമാംവിധം പകര്‍ത്തിയെഴുതാന്‍ കഴിഞ്ഞിരുന്ന മറ്റാളുകള്‍ അദ്ദേഹത്തിന്‍റെ ഭാര്യയും, ഏംഗല്‍സും മാത്രമായിരുന്നു. ഇതിനിടയില്‍, മാര്‍ക്സിന്‍റെ അതിമൂല്യമായ സ്വത്ത്, അദ്ദേഹത്തിന്‍റെ ഭീമന്‍ “മസ്തിഷ്കപേടകം”, ഉഗ്രമായ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. അദ്ദേഹം, വിട്ടുമാറാത്ത കരള്‍രോഗമുണ്ടായിട്ടും, മോമിന്‍റെ പ്രതീക്ഷയാര്‍ന്ന ഭാഷയില്‍, “പൂര്‍ത്തിയാക്കുന്നതിലേക്കുള്ള ഭീമമായ ചുവടുവെക്കുക”യായിരുന്നു. ഗവേഷണത്തില്‍ മൂറിനെ തുണക്കാന്‍ ലോറ അദ്ദേഹത്തോടൊപ്പം ബ്രിട്ടീഷ് മ്യൂസിയത്തിലേക്കു പോകാന്‍ തുടങ്ങിയിരുന്നു. അതിനിടയില്‍, അവളുടെ സഹോദരി ജെന്നിയുടെ ആരോഗ്യം വല്ലാത്ത ആശങ്കയുണ്ടാക്കി. അവള്‍ അതിവേഗം മെലിയുകയായിരുന്നു.വിട്ടുമാറാത്ത ചുമയുമുണ്ടായിരുന്നു. മാര്‍ക്സിന്‍റെ പുകവലിയാകാം കാരണമെന്ന് ആരുടെ മനസ്സിലും ഓടിയില്ല.

ആരോഗ്യം വീണ്ടെടുക്കാന്‍ കൊച്ചുജെന്നിക്കു വേണ്ടത് കടല്‍ക്കരയിലെ അന്തരീക്ഷവും, കടലിലെ കുളിയുമാണെന്ന് ഡോ. അലന്‍ തറപ്പിച്ചു പറഞ്ഞു. പക്ഷെ, റിസോര്‍ട്ടുകളിലേക്ക് പോകാന്‍ പണമില്ലല്ലോ. എന്നാല്‍, ജൂലായ്‌ ആദ്യം, കുടുംബസുഹൃത്തായ ബെര്‍ത്താ മാര്‍ഖൈം വഴി അപ്രതീക്ഷിതമായ ഒരു ഭാഗ്യം അവര്‍ക്കു കൈവന്നു. 1852ല്‍, ഈ ജര്‍മ്മന്‍ എഴുത്തുകാരി അല്‍പ്പകാലം ലണ്ടനില്‍ ചിലവിട്ടപ്പോള്‍, ജെന്നിയും മാര്‍ക്സും അവരുടെ സ്നേഹിതരായിയിരുന്നു. അന്നവര്‍ ബെര്‍ത്താ ലെവിയാണ്. പ്രസിദ്ധ കവിയും, നോവലിസ്റ്റും, ഓപ്പറാ രചയിതാവുമായ ജൂലിയസ് റോഡന്‍ബര്‍ഗിന്‍റെ സഹോദരി. 1854ല്‍, ബെര്‍ത്താ വ്യാപാരിയും, വ്യായാമമുറകളുടെ അഗ്രഗാമിയുമായ, ജോസഫ് മാര്‍ഖൈമിനെ വിവാഹം ചെയ്തു. മാര്‍ക്സ് കുടുംബത്തിന്‍റെ സാമ്പത്തിക സ്ഥിതിയറിഞ്ഞ ബെര്‍ത്താ ജെന്നിക്ക് സ്നേഹം നിറഞ്ഞ ഒരു കത്തും പോസ്റ്റലോര്‍ഡറുമയച്ചു. “താനൊന്നു ഓര്‍മ്മിപ്പിക്കാതിരിന്നിട്ടുകൂടി, സ്നേഹത്തോടെ, വിശ്വസ്തയോടെ, കരുണയോടെ” ബെര്‍ത്താ തന്നെക്കുറിച്ചു ചിന്തിക്കുന്നുണ്ടായിരുന്നുവല്ലോ എന്നോര്‍ത്ത് ജെന്നി അത്ഭുതം കൂറി. ഒഴിവുകാലം ചിലവഴിക്കാന്‍ കുട്ടികളെ റാംസ്ഗേറ്റിലേക്ക് കൊണ്ടുപോകാന്‍  ബെര്‍ത്തായുടെ ഔദാര്യം ജെന്നിയെ സഹായിച്ചു. മൂറാകട്ടേ, ധനസമ്പാദനാര്‍ത്ഥം, നെതര്‍ലാന്‍ഡ്‌സിലേക്കും റൈന്‍ലാന്‍ഡിലേക്കും പോയി. മാര്‍ഖൈമിന്‍റെ ഉദാരവൃത്തിക്കു തന്‍റെ ഭര്‍ത്താവാണ് രഹസ്യമായി പ്രേരണയായതെന്ന് ജെന്നി ഒരിക്കലുമറിഞ്ഞില്ല. 
റ്റസ്സിയുടെ രണ്ടാമത്തെ തീരപ്രദേശസന്ദര്‍ശനമായിരുന്നു ഇത്. അഞ്ചു വയസ്സുള്ളപ്പോള്‍, ഹേയ്സ്റ്റിംഗില്‍ ചിലവിട്ട മഴയുണ്ടായിരുന്ന രണ്ടാഴ്ച്ചയായിരുന്നു ആദ്യത്തേത്.  സാദ്ധ്യമായ ഏറ്റവും കുറഞ്ഞ ചെലവിലും വേഗതയിലും തെക്കന്‍ ലണ്ടനിലെ നാഗരികര്‍ക്ക് തീരപ്രദേശത്തേക്കു പോകാന്‍ പറ്റുന്ന തീവണ്ടിപ്പാതയായിരുന്നു, 1840കളില്‍ പണിത, ഇംഗ്ലണ്ടിലെ അതിപ്രഥമ റെയില്‍പ്പാതകളിലൊന്നായ, ലണ്ടന്‍-റാംസ്ഗേറ്റു പാത. അതവസാനിക്കുന്നത്, ഒരേസമയം പണിയിടവും വിനോദസ്ഥലിയുമായ,         തുറമുഖത്താണ്. ഉയര്‍ന്ന പാറക്കെട്ടുകളുടെയും, കൂറ്റന്‍ പാമരങ്ങളുടെ കിരീടമുള്ള വശ്യമായ സാഗരദൃശ്യത്തിന്‍റെയും ചട്ടക്കൂട്ടിലിട്ട, തുഴകളുള്ള ആവിക്കപ്പലുകളെയും, ചരക്കു തോണികളെയും, തോണിക്കാരെയും, വിളക്കുമാടങ്ങളെയുമാണ്, റ്റസ്സി ആദ്യം കണ്ടത്. നെപ്പോളിയന്‍റെ കാലത്ത് സൈനികര്‍ക്കുള്ള പാളയമായി വര്‍ത്തിച്ചിരുന്ന റാംസ്ഗേറ്റ് എന്ന പട്ടണം അന്നേ പ്രശസ്തമായിരുന്നു. റ്റസ്സിയുടെ അമ്മയുടെ ഭാഷയില്‍, “ആനന്ദദായകവും, മനോഹരമായി സ്ഥിതിചെയ്യുന്നതുമായ ഒരിടം”. എല്ലാത്തുറയിലുമുള്ള ആള്‍ക്കാര്‍ ഇവിടെ സന്ദര്‍ശകരായി എത്തുമായിരുന്നു. പ്രധാനികളായ സന്ദര്‍ശകരില്‍ കോളറിജ്ജും, വിക്റ്റോറിയാ രാജ്ഞിയും, പ്രധാനമന്ത്രി ലിവര്‍പ്പൂള്‍ പ്രഭുവും, ജോര്‍ജ്ജ് ക്യാനിംഗും പെടും.
സുഖദായകമായ ഉപ്പു കടലില്‍ വസൂരിക്കലകളെ കുളിപ്പിച്ചെടുക്കുന്നതിനു ജെന്നിയെ കൊച്ചുലെന്‍ പ്രോത്സാഹിപ്പിച്ചു3. “കടലിനരികിലോ, മീതെയോ, അതിനുള്ളിലോ ആണ് ഞങ്ങള്‍ സമയം ചെലവിട്ടത്,” ജെന്നി ബെര്‍ത്താക്കെഴുതി. നീന്തിയും, നടന്നും, കക്കകള്‍ തിരഞ്ഞും, എളമ്പക്കയുടെയും ഐസ്ക്രീമിന്‍റെയും കടലാസുകുമ്പിളുകള്‍ ചവച്ചും, വായിച്ചും, ആളുകളെ നിരീക്ഷിച്ചും അഞ്ചു പെണ്ണുങ്ങളും കൂടി ആഹ്ലാദകരമായ മൂന്നാഴ്ച്ചകള്‍ ആസ്വദിച്ചു. റാംസ് ഗേറ്റിലെ ഒഴിവു കാലമായിരുന്നു 1862ലെ പ്രമുഖ സംഗതി. ആഗസ്തില്‍ ലൈബ്രറിയും, ഏണ്‍സ്റ്റൈനും, കൊച്ചാലീസും, ഒരു വ്യാഴവട്ടത്തെ പ്രവാസം അവസാനിപ്പിച്ച്, ജര്‍മ്മനിയിലേക്കു തിരിച്ചുപോയി. റ്റസ്സിയും ആലീസും തൂലികാമിത്രങ്ങളായെങ്കിലും, പരസ്പരം കാണാന്‍ പറ്റാത്തതില്‍ രണ്ടു പേരും വിഷമിച്ചു.
പാരീസില്‍ത്താമസിക്കുമ്പോള്‍ കാളും മോമും ഒരു ബാങ്കറായ ശ്രീമാന്‍ അര്‍ബ്ബാബനേലിനെ പരിചയപ്പെട്ടിരുന്നു. അയാളോടു കുറച്ചു കാശു കടം വാങ്ങാമെന്നുവെച്ച് മോം പാരീസിലേക്കു പോയി. അവരവിടെയെത്തുന്നതിനു അല്‍പ്പം മണിക്കൂറുകള്‍ക്കുമുമ്പ് ശ്രീമാന്‍ അര്‍ബ്ബാബനേല്‍ പക്ഷാഘാതം വന്നു തളര്‍ന്നുപോയിരുന്നു. വെറുംകയ്യോടെ, ഡിസംബര്‍ 23നു, വീട്ടിലെത്തിയപ്പോഴാണറിയുന്നത്, മുമ്പ് ഡോ. അലന്‍ പരിശോധിച്ചു കണ്ടെത്തിയ ഹൃദയത്തകരാറു മൂലം, മാരിയന്‍ ക്രൂസ് മരിച്ചിരിക്കുന്നു. ക്രിസ്മസ് കഴിയുംവരെ അവളെ അടക്കാന്‍പറ്റില്ലെന്നതുകൊണ്ട്, ഡിസംബര്‍ 27 വരെ, അവളുടെ ശരീരം ഗ്രാഫ്റ്റണ്‍റ്റെറസ്സില്‍ത്തന്നെ കിടന്നു. സ്വീകരണമുറിയിലൊരു പ്രേതവും, പണത്തിനുള്ള പഞ്ഞവും ക്രിസ്മസ് മ്ലാനമാക്കി.
1863 ജനുവരി 6നു രാത്രി, ഏംഗല്‍സിന്‍റെ പ്രേയസി മേരി ബേണ്‍സും മരിച്ചു. ഒരു മുന്നറിയിപ്പുമില്ലാതെ. മാഞ്ചസ്റ്ററിലെ അവരൊന്നിച്ചു പങ്കിട്ടിരുന്ന വീട്ടില്‍നിന്ന് അടുത്തദിവസം, ഞെട്ടല്‍ മാറാതെ, ഏംഗല്‍സെഴുതി:
     പ്രിയപ്പെട്ട മൂര്‍,
മേരി മരിച്ചു. പോയരാത്രി അവള്‍ നേരത്തേ കിടന്നതായിരുന്നു. പാതിരാക്കു തൊട്ടുമുമ്പ് ലിസ്സി കിടക്കാന്‍ നോക്കുമ്പോള്‍, അവള്‍ മരിച്ചിരിക്കുന്നതായി കണ്ടു. തീര്‍ത്തും പൊടുന്നനെ. ഹൃദയസ്തംഭനമോ, ചുഴലിയുടെ ആഘാതമോ ആയിരിക്കണം. പുലരുംവരെ എന്നോടാരും പറഞ്ഞില്ല. എന്‍റെ ഉള്ളിലെന്താണെന്ന് പറഞ്ഞറിയിക്കാന്‍ വയ്യ. എന്നെ പൂര്‍ണ്ണഹൃദയത്തോടെ സ്നേഹിച്ചവളാണ് ആ പാവം.
അങ്ങിനെ, 1842ല്‍ റ്റെക്സ്‌റ്റൈല്‍ വ്യവസായം പഠിക്കാന്‍ ഏംഗല്‍സിനെ അച്ഛന്‍ മാഞ്ചസ്റ്ററിലേക്കയച്ചപ്പോള്‍ തുടങ്ങിയ, അവരുടെ, രണ്ടു ദശാബ്ദക്കാലത്തെ ബന്ധം, പരിസമാപിച്ചു. തന്‍റെ വര്‍ഗ്ഗത്തോടുള്ള മേരിയുടെ സഹജമായ തീവ്രാനുകമ്പയെയും, അവളുടെ ഉറച്ച വിശ്വസ്തതയെയും ഏംഗല്‍സ് ആദരിച്ചിരുന്നു: “ബൂര്‍ഷ്വാസിയുടെ “eddicated”ഉം “senty-mental”ഉമായ പെണ്മക്കളുടെ മൃദുലമര്യാദകള്‍ക്കും പാണ്ഡിത്യനാട്ട്യങ്ങള്‍ക്കും ചെയ്യുവാന്‍ കഴിയുമായിരുന്നതിലേറെ, എല്ലാ നിര്‍ണ്ണായക മുഹൂര്‍ത്തങ്ങളിലും [അവള്‍] എനിക്കൊപ്പം ഉറച്ചു നിന്നു.”
     മേരിയും ഏംഗല്‍സും എങ്ങിനെ കണ്ടുമുട്ടിയെന്നതിനു തെളിവില്ല. അവളും ലിഡിയ [ലിസ്സി] യും മാഞ്ചസ്റ്ററിലെ എര്‍മന്‍ ആന്‍ഡ്‌ ഏംഗല്‍സ് മില്ലിലെ തൊഴിലാളികളായിരുന്നുവെന്നു തോന്നുന്നു. “അവര്‍ സുന്ദരിയും, നര്‍മ്മബോധമുള്ളവളും, പൊതുവേ വശ്യശക്തിയുള്ളവളുമായിരുന്നു”വെന്ന് റ്റസ്സി ഓര്‍ക്കുന്നുണ്ട്. വായിക്കാനും, കുറച്ചൊക്കെ എഴുതുവാനുമറിയാമായിരുന്ന, എന്നാല്‍, തീര്‍ത്തും അനഭ്യസ്തവിദ്യയായ ഒരു മാഞ്ചസ്റ്റര്‍ [ഐറിഷു] ഫാക്റ്ററിപ്പെണ്‍കുട്ടി.” മേരിയെ തന്‍റെ അച്ഛനുമമ്മയ്ക്കും “ഏറെ ഇഷ്ട”മായിരുന്നുവെന്നും, അവരെക്കുറിച്ച് “വലിയ സ്നേഹത്തോടെ”യാണ് സംസാരിച്ചിരുന്നതെന്നുമാണ് റ്റസ്സി പറഞ്ഞത്.
     മേരി ബേണ്‍സിന്‍റെ ജീവിതത്തെ പുന:സൃഷ്ടിക്കുന്നതിനും, അവരുടെ ചരിത്രപ്രാധാന്യത്തെ വീണ്ടെടുക്കുന്നതിനും റോയ് വിറ്റ്ഫീല്‍ഡിന്‍റെയും ട്രിസ്ട്ട്രം ഹണ്ടിന്‍റെയും സമീപകാല രചന ഏറെ സംഭാവന ചെയ്തിട്ടുണ്ട്.4 ഏംഗല്‍സിനെ രാഷ്ട്രീയക്കാരനാക്കിയതില്‍ അവര്‍ക്കുള്ള പങ്കു തെളിയിക്കപ്പെട്ടതാണ്. ഏംഗല്‍സ് മേരിയെ കിടക്കയിലേക്കു കൊണ്ടുപോയി; മേരി ഏംഗല്‍സിനെ കൊണ്ടുപോയതോ, ചേരികളിലേക്കും, മാഞ്ചസ്റ്ററിലെ ഐറിഷു കുടിയേറ്റ സമൂഹത്തിന്‍റെ ഹൃദയത്തിലേക്കും. അവള്‍ ഫാക്റ്ററിത്തൊഴിലാളികളുടെയും, ഗാര്‍ഹികത്തൊഴിലാളികളുടെയും അവസ്ഥകള്‍ ഏംഗല്‍സിനു കാട്ടിക്കൊടുത്തു; വിവരിച്ചുകൊടുത്തു. സമയം വഴികാട്ടുകയും, തര്‍ക്കിക്കുകയുമായിരുന്നു അവളുടെ ജോലി.
       മേരി ബേണ്‍സിനെ കണ്ടുമുട്ടി രണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞ്, 1844ല്‍, ഏംഗല്‍സ്  “ഇംഗ്ലണ്ടിലെ തൊഴിലാളിവര്‍ഗ്ഗത്തിന്‍റെ അവസ്ഥ” എഴുതി. “ബ്രിട്ടനിലെ തൊഴിലാളിവര്‍ഗ്ഗത്തിന്‍റെയും അവരുടെ മദ്ധ്യവര്‍ഗ്ഗ എതിരാളികളുടെയും അവസ്ഥയെയും, യാതനകളെയും, സംഘര്‍ഷങ്ങളെയും കുറിച്ചുള്ള” വിശദമായ ഈ  സാമൂഹികാവലോകനമുണ്ടാക്കിയത് “സമകാലിക വര്‍ഗ്ഗവൈര്യങ്ങളുടെ കാരണത്തെക്കുറിച്ചുള്ള” ഖണ്ഡനവും മുതലാളിത്തത്തിന്‍റെ ദണ്ഡനവുമാണ്. തന്‍റെ രാഷ്ട്രീയാവബോധം മേരി ബേണ്‍സിനാല്‍ ഉത്തേജിക്കപ്പെട്ടും, അവള്‍ തന്നെ ആനയിക്കുകയും, വഴികാട്ടുകയും ചെയ്ത ലോകത്തിലെ അനുഭവത്താല്‍  പരിവര്‍ത്തനപ്പെട്ടുമാണ് ഏംഗല്‍സ് ഇംഗ്ലണ്ട് വിടുന്നത്. കുടുബവ്യാപാരം പഠിക്കാന്‍ മാഞ്ചസ്റ്ററിലേക്ക് തന്‍റെ അനുഭവമില്ലാത്ത മകനെ അയക്കുമ്പോള്‍ അച്ഛനേംഗത്സിന്‍റെ മനസ്സിലുണ്ടായിരുന്നത് ഇതായിരുന്നില്ല.

