2023, മേയ് 28, ഞായറാഴ്‌ച

ഹാംലെറ്റ് I - 2

I . 2 

കുഴൽവിളി; വാദ്യകോലാഹലം. 

ക്ലോഡിയസ്, ഡെന്മാർക്കിന്റെ രാജാവ്, പ്രവേശിക്കുന്നു(1). ഒപ്പം രാജ്ഞി ഗർട്രൂഡും രാജസഭാംഗങ്ങളും; സഭാംഗങ്ങളിൽ പൊളോണിയസ്സിനെയും  അദ്ദേഹത്തിന്റെ മകൻ ലേയടീസിനെയും കാണാം. കൂട്ടത്തിൽ വോൾട്ടിമാൻഡ്, കോർണേലിയസ്, പരിചാരകർ എന്നിവരുമുണ്ട്. 

ക്ലോഡിയസ്: നമ്മുടെ (2) പ്രിയ സഹോദരൻ ഹാംലെറ്റിന്റെ ഓർമ്മ പച്ചയായ്ത്തന്നെ നിൽക്കുന്ന ഈ സമയത്ത്, നമ്മുടെ ഹൃദയത്തിൽ ദുഃഖം തളംകെട്ടിനിൽക്കുന്നതും രാജ്യം ഒറ്റക്കെട്ടായി വിലപിക്കുന്നതും ഉചിതം തന്നെ. എങ്കിലും, സ്വാഭാവികമായ സ്നേഹത്തോടു വിവേകം മത്സരിക്കുമ്പോൾ,  നാം അവനെയോർത്ത് വിലപിക്കുമ്പോഴും, നമുക്ക്  നമ്മെക്കുറിച്ചും ഓർക്കാതിരിക്കാനാകില്ലല്ലോ. അതിനാൽ, നാം ഒരിക്കലെന്റെ സഹോദരിയായിരുന്ന(3), ഇപ്പോൾ, യുദ്ധസന്നദ്ധമായ നമ്മുടെ രാജ്യത്തിന്റെ പാതി അവകാശിയായ, രാജ്ഞിയെ ഒരു കണ്ണിൽ മോദവും മറുകണ്ണിൽ  ശോകവുമായി, ശവദാഹത്തിൽ ചിരിയും, വിവാഹത്തിൽ വിലാപവുമെന്നപോലെ, ഒരേ അളവിലുള്ള ദുഃഖത്തോടെയും ആനന്ദത്തോടെയും, ഭാര്യയായ്‌ സ്വീകരിച്ചിരിക്കുകയാണ്.   

(1)  ക്ലോഡിയസ്, ഗർട്രൂഡ്  എന്നിവരുടെ വിവാഹവും കിരീടധാരണവും കൃത്യമായ് എന്നു നടന്നുവെന്ന് പ്രസ്താവിക്കപ്പെട്ടിട്ടില്ല. ഈ സംഭവങ്ങൾ കഴിഞ്ഞയുടനെയുള്ള ഔപചാരികമായ ആദ്യത്തെ കൂടിച്ചേരലാണിതെന്ന് തോന്നുന്നു. പ്രേതം ഇറങ്ങിനടക്കാൻ തുടങ്ങിയ  മൂന്നു രാവുകൾക്ക് മുമ്പുള്ള അതേ വേളയിലാണ് ആഘോഷങ്ങൾ  ആരംഭിച്ചതെന്ന പ്രതീതിയാണ് നമുക്കു ലഭിക്കുന്നത്.

(2) നമ്മുടെ: 'രാജകീയ ബഹുവചന'മാണ് രാജാവ് ഉപയോഗിക്കുന്നത്. പക്ഷേ, ചിലപ്പോഴൊക്കെ 'നാം' എന്നത് ഡാനിഷ് രാഷ്ട്രത്തെ സൂചിപ്പിക്കാനും അദ്ദേഹം ഉപയോഗിക്കുന്നുണ്ട്. 