മേരി, പിന്നീട്, ബ്രസ്സല്‍സില്‍ ഏംഗല്‍സിനും മാര്‍ക്സിനുമൊപ്പം ചേര്‍ന്നു. അടുത്തടുത്ത വീടുകളിലാണ് ഈ ദമ്പതികള്‍ താമസിച്ചത്. അങ്ങിനെ, ജെന്നിയും മേരിയും ചങ്ങാതിമാരായി. ജെന്നി മേരിയെ ഇഷ്ടപ്പെട്ടു; എംഗല്‍സുമായുള്ള അവളുടെ സ്വതന്ത്രമായ ബന്ധത്തെ മാനിച്ചു. ബൂര്‍ഷ്വാ “മൃദുമര്യാദ”യുടെ ലൈംഗികമായ ഇരട്ടത്താപ്പുകളോടു പുച്ഛമുണ്ടായിരുന്ന ജെന്നി, ഉല്ലാസവാനും ശൃംഗാരിയുമായ ഏംഗല്‍സ് പൊതുപരിപാടികളിലേക്ക് പതിവായി ആനയിക്കാറുണ്ടായിരുന്ന വെപ്പാട്ടിമാരെയോ, ഏറ്റവും പുതിയ കാമുകിമാരെയോ, ആരെയുംതന്നെ അംഗീകരിക്കുകയോ, സ്വാഗതം ചെയ്യുകയോ ഇല്ലായിരുന്നു. ഇത്തരം സാഹചര്യങ്ങളില്‍, ജെന്നി മര്യാദരാമനായി അഭിനയിക്കുകയില്ലെന്ന് അദ്ദേഹത്തിനു നന്നായി അറിയാമായിരുന്നു. ജെന്നിക്കു മേരിയോടുണ്ടായിരുന്ന വിശ്വസ്തത ഏംഗല്‍സിനു മാര്‍ക്സിനോടുണ്ടായിരുന്നത്ര ദൃഢമായിരുന്നു. ഏംഗല്‍സും മേരിയും പിന്നീട് ലണ്ടനിലേക്കു നീങ്ങിയപ്പോള്‍, അവര്‍ക്കു വേണ്ടി തന്‍റെ വീടിനാകാവുന്നത്ര സമീപം ഒരു വീടു തേടിപ്പിടിച്ചത് ജെന്നിയായിരുന്നു. മേരിയും, പിന്നീടു, ലിസ്സി ബേണ്‍സുമായുള്ള ഏംഗല്‍സിന്‍റെ ബന്ധം റ്റസ്സിയുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായകമായ ഒരു പങ്കു വഹിച്ചു.
     മേരിയുടെ മരണവാര്‍ത്തയോടുള്ള മാര്‍ക്സിന്‍റെ പ്രതികരണം അന്ധാളിപ്പിക്കും വിധം നിര്‍വ്വികാരമായിരുന്നുവെന്നത് പ്രശസ്തമാണ്. മൂര്‍ തന്‍റെ കത്തില്‍, തുടക്കത്തില്‍, അതിഝടുതിയില്‍, അനുശോചനം കുറിച്ചു: “അവള്‍ നല്ല പ്രകൃതമുള്ളവളും, നര്‍മ്മബോധമുള്ളവളും, നിന്നോട് ഏറ്റവും അടുപ്പമുള്ളവളുമായിരുന്നു.” കൂടുതല്‍ സാന്ത്വനവചനങ്ങളൊന്നുമില്ലാതെ, മൂര്‍ തന്‍റെ തല്‍സമയ ദുരന്തങ്ങളുടെ വിശദമായൊരു പട്ടിക നിരത്തി --- പണമില്ലായ്മ. കടംകിട്ടാനുള്ള പാട്, സ്കൂള്‍ ഫീസ്‌, വാടക, ജോലി പുരോഗമിപ്പിക്കുന്നതിനുള്ള ബുദ്ധിമുട്ട്, കൊടുക്കാനുള്ള പണം, ഇടാനൊരു നല്ല ഉടുപ്പില്ലാത്തത്, പണയം വെച്ച ഷൂ. മേരി മരിക്കുന്നതിനേക്കാള്‍ ഭേദം, “ജീവിതത്തിന്‍റെ നല്ലൊരു പങ്കു  കഴിച്ചു കൂട്ടിയ”  തന്‍റെ അമ്മ മരിക്കുന്നതായിരുന്നുവെന്നു നാടകീയമായി പറഞ്ഞുകൊണ്ടാണ് കത്തവസാനിച്ചത്. “ഈ സമയത്ത് ഇത്തരം ഭീകരതകള്‍ നിന്നോടു പറയുന്നത് എന്‍റെ ഭീമമായ സ്വാര്‍ത്ഥതയാ”ണെന്നു മാര്‍ക്സ് സമ്മതിക്കുന്നുണ്ട്. “പക്ഷെ, ഇതൊരു തരം ഹോമിയോപ്പതി ചികിത്സയാണ്. ഒരു ദുരന്തം മറ്റൊരു ദുരന്തത്തിനു  പരിഹാരമാവുക. ആത്യന്തികമായി നോക്കിയാല്‍, എനിക്കെന്താണ് ചെയ്യാനാവുക? നിന്നെസംബന്ധിച്ച്, ഇതു കഠിനം തന്നെ. കാരണം, മാനുഷികമായ കുഴപ്പങ്ങളില്‍നിന്നൊക്കെ, നിനക്കു തോന്നുമ്പോഴെല്ലാം, മേരിയുമൊത്തു പിന്‍വലിയാന്‍ നിനക്കൊരു വീടുണ്ടായിരുന്നല്ലോ.”
     ഒരു മറുപടി എഴുതാന്‍ ഏംഗല്‍സ് ഏകദേശം ഒരാഴ്ച്ചയെടുത്തു. നിത്യവും കത്തെഴുതുന്നവരായിരുന്നു ഈ സുഹൃത്തുക്കളെന്നതിനാല്‍, അദ്ദേഹത്തിന്‍റെ മൌനം വാചാലമായി; അതുപോലെ തന്നെ അസാധാരണമായ ഔപചാരിക സംബോധനയും.

           പ്രിയപ്പെട്ട മാര്‍ക്സ്,
എന്‍റെ സ്വന്തം ദുരന്തവും, അതോടുള്ള നിന്‍റെ തണുപ്പന്‍ പ്രതികരണവും, ഇത്തരുണത്തില്‍, അത്ര വേഗം നിനക്കു മറുപടി തരുന്നത് തീര്‍ത്തും അസാദ്ധ്യമാക്കിയതില്‍ പന്തികേടില്ലെന്നു മനസ്സിലാക്കാമല്ലോ. എന്‍റെ എല്ലാ സുഹൃത്തുക്കളും, പ്രാകൃതരായ പരിചയക്കാര്‍ പോലും, എന്നെ സര്‍വ്വപ്രകാരത്തിലും അഗാധമായി സ്പര്‍ശിക്കുന്ന ഈ സന്ദര്‍ഭത്തില്‍, ഞാന്‍ പ്രതീക്ഷിച്ചത്തിലുമധികം സ്നേഹവും സഹതാപവും തന്നു. നീയാകട്ടെ, നിന്‍റെ “മനസ്സിന്‍റെ വൈരാഗ്യവശ”ത്തിന്‍റെ മേന്മ സ്ഥാപിക്കാനുള്ള ശുഭമുഹൂര്‍ത്തമായാണ് ഇതിനെ കണ്ടത്. അതങ്ങിനെ ആയിരിക്കട്ടെ!

മാര്‍ക്സ് പശ്ചാത്താപവിവശമായ ഒരു പ്രതികരണമെഴുതി. അപൂര്‍വ്വമായ ആ ക്ഷമാപണം വിശാല ഹൃദയനായ ഏംഗല്‍സ് മടികൂടാതെ സ്വീകരിച്ചു. സൗഹൃദം നഷ്ടമായില്ലെന്നും, കാര്യങ്ങള്‍ പഴയപടിയാണെന്നും തെളിയിച്ചുകൊണ്ട്, മാര്‍ക്സിന്‍റെ ആസന്നമായ പണപ്പഞ്ഞമൊഴിവാക്കാന്‍, നൂറു പൌണ്ടിനുള്ള ചെക്ക് അയച്ചു. ആ സമയത്ത് ഏംഗല്‍സിന് കാശിനു മുട്ടായിരുന്നു. അതിനാല്‍, എര്‍മന്‍ ആന്‍ഡ്‌ ഏംഗല്‍സില്‍നിന്ന് കട്ടെടുത്താണ്, “എന്‍റെ ഭാഗത്തുനിന്നുമുള്ള അത്യന്തം തന്‍റേടമുള്ള നീക്ക”മെന്നു പറഞ്ഞ്, മാര്‍ക്സിനതു കൈമാറിയത്. രണ്ടുപേര്‍ക്കുമിടയില്‍ വിടവുണ്ടാകുമെന്ന ഭീഷണിയുണ്ടായ ആദ്യത്തെയും അവസാനത്തെയും സന്ദര്‍ഭം ഇതാണ്.
     മേരിയുടെ പ്രതീക്ഷിക്കാത്ത മരണമുണ്ടാക്കിയ വിഷാദമാര്‍ന്ന ശൂന്യത മയപ്പെടുത്തുന്നതില്‍, കുട്ടികള്‍ പൊതുവേ ചെയ്യാറുള്ളതുപോലെ, റ്റസ്സി മര്‍മ്മപ്രധാനമായ ഒരു പങ്കു വഹിച്ചു. 1860ലെ പല ചെറുപ്പക്കാരേയുംപോലെ, റ്റസ്സിക്കും പുതിയ പരിഷ്ക്കാരമായ സ്റ്റാമ്പുശേഖരണത്തില്‍ ആവേശം കയറി. ഏംഗല്‍സ് അവളുടെ ആല്‍ബത്തിലേക്ക് പുതിയ, പുതിയ സ്റ്റാമ്പുകള്‍ അയച്ചു കൊടുത്തു. അദ്ദേഹം അവളുടെ ഉത്സാഹം നിറഞ്ഞ thank-you കത്തുകള്‍ വായിച്ചു രസിച്ചു. മാര്‍ക്സിനെഴുതുമ്പോഴൊക്കെ, അദേഹം കൂടുതല്‍ സ്റ്റാമ്പുകള്‍ ഒപ്പം വെച്ചു. കൂട്ടത്തില്‍, അവ എവിടെനിന്നു കിട്ടുന്നുവെന്നും വെളിവാക്കി: “ഇപ്പൊ, ഓഫീസില്‍, ഈ സാധനത്തിന്‍റെ  ഒരു പാടു കളവു നടക്കുന്നുണ്ട്.”
     ഇവ്വിധം, റ്റസ്സിയുടെ എട്ടാം വയസ്സിന്‍റെ തുടക്കത്തിലുണ്ടായ മേരിയുടെ മരണം, തന്‍റെ “രണ്ടാമത്തെ അച്ഛനായ”, ഏംഗല്‍സുമായുള്ള അവളുടെ ബന്ധത്തെ ശക്തമാക്കി. അവരുടെ രണ്ടുപേരുടെയും ജീവിതത്തെയും, രാഷ്ട്രീയചരിത്രത്തെയും രൂപപ്പെടുത്തിയ അടുപ്പത്തിന്‍റെ സാരമായ ആരംഭമായിരുന്നൂ അത്.
     ദരിദ്രനായ തന്‍റെ മകനു അറുനൂറു പൌണ്ട് പൈതൃകമായി നീക്കിവെച്ചു കൊണ്ടു, നവംബര്‍ 30നു, ഹെന്‍ റീറ്റ മാര്‍ക്സ് മരിച്ചു. മാര്‍ക്സ് അനാഥനായി; റ്റസ്സി മുത്തച്ഛനും മുത്തശ്ശിയുമില്ലാത്തവളും.
_________________________________________________________________________________________
1.       തനിക്കു പോസ്റ്റ് ക്യാപ്റ്റനാകണമെന്നു റ്റസ്സി പറയുന്നത് മാരിയറ്റ് വായിച്ചിട്ടാണ്, ഓസ്റ്റനെ വായിച്ചിട്ടല്ല എന്നത്‌ അര്‍ത്ഥവത്താണ്. ഫാനി പ്രൈസിന്‍റെ പ്രിയ സഹോദരനായ വില്യം ഒരു പോസ്റ്റ് ക്യാപ്റ്റനാണെന്ന്മാന്‍സ്ഫീല്‍ഡ് പാര്‍ക്കിന്‍റെ ആരാധകര്‍ ഓര്‍ക്കുന്നുണ്ടാകും. റ്റസ്സി ആ നോവല്‍ വായിച്ചിരുന്നെങ്കില്‍, ഈ “താഴ്ന്ന പദവി”യോടുള്ള മിസ്സ്‌ ക്രാഫോര്‍ഡിന്‍റെ പുച്ഛം അതൊരു മേന്മയുള്ള നാവികോദ്യോഗമാണെന്ന് അവളെ തെര്യപ്പെടുത്തുമായിരുന്നു; കാലുറയിട്ട്, ആ പദവിയാളാനുള്ള അവളുടെ ആഗ്രഹത്തിനു മൂര്‍ച്ച കൂട്ടുമായിരുന്നു.
2.       കൂപ്പര്‍, ജെയിന്‍ മോര്‍ഗ്ഗന്‍ എന്ന തൂലികാ നാമത്തില്‍, കുറച്ചു കാലം മഷിനിറമുള്ള പാവാടയിട്ട് വനിതാവായനക്കാര്‍ക്കു വേണ്ടി പ്രണയകഥകളെഴുതിയിരുന്നു. റ്റസ്സി അദ്ദേഹത്തിന്‍റെ രചനകള്‍ കണ്ടെത്തുമ്പോഴേക്കും അദ്ദേഹം ട്രൌസറുകളിലേക്ക് മടങ്ങി, കൌബോയ്‌ കഥകളെഴുതുകയായിരുന്നു.

3.       നിയമസാധുതയോടെ കടലില്‍ തുണിയില്ലാതെ നീന്താന്‍ പറ്റിയ അവസാനത്തെ അവധിക്കാലമായിരുന്നൂ അതെന്ന് റ്റസ്സി വരും വര്‍ഷങ്ങളില്‍ ഓര്‍ക്കുന്നുണ്ട്. 1860വരെ ആണിനും പെണ്ണിനും നഗ്നമായി നീന്താമായിരുന്നു. റീജന്‍സിക്കാലത്ത്, പ്രത്യേകിച്ച്, ആരോഗ്യത്തിന്‍റെയും ശുചീകരണത്തിന്‍റെയും പേരിലും, ആള്‍ക്കാര്‍ക്ക് നല്ല മണമുണ്ടാകാനും വേണ്ടി ഇതിനു പ്രചാരം കൊടുത്തിരുന്നു. നഗ്നനീന്തല്‍ ഇഷ്ട വിനോദമായിരുന്ന പ്രിന്‍സ് റീജന്‍റ് അതൊരു പരിഷ്ക്കാരമാക്കി. പക്ഷെ, 1860ല്‍, ആണുങ്ങളും പെണ്ണുങ്ങളും തമ്മില്‍ 60 അടി അകലം പാലിക്കണമെന്ന നിയമം വന്നു. നീന്തല്‍ സാമഗ്രികളുടെ ഉടമകള്‍ സ്ത്രീകള്‍ക്കു ഫ്ലാനല്‍ ഗൌണുകളും, പുരുഷന്മാര്‍ക്കു ട്രൌസറുകളും നീന്തുന്നതിനു നല്‍കണമെന്ന വ്യവസ്ഥയുണ്ടായി. ഇതു നീന്തലിനുള്ള ചെലവു വര്‍ദ്ധിക്കാനിടയാക്കി. ഫലത്തില്‍, ആണുങ്ങളും പെണ്ണുങ്ങളും തമ്മില്‍ മാത്രമല്ല, ഉപരിവര്‍ഗ്ഗവും, അധോവര്‍ഗ്ഗവും തമ്മില്‍ വേര്‍തിരിക്കപ്പെടാനിടയായി.
4.“മുതലാളിത്ത സമൂഹത്തെക്കുറിച്ചുള്ള [ഏംഗല്‍സിന്‍റെ] വിലയിരുത്തലിനെ സമ്പന്നമാക്കിയ, അദ്ദേഹത്തിന്‍റെ അധോലോക പേഴ്സിഫോണ്‍” ആയിട്ടാണ് ട്രിസ്ട്ട്രം ഹണ്ട് ബേണ്‍സിനെ കാണുന്നത്. “ഏംഗല്‍സിന്‍റെ കമ്മ്യൂണിസ്റ്റു സിദ്ധാന്തത്തിനുള്ള ഭൌതിക യാഥാര്‍ത്ഥ്യം നല്‍കി സഹായിച്ചത് മേരിയാണ്.”

2016, ഓഗസ്റ്റ് 21, ഞായറാഴ്‌ച

എലിനോർ: 3. ഹാന്‍സ് റോക്കിളിന്‍റെ കളിപ്പാട്ടക്കട

1843ലെ ഒരു ഗ്രീഷ്മപ്പുലരിയില്‍, ജൂണ്‍ 19ന്, സ്പാ പട്ടണമായ ബാദ് ക്രൂസ്നാക്കിലെ ഒരു സാധാരണ പ്രൊട്ടസ്റ്റന്‍റ് പള്ളിയില്‍ വെച്ച് ജെന്നിയും കാളും ഒടുവില്‍ വിവാഹിതരായി. ഇളംപച്ചപ്പട്ടിന്‍റെ ചുരുളുകളില്‍ ജെന്നി തിളങ്ങി നിന്നു. കാള്‍ കൊടുത്ത ഇളം ചുകപ്പു പനിനീര്‍പ്പൂക്കള്‍ അവള്‍ മുടിയിഴകള്‍ക്കൊപ്പം തുന്നിച്ചേര്‍ത്തിരുന്നു. അവളുടെ അച്ഛന്‍റെ അസാന്നിദ്ധ്യത്തില്‍, എഡ്ഗാറാണ് തന്‍റെ സഹോദരിയെ ശ്രീമാന്‍ ഡോക്റ്റര്‍ കാളിന്‍റെ കയ്യിലേല്‍പ്പിച്ചത്.
രണ്ടുപേരുടെയും മാതാപിതാക്കളില്‍വെച്ച് കരോളിന്‍ വോണ്‍ വെസ്റ്റ്‌ഫാലന്‍ മാത്രമായിരുന്നു സന്നിഹിതയായിരുന്നത്. ആ ദിവസം കാണുന്നതില്‍ തന്‍റെ ഭര്‍ത്താവിന് എത്ര സന്തോഷമുണ്ടാകുമായിരുന്നെന്ന്‍ അവര്‍ വിഷാദം കലര്‍ന്ന ആശയോടെ നിരീക്ഷിച്ചു. തലേ വര്‍ഷം, 1842 മാര്‍ച്ചില്‍, ലുദ്‌വിഗ് മരിച്ചിരുന്നു. തന്‍റെ ‘പ്രിയപ്പെട്ട പിതൃതുല്യനായ സ്നേഹിതനും വഴികാട്ടിക്കു’മുള്ള അംഗീകാരമായി, 1841ല്‍, കാള്‍ തന്‍റെ പി. എച്. ഡി. പ്രബന്ധം ‘പുത്രോചിതമായ ഒരു സൂചകമായി’ ലുദ്‌വിഗിനു സമര്‍പ്പിച്ചിരുന്നു. അവന്‍റെ സ്വന്തം അച്ഛനാകട്ടെ, താന്‍ യൂണിവേഴ്സിറ്റിയിലായിരിക്കെ, 1838 മേയില്‍, മരിച്ചു പോയിരുന്നു.
കാളിന്‍റെ അമ്മ കല്യാണത്തിനു വന്നില്ല. തന്‍റെ മൂത്ത മകനു ഒരു ക്രിസ്ത്യാനിയെ എങ്ങിനെ വിവാഹം ചെയ്യാന്‍ കഴിഞ്ഞു? അതും ഒരു പള്ളിയില്‍വെച്ച്? അവനു നല്ലൊരു യഹൂദപ്പെണ്ണിനെ കെട്ടിക്കൂടെ? എങ്കിലും, ഇണകള്‍ക്ക് സ്വത്തിനുമേല്‍ പൊതുവായ ഉടമസ്ഥാവകാശം നല്‍കുന്ന ഉടമ്പടിയില്‍ കാളിന്‍റെ പക്ഷത്തു നിന്നു സാക്ഷിയാകാന്‍ അവരുണ്ടായിരുന്നു. ഉടമ്പടിപ്രകാരം, അവനവനുണ്ടാക്കിയതോ, വന്നുഭവിച്ചതോ, പരമ്പരാഗതമായതോ, മറ്റു രീതിയിലുള്ളതോ ആയ എല്ലാ കടങ്ങളും ഓരോ പങ്കാളിയും സ്വയം വീട്ടണം. അതുവഴി, അത്തരം കടങ്ങളെല്ലാം പൊതുസ്വത്തിന്‍റെ പരിധിയില്‍നിന്ന് പുറത്തായി. കാളിന്‍റെ ഭാഗത്തായിരുന്നു എല്ലാ കടങ്ങളും; സര്‍വ്വകലാശാലയില്‍വെച്ച് കുറേശ്ശെയായി ഉണ്ടാക്കിയവ. പിതൃസ്വത്ത് അവനു വിട്ടുകൊടുക്കാന്‍  ഹെന് റീറ്റ വിസമ്മതിച്ചതിനാല്‍ അവ പെരുകി വരികയായിരുന്നു.
പക്ഷെ, ഈ കടങ്ങളൊക്കെ, റൈനിനരികിലെ അവരുടെ ഹ്രസ്വവും ശാന്തവുമായ മധുവിധുക്കാലത്ത്, അവരുടെ മനസ്സില്‍നിന്നു ഏറെ ദൂരത്തായിരുന്നു. വിവാഹസമ്മാനമായി കരോളിന്‍ നല്‍കിയ ഒരു പെട്ടി പണം അവര്‍ വെള്ളം പോലെ ചെലവഴിച്ചു.
കല്യാണം കഴിക്കുമ്പോൾ ജെന്നിയുടെ വരനു തൊഴില്‍ ഇല്ലായിരുന്നു. കാളിന്‍റെ ആദ്യത്തെ ഉദ്യോഗം തീവ്രവാദിപത്രമായ Rheinische Zeitung (റൈൻലാൻഡ് ഗസറ്റ്ന്‍റെ പത്രാധിപരായിട്ടായിരുന്നു. 1842 ഒക്ടോബറിലായിരുന്നു നിയമനം. 1843ല്‍ അരിശം പൂണ്ട സര്‍ക്കാര്‍ സെന്‍സര്‍ പത്രം അടച്ചുപൂട്ടിയപ്പോള്‍ ആ ഉദ്യോഗം അവസാനിച്ചു. പ്രഷ്യന്‍ സെൻസര്‍ഷിപ്പിന്‍റെ ഉരുക്കുകൈകളുടെ പരിധിക്കു പുറത്തായിരിക്കും സ്വാതന്ത്ര്യത്തെ സ്നേഹിക്കുന്ന പാരീസ് എന്ന പ്രതീക്ഷയോടെ, അവിടെ പുതിയൊരു പ്രസിദ്ധീകരണം തുടങ്ങുന്നതില്‍ സഹകരിക്കാന്‍ ആര്‍നോള്‍ഡ് റൂജ് കാളിനെ ക്ഷണിച്ചു; അങ്ങിനെയാണ് ശ്രീമാന്‍ മാര്‍ക്സിന്‍റെയും ശ്രീമതി മാര്‍ക്സിന്‍റെയും പുതിയ കുടുംബത്തിന്‍റെ  യൂറോപ്പിലൂടെയുള്ള ദേശാടനം ആരംഭിക്കുന്നത്. ഏഴു വര്‍ഷങ്ങള്‍ നീണ്ടുനിന്ന ഒരു മഹാപ്രസ്ഥാനം.
ഒക്ടോബറിലാണ് നവദമ്പതികള്‍ പാരീസില്‍ ചേക്കേറിയത്. ഒറ്റ പതിപ്പു മാത്രം പുറത്തിറക്കിയ പുതിയ പത്രം Deutsche-Franzosische Jahrbucher (ജർമ്മൻ-ഫ്രഞ്ച് ഇയർ ബുക്ക്) അല്‍പ്പായുസ്സായിരുന്നു. പക്ഷെ, വിപ്ലവലോകത്തിന്‍റെ കേന്ദ്രത്തിലെ അവരുടെ വിവാഹജീവിതത്തിലെ ആദ്യ വര്‍ഷം ക്രിയാത്മകമായിരുന്നു. കാള്‍ പ്രധാനപ്പെട്ട ചില പുരോഗമന കൃതികളെഴുതി. അതില്‍പ്പെടുന്നതാണ് “യഹൂദ പ്രശ്നത്തെക്കുറിച്ച്” എന്ന പ്രബന്ധവും, “ഹെഗലിന്‍റെ അവകാശത്തെക്കുറിച്ചുള്ള തത്ത്വചിന്തയെ വിമര്‍ശിക്കുന്നതിലേക്ക്”  എന്നതിനുള്ള ആമുഖവും. 1844 മേയ് ഒന്നിനു അവരുടെ ആദ്യത്തെ കുട്ടി ജനിച്ചു. അമ്മയുടെ പേരാണ് അവള്‍ക്കിട്ടത്. അവളുടെ അച്ഛനുമമ്മയും കുടുംബത്തിലെ മറ്റുള്ളവരും അവളെ, പിന്നീടുള്ള ജീവിതകാലം മുഴുവൻ, കൊച്ചുജെന്നിയെന്നു വിളിച്ചു പോന്നു.
അമ്മയുടെ സഹായത്തോടെ കുഞ്ഞിനെ നോക്കാന്‍ ജെന്നി ട്രയറിലേക്കു തിരിക്കുമ്പോള്‍, Vorwarts (മുന്നോട്ട്)നു വേണ്ടി കാള്‍ ഏഴുതാന്‍ തുടങ്ങുകയായിരുന്നു. പാരീസ് അപ്പോഴും പുരോഗമന രാഷ്ട്രീയത്തിന്‍റെയും കലയുടെയും ആസ്ഥാനമായി നിലകൊണ്ടുവെങ്കിലും, പൌരരാജാവായ ഉരുണ്ടുതടിച്ച ലൂയി ഫിലിപ്പിന്‍റെ ബൂര്‍ഷ്വാ രാജവാഴ്ചയില്‍ ഫ്രാന്‍സ് ഞെരുങ്ങുകയായിരുന്നു. “നിങ്ങള്‍ പണക്കാരാകൂ”, എന്നായിരുന്നു അദ്ദേഹത്തിന്‍റെ, അവിഹിത സമ്പത്തുണ്ടാക്കാനുള്ള, മുദ്രാവാക്യം. 1844 ആഗസ്തില്‍ മാര്‍ക്സും ഏംഗല്‍സും പാരീസില്‍വെച്ച് വീണ്ടും കണ്ടുമുട്ടി. 1842ലെ ആദ്യത്തെ അഭിമുഖത്തിനു ശേഷം ഏംഗല്‍സിന്‍റെ പത്രലേഖനങ്ങള്‍ മാര്‍ക്സ് പിന്തുടരുന്നുണ്ടായിരുന്നു. Deutsche-Franzosische Jahrbucherനു വേണ്ടി ഏംഗല്‍സ് സമര്‍പ്പിച്ച ലേഖനങ്ങളുടെയും നിരൂപണങ്ങളുടെയും ഒരു പരമ്പര മാര്‍ക്സിനു പ്രത്യേകിച്ചും മതിപ്പുണ്ടാക്കിയിരുന്നു. ലാങ്കാഷയറിലെ പരുത്തി മില്ലുകളിലെ ഇംഗ്ലീഷ് വ്യവസായവല്‍ക്കരണത്തെക്കുറിച്ചുള്ള ഏംഗല്‍സിന്‍റെ നേരിട്ടുള്ള അനുഭവത്തെക്കുറിച്ചറിയാനും മാര്‍ക്സിനു താല്‍പ്പര്യമുണ്ടായിരുന്നു. ജര്‍മ്മനിയിലെ വീട്ടിലേക്കുള്ള വഴിയില്‍ ഏംഗല്‍സ് പാരീസിലൂടെ കടന്നുപോകുന്നുവെന്നറിഞ്ഞപ്പോള്‍, മാര്‍ക്സ് അദ്ദേഹത്തെ കാപ്പി കുടിക്കാന്‍ ഒരു കഫേയിലേക്കു ക്ഷണിച്ചു. ആ രാത്രി കഫെ ദെ ലാ റീജന്‍സില്‍വെച്ച് മാര്‍ക്സും ഏംഗല്‍സും മദ്യത്തിനു മുകളില്‍ അനൌപചാരികമായി തുടങ്ങിയ സംഭാഷണം പത്തു രാവും പകലും നീണ്ടു. അതു, പിന്നീട്, അവരുടെ സംയുക്ത ജീവിതകാലം തീരും വരെ തുടര്‍ന്നു പോയി.
1844ലെ ആ ഗ്രീഷ്മത്തില്‍, Vorwartsനു വേണ്ടി എഴുതിയ ഒരു നര്‍മ്മലേഖനത്തില്‍, പ്രഷ്യയിലെ രാജാവു വില്യം ഫ്രെഡ്രിക് നാലാമനെ മാര്‍ക്സ് കളിയാക്കി. ഫ്രെഡ്രിക്, സ്വകാര്യമായ ഒരു രാജകീയ സന്ദേശം വഴി, ലൂയി ഫിലിപ്പിനോട്‌ പരാതിപ്പെട്ടു; അപവാദത്തിനും അപമാനത്തിനും നിവാരണം കാണണമെന്ന്‍ ആവശ്യപ്പെട്ടു. കാളിനെ നാടു കടത്താനുള്ള കല്‍പ്പനയുമായി ഒരു പോലീസ് സൂപ്രണ്ട് അര്‍ദ്ധരാത്രിയില്‍ വന്നു വീട്ടുവാതിലില്‍ തട്ടി. കല്‍പ്പന ഉടനടി പ്രാബല്യത്തിലാക്കാനുള്ളതായിരുന്നു. ബ്രസ്സല്‍സ് നല്ലൊരു അഭയ സ്ഥാനമായി ലഭിച്ചു. എന്നാല്‍, അവിടെ തങ്ങുന്നതിന്, രാഷ്ട്രീയമായ സര്‍വ്വ വൃത്തികളില്‍നിന്നും താന്‍ മാറിനില്‍ക്കുമെന്ന നിയമപരമായ ഒരു പ്രതിജ്ഞ മാര്‍ക്സിനു ചെയ്യേണ്ടി വന്നു. അതു മൂലം അദ്ദേഹത്തിനു പത്രപ്രവര്‍ത്തനം നിര്‍ത്തേണ്ടി വന്നു. വരുമാനത്തിന്‍റെ  മുഖ്യ സ്രോതസ്സ് അങ്ങിനെ നഷ്ടമായി.
1845 സപ്തംബറില്‍ അവരുടെ രണ്ടാമത്തെ കുഞ്ഞായ ലോറ പിറന്നു. 1845-6ലെ കൊടുംശീതകാലത്ത്, പുതിയ ചങ്ങാതി ഏംഗല്‍സുമൊത്ത്  മാര്‍ക്സ് ‘ജര്‍മ്മന്‍ ഐഡിയോളജി’യുടെ എഴുത്തിലേര്‍പ്പെട്ടു. “പാപ്പരായവരുടെ കോളണി”യെന്നു സ്വന്തം കുടുംബത്തെ വിശേഷിപ്പിക്കാന്‍ ജെന്നിയെ പ്രേരിപ്പിക്കുംവിധം അത്യന്തം കഷ്ടത്തിലായിരുന്നു മാര്‍ക്സുമാര്‍. മകളുടെ പ്രയാസങ്ങളെക്കൊണ്ടു മനസ്സു കലങ്ങിയ കരോളിന്‍ വോണ്‍ വെസ്റ്റ്‌ഫാലന്‍, “നിനക്കായി എനിക്കു തരാന്‍ കഴിയുന്ന ഏറ്റവും മുന്തിയത്; എന്‍റെ വിശ്വസ്തയായ പൊന്നു കൊച്ചുലെന്‍” എന്നു പറഞ്ഞ്, ഹെലന്‍ ദിമത്തിനെ ബ്രസ്സല്‍സിലേക്കയച്ചു. സ്വര്‍ണ്ണമുടിയും, നീലക്കണ്ണുകളുമുള്ള, മെലിഞ്ഞ ഒരിരുപത്തിയഞ്ചുകാരിയായിരുന്നു വിശ്വസ്തയായ പുന്നാരക്കൊച്ചുലെന്‍ അപ്പോള്‍. ജെന്നിയെക്കാള്‍ ആറു വയസ്സിനിളത്. എങ്കിലും, രണ്ടുപേരും ഒന്നിച്ചല്ലെങ്കില്‍, മാര്‍ക്സിന്‍റെ ഭാര്യയെന്നു തെറ്റിദ്ധരിക്കാനിടയുണ്ടാക്കുംവിധം ജെന്നിയോടു സാദൃശ്യമുള്ളവള്‍. കൊച്ചുലെന്‍ വീട്ടു ഭരണം ഏറ്റെടുത്തു. ജെന്നിയാകട്ടെ, ഭര്‍ത്താവിന്‍റെ ലേഖനങ്ങളും കയ്യെഴുത്തു പ്രതികളും പകര്‍ത്തിയെഴുതി; സ്വന്തമായും കത്തുകളും ലേഖനങ്ങളുമെഴുതി; പ്രായോഗിക രാഷ്ട്രീയത്തിലിറങ്ങി; പ്രവര്‍ത്തനങ്ങളിലും. വിവാഹസമ്മാനമായി അമ്മ നല്‍കിയ വെള്ളിപ്പാത്രങ്ങളും നല്ല തുണികളും പണയപ്പെടുത്തിക്കൊണ്ട് ജെന്നി തന്‍റെ ആദ്യത്തെ പണയവ്യവഹാരവും തുടങ്ങി. ഫലത്തില്‍, വീട്ടിലെ പ്രഥമ വനിത ജെന്നിയും, കാര്യക്കാരി കൊച്ചുലെന്നുമായി. കൊച്ചുജെന്നിയും ലോറയും അവരെ താമസിയാതെ രണ്ടാനമ്മയായി കണ്ടുതുടങ്ങി.  
ബ്രസ്സല്‍സില്‍, ഇപ്പോള്‍, പത്രപ്രവര്‍ത്തനത്തിലൂടെയുള്ള വരുമാനമില്ലാതായപ്പോള്‍, മാര്‍ക്സ് ഏംഗല്‍സില്‍നിന്നു ആദ്യമായി കടം കൈപ്പറ്റി. ഏംഗല്‍സാകട്ടെ ആ പണം അച്ഛനില്‍നിന്നു പിടുങ്ങിയതായിരുന്നു. കുടുംബത്തെ സഹായിക്കാന്‍ റൈന്‍ലാന്‍ഡിലെ കമ്മ്യൂണിസ്റ്റുകളില്‍ നിന്ന്‍ ഏംഗല്‍സ് സംഭാവന പിരിക്കുകയുമുണ്ടായി. ഇംഗ്ലണ്ടിലെ തൊഴിലാളികളുടെ അവസ്ഥയെക്കുറിച്ചെഴുതിയ, പുതുതായി ഇറങ്ങിയ, തന്‍റെ പുസ്തകത്തിന്‍റെ പകര്‍പ്പവകാശത്തില്‍നിന്നു വരാനുള്ള പണവും അദ്ദേഹം മാര്‍ക്സിനു വാഗ്ദാനം ചെയ്തു. ‘ജര്‍മ്മന്‍ ഐഡിയോളജി’ക്ക് ഒരു പ്രസാധകനെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍, അവരതു തല്‍ക്കാലം മാറ്റി വെച്ചിരുന്നു. അടുത്ത ഒരു തൊണ്ണൂറു കൊല്ലങ്ങള്‍ കഴിഞ്ഞേ അതിനി വെളിച്ചം കാണൂ.