(3) ഒരിക്കൽ നമ്മുടെ സഹോദരി: ഇവിടെ രാജാവും റാണിയും (അദ്ദേഹത്തിന്റെ നാത്തൂൻ) തമ്മിലുള്ള ജുഗുപ്സാവഹമായ ബന്ധത്തിന് ഉടനടി ഊന്നൽ കിട്ടുന്നു. വേദപുസ്തകമനുസരിച്ച് അത്തരം ബന്ധം നിഷിദ്ധമാണ്. 

ഇക്കാര്യത്തിൽ ഞാൻ നിങ്ങളുടെ ഉപദേശങ്ങൾക്ക് തടയിട്ടിട്ടില്ല. അതനുസരിച്ചുതന്നെയാണ് ഞാൻ പ്രവർത്തിച്ചത്(4). എല്ലാവരോടും എനിക്കു കൃതജ്ഞതയുണ്ട്. ഇനി ഞാൻ നിങ്ങൾക്കൊക്കെ അറിയാവുന്ന  ഒരു കാര്യം പറയട്ടെ. യുവാവായ ഫോട്ടിൻബ്രാസ്, നമ്മെക്കുറിച്ച് വലിയ മതിപ്പില്ലാത്തതുകൊണ്ടോ, അല്ലെങ്കിൽ, എന്റെ പ്രിയസഹോദരന്റെ മൃത്യുമൂലം നമ്മുടെ രാജ്യത്ത് ക്രമസമാധാനമില്ലെന്ന് ധരിക്കയാലോ, താൻ ശക്തനാണെന്ന് ധരിച്ചുവശായി, അവന്റെ സ്വപ്നസാക്ഷാൽക്കാരത്തിനു വേണ്ടി പരിശ്രമിക്കുകയാണ്. നിയമപ്രകാരം എന്റെ ധീരനായ (5) സഹോദരനു വന്നുചേർന്ന ഭൂസ്വത്തു തിരിച്ചുകിട്ടണമെന്ന് പറഞ്ഞ് അവൻ നമ്മെ നിരന്തരം ശല്യപ്പെടുത്തുകയാണ്. ഇത്രയുമാണ് ഫോട്ടിൻബ്രാസിനെക്കുറിച്ച് എനിക്കു പറയാനുള്ളത്. ഇനി, നമ്മെക്കുറിച്ചും ഈ സമ്മേളനത്തെക്കുറിച്ചുമാണ് പറയാനുള്ളത്. കാര്യം ഇത്രയുമാണ്. നാം, നോർവേരാജാവിന്, ഫോട്ടിൻബ്രാസിന്റെ അമ്മാവന്, ഒരു സന്ദേശമെഴുതിയിട്ടുണ്ട്(6). ശയ്യാവലംബിയാകയാൽ അദ്ദേഹം നിസ്സഹായനാണെന്ന് അറിയാമല്ലോ. മരുമകനെക്കുറിച്ചുള്ള വാർത്തകളൊന്നും അദ്ദേഹത്തിന്റെ കാതുകളിൽ എത്താറില്ല. ഫോട്ടിൻബ്രാസിന്റെ ഇനിയങ്ങോട്ടുള്ള പദ്ധതികളെല്ലാം നിർത്തിവെക്കാൻ നാം അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. അവന്റെ സൈനികരെല്ലാംതന്നെ നോർവേക്കാരാണല്ലോ; അവൻ പിരിക്കുന്ന നികുതിയും, ചേർക്കുന്ന പട്ടാളക്കാരും, ശേഖരിക്കുന്ന സാധനസാമഗ്രികളും അദ്ദേഹത്തിന്റെ കീഴിലാണല്ലോ. 