വന്ന്‍ അല്‍പ്പംപോലും താമസിയാതെ, ഫ്രെഡ്രിക് തന്നോടൊപ്പം ബല്‍ജിയത്തില്‍ ചേരാന്‍ കാമുകിയായ മേരി ബേണ്‍സിനെ ക്ഷണിച്ചു. ഇംഗ്ലണ്ടിലേക്കുള്ള അവളുടെ യാത്രാക്കൂലി അദ്ദേഹം വഹിച്ചു. രണ്ടു പേരും ബ്രസ്സല്‍സില്‍ കൂടു കൂട്ടി. പത്തൊമ്പതുകാരിയായ മേരി ഒരു തുണിമില്ലു തൊഴിലാളിയായിരുന്നു; ഒരു രാഷ്ട്രീയ പ്രവര്‍ത്തക; ഫാക്റ്ററിത്തൊഴിലാളികളായ മൈക്കേല്‍ ബേണ്‍സിന്‍റെയും മേരി ബേണ്‍സിന്‍റെയും മകള്‍. അച്ഛന്‍റെ മാഞ്ചസ്റ്ററിലെ കമ്പനിയില്‍ ജോലി ചെയ്യുമ്പോഴാണ് ഫ്രെഡ്രിക് അവളെ കാണുന്നത്. മേരിയാണ് അദ്ദേഹത്തില്‍ തൊഴിലാളി വര്‍ഗ്ഗത്തിന്‍റെ വ്യാവസായിക ജീവിതത്തെക്കുറിച്ചുള്ള ശരിയായ ബോധം ഉണര്‍ത്തുന്നതും, ആദ്യസമാഗമത്തെത്തുടര്‍ന്ന്‍ മാര്‍ക്സില്‍  പ്രതിപത്തിയുണ്ടാക്കിയ പത്രലേഖനങ്ങളെഴുതാനുള്ള ഗവേഷണത്തിനു പ്രേരണയായതും. കൊച്ചുലെന്നിന്‍റെയും മാര്‍ക്സുമാരുടെയും കാര്യത്തിലെന്ന പോലെ, ഏംഗല്‍സിന്‍റെ ജീവിതത്തിലെ ഉത്പ്രേരകശക്തിയായി മേരി.
ബ്രസ്സല്‍സില്‍ ഈ യുവസഖാക്കള്‍, “മാര്‍ക്സ് പാര്‍ട്ടി” എന്നു പിന്നീട് പ്രശസ്തമായ “കമ്മ്യൂണിസ്റ്റു കറസ്പോണ്ടന്‍സ് കമ്മറ്റി” സ്ഥാപിച്ചു. ഈ മൂലവൃക്ഷത്തില്‍നിന്നാണ് പിന്നീടുണ്ടായ സര്‍വ്വ കമ്യൂണിസ്റ്റ് പാര്‍ട്ടികളും പൊട്ടി മുളച്ചത്. ജെന്നി മാര്‍ക്സ് മാത്രമായിരുന്നൂ അതിന്‍റെ പതിനെട്ടു സ്ഥാപക പ്രതിനിധികളിലുണ്ടായിരുന്ന ഒരേയൊരു സ്ത്രീ. 1845ല്‍ കാളും ഫ്രെഡ്രിക്കും കൂടി ഒരുമിച്ചു ഇംഗ്ലണ്ട് സന്ദര്‍ശിച്ചു; ഇംഗ്ലീഷ് ട്രെയ്ഡ് യൂണിയന്‍റെയും, ചാര്‍ട്ടിസ്റ്റുകളുടെയും, ജര്‍മ്മന്‍ കമ്യൂണിസ്റ്റുകളുടെയും നേതാക്കന്മാരെ ചെന്നു കണ്ടു. ഈ യാത്ര, രണ്ടുപേര്‍ക്കുമറിയാതെ, അവരുടെ അന്ത്യ പ്രവാസസ്ഥലിയിലേക്ക്, ഇംഗ്ലണ്ടിലേക്ക്, കൊണ്ടുപോവുക വഴി, അവരുടെ ശിഷ്ട ജീവിതത്തിന്‍റെ ഭാവിദിശ മുന്‍കൂട്ടി തീരുമാനിച്ചു.
ബ്രസ്സല്‍സിലേക്കു മടങ്ങിയപ്പോള്‍, ഒരമ്മാവനില്‍നിന്നു കിട്ടിയ ഒരു കൊച്ചു പാരമ്പര്യ വിഹിതം കാളിന്‍റെ ജീവിതം ഒരല്‍പ്പം സുഗമമാക്കി. മാര്‍ക്സുമാര്‍ ആദ്യമായി ഒരു കൊച്ചു വീട്ടിലേക്കു താമസം മാറ്റി. നാലു മുതിര്‍ന്നവര്‍ക്കും, മൂന്നു കുട്ടിക്കള്‍ക്കും അതു തീരെ ചെറുതായിരുന്നെങ്കിലും സ്വന്തമായി ഒരു വീടുള്ളത് അവര്‍ക്കു സന്തോഷമേകി. 1846 ഡിസംബറില്‍  അവരുടെ ആദ്യത്തെ മകന്‍, എഡ്ഗാര്‍, പിറന്നു. ഏതമ്മാവന്‍റെ പേരാണോ അവനിട്ടത്, അയാള്‍ ടെക്സാസില്‍ തന്‍റെ ഭാഗ്യം പരീക്ഷിക്കാന്‍ അമേരിക്കയിലേക്ക് സ്ഥലം വിട്ടിരുന്നു; കൂട്ടത്തില്‍ തന്‍റെ സഹോദരിക്ക് അത്യാവശ്യമായിരുന്ന പണവും കയ്യിലെടുത്തിരുന്നു. എങ്കിലും, അതു വഴി, ആ കൊച്ചു വീട്ടില്‍ അല്‍പ്പം സ്ഥലം ഒഴിഞ്ഞു കിട്ടി. അവരുടെ വിഭവങ്ങള്‍ക്കു ക്ഷയമുണ്ടാക്കുന്നവനായിരുന്നൂ അയാള്‍. അയാള്‍ സ്ഥലം വിട്ടത് ആശ്വാസത്തോടെയാണ് കാളും ജെന്നിയും കണ്ടത്. പക്ഷെ, അയാള്‍ കൈവിട്ട, അയാളുടെ പ്രതിശ്രുത വധു ലീനാ സ്കോളര്‍ അതങ്ങിനെയല്ല കണ്ടത്. 
ബ്രസ്സല്‍സിലേക്കു മടങ്ങിയപ്പോള്‍, ഒരമ്മാവനില്‍നിന്നു കിട്ടിയ ഒരു കൊച്ചു പാരമ്പര്യ വിഹിതം കാളിന്‍റെ ജീവിതം ഒരല്‍പ്പം സുഗമമാക്കി. മാര്‍ക്സുമാര്‍ ആദ്യമായി ഒരു കൊച്ചു വീട്ടിലേക്കു താമസം മാറ്റി. നാലു മുതിര്‍ന്നവര്‍ക്കും, മൂന്നു കുട്ടിക്കള്‍ക്കും അതു തീരെ ചെറുതായിരുന്നെങ്കിലും സ്വന്തമായി ഒരു വീടുള്ളത് അവര്‍ക്കു സന്തോഷമേകി. 1846 ഡിസംബറില്‍  അവരുടെ ആദ്യത്തെ മകന്‍, എഡ്ഗാര്‍, പിറന്നു. ഏതമ്മാവന്‍റെ പേരാണോ അവനിട്ടത്, അയാള്‍ ടെക്സാസില്‍ തന്‍റെ ഭാഗ്യം പരീക്ഷിക്കാന്‍ അമേരിക്കയിലേക്ക് സ്ഥലം വിട്ടിരുന്നു; കൂട്ടത്തില്‍ തന്‍റെ സഹോദരിക്ക് അത്യാവശ്യമായിരുന്ന പണവും കയ്യിലെടുത്തിരുന്നു. എങ്കിലും, അതു വഴി, ആ കൊച്ചു വീട്ടില്‍ അല്‍പ്പം സ്ഥലം ഒഴിഞ്ഞു കിട്ടി. അവരുടെ വിഭവങ്ങള്‍ക്കു ക്ഷയമുണ്ടാക്കുന്നവനായിരുന്നൂ അയാള്‍. അയാള്‍ സ്ഥലം വിട്ടത് ആശ്വാസത്തോടെയാണ് കാളും ജെന്നിയും കണ്ടത്. പക്ഷെ, അയാള്‍ കൈവിട്ട, അയാളുടെ പ്രതിശ്രുത വധു ലീനാ സ്കോളര്‍ അതങ്ങിനെയല്ല കണ്ടത്.
1843നും 1848നുമിടക്കുണ്ടായ യൂറോപ്പിലൂടെയുള്ള സഞ്ചാര രാഷ്ട്രീയ സാഹസികതകള്‍ക്കിടയില്‍ കാളും, ഫ്രെഡ്രിക്കും, ജെന്നിയും കമ്മ്യൂണിസത്തെക്കുറിച്ചുള്ള തങ്ങളുടെ വിചിന്തനം, പ്രസിദ്ധമാം വിധം, സമഗ്രമായി പഠിച്ചു. ഗൂഢാലോചനയിലേര്‍പ്പെടുന്ന രഹസ്യസംഘങ്ങളുടെ വിവേകമില്ലായ്മ അവര്‍ ത്യജിച്ചു. ആകര്‍ഷകവും പലപ്പോഴും പ്രയോജനപ്പെടുന്നതുമായ തന്ത്രപരമായ ഒരു ഉപകരണമാണ് അരാജകസിന്‍ഡിക്കലിസമെങ്കിലും1, അതു ആദര്‍ശാത്മകവും അപ്രായോഗികവുമായിരുന്നു. ക്രിസ്തീയ ഭൂതാനുകമ്പ ഉദ്ദേശ്യശുദ്ധിയുള്ളതു തന്നെ. പക്ഷെ, അതു വികാരപരമാണ്; മാറ്റമുണ്ടാക്കാന്‍ ഉതകുന്നതല്ല. ലോകത്തിലെ അനീതിയെയും അസമത്വത്തെയും വ്യാഖ്യാനിക്കുന്നതില്‍ ഈ ആദര്‍ശങ്ങള്‍ക്കെല്ലാം ഗുണങ്ങളുണ്ട്. എന്നാല്‍, അവയൊന്നും ഇതെങ്ങിനെ മാറ്റാം എന്ന പ്രവര്‍ത്തനപഥത്തിലെത്തിയില്ല.
അധികാരത്തിന്‍റെ പ്രകൃതത്തെക്കുറിച്ചും, അതെങ്ങിനെ പിടിച്ചുപറ്റാമെന്നതിനെക്കുറിച്ചും,  ഈ പഞ്ചവല്‍സര വേളയില്‍, മാര്‍ക്സുമാരും ഏംഗല്‍സും ആലോചിച്ചു; ശരിയായ ഘടനാപരമായ മാറ്റത്തില്‍ ബൂര്‍ഷ്വാസിക്കും പ്രൊലിറ്റെറിയറ്റിനുമുളള പങ്കിനെപ്പറ്റി തര്‍ക്കിച്ചു; സാമ്പത്തികനിയമങ്ങള്‍ വ്യാഖ്യാനിക്കാനും മനസ്സിലാക്കാനും ഏതൊക്കെ വഴികളുണ്ടെന്ന് ആരാഞ്ഞു. ഇതു ആദ്യദിനങ്ങളായിരുന്നു. അവരുടെ ചിന്ത അനുഭവത്തിന്‍റെ അടിത്തറയില്ലാത്തതും, ഗവേഷണോന്മുഖവുമായിരുന്നു. എങ്കിലുമത് സജീവവും, വികാസം പൂണ്ടു വരുന്നതുമായ ഒരു കാലഘട്ടമായിരുന്നു. 1848ലെ ദേശീയ യൂറോപ്യന്‍ വിപ്ലവങ്ങളില്‍നിന്ന്‍ അവര്‍ പഠിച്ച ഗൌരവമേറിയ പാഠങ്ങളിലാണ് അതൊടുവില്‍ ചെന്നെത്തിയത്. 1848ന്‍റെ പ്രഭാവം ചിന്തയുടെയും സംസ്കാരത്തിന്‍റെയും എല്ലാ തലങ്ങളിലും പടര്‍ന്നു കയറി ----- വാഗ്നറും ലിസ്റ്റും പോലുള്ള സംഗീതജ്ഞരുടെ പുതിയ സൃഷ്ടികളില്‍ കാണാന്‍ കഴിയുന്നതു പോലെ.  ബ്രസ്സല്‍സില്‍, ഇപ്പോള്‍, പത്രപ്രവര്‍ത്തനത്തിലൂടെയുള്ള വരുമാനമില്ലാതായപ്പോള്‍, മാര്‍ക്സ് ഏംഗല്‍സില്‍നിന്നു ആദ്യമായി കടം കൈപ്പറ്റി. ഏംഗല്‍സാകട്ടെ ആ പണം അച്ഛനില്‍നിന്നു പിടുങ്ങിയതായിരുന്നു. കുടുംബത്തെ സഹായിക്കാന്‍ റൈന്‍ലാന്‍ഡിലെ കമ്മ്യൂണിസ്റ്റുകളില്‍ നിന്ന്‍ ഏംഗല്‍സ് സംഭാവന പിരിക്കുകയുമുണ്ടായി. ഇംഗ്ലണ്ടിലെ തൊഴിലാളികളുടെ അവസ്ഥയെക്കുറിച്ചെഴുതിയ, പുതുതായി ഇറങ്ങിയ, തന്‍റെ പുസ്തകത്തിന്‍റെ പകര്‍പ്പവകാശത്തില്‍നിന്നു വരാനുള്ള പണവും അദ്ദേഹം മാര്‍ക്സിനു വാഗ്ദാനം ചെയ്തു. ‘ജര്‍മ്മന്‍ ഐഡിയോളജി’ക്ക് ഒരു പ്രസാധകനെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍, അവരതു തല്‍ക്കാലം മാറ്റി വെച്ചിരുന്നു. അടുത്ത ഒരു തൊണ്ണൂറു കൊല്ലങ്ങള്‍ കഴിഞ്ഞേ അതിനി വെളിച്ചം കാണൂ.
വന്ന്‍ അല്‍പ്പംപോലും താമസിയാതെ, ഫ്രെഡ്രിക് തന്നോടൊപ്പം ബല്‍ജിയത്തില്‍ ചേരാന്‍ കാമുകിയായ മേരി ബേണ്‍സിനെ ക്ഷണിച്ചു. ഇംഗ്ലണ്ടിലേക്കുള്ള അവരുടെ യാത്രാക്കൂലി അദ്ദേഹം വഹിച്ചു. രണ്ടു പേരും ബ്രസ്സല്‍സില്‍ കൂടു കൂട്ടി. പത്തൊമ്പതുകാരിയായ മേരി ഒരു തുണിമില്ലു തൊഴിലാളിയായിരുന്നു; ഒരു രാഷ്ട്രീയ പ്രവര്‍ത്തക; ഫാക്റ്ററിത്തൊഴിലാളികളായ മൈക്കേല്‍ ബേണ്‍സിന്‍റെയും മേരി ബേണ്‍സിന്‍റെയും മകള്‍. അച്ഛന്‍റെ മാഞ്ചസ്റ്ററിലെ കമ്പനിയില്‍ ജോലി ചെയ്യുമ്പോഴാണ് ഫ്രെഡ്രിക് അവളെ കാണുന്നത്. മേരിയാണ് അദ്ദേഹത്തില്‍ തൊഴിലാളി വര്‍ഗ്ഗത്തിന്‍റെ വ്യാവസായിക ജീവിതത്തെക്കുറിച്ചുള്ള ശരിയായ ബോധം ഉണര്‍ത്തുന്നതും, ആദ്യസമാഗമത്തെത്തുടര്‍ന്ന്‍ മാര്‍ക്സില്‍  പ്രതിപത്തിയുണ്ടാക്കിയ പത്രലേഖനങ്ങളെഴുതാനുള്ള ഗവേഷണത്തിനു പ്രേരണയായതും. കൊച്ചുലെന്നിന്‍റെയും മാര്‍ക്സുമാരുടെയും കാര്യത്തിലെന്ന പോലെ, ഏംഗല്‍സിന്‍റെ ജീവിതത്തിലെ ഉത്പ്രേരകശക്തിയായി മേരി.
ബ്രസ്സല്‍സില്‍ ഈ യുവസഖാക്കള്‍, “മാര്‍ക്സ് പാര്‍ട്ടി” എന്നു പിന്നീട് പ്രശസ്തമായ “കമ്മ്യൂണിസ്റ്റു കറസ്പോണ്ടന്‍സ് കമ്മറ്റി” സ്ഥാപിച്ചു. ഈ മൂലവൃക്ഷത്തില്‍നിന്നാണ് പിന്നീടുണ്ടായ സര്‍വ്വ കമ്യൂണിസ്റ്റ് പാര്‍ട്ടികളും പൊട്ടി മുളച്ചത്. അതിന്‍റെ പതിനെട്ടു സ്ഥാപക പ്രതിനിധികളിലുണ്ടായിരുന്ന ഒരേയൊരു സ്ത്രീ ജെന്നി മാര്‍ക്സ് മാത്രമായിരുന്നു. 1845ല്‍ കാളും ഫ്രെഡ്രിക്കും കൂടി ഒരുമിച്ചു ഇംഗ്ലണ്ട് സന്ദര്‍ശിച്ചു; ഇംഗ്ലീഷ് ട്രെയ്ഡ് യൂണിയന്‍റെയും, ചാര്‍ട്ടിസ്റ്റുകളുടെയും, ജര്‍മ്മന്‍ കമ്യൂണിസ്റ്റുകളുടെയും നേതാക്കന്മാരെ ചെന്നു കണ്ടു. ഈ യാത്ര, രണ്ടുപേര്‍ക്കുമറിയാതെ, അവരുടെ അന്ത്യ പ്രവാസസ്ഥലിയിലേക്ക്, ഇംഗ്ലണ്ടിലേക്ക്, കൊണ്ടുപോവുക വഴി, അവരുടെ ശിഷ്ട ജീവിതത്തിന്‍റെ ഭാവിദിശ മുന്‍കൂട്ടി തീരുമാനിച്ചു.

ബ്രസ്സല്‍സിലേക്കു മടങ്ങിയപ്പോള്‍, ഒരമ്മാവനില്‍നിന്നു കിട്ടിയ ഒരു കൊച്ചു പാരമ്പര്യ വിഹിതം കാളിന്‍റെ ജീവിതം ഒരല്‍പ്പം സുഗമമാക്കി. മാര്‍ക്സുമാര്‍ ആദ്യമായി ഒരു കൊച്ചു വീട്ടിലേക്കു താമസം മാറ്റി. നാലു മുതിര്‍ന്നവര്‍ക്കും, മൂന്നു കുട്ടിക്കള്‍ക്കും അതു തീരെ ചെറുതായിരുന്നെങ്കിലും സ്വന്തമായി ഒരു വീടുള്ളത് അവര്‍ക്കു സന്തോഷമേകി. 1846 ഡിസംബറില്‍  അവരുടെ ആദ്യത്തെ മകന്‍, എഡ്ഗാര്‍, പിറന്നു. ഏതമ്മാവന്‍റെ പേരാണോ അവനിട്ടത്, അയാള്‍ ടെക്സാസില്‍ തന്‍റെ ഭാഗ്യം പരീക്ഷിക്കാന്‍ അമേരിക്കയിലേക്ക് സ്ഥലം വിട്ടിരുന്നു; കൂട്ടത്തില്‍ തന്‍റെ സഹോദരിക്ക് അത്യാവശ്യമായിരുന്ന പണവും കയ്യിലെടുത്തിരുന്നു. എങ്കിലും, അതു വഴി, ആ കൊച്ചു വീട്ടില്‍ അല്‍പ്പം സ്ഥലം ഒഴിഞ്ഞു കിട്ടി. അവരുടെ വിഭവങ്ങള്‍ക്കു ക്ഷയമുണ്ടാക്കുന്നവനായിരുന്നൂ അയാള്‍. അയാള്‍ സ്ഥലം വിട്ടത് ആശ്വാസത്തോടെയാണ് കാളും ജെന്നിയും കണ്ടത്. പക്ഷെ, അയാള്‍ കൈവിട്ട, അയാളുടെ പ്രതിശ്രുത വധു ലീനാ സ്കോളര്‍ അതങ്ങിനെയല്ല കണ്ടത്.  
ബ്രസ്സല്‍സിലേക്കു മടങ്ങിയപ്പോള്‍, ഒരമ്മാവനില്‍നിന്നു കിട്ടിയ ഒരു കൊച്ചു പാരമ്പര്യ വിഹിതം കാളിന്‍റെ ജീവിതം ഒരല്‍പ്പം സുഗമമാക്കി. മാര്‍ക്സുമാര്‍ ആദ്യമായി ഒരു കൊച്ചു വീട്ടിലേക്കു താമസം മാറ്റി. നാലു മുതിര്‍ന്നവര്‍ക്കും, മൂന്നു കുട്ടിക്കള്‍ക്കും അതു തീരെ ചെറുതായിരുന്നെങ്കിലും സ്വന്തമായി ഒരു വീടുള്ളത് അവര്‍ക്കു സന്തോഷമേകി. 1846 ഡിസംബറില്‍  അവരുടെ ആദ്യത്തെ മകന്‍, എഡ്ഗാര്‍, പിറന്നു. ഏതമ്മാവന്‍റെ പേരാണോ അവനിട്ടത്, അയാള്‍ ടെക്സാസില്‍ തന്‍റെ ഭാഗ്യം പരീക്ഷിക്കാന്‍ അമേരിക്കയിലേക്ക് സ്ഥലം വിട്ടിരുന്നു; കൂട്ടത്തില്‍ തന്‍റെ സഹോദരിക്ക് അത്യാവശ്യമായിരുന്ന പണവും കയ്യിലെടുത്തിരുന്നു. എങ്കിലും, അതു വഴി, ആ കൊച്ചു വീട്ടില്‍ അല്‍പ്പം സ്ഥലം ഒഴിഞ്ഞു കിട്ടി. അവരുടെ വിഭവങ്ങള്‍ക്കു ക്ഷയമുണ്ടാക്കുന്നവനായിരുന്നൂ അയാള്‍. അയാള്‍ സ്ഥലം വിട്ടത് ആശ്വാസത്തോടെയാണ് കാളും ജെന്നിയും കണ്ടത്. പക്ഷെ, അയാള്‍ കൈവിട്ട, അയാളുടെ പ്രതിശ്രുത വധു ലീനാ സ്കോളര്‍ അതങ്ങിനെയല്ല കണ്ടത്.
1843നും 1848നുമിടക്കുണ്ടായ യൂറോപ്പിലൂടെയുള്ള സഞ്ചാര രാഷ്ട്രീയ സാഹസികതകള്‍ക്കിടയില്‍ കാളും, ഫ്രെഡ്രിക്കും, ജെന്നിയും കമ്മ്യൂണിസത്തെക്കുറിച്ചുള്ള തങ്ങളുടെ വിചിന്തനം, പ്രസിദ്ധമാം വിധം, സമഗ്രമായി പഠിച്ചു. ഗൂഢാലോചനയിലേര്‍പ്പെടുന്ന രഹസ്യസംഘങ്ങളുടെ വിവേകമില്ലായ്മ അവര്‍ ത്യജിച്ചു. ആകര്‍ഷകവും പലപ്പോഴും പ്രയോജനപ്പെടുന്നതുമായ തന്ത്രപരമായ ഒരു ഉപകരണമാണ് അരാജകസിന്‍ഡിക്കലിസമെങ്കിലും1, അതു ആദര്‍ശാത്മകവും അപ്രായോഗികവുമായിരുന്നു. ക്രിസ്തീയ ഭൂതാനുകമ്പ ഉദ്ദേശ്യശുദ്ധിയുള്ളതു തന്നെ. പക്ഷെ, അതു വികാരപരമാണ്; മാറ്റമുണ്ടാക്കാന്‍ ഉതകുന്നതല്ല. ലോകത്തിലെ അനീതിയെയും അസമത്വത്തെയും വ്യാഖ്യാനിക്കുന്നതില്‍ ഈ ആദര്‍ശങ്ങള്‍ക്കെല്ലാം ഗുണങ്ങളുണ്ട്. എന്നാല്‍, അവയൊന്നും ഇതെങ്ങിനെ മാറ്റാം എന്ന പ്രവര്‍ത്തനപഥത്തിലെത്തിയില്ല.
അധികാരത്തിന്‍റെ പ്രകൃതത്തെക്കുറിച്ചും, അതെങ്ങിനെ പിടിച്ചുപറ്റാമെന്നതിനെക്കുറിച്ചും,  ഈ പഞ്ചവല്‍സര വേളയില്‍, മാര്‍ക്സുമാരും ഏംഗല്‍സും ആലോചിച്ചു; ശരിയായ ഘടനാപരമായ മാറ്റത്തില്‍ ബൂര്‍ഷ്വാസിക്കും പ്രൊലിറ്റെറിയറ്റിനുമുളള പങ്കിനെപ്പറ്റി തര്‍ക്കിച്ചു; സാമ്പത്തികനിയമങ്ങള്‍ വ്യാഖ്യാനിക്കാനും മനസ്സിലാക്കാനും ഏതൊക്കെ വഴികളുണ്ടെന്ന് ആരാഞ്ഞു. ഇവ ആദ്യദിനങ്ങളായിരുന്നു. അവരുടെ ചിന്ത അനുഭവത്തിന്‍റെ അടിത്തറയില്ലാത്തതും, ഗവേഷണോന്മുഖവുമായിരുന്നു. എങ്കിലുമത് സജീവവും, വികാസം പൂണ്ടു വരുന്നതുമായ ഒരു കാലഘട്ടമായിരുന്നു. 1848ലെ ദേശീയ യൂറോപ്യന്‍ വിപ്ലവങ്ങളില്‍നിന്ന്‍ അവര്‍ പഠിച്ച ഗൌരവമേറിയ പാഠങ്ങളിലാണ് അതൊടുവില്‍ ചെന്നെത്തിയത്. 1848ന്‍റെ പ്രഭാവം ചിന്തയുടെയും സംസ്കാരത്തിന്‍റെയും എല്ലാ തലങ്ങളിലും പടര്‍ന്നു കയറി ----- വാഗ്നറും ലിസ്റ്റും പോലുള്ള സംഗീതജ്ഞരുടെ പുതിയ സൃഷ്ടികളില്‍ കാണാന്‍ കഴിയുന്നതു പോലെ. 
മാര്‍ക്സും ഏംഗല്‍സും ഒരുമിച്ച് ഏംഗല്‍സ് കളിയായി “വിശ്വാസത്തിന്‍റെ കുമ്പസാര”മെന്നു വിളിച്ചതിനു വേണ്ടിയുള്ള ആശയങ്ങള്‍ വികസിപ്പിച്ചെടുത്തു. അതു ‘ജര്‍മ്മന്‍ കമ്യൂണിസ്റ്റ് ലീഗ്’ അവരെയേല്‍പ്പിച്ച ആദര്‍ശപ്രമാണങ്ങളുടെ പ്രഖ്യാപനമായിരുന്നു. അതിനു നല്‍കിയ പല കാലാവധിയും അവര്‍ തെറ്റിച്ചു. ഒടുവില്‍, പത്തൊമ്പതാം നൂറ്റാണ്ടിലെ ഏറ്റവുമധികവും സ്വാധീനമുണ്ടാക്കിയ ആ കൃതി മാര്‍ക്സ് ധൃതിയില്‍ പൂര്‍ത്തിയാക്കിയ ഒരു സൃഷ്ടിയായി. ബ്രസ്സല്‍സിലെ ദ’ ഓര്‍ലിയാന്‍സിലെ 42-)o തെരുവില്‍, 1848 ജനുവരിയില്‍, ചുരുട്ടുകളുമായി വാതിലടച്ചാണ് അദ്ദേഹം അതു സാധിച്ചത്. അന്നേരം അദ്ദേഹത്തിന്‍റെ കുടുംബം അടുത്തുള്ള മാഞ്ചസ്റ്റര്‍ ഹോട്ടലില്‍ പാര്‍ക്കുകയായിരുന്നു.
കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ”യുടെ ആദ്യ പതിപ്പ് ലണ്ടനിലെ “ജര്‍മ്മന്‍ തൊഴിലാളി വിദ്യാഭ്യാസ സംഘം” പേരു വെക്കാതെ ഇറക്കി. മുഴങ്ങുന്ന മൌനമായിരുന്നൂ പ്രതികരണം. ലിവര്‍പൂള്‍ സ്ട്രീറ്റിലെ അവരുടെ അച്ചുകൂടങ്ങളിലെ മഷി ഉണങ്ങും മുമ്പ് യൂറോപ്പിലെ മുഖ്യമേഖല വിപ്ലവത്തിലേക്കു പൊട്ടിത്തെറിച്ചു.
ഭൂഖണ്ഡം മുഴുവന്‍ ഏഴകളായ തൊഴിലാളികള്‍ സാമൂഹ്യവിപ്ലവത്തിലൂടെ രാജഭരണങ്ങള്‍ക്കും ജനാധിപത്യവിരുദ്ധ ഭരണകൂടങ്ങള്‍ക്കുമെതിരെ കലാപമുണ്ടാക്കി. 1846ല്‍ നിലവില്‍ വന്ന, യൂറോപ്പാകമാനമുള്ള, ധാന്യക്ഷാമമായിരുന്നൂ ഈ കലാപത്തിനു പെട്ടെന്നുണ്ടായ കാരണം. ഏറെ സാമാന്യവല്‍ക്കരിച്ചാല്‍, കൂടുതല്‍ ജനാധിപത്യ ഭരണകൂടങ്ങളും, മനുഷ്യാവകാശങ്ങളും ജര്‍മ്മന്‍ ഏകീകരണവും ആവശ്യപ്പെട്ട ജനനങ്ങളുടെ, യൂറോപ്പില്‍ ഉരുണ്ടുകൂടുകയായിരുന്ന, വിപ്ലവത്തിന്‍റെ പ്രകാശനമാണ് 1848 കണ്ടത്. ഭക്ഷ്യക്ഷാമം വില പെരുപ്പിച്ചു. കൂലിയാകട്ടെ, കൂടിയതുമില്ല. ലാഭമുണ്ടാകുന്നത് മൂക്കുകുത്തനെ ഇടിഞ്ഞു. അതു യൂറോപ്പാകെ സാമ്പത്തിക മാന്ദ്യമുണ്ടാക്കി. ജനായത്ത വിരുദ്ധവും അനങ്ങാപ്പാറകളുമായ ഭരണകൂടങ്ങള്‍ക്കെതിരെ കൂട്ടമായ തൊഴിലില്ലായ്മയും പട്ടിണിയും വിദ്വേഷം വളര്‍ത്തി. വിശപ്പും, ഭരണാധികാരികളുടെ നിര്‍വ്വികാരതയും യൂറോപ്പിലെ ഭൂരിപക്ഷം വരുന്ന പാവങ്ങള്‍ക്കു വിപ്ലവം സ്വീകാര്യമാക്കി.
1848ലെ വിപ്ലവങ്ങള്‍ തുടങ്ങിയത് ഫ്രാന്‍സിലാണ്. വിപ്ലവമുണ്ടാക്കിയ ദരിദ്രത്തൊഴിലാളികളെ തുണച്ചുകൊണ്ട് മദ്ധ്യവര്‍ഗ്ഗവും, ഉദാരരായ വക്കീലന്മാരും, ഡോക്റ്റര്‍മാറും, വ്യാപാരികളും, ചില്ലറ വില്‍പ്പനക്കാരും, വിദ്യാഭ്യാസ രംഗത്തുള്ളവരും --- ചുരുക്കത്തില്‍ ബൂര്‍ഷ്വാസി --- വോട്ടവകാശത്തിന്‍റെ പരിധി വികസിപ്പിക്കാന്‍ ജനങ്ങളെ സംഘടിപ്പിച്ചു. സംഘടനക്കു പണമുണ്ടാക്കാനായി അവര്‍ ‘പ്രചാരണവിരുന്നുകള്‍’ ഒരുക്കി. ഫ്രഞ്ചു നഗരങ്ങളിലെ ഉപഭോക്താക്കളില്‍നിന്ന്‍ ധനസഹായം സ്വരൂപ്പിക്കലായിരുന്നു ലക്ഷ്യം. സാമൂഹിക കലാപത്തിനു കാരണമാകുമെന്നതിന്‍റെ അടിസ്ഥാനത്തില്‍, 1848 ഫെബ്രുവരി 22ന്, ഒരുക്കം ചെയ്യപ്പെട്ട ഒരു വിരുന്നു സല്‍ക്കാരം നിരോധിക്കാന്‍ ഉദ്യോഗസ്ഥര്‍ ഉത്തരവിട്ടു. ഫാക്റ്ററിത്തൊഴിലാളികള്‍ മുതല്‍ അദ്ധ്യാപകരും അഭിഭാഷകരുമടക്കമുള്ള, എല്ലാ വര്‍ഗ്ഗങ്ങളിലും പെടുന്ന, പാരീസിലെ പൌരന്മാര്‍ ഈ അടിച്ചമര്‍ത്തലില്‍ ക്ഷുഭിതരായി അതിനെതിരെ തെരുവിലിറങ്ങി. രാജാവായ ലൂയി ഫിലിപ്പിനെ ഉപേക്ഷിച്ച് ‘നാഷണല്‍ ഗാര്‍ഡ്’ പ്രതിഷേധത്തില്‍ ഭാഗഭാക്കായി. പാരീസില്‍ തമ്പടിച്ചിരുന്ന സൈനിക സംഘവും അവരെ പിന്തുടര്‍ന്നു. രാജാവ് നാടു വിട്ടു. ജനതയുടെ വിപ്ലവം ഫെബ്രുവരി 24ന് രണ്ടാം റിപ്പബ്ലിക്ക് വിളംബരപ്പെടുത്തി.
യൂറോപ്പിലെങ്ങും ജനാധിപത്യം പൊട്ടിപ്പുറപ്പെടുന്ന പ്രതീതിയായപ്പോള്‍, വിപ്ലവത്തിന്‍റെ ഏറ്റവുമുച്ചത്തില്‍ കൂവുന്ന പൂവന് അഭയമരുളുന്നതില്‍ ബല്‍ജിയം അസ്വസ്ഥമായി. പ്രഷ്യന്‍ സര്‍ക്കാരിന്‍റെ സമ്മര്‍ദ്ദം ഹേതുവായി, ബല്‍ജിയം വിട്ടു പോകാനുള്ള രാജശാസനം മാര്‍ക്സിനു മാര്‍ച്ചില്‍ ലഭിച്ചു. ലിയോപോള്‍ഡ് ഒന്നാമന്‍ രാജാവു, പക്ഷെ, വൈകിപ്പോയി. പുതുതായി വന്ന, താല്‍ക്കാലിക, ഫ്രഞ്ചു ഗവര്‍മ്മെണ്ടിന്‍റെ ഊഷ്മളമായ ക്ഷണമനുസരിച്ച് പാരീസിലേക്കു നാടു വിടാന്‍ അപ്പോഴേക്കും മാര്‍ക്സുമാര്‍ കെട്ടു മുറുക്കിയിരുന്നു. “ധീരനും വിശ്വസ്തനുമായ” മാര്‍ക്സിനെ ഫ്രഞ്ചു സര്‍ക്കാര്‍ സ്വാഗതം ചെയ്തു: “സ്വേച്ഛാധിപത്യം ഏതു നാട്ടിലെക്കാണോ അദ്ദേഹത്തെ ഭ്രഷ്ടനാക്കിയത് അവിടെനിന്നും, സര്‍വ്വജനതയുടെയും സാഹോദര്യമെന്ന വിശുദ്ധ ലക്ഷ്യത്തിനു വേണ്ടി പൊരുതുന്ന എല്ലാവര്‍ക്കുമെന്നപോലെ, അദ്ദേഹത്തിനും ഈ നാട്ടിലേക്കു സ്വാഗതം.” 