(4)  ഒരേകാധിപതിയെപ്പോലെയല്ല ക്ലോഡിയസ് വ്യവഹരിക്കുന്നതെന്നാണ് ഇവിടെ കാണുന്നത്. അദ്ദേഹം രാജസഭയുടെ ഉപദേശം സ്വീകരിച്ചല്ലോ. 

(5) ക്ലോഡിയസ് സഹോദരനെ തന്ത്രപൂർവ്വം പുകഴ്ത്തുകയാണ്. 

(6) ഈ സമയത്ത് വോൾട്ടിമാൻഡും കോർണേലിയസും മുന്നോട്ടു വരുന്നതായി സൂചിപ്പിക്കപ്പെടുന്നുണ്ട്. അവർ  സന്ദേശവും തങ്ങളുടെ ദൗത്യവും രാജാവിൽനിന്ന് സ്വീകരിക്കാനാകണം മുന്നോട്ടു വന്നത്. 


കോർണേലിയസ്സേ, വോൾട്ടിമാൻഡേ,  നല്ലവരായ നിങ്ങൾ വൃദ്ധനായ നോർവേരാജാവിന് ഈ സന്ദേശമെത്തിച്ചാലും. ഈ എഴുത്തിൽ പറഞ്ഞ നിർദ്ദേശങ്ങൾ അനുസരിക്കാൻ മാത്രമുള്ള അധികാരമേ നിങ്ങൾക്കുള്ളൂ. രാജാവുമായി ചർച്ച ചെയ്യാൻ അതിനപ്പുറമൊരധികാരം, വ്യക്തിഗതമായി, നിങ്ങൾക്കില്ല. അപ്പൊ,യാത്ര ശുഭമായിരിക്കട്ടെ. സന്ദേശം വേഗത്തിലെത്തിക്കുക വഴി നിങ്ങളുടെ കർത്തവ്യബോധം വെളിപ്പെടട്ടെ. 

വോൾട്ടിമാൻഡ് & കൊർണേലിയസ്: ഇതിലും, ഇതു സംബന്ധമായ മറ്റെല്ലാറ്റിലും ഞങ്ങൾ ഞങ്ങളുടെ കർത്തവ്യബോധം വെളിപ്പെടുത്താൻ. 

ക്ലോഡിയസ്: അതിൽ നമുക്കൊരു സംശയവുമില്ല. ഹൃദയംഗമമായ യാത്രാമംഗളം. 

വോൾട്ടിമാൻഡും കൊർണേലിയസും നിർഗ്ഗമിക്കുന്നു. 

ഇനി, ലേയടീസേ, എന്തൊക്കെയുണ്ട് നിന്റെ വർത്തമാനം?  എന്നോടെന്തോ പറയാനുണ്ടെന്ന് നീ പറഞ്ഞല്ലോ? എന്താ കാര്യം?  ന്യായമായ കാര്യങ്ങൾക്ക്  ഡെന്മാർക്കിന്റെ രാജാവായ നാം കാതുകൊടുക്കാതിരിക്കില്ല. എനിക്കനുവദിക്കാൻ  വയ്യാത്ത എന്താണ് നിനക്കപേക്ഷിക്കാനുള്ളത്?ഡെന്മാർക്കിന്റെ സിംഹാസനത്തിന്‌ നിന്റെ അച്ഛൻ, ഹൃദയത്തിന് ശിരസ്സെന്ന പോലെ, വായയ്ക്ക് കയ്യെന്ന പോലെയാണ്(7). എന്തുവേണമെന്ന് പറയൂ, ലേയടീസ്. 

ലേയടീസ്: ആദരണീയനായ പൊന്നുതിരുമേനീ, ഫ്രാൻസിലേക്ക് തിരികെപ്പോകാൻ എന്നെ അനുവദിച്ചാലും(8). അങ്ങയുടെ കിരീടധാരണസമയത്ത് ഡെന്മാർക്കിലേക്ക് വരേണ്ടത് എന്റെ കർത്തവ്യമായിരുന്നു(9). അതു പൂർത്തിയായി. ഇപ്പോൾ എന്റെ ആശകളും ആലോചനകളും ഫ്രാൻസിലേക്ക് തിരിഞ്ഞിരിക്കുവെന്ന് പറയാതെ വയ്യ. അങ്ങെന്നെ പോകാൻ ദയവായി അനുവദിക്കണം.      