ഫ്രഞ്ചു രാജവാഴ്ച അട്ടിമറിക്കപ്പെട്ടത് കിഴക്കും നടുക്കുമുള്ള യൂറോപ്പിലെങ്ങും കലാപങ്ങളുണ്ടാക്കി. തീവ്രവാദികളായ ലിബറലുകളും, തൊഴിലാളികളും ഭരണഘടനാപരിഷ്കരണമോ, സമ്പൂര്‍ണ്ണമായ സര്‍ക്കാര്‍മാറ്റമോ ആവശ്യപ്പെട്ടു. പ്രഷ്യയിലെ കൈസര്‍ വില്യം നാലാമന്‍ ബെര്‍ലിനിലെ വിപ്ലവത്തിനു കീഴടങ്ങി; ഒരു പ്രഷ്യന്‍ നിയമനിര്‍മ്മാണസഭ രൂപീകരിക്കാമെന്നു സമ്മതിച്ചു. വിഘടിച്ചു നിന്നിരുന്ന ജര്‍മ്മന്‍ പ്രവിശ്യകളിലെ ലിബറലുകള്‍ക്ക് ജര്‍മ്മന്‍ ദേശത്തെ എകീകരിക്കാനുള്ള ഒരു ഭരണഘടനയുണ്ടാക്കാന്‍ ഫ്രാങ്ക്ഫര്‍ട്ട് അസംബ്ലിയില്‍ സമ്മേളിക്കുന്നതിന് പ്രഷ്യന്‍ ഏകാധിപത്യത്തിന്‍റെ അന്ത്യം പ്രോത്സാഹനമായി. അവര്‍ ജര്‍മ്മന്‍ ഭരണകൂടത്തിന്‍റെ അതിരുകളേതെന്നു നിര്‍ണ്ണയിച്ചു; കൈസറിനു കിരീടം വെച്ചു നീട്ടി. പക്ഷെ, അദ്ദേഹം അതു നിരസിച്ചു. ജര്‍മ്മന്‍ പ്രവിശ്യകളിലും പ്രഷ്യയിലും ചില്ലറ പരിഷ്കരണങ്ങള്‍ പ്രത്യക്ഷപ്പെട്ടു. പക്ഷെ, ഒരു ഐക്യ ലിബറല്‍ ജര്‍മ്മനിയെന്ന പ്രതീക്ഷ അവിടെ ഒടുങ്ങി.
ആസ്ത്രിയയിലും, ഹംഗറിയിലും, ചെക്കോസ്ലോവാക്യയിലും, ഇറ്റലിയിലും സ്വയംഭരണവും, ജനാധിപത്യ നിയമസഭകളും, പുതിയ ഭരണഘടനകളുമുണ്ടാക്കാന്‍ ദേശീയസ്വാതന്ത്ര്യപ്രസ്ഥാനങ്ങള്‍ കലാപങ്ങളുണ്ടാക്കി. പക്ഷെ, 1848ആഗസ്തു മുതല്‍, ആസ്ത്രിയന്‍ സേന അതിന്‍റെ സാമ്രാജ്യത്തിലെ ഓരോ പ്രതിഷേധവും അടിച്ചമര്‍ത്താന്‍ തുടങ്ങി. വിയന്നയിലും, ബുഡാപെസ്റ്റിലും, പ്രാഗിലും ആസ്ത്രിയന്‍ പട്ടാളം ലിബറലുകളുടെയും ജനായത്തവാദികളുടെയും ആവേഗത്തെ നിലം പരിശാക്കി; 1848ന്‍റെ തുടക്കത്തില്‍ വാണിരുന്ന പരമ്പരാഗത, യാഥാസ്ഥിതിക, ഭരണകൂടമായി സാമ്രാജ്യത്തെ പുന:സ്ഥാപിച്ചു. 
വധിക്കാനും തടവിലാക്കാനും വേണ്ടി വേട്ടയാടപ്പെട്ട പതിനായിരക്കണക്കിന് പ്രതിഷേധക്കാര്‍ക്ക് സ്വദേശം വിട്ടോടിപ്പോകേണ്ടി വന്നു. കാള്‍ മാര്‍ക്സും കുടുംബവും അദ്ദേഹത്തിന്‍റെ മിക്ക കൂട്ടുകാരും അവരില്‍പ്പെടും. “നാല്‍പ്പത്തിയെട്ടുകാര്‍” എന്നറിയപ്പെട്ട ഈ അഭയാര്‍ത്ഥികള്‍ ബ്രിട്ടനിലേക്കും, അമേരിക്കയിലേക്കും ആസ്ട്രേലിയയിലേക്കും കുടിയേറി.
     1848ലെ കലാപങ്ങള്‍ ഏകാധിപത്യത്തിന്‍റെ പ്രതിച്ഛായ ദുര്‍ബ്ബലമാക്കി; എങ്കിലും, സാരമായ മാറ്റമുണ്ടാക്കുന്നതില്‍ അമ്പേ പരാജയപ്പെട്ടു. 1848 ഡിസംബറില്‍ ഫ്രാന്‍സിലുണ്ടായ പ്രസിഡണ്ടു തിരഞ്ഞെടുപ്പിലൂടെ മുന്‍സാമ്രാട്ടിന്‍റെ മരുമകനായ ലൂയി നെപ്പോളിയന്‍ ഭരണത്തിലെത്തി. ഓസ്ട്രിയയിലാകട്ടെ, ഫ്രാന്‍സ് ജോസഫ് ഒന്നാമന്‍ കിഴക്കന്‍ യൂറോപ്പിലെങ്ങുമുള്ള ന്യൂനപക്ഷങ്ങളുടെ മേലുള്ള അടിച്ചമര്‍ത്തല്‍ അരക്കിട്ടുറപ്പിച്ചു. പ്രഷ്യയിലോ, പുതിയ നിയമസഭക്ക് അധികാരമൊന്നുമില്ലായിരുന്നു. അതു നിറയെ കൂലീനവര്‍ഗ്ഗത്തില്‍നിന്നുള്ള ശ്രേഷ്ഠജനമായിരുന്നു.
     1848ലെ ബൂര്‍ഷ്വാ വിപ്ലവം പരാജയപ്പെടാന്‍ രണ്ടു കാരണങ്ങളായിരുന്നു: ഒന്ന്‍, അതു സംഘടിക്കപ്പെട്ടത് മോശമായ രീതിയിലായിരുന്നു. രണ്ട്, അതില്‍ മുഖ്യമായും മുന്നിട്ടു നിന്നിരുന്നത് ഉദാരവല്‍ക്കരണത്തിനു ആത്മസമര്‍പ്പണം ചെയ്ത, എന്നാല്‍, ആത്യന്തികമായി, താഴേക്കിടയിലുള്ള തൊഴിലാളികളുടെ സംഘടനകളുടെ തീവ്രവാദത്തെ ഭയന്ന മദ്ധ്യവര്‍ഗ്ഗ നേതൃത്വമായിരുന്നു. ഫ്രാന്‍സിലും കിഴക്കന്‍ യൂറോപ്പിലുമുണ്ടായ വിപ്ലവങ്ങളുടെ നേതൃത്വമേറ്റെടുക്കാന്‍ തീവ്രവാദികള്‍ മുതിര്‍ന്നപ്പോള്‍, മദ്ധ്യവര്‍ഗ്ഗ ലിബറലുകള്‍ പിന്തിരിപ്പന്‍ ശക്തികളുടെ കൈകളിലേക്ക് ഭയന്നോടി. തീവ്രവിപ്ലവത്തിന്‍റെ അനിശ്ചിതത്വത്തിലല്ല, തങ്ങള്‍ക്കു പരിചിതമായ പരമാധികാരത്തിലും പരമമായ നിയമവാഴ്ചയിലുമാണ് അവര്‍ക്കു സുരക്ഷ തോന്നിയത്.
     മാര്‍ക്സും ഏംഗല്‍സും തിരിച്ചറിഞ്ഞതു പോലെ, കലാപങ്ങള്‍ അപക്വമായിരുന്നു. ബൂര്‍ഷ്വാ മേല്‍ക്കോയ്മയെ അട്ടിമറിച്ച് രാഷ്ട്രീയാധികാരത്തിന്‍റെ ഉത്തരവാദിത്തമേറ്റെടുക്കാനുള്ള ഒരു രാജ്യാന്തര വര്‍ഗ്ഗമായി പ്രോലിറ്റെറിയറ്റിനെ വാര്‍ത്തെടുക്കാന്‍ കൂടുതല്‍ കാലവും, ജനാധിപത്യരാഷ്ട്രീയ സംസ്ഥാപനവും വേണ്ടിവരും. മാര്‍ക്സും ഏംഗല്‍സും ഏതു ബൂര്‍ഷ്വാസിയിലാണോ പ്രതീക്ഷയര്‍പ്പിച്ചത്, അതു, അവരെ നിരാശപ്പെടുത്തിക്കൊണ്ട്, ആയിടെ മാത്രം അവര്‍ പുറത്തിറക്കിയ ‘കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ’യിലെ പ്രവചനങ്ങള്‍ക്കു വിരുദ്ധമായി, ഒരു വിപ്ലവവര്‍ഗ്ഗമെന്ന നിലയില്‍ പരാജയമടഞ്ഞു
1848ല്‍നിന്നു പഠിച്ച പ്രധാന പാഠങ്ങള്‍ ഇവയാണ്. ഈ രണ്ടു ശുഭദര്‍ശികളായ വിപ്ലവകാരികളുടെ ഈ ആദ്യകൃതിയിറങ്ങിയ കാലം യൂറോപ്പിലെ പരാജയപ്പെട്ട മഹത്തായ വിപ്ലവങ്ങള്‍ക്കൊപ്പമായതിന്‍റെ 
രസകരമായ ആകസ്മികത അവര്‍ക്കു വളരെപ്പെട്ടെന്നു വളരാനുള്ള പ്രേരണയായി. സ്വതന്ത്രവും, ജനാധിപത്യരീതിയിലും സംഘടിതമായ ഒരു തൊഴിലാളി പ്രസ്ഥാനത്തെ വളര്‍ത്തിയെടുക്കാതെ, പുസ്തകങ്ങളെ അവലംബിക്കുന്ന ബൂര്‍ഷ്വാജനാധിപത്യ വിപ്ലവം പരാജയപ്പെടുകയേയുള്ളൂവെന്ന് 1848ലെ സംഭവങ്ങള്‍ എക്കാലത്തേക്കുമായി തെളിയിച്ചു. തീവ്രവാദികളായ ഈ യുവ ശുഭാപ്തിവിശ്വാസികളെ, 1848ലെ ബൂര്‍ഷ്വാ ജനാധിപത്യ വിപ്ലവങ്ങള്‍, പ്രായോഗികമതികളായ വിപ്ലവകാരികളാക്കി. ഉട്ടോപ്യന്‍ സോഷ്യലിസത്തിന്‍റെ കാലത്തിന് അറുതിയായിരിക്കുന്നു. പ്രവാസവും, 1848ലെ പൊട്ടിത്തെറികള്‍ക്കു ശേഷമുള്ള രാഷ്ട്രീയത്തില്‍നിന്നുള്ള അടിച്ചേല്‍പ്പിക്കപ്പെട്ട ഒറ്റപ്പെടലും, മാര്‍ക്സിനും ഏംഗല്‍സിനും അവരുടെ സിദ്ധാന്തങ്ങളെ പാകപ്പെടുത്താന്‍ സഹായിച്ചു.
മാര്‍ക്സുമാര്‍ക്ക് 1848 എന്ന വര്‍ഷം, യൂറോപ്യന്‍ വിപ്ലവങ്ങളുടെ കുത്തൊഴുക്കില്‍, തിരക്കേറിയ രാജ്യാന്തരഭ്രമണത്തിന്‍റേതായിരുന്നു. ഒരു ഹ്രസ്വകാലം അവര്‍ പാരീസില്‍ ജീവിച്ചു; പിന്നെ, ‘New Rhenish Gazette’ തുടങ്ങാന്‍ കൊളോണിലേക്കു നീങ്ങി; പ്രഷ്യന്‍ ഗവര്‍മ്മെണ്ട് പത്രം നിരോധിക്കുകയും അടച്ചുപൂട്ടുകയും ചെയ്തപ്പോള്‍, വീണ്ടും, പാരീസിലേക്കു മടങ്ങി. ഫ്രാന്‍സിലും, താമസിയാതെ, സുരക്ഷയില്ലാതെയായി. കാളും ഭാര്യയും ഇരുപത്തിനാലു മണിക്കൂറുകള്‍ക്കുള്ളില്‍ പാരീസ് വിടണമെന്ന കല്‍പ്പനയോടെ പോലീസുസര്‍ജന്‍റിന്‍റെ, ഇപ്പോഴേക്കും സുപരിചിതമായ, രൂപം ഒരു മാസം കഴിഞ്ഞപ്പോള്‍ പ്രത്യക്ഷമായി. അനുസരിച്ചില്ലെങ്കില്‍, ചതുപ്പുള്ള ബ്രിട്ടനിയിലെ വാന്നില്‍ തുറുങ്കിലടക്കപ്പെടുന്നതാണ്2 .
മാര്‍ക്സുമാര്‍ അവരുടെ സമ്പാദ്യങ്ങള്‍ പെറുക്കിക്കെട്ടി; സുരക്ഷിതമായൊരു താവളമന്വേഷിച്ച് ഇംഗ്ലണ്ടിലേക്കു നീങ്ങുന്ന മറ്റു അഭയാര്‍ത്ഥികളുടെ കൂടെ ചേര്‍ന്നു; അവരെ സ്വീകരിക്കുമായിരുന്ന അവശേഷിച്ച ഒരേയൊരു രാജ്യത്തിലേക്ക്. ധാന്യനിയമങ്ങള്‍ പിന്‍വലിച്ച കൊല്ലമാണ് അവര്‍ ലണ്ടനിലെത്തുന്നത്; ആദ്യമായൊരു യഹൂദന്‍, ഡിസ്രേലി, കൺസര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതാവായ കൊല്ലം; ബ്രിട്ടന്‍ പഞ്ചാബ് പിടിച്ചടക്കിയ, യൂസ്റ്റണ്‍ സ്റ്റേഷനിലെ വിശാലമായ ഹാള്‍ ഉത്ഘാടനം ചെയ്യപ്പെട്ട, ലക്കോട്ടുകള്‍ ഉണ്ടാക്കാനുള്ള ഒരു യന്ത്രത്തിനു പേറ്റന്‍റ് അനുവദിച്ചു കിട്ടിയ കൊല്ലം. സാഹിത്യത്തിലാകട്ടെ, ഷാര്‍ലറ്റ് ബ്രോണ്ടേയുടെ ‘ജെയിന്‍ ഐര്‍’ പ്രസിദ്ധീകരിക്കപ്പെട്ട കാലം. ഡിക്കന്‍സ് ‘ഡേവിഡ്‌ കോപ്പര്‍ഫീല്‍ഡും’ മക്കാളെ ‘ഇംഗ്ലണ്ടിന്‍റെ ചരിത്രവും’ പ്രസിദ്ധീകരിച്ചിരുന്നു. ഡാര്‍വിന്‍ ‘വംശോല്‍പ്പത്തി’ എഴുതുന്നുണ്ടായിരുന്നു. ആനീ ബസന്‍റും ചാള്‍സ് ബ്രാഡ്ലോയും ലൈംഗികവിദ്യാഭ്യാസത്തിനെതിരെയുള്ള ബ്രിട്ടീഷ് സെന്‍സര്‍ഷിപ്പിനെ വെല്ലുവിളിക്കുകയായിരുന്നു. നാടകരംഗത്താകട്ടെ, ഷേക്സ്പീരിയന്‍ നടിയും അടിമത്തവിരുദ്ധയുമായ, ഐതിഹാസികപ്രശസ്തിയുള്ള, ഫാനി കെംബ്ളെ തന്‍റെ ധനികനും അടിമകള്‍ക്കുടയോനുമായ പിയേര്‍സ് ബട്ലറെ, ഒടുവില്‍, വിവാഹത്തില്‍നിന്നു മോചിപ്പിച്ചിരുന്നു.
ആരാലും ശ്രദ്ധിക്കപ്പെടാതെയാണ് മാര്‍ക്സും കുടുംബവും ബ്രിട്ടനിലെത്തുന്നത്. അവരതിനെ എന്നേക്കുമായ് മാറ്റിമറിക്കും.
ബ്രിട്ടനിലെ ജനസംഖ്യ ഒരിരുപതു ദശലക്ഷം വരുമായിരുന്നു. അതില്‍ പത്തു ശതമാനം ലണ്ടനിലും അതിന്‍റെ പ്രാന്തങ്ങളിലുമായി പൊറുത്തു. 1840കളില്‍ ബ്രിട്ടനില്‍നിന്ന്‍ ഇരുപത്തയ്യായിരത്തിലധികം ജനം അമേരിക്കയിലേക്കു കുടിയേറി; എഴുപത്തയ്യായിരത്തിലധികമാളുകള്‍ അയര്‍ലന്‍ഡ് വിട്ടു. 1848ലെ വിപ്ലവങ്ങള്‍ക്കു പിറകേ ആയിരക്കണക്കിന് “നാല്‍പ്പത്തിയെട്ടുകാര്‍” ബ്രിട്ടനിലേക്കു കുടിയേറി. ജയിലിലടക്കപ്പെടാതെ പ്രവാസികളാകാന്‍ കഴിഞ്ഞ ഭാഗ്യവാന്മാര്‍  --- അവരില്‍ മിക്കവരും തീവ്രവാദികളോ, മദ്ധ്യവര്‍ഗ്ഗികളോ, അല്ലെങ്കില്‍ അതു രണ്ടുമോ ആയിരുന്നു -— പ്രവാസികളുടെ മുഖ്യ സിരാകേന്ദ്രമായി കണ്ടത് ലണ്ടനാണ്.
18489ലെ ശരല്‍ക്കാലത്ത് ചെല്‍സിയയിലെ നാലാം ആൻഡേഴ്സന്‍ തെരുവില്‍ മാര്‍ക്സ് കുടുംബം താല്‍ക്കാലിക വസതി വാടകക്കെടുക്കുകയായിരുന്നു. മോം വീണ്ടും ഗര്‍ഭിണിയായിരുന്നു. യൂറോപ്പിലെ ഏറ്റവും വലിയ വിശ്വനഗരിയില്‍ തന്‍റെ കളിപ്പാട്ടക്കട കെട്ടിപ്പൊക്കുകയായിരുന്നൂ ഹാന്‍സ് റോക്കിള്‍. അവര്‍ കൂടെക്കൊണ്ടു വന്നിരുന്ന “സമ്പാദ്യങ്ങളില്‍” കൂടുതലും പുസ്തകങ്ങളും, കടലാസുകളും, ലഘുലേഖകളുമായിരുന്നു; മേശകളും, കസേരകളും, തൊട്ടിലുകളുമല്ല. പക്ഷെ, ജെന്നിയുടെ അമ്മകൊടുത്ത തുണികളും, വെള്ളിപ്പാത്രങ്ങളുമുള്ള ഒരു പെട്ടി അവര്‍വശം ഉണ്ടായിരുന്നു. കുറച്ചു കാശുണ്ടാക്കാന്‍, പിന്നീട്, അവയില്‍ ചിലതുമായി മാര്‍ക്സ് ഒരു പണയക്കടക്കാരനെ സമീപിച്ചപ്പോള്‍ അയാള്‍ പോലീസിനെ വിളിച്ചു. തന്‍റെ ഭാര്യയുടേതാണിവയെന്ന്‍ ഇയാള്‍ അവകാശപ്പെടുന്നുവെന്ന് കടക്കാരന്‍ വിശദീകരിച്ചു. "പക്ഷെ, ഇയാളൊരു അലഞ്ഞു തിരയുന്ന കുടിയേറ്റക്കാരന്‍ തെണ്ടിയാണ്. ഇയാളിവ മോഷ്ടിച്ചതാണെന്നാണ് എന്‍റെ തോന്നല്‍." ആയിടെ ഭ്രഷ്ടരാക്കപ്പെട്ട യൂറോപ്യന്‍ കുടിയേറ്റക്കാരെ ലണ്ടനിലെ ജനം എങ്ങിനെയാണ് കണ്ടതെന്നതിലേക്കുള്ള മൂര്‍ച്ചയേറിയ ഉള്‍ക്കാഴ്ച്ച തരുന്നതാണ് ഈ സംഭവം.
     കുടുംബത്തിനു സുരക്ഷിതമായൊരു അഭയസ്ഥലിയായിരുന്നു ലണ്ടന്‍. പക്ഷെ, കുടുംബചരിത്രത്തിന്‍റെ ഈ ഭാഗമെഴുതുമ്പോള്‍ റ്റസ്സിയുടെ തൂലികയ്ക്കു പിറകില്‍ തത്തിയിരുന്ന ഷേയ്ക്സ്പീരിയന്‍ പ്രതീകം കടമെടുത്തു പറഞ്ഞാല്‍, അതു കൊടുങ്കാറ്റുലക്കുന്നതായിരുന്നു. “നൂറുകണക്കിന് അഭയാര്‍ത്ഥികളാണ് --- എല്ലാവരും ഏറെക്കുറെ അഗതികള്‍ തന്നെ --- ലണ്ടനിലിപ്പോള്‍. നരക ദാരിദ്ര്യത്തിന്‍റെയും, കഠിന യാതനയുടെയും വര്‍ഷങ്ങളാണ് തുടര്‍ന്നു വന്നത്. ഒരപരിചിത ദേശത്ത് കയ്യില്‍ നയാപ്പൈസയില്ലാത്ത ഒരപരിചിതനു മാത്രം മനസ്സിലാകുന്ന യാതന.” ജര്‍മ്മന്‍ യഹൂദരാണവര്‍. ഒരു പരുക്കന്‍ നഗരത്തിലെ വിപ്ലവകാരികളായ പ്രവാസികള്‍. ആ നഗരമാകട്ടെ, ശീലിച്ചുപോന്ന ബ്രിട്ടീഷ് നിര്‍മ്മമതയോടെ അവരെ തള്ളുകയോ കൊള്ളുകയോ ചെയ്തില്ല.
               1849 നവംബര്‍ 5നു ചെല്‍സിയയില്‍വെച്ച് മോമിന്‍റെ അടുത്ത കുഞ്ഞു പിറന്നു. അവര്‍ ഈറ്റു നോവിലായിരിക്കെ, പുറത്താകെ ബഹളമായിരുന്നു. മുഖംമൂടികളണിഞ്ഞ ആണ്‍കുട്ടികള്‍ “ഗൈ ഫോക്സ് നീണാള്‍ വാഴട്ടെ”യെന്ന്‍ ആര്‍ക്കുകയായിരുന്നു. മഹാനായ ആ തീവ്രവാദിയെ ആദരിക്കാന്‍ നവജാത ആണ്‍ശിശുവിനു അവര്‍ ഹെയിന്‍ റിച് ഗിദോ, അഥവാ, “കുഞ്ഞു ഫോക്സ്” അതുമല്ലെങ്കില്‍, “ഫോക്സി” എന്നു പേരിട്ടു. തുടക്കത്തിലേ അവന്‍ ദുര്‍ബ്ബലനും രോഗിയുമാണെന്ന് തോന്നി.
     1850ലെ വസന്തത്തില്‍, കോടതിയില്‍ നിന്നു കങ്കാണിമാര്‍ വന്ന്, കുടുംബത്തെ ചെല്‍സിയയില്‍നിന്ന്‍ കുടിയൊഴിപ്പിച്ചു; മരസ്സാമാനങ്ങളും, കുട്ടികളുടെ കളിപ്പാട്ടങ്ങളും കണ്ടുകെട്ടി. ഹാന്‍സ് റോക്കിളിനു തന്‍റെ സമ്പാദ്യങ്ങള്‍ ചെകുത്താനു കൊടുക്കേണ്ടിവരികയായിരുന്നു. ലെയ്സസ്റ്റര്‍ സ്ക്വയറിലെ ഒരു ജര്‍മ്മന്‍ ഹോട്ടലില് അവര്‍ക്കു ചിലവഴിക്കാന്‍ കഴിഞ്ഞ ഇടവേള വെറും ഒരാഴ്ച്ചയാണ്. പണമടക്കാന്‍ അവര്‍ക്കു പാങ്ങില്ലെന്നു കണ്ടപ്പോള്‍ ഹോട്ടലുടമ അവരെ തെരുവിലേക്കു തള്ളി. “ഒരു രാവിലെ,” ജെന്നി എഴുതി, “ഞങ്ങളുടെ മാന്യനായ ആതിഥേയന്‍ ഞങ്ങള്‍ക്കു പ്രാതല്‍ വിളമ്പാന്‍ വിസമ്മതിച്ചു. താമസിക്കാന്‍ മറ്റൊരിടം തിരയാന്‍ ഞങ്ങള്‍ നിര്‍ബ്ബന്ധിതരായി.”
     മോമിന്‍റെ അമ്മ വെച്ചുനീട്ടിയ മറ്റൊരു അടിയന്തിര സഹായത്തിന്‍റെ പിന്‍ബലത്തില്‍, യഹൂദനായ ഒരു കസവു വ്യാപാരിയുടെ വീട്ടില്‍, മാര്‍ക്സുമാര്‍ക്ക് മുറികള്‍ കിട്ടി; സോഹോക്കടുത്ത്. നാലു കുട്ടികള്‍ക്കുമൊപ്പം അവരവിടെ ദുരിതമാര്‍ന്ന ഒരുഷ്ണകാലം കഴിച്ചുകൂട്ടി. മോമിന്‍റെ അമ്മ കരോളിന്‍ മകള്‍ക്കു പണമയച്ചു. കൊച്ചുകുഞ്ഞുമായി ട്രയറിലെ വീട്ടിലേക്കു വരാന്‍ പറഞ്ഞു. അവിടെ മകളെ ശുശ്രൂഷിക്കാന്‍ അവരുണ്ടാകുമല്ലോ. മാര്‍ക്സിനെയും മറ്റു കുട്ടികളെയും നോക്കാന്‍ കൊച്ചുലെന്നിനെ ലണ്ടനില്‍ത്തന്നെ നിര്‍ത്താനും പറഞ്ഞു.
     (ഗൈ ഫോക്സിന്‍റെ) വെടിമരുന്നു ഗൂഢാലോചനയുടെ അതേ ദുര്‍വ്വിധി തന്നെയായിരുന്നു ഫോക്സിക്കും. ജനിച്ച് ഒരു കൊല്ലം കഴിഞ്ഞ്, 1850 നവംബറില്‍, അവന്‍ മെനിന്‍ജൈറ്റിസ് ബാധിച്ചു മരിച്ചു. മുലപ്പാലിലൂടെ താന്‍ കുഞ്ഞുഫോക്സിക്കു തന്‍റെ വ്യാകുലതകള്‍ പകര്‍ന്നു നല്‍കിയിരിക്കണമെന്നു ജെന്നി ആശങ്കിച്ചു. “അവനു നിരന്തരമായ അസ്വസ്ഥതയും, അസഹനീയമായ വേദനയുമുണ്ടാക്കത്തക്കവണ്ണം എത്രയോ ദു:ഖവും സ്വകാര്യ വ്യാകുലതകളുമായിരുന്നു പാലിലൂടെ (അവന്‍) കുടിച്ചത്.” അവരപ്പോള്‍ ആറു മാസത്തോളം, വീണ്ടും, ഗര്‍ഭിണിയായിരുന്നു.
     താമസിയാതെ, അവര്‍ വീണ്ടും താമസം മാറി; 28 ഡീന്‍ സ്ട്രീറ്റിലേക്ക്. അവിടെയാണ്, 1851മാര്‍ച്ചില്‍, ജെന്നിയുടെ അമ്മയുടെ ഏറ്റവും ഇളയ അനിയത്തിയുടെ പേരിട്ട, ഫ്രാന്‍സിസ്ക ജനിക്കുന്നത്. പന്ത്രണ്ടാഴ്ച്ച കഴിഞ്ഞ് കുടുംബത്തില്‍ ഒരു നവാഗതന്‍ കൂടിയുണ്ടായി. കൊച്ചുലെന്നി തന്‍റെ ആദ്യത്തേതും അവസാനത്തേതുമായ കുട്ടിയെ പ്രസവിച്ചു. ഈ രണ്ടു നവാഗതര്‍ക്കും വീട്ടില്‍ സ്ഥലമില്ലായിരുന്നു. പരിക്ഷീണയായ മോമിനു മുലയൂട്ടാന്‍ വയ്യായിരുന്നു. അതുകൊണ്ട്, കൊച്ചുലെന്നിന്‍റെയും, തന്‍റെയും കുട്ടികളെ മുലയൂട്ടുന്ന ഒരായയെ ഏല്‍പ്പിച്ചു.
     ഫ്രാന്‍സിസ്കയെ രക്ഷിക്കാനുള്ള സര്‍വ്വ പ്രയത്നവും പാഴിലായി. ഒരു കൊല്ലം കഴിഞ്ഞ്, 1852 ഏപ്രിലില്‍, അവള്‍ ന്യൂമോണിയ പിടിച്ചു മരിച്ചു. അവളുടെ കൊച്ചു ശരീരം അവര്‍ പിറകിലെ മുറിയില്‍ കിടത്തി. “ഞങ്ങളുടെ ജീവനുള്ള മൂന്നു കുട്ടികള്‍ ഞങ്ങള്‍ക്കരികെ കിടന്നു,” മോം ഓര്‍മ്മിച്ചെടുത്തു, “മരിച്ചു മരവിച്ച ശരീരമായി അടുത്ത മുറിയില്‍ കിടക്കുന്ന കുഞ്ഞു മാലാഖക്കു വേണ്ടി ഞങ്ങള്‍ കരഞ്ഞു.” ശവപ്പെട്ടിക്കും, ഫ്രാന്‍സിസ്കയെ സംസ്കരിക്കാനും മോമിന് ഒരു സുഹൃത്തില്‍നിന്ന്‍ രണ്ടു പൌണ്ട് കടം വങ്ങേണ്ടി വന്നു.
     ഹോഫ്മാന്‍റെ ഏതു കഥകളെയും പോലെ ഭീകരവും കരയിപ്പിക്കുന്നതുമായിരുന്നൂ ഈ സംഭവങ്ങള്‍. സപ്തംബറില്‍ മാര്‍ക്സ് പരവശപ്പെട്ട് ഏംഗല്‍സിനെഴുതി. “എന്‍റെ ഭാര്യക്ക് അസുഖമാണ്. കൊച്ചുജെന്നിക്കും അസുഖമാണ്. കൊച്ചുലെന്നിനു ഒരു തരം ഞരമ്പു ജ്വരവും. എനിക്കു ഡോക്റ്ററെ വിളിക്കാനായില്ല. ആവുകയുമില്ല. കാരണം, മരുന്നിനു എന്‍റെ കയ്യില്‍ കാശില്ല. പോയ എട്ടോ, പത്തോ ദിവസമായി ഞാനെന്‍റെ കുടുംബത്തെ തീറ്റുന്നത് റൊട്ടിയും ഉരുളക്കിഴങ്ങുമാണ്. ഇന്നതു  പോലും കൈക്കലാക്കാന്‍ എനിക്കു പറ്റുമോ എന്നു ഞാന്‍ ഇപ്പോഴും ശങ്കിക്കുകയാണ്.”
     ഏംഗല്‍സ് ആയിടെ ലണ്ടന്‍ വിട്ടതായിരുന്നു. സാഹിത്യപരമോ, പത്രപ്രവര്‍ത്തനപരമോ ആയ ജോലിക്കു ശ്രമിക്കുന്നതുപേക്ഷിച്ച് മാഞ്ചസ്റ്ററിലേക്കാണ് അദ്ദേഹം പോയത്. “ഏറെ പ്രതികൂലമായ സാഹചര്യത്തില്‍, അച്ഛന്‍റെ കമ്പനിയില്‍ ഒരു ക്ലാര്‍ക്കായി ജോലി നോക്കാന്‍.” മാര്‍ക്സിന്‍റെ നേട്ടമുണ്ടാക്കാത്ത, എന്നാല്‍, അപൂര്‍വ്വമായ പ്രതിഭക്കു ധനസഹായത്തിനായി ആരെങ്കിലും പണിയെടുത്തേ പറ്റൂവെന്ന്‍ ഏംഗല്‍സു മനസ്സിലാക്കി. എർമ്മന്‍ ആന്‍ഡ് ഏംഗല്‍സിലെ ക്ലാര്‍ക്കും ജെനറല്‍ അസിസ്റ്റന്‍റുമായുള്ള തന്‍റെ പുതിയ ജോലി അദ്ദേഹത്തിനു നൂറു പൌണ്ട് വാര്‍ഷികവരുമാനം നേടിക്കൊടുത്തു. ഒപ്പം, കമ്പനിയുടെ 
ലാഭത്തിന്‍റെ പത്തു ശതമാനവും. ഇവ മുഴുവനും അദ്ദേഹം മാര്‍ക്സുമാരുമായി പങ്കിട്ടു.
     1849ല്‍ ലണ്ടനിലെത്തിയതു മുതല്‍ മാര്‍ക്സിനു രാഷ്ട്രീയമായ ഒരു കുന്നു ജോലികള്‍ ചെയ്യാനുണ്ടായിരുന്നു. അവയെല്ലാം അങ്ങിനെതന്നെ കിടപ്പായിരുന്നു. ജര്‍മ്മന്‍ വര്‍ക്കേഴ്സ് എജുക്കേഷണല്‍ സൊസൈറ്റിയുടെ ആസ്ഥാനങ്ങളില്‍ കമ്മ്യൂണിസ്റ്റ് ലീഗിനൊരു പുതിയ താവളം സ്ഥാപിക്കുന്നതും, ജര്‍മ്മന്‍ അഭയാര്‍ത്ഥികളുടെ സഹായത്തിനായി ഒരു കമ്മറ്റി നടത്തുന്നതുമായിരുന്നൂ അവയില്‍ ഏറെ സമയമാവശ്യമുണ്ടായിരുന്ന ജോലികള്‍. ഗ്രേയ്റ്റ് വിന്‍ഡ്മില്‍ സ്ട്രീറ്റും ആര്‍ച്ചര്‍ സ്ട്രീറ്റും സന്ധിക്കുന്നിടത്തുള്ള റെഡ് ലയണ്‍ പബ്ബിനു മുകളിലെ ജര്‍മ്മന്‍ വര്‍ക്കേഴ്സ് എജുക്കേഷണല്‍ സൊസൈറ്റി ക്ലബ്ബു മുറിയിലെ പതിവു സമ്മേളനങ്ങളിലും അദ്ദേഹം പങ്കെടുക്കുമായിരുന്നു. യുവഅഭയാര്‍ത്ഥികള്‍ക്ക് അദ്ദേഹം അവിടെ ക്ലാസുകളെടുക്കും. പ്രഭാഷണം ചെയ്യും. ഭാഷകളും, ദര്‍ശനവും, രാഷ്ട്രീയസാമ്പത്തികശാസ്ത്രവുമൊക്കെയായിരുന്നു വിഷയങ്ങള്‍. 1849നവംബറില്‍ അദ്ദേഹം ദീര്‍ഘമായൊരു പ്രഭാഷണ പരമ്പരക്കു തുടക്കമിട്ടു. പരമ്പരയുടെ തലക്കെട്ടിതാണ്: “എന്താണു ബൂര്‍ഷ്വാസ്വത്ത്?” അദ്ദേഹത്തിനു സ്വത്തൊന്നുമില്ലാത്തതുകൊണ്ട് അങ്ങിനെ ചോദിച്ചതില്‍ തെറ്റില്ല.
     1850ല്‍ മാര്‍ക്സ് 28 ഡീന്‍ സ്ട്രീറ്റിനെ കമ്മ്യൂണിസ്റ്റു ലീഗിന്‍റെ താല്‍ക്കാലിക ആസ്ഥാനമാക്കി. കൊളോണ്‍ കുറ്റവിചാരണക്കാര്‍ക്കു പിന്തുണ നേടാന്‍ പ്രചാരണം നടത്തുന്ന സന്നദ്ധസേവകരെക്കൊണ്ട് അവിടം കുത്തിനിറഞ്ഞു. കുടുംബത്തിനുമേലതു കൂടുതല്‍ സമ്മര്‍ദ്ദമുണ്ടാക്കി. കൊല്ലാവസാനത്തോടെ കമ്മ്യൂനിസ്റ്റു സഭ ഇല്ലാതെയായി. “മൂലധന”ത്തിനു വേണ്ടിയുള്ള സൈദ്ധാന്തിക ഗവേഷണത്തില്‍ വീണ്ടും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ മാര്‍ക്സ് തീരുമാനിച്ചു. എന്നാല്‍, അതേ ക്ഷണം, New Rhenish Gazetteന്‍റെ ലണ്ടനില്‍നിന്നുള്ള പുന:പ്രസിദ്ധീകരണം അദ്ദേഹത്തിന്‍റെ ശ്രദ്ധ തെറ്റിച്ചു. അതു നല്ലൊരു പത്രപ്രസിദ്ധീകരണമായിരുന്നു. വരിക്കാരെ ചേര്‍ത്തു പണമുണ്ടാക്കാന്‍ പറ്റാതെ, അഞ്ചു ലക്കങ്ങള്‍ക്കൊടുവില്‍, അതു ചുരുണ്ടുകൂടി.