രാജാവ്: നിന്റെ അച്ഛൻ സമ്മതിച്ചുവോ? എന്തു പറയുന്നൂ,പൊളോണിയസ്(10)?

(7) പൊളോണിയസ് രാജാവിനു നൽകുന്ന സ്വകര്യസേവനത്തെ ക്ലോഡിയസ് മുഴുവൻ രാജകുടുംബത്തിനുമുള്ള  സേവനമായി, തന്ത്രപൂർവ്വം, സാമാന്യവൽക്കരിക്കുകയാണ്. 

(8) ഷേക്സ്പിയർ  ലേയടീസിനെ ഹാംലെറ്റിന്റെ സകാരാത്മക പ്രതിബിംബമായി  വളർത്തിക്കൊണ്ടുവരികയാണ്. ഒരാളെ അദ്ദേഹം പാരീസിലേക്കും മറ്റെയാളെ വിറ്റൻബർഗിലേക്കും അയക്കുന്നു. 

(9) വിശ്വസ്തനായ പ്രജയെന്ന നിലയിലും, മന്ത്രിമാരിൽ പ്രധാനിയായ ആളുടെ മകനെന്ന നിലയിലും താൻ പുതിയ രാജാവിനോടുള്ള കൂറ് അറിയിക്കാൻ വന്നുവെന്നാണ് ലേയടീസ് പറയുന്നത്. ഹൊറേഷ്യോയാകട്ടെ, ഹാംലെറ്റ് രാജാവിന്റെ ശവസംസ്കാരത്തിൽ പങ്കെടുക്കാനാണ് ലേയടീസ് വന്നതെന്ന് പിന്നീടേ പറയുന്നു. 

(10) 'പൊളോണിയസ്' എന്നതിന് ലത്തീനിൽ 'പോളണ്ടിന്റേത്' എന്നാണർത്ഥം.  തൊട്ടടുത്തുകിടക്കുന്ന പോളണ്ടിന്റെ ഒരു ഭാഗം കീഴടക്കിയ ഡെന്മാർക്കിലെ ഒരു പ്രധാനസചിവന്റെ പേര് ഇങ്ങനെയായത്  അത്ഭുതമാണ്. യഥാർത്ഥജീവിതത്തിൽ അങ്ങനെയാകാം. പക്ഷേ, കഥയിൽ കുറച്ചുകൂടി ഔചിത്യമുള്ള പേരാകാമായിരുന്നു. 

പൊളോണിയസ്: പൊന്നു തിരുമേനീ, നിരന്തരമായ യാചനയാൽ അവൻ എന്നിൽനിന്നും അനുവാദം പിഴിഞ്ഞെടുത്തിരിക്കുകയാണ്. മനസ്സില്ലാമനസ്സോടെയാണ് , ഒടുവിൽ, ഞാൻ അവന്റെ അപേക്ഷ അംഗീകരിച്ചത്(11). അവനെ പോകാൻ അനുവദിക്കണമെന്ന് ഞാൻ അങ്ങയോട് യാചിക്കുന്നു.

രാജാവ്: പോയി യൗവ്വനം നന്നായി ആസ്വദിച്ചാലും, ലേയടീസേ. നിനക്കിഷ്ടമുള്ളത്രയും കാലം അവിടെ ചെലവഴിച്ചോളൂ.  അതിനുമുൻപ്, ഇനി എന്റെ മരുമകനും മകനുമായ ഹാംലെറ്റ്(12) ---

ഹാംലെറ്റ്: (ആത്മഗതം) മരുമകനേക്കാൾ കൂടും; പക്ഷേ, മകനല്ല താനും(12)

രാജാവ്: നിന്റെ മുഖത്തിങ്ങനെ മേഘങ്ങൾ മൂടിക്കെട്ടിയിരിക്കാൻ കാരണമെന്താണ്(13)?