          1851 ശരല്‍ക്കാലത്തോടെ മാര്‍ക്സ് ന്യൂയോര്‍ക്ക് ഡെയ് ലി  ട്രിബ്യൂണിന്‍റെ ഒരു പതിവു കറസ്പോണ്ടന്‍റായി ജോലി ചെയ്യുകയായിരുന്നു. ട്രിബ്യൂണില്‍നിന്നുള്ള വരുമാനത്തോടൊപ്പം, മറ്റു ചില പ്രസിദ്ധീകരണങ്ങള്‍ക്കുവേണ്ടി ചെയ്ത പത്രപ്രവര്‍ത്തനത്തിലൂടെ ഒരമ്പതു പൌണ്ടു കൂടി മാര്‍ക്സ് ഒപ്പിച്ചെടുത്തു. എന്നിട്ടും, ശരാശരി 200 പൌണ്ടു വാര്‍ഷിക വരുമാനമുണ്ടായിട്ടുകൂടി (അതില്‍ ഡീന്‍ സ്ട്രീറ്റിലെ വാടക പത്തു ശതമാനം വരും ... കൊല്ലത്തില്‍ 22പൌണ്ട്), കടക്കാരുടെ പണമൊടുക്കാനോ, ആഹാരസാധനങ്ങള്‍ക്കുള്ള പതിവു ബില്ലുകളടക്കാനോ കഴിഞ്ഞിരുന്നില്ല.
     ഹാന്‍സ് റോക്കിളിനെപ്പോലെ മാര്‍ക്സിനു ചെകുത്താനുള്ള കടമോ, ഇറച്ചി വെട്ടുകാരനുള്ള കടമോ വീട്ടാനായിരുന്നില്ല. അതേസമയം, ഈ സമ്മര്‍ദ്ദ പരിതസ്ഥിതിയില്‍, അദ്ദേഹം മൂലധനത്തിന്‍റെ ഗതിവിഗതികളെപ്പറ്റിയുള്ള ഗവേഷണത്തിനു പാടുപെടുകയുമായിരുന്നു. സമയോചിതമായി, “അത്യാവശ്യം”, വേണ്ടുന്ന ലഘുലേഖാരചനകളുടെ പ്രലോഭനങ്ങള്‍ ഗവേഷണത്തെ നിരന്തരം തടസ്സപ്പെടുത്തി. 1851 ഡിസംബറില്‍, അദ്ദേഹം “ലൂയി ബോണാപ്പാര്‍ട്ടിന്‍റെ പതിനെട്ടാം ബ്രൂമേര്‍” എഴുതാന്‍ തുടങ്ങി. അമേരിക്കയില്‍, ജര്‍മ്മന്‍ഭാഷയില്‍, പ്രസിദ്ധീകരിച്ചിരുന്ന “ദ റവലൂഷന്‍” എന്ന പത്രമാണ് അദ്ദേഹത്തെ ആ ദൌത്യമേല്‍പ്പിച്ചത്. അങ്ങിങ്ങു ചിതറിക്കിടക്കുന്ന സോഷ്യലിസ്റ്റു ഭ്രാതൃസംഘത്തെ “സ്മരണീയരായ വിഡ്ഢിക്കഴുതകളെന്നും, ജനായത്ത കോമാളിക്കോമരങ്ങളെന്നും” കളിയാക്കി, “പ്രവാസത്തിലെ മഹാന്മാര്‍” എന്നു ക്രൂരമായ ആനന്ദത്തോടെ പേരിട്ട, ഒരു പ്രഹസനരചനയില്‍ 1852ലെ നിരവധി മാസങ്ങള്‍ അദ്ദേഹം പാഴാക്കി. ഭാഗ്യത്തിന്, ഒരു ചതിയിലൂടെ പ്രഷ്യന്‍ രഹസ്യ സേനക്ക് അതിന്‍റെ കയ്യെഴുത്തു പ്രതി, പ്രസാധകനു കൊടുത്തയക്കാനായി ഏല്പ്പിക്കപ്പെട്ടയാള്‍, വില്‍ക്കുകയാണുണ്ടായത്.. തദ്ഫലമായി, ഒരു നൂറ്റാണ്ടു കഴിഞ്ഞാണ് അതു പ്രസിദ്ധീകൃതമായത്. “കൊളോണിലെ കമ്മ്യൂണിസ്റ്റു കുറ്റവിചാരണയെക്കുറിച്ചുള്ള വെളിപ്പെടത്തലുകള്‍” എന്ന യുക്തിഭദ്രമായ ഒരു ലേഖനം അദ്ദേഹം എഴുതുകയുണ്ടായി എന്നതാണ് ഏറെ പ്രസക്തമായ കാര്യം. “കൊച്ചു മണ്‍പുറ്റുകള്‍” മാത്രാമാണിവയെന്നു അദ്ദേഹത്തിനും മാര്‍ക്സിനും അറിയാമായിരുന്നു. രാഷ്ട്രീയസാമ്പത്തികാപഗ്രഥനവുമായി അദ്ദേഹം മുമ്പോട്ടു നീങ്ങേണ്ടത് അത്യാവശ്യമാണ്. ഈയൊരു വസ്തുത അദ്ദേഹത്തിന്‍റെ ശരീരത്തില്‍ പതിവായി പൊങ്ങാറുള്ള അസ്വസ്ഥജനകമായ കുരുക്കളുടെ നില കൂടുതല്‍ വഷളാക്കി.
     ഇതാണ്, ഹാന്‍സ് റോക്കിളെന്ന യക്ഷിക്കഥയുടെ രൂപത്തില്‍ ആഖ്യാനം ചെയ്യപ്പെട്ട, റ്റസ്സി പിറക്കുന്നതിനു തൊട്ടുമുമ്പുള്ള, വര്‍ഷങ്ങളുടെ പശ്ചാത്തലം. “അതൊരു ഭീകര കാലമായിരുന്നു,” ലൈബ്രറി --- ലീബ്നെക്റ്റ് --- വര്‍ഷങ്ങള്‍ക്കു ശേഷം എലിനോറിനോടു പറഞ്ഞു, “എങ്കിലും അതുജ്ജ്വലമായിരുന്നു.” വിപ്ലവകാരിയായ ഒരു സോഷ്യലിസ്റ്റായിരുന്നു ലൈബ്രറി. റെയ്ക്സ്റ്റാഗിലെ അംഗം. പലനാടുകളില്‍ ജയില്‍പ്പുള്ളിയായ മനുഷ്യന്‍. കുടുംബത്തിന്‍റെ വിശ്വസ്ത സുഹൃത്തും, രാഷ്ട്രീയ സഖാവും. ചിലപ്പോഴൊക്കെ, അരിശം വരുത്തും വിധം ശുഭാപ്തിവിശ്വാസക്കാരനായ ആദര്‍ശവാദി. റ്റസ്സിയുടെ ജിവിതത്തിലെ പരമപ്രധാനമായൊരു വ്യക്തി. 1850ലാണ് അദ്ദേഹം ലണ്ടനിലെത്തുന്നത്. ഓള്‍ഡ്‌ കോംപ്റ്റണ്‍ സ്ട്രീറ്റിലെ മോഡല്‍ ലോഡ്ജിംഗിലാണ് അദ്ദേഹം ആദ്യ ഭാര്യക്കൊപ്പം കഴിഞ്ഞത്. കമ്മ്യൂണിസ്റ്റു ലീഗിലെ അംഗമാകാനുള്ള സൂക്ഷ്മപരിശോധനക്ക് അദ്ദേഹം അപേക്ഷ നല്‍കി. അദ്ദേഹത്തിന്‍റെ യോഗ്യതകള്‍ പരിശോധിക്കുന്നതില്‍ ഏംഗല്‍സും മാര്‍ക്സും ഏറെ കര്‍ക്കശരായിരുന്നു.
മാര്‍ക്സിന്‍റെ കുട്ടികളാണ് ലീബ്നെക്റ്റിനെ ലൈബ്രറിയെന്നു വിളിച്ചത്. മുതിര്‍ന്നവരും ആ പേരംഗീകരിച്ചു. എന്നാല്‍, ആര്‍ക്കും, ലൈബ്രറിക്കു പോലും, കുട്ടികള്‍ അദ്ദേഹത്തെ അങ്ങിനെ വിളിച്ചതെന്തിനെന്നു മനസ്സിലായിരുന്നില്ല. റ്റസ്സി പിറക്കുമ്പോള്‍ അരികിലുണ്ടായിരുന്ന അദ്ദേഹത്തിന്, തുടക്കം മുതല്‍ക്കേ, അവളെ ഏറെ ഇഷ്ടമായിരുന്നു. കുട്ടിക്കാലത്തെ അവളുടെ ജാഗ്രതയും, ജിജ്ഞാസയും, തര്‍ക്കിക്കലും അദ്ദേഹത്തിനു പ്രിയമായിരുന്നു. അവള്‍ “അടക്കമില്ലാത്തവളും, അറിയാനുള്ള വ്യഗ്രതയുള്ളവളും, മനസ്സിന്‍റെ ചക്രവാളങ്ങള്‍ സദാ വിപുലമാക്കുന്നവളു”മായിരുന്നു. കുട്ടികള്‍ അവരുടെ അച്ഛനമ്മമാരെ പഠിപ്പിക്കേണ്ടതാണെന്ന് പറയാന്‍ ഇഷ്ടപ്പെട്ടിരുന്ന ആളാണ്‌ മാര്‍ക്സ്. പക്ഷെ, റ്റസ്സിക്കു, അവളുടെ സ്വഭാവം രൂപപ്പെടുന്ന ബാല്യകാലത്ത്‌, “മൂലധന”മെഴുതുന്നതിലൂടെ മാര്‍ക്സ് നിര്‍ണ്ണായകമായ വിദ്യാഭാസമരുളി.
“സാമ്പത്തികശാസ്ത്രത്തെപ്പറ്റി നീയൊരു പുസ്തകമെഴുതിക്കഴിഞ്ഞാല്‍പ്പിന്നെ, ഈ കുടിയേറ്റപ്പടയുടെ സര്‍വ്വജല്‍പ്പനവും നില്‍ക്കില്ലേ?” 1851ല്‍ മാര്‍ക്സിനോട് എംഗല്‍സ് ചോദിച്ചു. സാമ്പത്തിക വ്യവസ്ഥയെക്കുറിച്ചുള്ള അപഗ്രഥനങ്ങള്‍ എഴുതുവാനും, ചരിത്രഭൌതികവാദം വിശദീകരിക്കുവാനും ഏംഗല്‍സ് അദ്ദേഹത്തെ പ്രേരിപ്പിച്ചു. ബൈബിളും, ഖുറാനും, താല്‍മൂദും, ഷേയ്ക്സ്പിയര്‍ കൃതികളും കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും സ്വാധീനിച്ച,  “മൂലധന”മായി മാറിയ, രാഷ്ട്രീയസാമ്പത്തികശാസ്ത്രത്തെക്കുറിച്ചുള്ള തന്‍റെ മഹത്തായ ഗവേഷണത്തിനു മാര്‍ക്സ്, ഒടുവില്‍, ഗൌരവത്തോടെ തയ്യാറായി.
ചരിത്രപരമായ ഭൌതികവാദവും സോഷ്യലിസവും ശ്വസിച്ചും ജീവിച്ചുമാണ് എലിനോര്‍ മാര്‍ക്സ് വളര്‍ന്നു വന്നതെന്നു പറയുന്നത് ആലങ്കാരികമായല്ല, അക്ഷരാര്‍ത്ഥത്തിലാണ്. ക്ലാസ്സിക്കല്‍ കാലം മുതല്‍ ആധുനിക കാലം വരെയുള്ള സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക ചരിത്രത്തെക്കുറിച്ചുള്ള യുക്തിയുക്തമായ ഒരു പഠനം അവതരിപ്പിക്കാനാണ് മാര്‍ക്സ് ശ്രമിച്ചത്. അതു ചരിത്രത്തെ നിയന്ത്രിക്കുന്ന നിയമങ്ങളെ കണ്ടെത്താനുള്ള അനേഷണമായിരുന്നു. അച്ഛന്‍റെ, മുതിര്‍ന്നൊരാളുടെ പരിപ്രേക്ഷ്യത്തിലൂടെയുള്ള, മഹാഗവേഷണത്തിന്‍റെ വിഷയം റ്റസ്സിക്കു മനസ്സിലാക്കാന്‍ പറ്റില്ലല്ലോ. പക്ഷെ, തന്‍റെ സിദ്ധാന്തത്തിനുള്ള തെളിവുകള്‍ സ്വരുക്കൂട്ടുന്നതിനിടയില്‍, അദ്ദേഹം തന്‍റെ കൊച്ചുമകള്‍ക്ക് ഉപകാരപ്പെടാനും ആസ്വദിക്കാനും പാകത്തിലുള്ള കഥകകളാക്കാന്‍ പറ്റുന്ന ദൃഷ്ടാന്തങ്ങളും സംഭവങ്ങളും അവയില്‍നിന്നു തിരഞ്ഞെടുത്തു.
പതിനഞ്ചാം നൂറ്റാണ്ടിനൊടുവില്‍, പാവപ്പെട്ടവര്‍ക്കും കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്കുമെതിരെയുള്ള, പാര്‍ലിമെണ്ട് ആക്റ്റുകള്‍ വഴി കൂലി വെട്ടിക്കുറച്ച,  നിയമനിര്‍മ്മാണത്തെപ്പറ്റി പഠിക്കുമ്പോള്‍, മൂര്‍, ബ്രിട്ടീഷ് ചരിത്രത്തിന്‍റെ ഈയൊരു വശം ശ്രദ്ധാലുവായ റ്റസ്സിക്കു വിശദീകരിച്ചു കൊടുത്തു. അവള്‍ക്കിഷ്ടമായിരുന്ന ഷേയ്ക്സ്പിയറുടെ ചരിത്രനാടകങ്ങളുടെയും, ദുരന്തനാടകങ്ങളുടെയും വസ്തുതാപരമായ സന്ദര്‍ഭങ്ങള്‍ അദ്ദേഹം അവളുമായി പങ്കു വെച്ചു. “മൂലധന”ത്തിന്‍റെ ഒന്നാം വാല്യമെഴുതുമ്പോള്‍ മൂറുമായുള്ള റ്റസ്സിയുടെ ബാല്യകാലത്തെ അടുപ്പം അവള്‍ക്കു ബ്രിട്ടന്‍റെ സാമ്പത്തിക, രാഷ്ട്രീയ, സാമൂഹ്യ ചരിത്രത്തെക്കുറിച്ച് ഉറച്ച ഒരടിത്തറയുണ്ടാക്കി. ഒരുമിച്ചാണ് റ്റസ്സിയും “മൂലധന”വും വളര്‍ന്നത്.        
  
  
1.
ട്രെയ്ഡ് യൂണിയനിസത്തിന്‍റെ  ഫ്രാന്‍സിലുടലെടുത്ത ഒരു സംഭവവികാസമാണ് സിന്‍ഡിക്കലിസം. വ്യവസായത്തൊഴിലാളികളുടെ ഒരു സംഘടനയാല്‍ ഉല്‍പ്പാദന മാര്‍ഗ്ഗങ്ങളും വിതരണവും പിടിച്ചടക്കുകയും, അന്തിമമായി സമൂഹത്തിന്‍റെ ഭരണം ഏറ്റെടുക്കുകയുമായിരുന്നു ലക്ഷ്യം. പൊതു പണിമുടക്കിലൂടെയും, ഭീകരതയിലൂടെയും, അട്ടിമറിയിലൂടെയുമൊക്കെയാണ് ഈ ലക്ഷ്യം സാധിക്കുക. 
         2അച്ഛന്‍റെ ഹാന്‍സ് റോക്കിളും അമ്മ എഴുതിയ ആത്മകഥാക്കുറിപ്പുകളുടെ ഒരു പരമ്പരയും എലിനോര്‍ ഒരുമിച്ചു ചേര്‍ക്കുകയുണ്ടായി. “വിപ്ലവവും പ്രതിവിപ്ലവവും” എന്ന പേരില്‍, 1896ല്‍,  അവര്‍ എഡിറ്റു ചെയ്ത ഒരു പറ്റം ലേഖനങ്ങളുടെ ആമുഖമായി ഈ ജീവചരിത്രക്കുറിപ്പുകള്‍ പ്രസിദ്ധീകരിക്കപ്പെട്ടു. അവരുടെ പിറവിക്കു മുമ്പുള്ള ഒരു ദശാബ്ദത്തോളം വരുന്ന കുടുംബചരിത്രമാണ്, ബൂര്‍ഷ്വാ ജനാധിപത്യ വിപ്ലവത്തിന്‍റെ മൂശയിലായിരുന്ന യൂറോപ്പിലൂടെ ഒരിടത്തു നിന്നു മറ്റൊരിടത്തേക്ക്  അച്ഛനുമമ്മയും സഹോദരങ്ങളും ആട്ടിയോടിക്കപ്പെട്ട കാലത്തെ ചരിത്രമാണ്‌, അതു പറയുന്നത്. കാള്‍ മാര്‍ക്സ് New Rhenish Gazetteലെ ആദ്യത്തെ പത്രാധിപ ഉദ്യോഗത്തില്‍നിന്ന്‍ പുറത്താക്കപ്പെടുന്നിടത്തുനിന്നാണ്, 1848-49ലെ വിപ്ലവങ്ങളിലേക്ക് ചരിത്രത്തിന്‍റെ തീവണ്ടി ചൂടുപിടിച്ചോടുമ്പോഴുള്ള മാര്‍ക്സു കുടുംബത്തിന്‍റെ തലങ്ങും വിലങ്ങുമുള്ള പരിഭ്രാന്തപ്രയാണത്തിന്‍റെ ചടുലവേഗത്തെ ചുറുംചുറുക്കോടെ രേഖപ്പെടുത്തിക്കൊണ്ട്, റ്റസ്സി മാര്‍ക്സ് കുടുംബത്തിന്‍റെ യഥാര്‍ത്ഥ സാഹസങ്ങളുടെ കഥ യാരംഭിക്കുന്നത്.  

      

ഹാംലെറ്റ് II. 2

II. 2  വാദ്യമേളം.  രാജാവ്, രാജ്ഞി, റോസൻക്രാൻറ്സ്, ഗിൽഡൻസ്റ്റേൺ(1) എന്നിവർ പ്രവേശിക്കുന്നു; ഒപ്പം പരിചാരകരും.   രാജാവ്: പ്രിയപ്പെട്ട റോസൻക്രാ...