ഹാംലെറ്റ്: അങ്ങനെയൊന്നുമില്ല, തിരുമേനീ. സത്യത്തിൽ, ഞാൻ കൊടും  വെയിലത്താണ്(14). 

രാജ്ഞി: പൊന്നു ഹാംലെറ്റേ, നീ നിന്റെയീ കറുത്തവേഷമൊന്ന് മാറ്റിയാട്ടെ; ആ വിഷാദവും. ഡെൻമാർക്കിന്റെ ഈ തമ്പുരാനെ ഒരു സ്നേഹിതനായ് കാണൂ. കണ്ണുകൾ മണ്ണിൽ നട്ട്, മണ്ണടിഞ്ഞ കുലീനനായ നിന്റെ അച്ഛനെത്തേടി, നിനക്കെപ്പോഴുമിങ്ങനെ മിഴിതാഴ്ത്തി നടക്കാനാകില്ല. ജീവനുള്ളതെല്ലാം മരിക്കും; പ്രകൃതി വിട്ട് അനശ്വരത പോകും. അതു പതിവാണ്. 

ഹാംലെറ്റ്: ഉവ്വ്, മഹാറാണീ, അതു പതിവാണ്. 

രാജ്ഞി: അങ്ങനെയെങ്കിൽ , നിനക്കിതിത്ര വലിയ കാര്യമാണെന്ന് തോന്നുന്നതെന്തുകൊണ്ടാണ്?  


(11) ഈ സംഭാഷണം പൊളോണിയസിന്റെ പാത്രസ്വാഭാവം വെളിവാക്കുന്നു. 'ഉവ്വ്' എന്ന ഒറ്റ വാക്കു പറയേണ്ടിടത്ത് അയാൾ എത്ര വാക്കുകളാണ് ഉപയോഗിക്കുന്നത്! 

(12) മറ്റു കാര്യങ്ങൾ നിർവ്വഹിക്കേ, ക്ലോഡിയസ്, ഒരു പക്ഷേ, തന്റെ  (പാതി) മകനായ ഹാംലെറ്റിനെ കാത്തുനിൽക്കാൻ നിർബന്ധിതനാക്കുകയാണ്. ഹാംലെറ്റിന് അവന്റെ സ്ഥാനമെന്തെന്ന് കാട്ടിക്കൊടുക്കയാണ് ക്ലോഡിയസ്. ലേയടീസിനോടുള്ള അദ്ദേഹത്തിന്റെ സമീപനത്തിൽനിന്ന് ഇതു വ്യത്യസ്തമാണ്. ഈ സമയത്ത് ലേയടീസ് ഒരു വശത്തോട്ട് നീങ്ങിനിൽപ്പുണ്ടാകണം. അവൻ രംഗം വിടുന്നത് അനുചിതമാണ്. അടുത്ത രംഗത്തിൽ ഒഫീലിയയുമായുള്ള സംഭാഷണത്തിനുവേണ്ടി ഒരുങ്ങാൻ അവനവിടെ വേണം.   

(13)  ഹാംലെറ്റിന്റെ, അവന്റെ വേഷത്തിലൂടെ വ്യക്തമാകുന്ന, നീരസത്തിനും വിഷാദത്തിനും ഇവിടെ ഊന്നൽ കിട്ടുന്നു. 

(14)  ക്ലോഡിയസ് ഹാംലെറ്റിനെ 'മകൻ' (son) എന്നു വിളിച്ചതിനുള്ള പരിഹാസമാണ് 'വെയിൽ' (sun) എന്നതുകൊണ്ട് അവനുദ്ദേശിച്ചത്. സിംഹാസനാരോഹണം നിഷേധിക്കപ്പെട്ടതിനോടും, ക്ലോഡിയസിന്റെ പാതിമകനായതിലുമുള്ള നീരസമാണ് അവൻ സൂചിപ്പിക്കുന്നത്.  

ഹാംലെറ്റ്: 'തോന്നുന്നു'വെന്നോ, മഹാറാണീ? അല്ല, അതങ്ങനെയാണ്. ''തോന്നൽ' എന്താണെന്ന് എനിക്കറിയില്ല. പൊന്നമ്മേ, ഞാനിപ്പോൾ പതിവായി ധരിക്കുന്ന കറുത്ത വസ്ത്രങ്ങൾ, അനിയന്ത്രിതമായ എന്റെ നിശ്വാസങ്ങൾ, കണ്ണിൽനിന്ന് ധാരധാരയായ്‌ വീഴുന്ന കണ്ണീർക്കണങ്ങൾ, എന്റെ മുഖത്തു കാണുന്ന ഈ സങ്കടവും, ദുഖത്തിന്റെ മറ്റു ഭാവങ്ങളും  - ഇവയൊന്നും ഞാൻ അനുഭവിക്കുന്നതെന്തെന്ന് ശരിക്കും വെളിപ്പെടുത്തുന്നില്ല. അവയൊക്കെയും നിങ്ങൾക്ക് ദുഖത്തിന്റെ  'തോന്നൽ' ഉണ്ടാക്കുന്നതാകാം. കാരണം, അവയെല്ലാം, നാടകത്തിൽ ദുഖമഭിനയിക്കുന്ന ഒരാൾ പ്രകടിപ്പിക്കുന്നതാണ്. പക്ഷേ, എന്റെയുള്ളിലുള്ളത് പ്രകടനമല്ല, കടുത്ത ദുഃഖമാണ്. ഈ വസ്ത്രവും, ഖേദപ്രകടനവും അവയെ ദ്യോതിപ്പിക്കുന്നുവെന്നേയുള്ളൂ. 

രാജാവ്: ഹാംലെറ്റേ, അച്ഛന്റെ മരണത്തിൽ  നീയിങ്ങനെ വിലപിക്കുന്നത്  നിന്റെ സ്വഭാവത്തിലെ നന്മയും സ്നേഹവുമാണ് കാണിക്കുന്നത്. പക്ഷേ, ഒന്നു നീയോർക്കണം. നിന്റെ അച്ഛനും അദ്ദേഹത്തിന്റെ അച്ഛനെ നഷ്ടപ്പെട്ടതാണ്. ആ മുത്തച്ഛന് അദ്ദേഹത്തിന്റെ അച്ഛനും.   ഈ  സന്ദർഭങ്ങളിലെല്ലാം ഒരു മകൻ കുറച്ചുകാലത്തേക്ക് അച്ഛനു വേണ്ടി വിലപിച്ചിരിക്കേണ്ടതുണ്ട്. പക്ഷേ, പിടിവാശി മൂലം വിലപിച്ചുകൊണ്ടേയിരിക്കുന്നത് ദൈവനിന്ദയാണ്. അത് ആണുങ്ങൾക്ക് ചേർന്നതല്ല. അതു വെളിപ്പെടുത്തുന്നത്  ദൈവേച്ഛയോടുള്ള വിരോധമാണ്; ദുർബ്ബലമായൊരു ഹൃദയത്തെയാണ്; അച്ചടക്കമില്ലാത്ത ഒരു മനസ്സിനേയും, വിവേകമില്ലായ്മയേയുമാണ്. നടക്കേണ്ട ചിലത് നടന്നിരിക്കുമെന്നും, അതാരുടെ കാര്യത്തിലും നടന്നിരിക്കുമെന്നും നമുക്കറിയാമെന്നിരിക്കേ, എന്തിനീ മണ്ടൻ പിടിവാശി? ഛേ, ഇതു ദൈവത്തോടു ചെയ്യുന്ന തെറ്റാണ്; മരിച്ചവരോടു ചെയ്യുന്ന തെറ്റാണ്; പ്രകൃതിയോടുള്ള തെറ്റും. യുക്തിയുള്ള മനസ്സിന് ഇത് അസംബന്ധമായേ അനുഭവപ്പെടൂ. ആദ്യത്തെ മരണം മുതൽ ഇതാ ഈ മരണം വരെ, പിതാക്കന്മാരുടെ മരണം ജീവിതത്തിലെ അനിവാര്യമായൊരുവിഷയമാണ്.  ഞാൻ(15) നിന്നോട് അഭ്യർത്ഥിക്കുകയാണ്,  പ്രയോജനഹീനമായ ഈ വിലാപം ഉപേക്ഷിക്കൂ.  നമ്മെ നിന്റെ സ്വന്തം പിതാവായിക്കാണൂ.  നമ്മുടെ സിംഹാസനത്തിന്റെ തൊട്ടടുത്ത അവകാശി നീയാണെന്ന് ലോകരറിയട്ടെ(16).  ഞാനിതു പറയുന്നത്  ഒരച്ഛന് മകനോടുണ്ടാകാറുള്ള എല്ലാ സ്നേഹത്തോടും കൂടിയാണ്. വിറ്റൻബർഗിലെ സർവ്വകലാശാലയിലേക്ക്(17) നീ തിരിച്ചുപോകുന്ന കാര്യമാണെങ്കിൽ, അതെന്റെ ഇച്ഛക്കെതിരാണ്. മരുമകനേ, നീയെന്റെ മുഖ്യരാജ്യസഭാംഗവും മകനുമാണ്. എന്റെ കണ്ണിനു കുളിരും സുഖവുമരുളിക്കൊണ്ട് നീ ഇവിടെത്തന്നെ നിൽക്കാൻ ഞാൻ യാചിക്കുകയാണ്.  

രാജ്ഞി: ഹാംലെറ്റ്, നിന്റെ അമ്മയുടെ പ്രാർത്ഥന വിഫലമാക്കൊല്ലേ. ഞങ്ങളോടൊപ്പം നിൽക്കാൻ ഞാനും നിന്നോട് യാചിക്കുകയാണ്. വിറ്റൻബർഗിലേക്ക് പോകരുതേ. 

ഹാംലെറ്റ്: മഹാറാണീ, എന്നാൽ ആവുംവിധം ഞാൻ അനുസരിക്കാം(18).

രാജാവ്: അതു സ്നേഹപൂർണ്ണവും ന്യായപൂർണ്ണവുമായ മറുപടി തന്നെ. നീയും, എന്നെപ്പോലെ, ഡെന്മാർക്കിൽത്തന്നെ ഉണ്ടാകണം.  റാണീ, വന്നാലും. ഹാംലെറ്റിന്റെ മര്യാദയാർന്ന, സ്വയമേയുള്ള, ഈ സമ്മതം നമ്മുടെ  ഹൃദയത്തെ സന്തോഷിപ്പിക്കുന്നു. അതിനെ മാനിച്ചുകൊണ്ട്  നാം ഓരോ തവണ വീഞ്ഞു പാനം  ചെയ്യുമ്പോഴും,  ഓരോ പീരങ്കിയുണ്ട , ആകാശത്തിലെ മേഘങ്ങളെ വിറകൊള്ളിക്കണം; പണാപത്രമൊഴിയുന്നതോടൊപ്പം അതു ഇടിവെട്ടായി മേഘങ്ങളിൽനിന്ന് പ്രതിധ്വനിക്കട്ടെ.  വരൂ, എല്ലാവരും. 

വാദ്യമേളം. ഹാംലെറ്റ് ഒഴികെ എല്ലാവരും പോകുന്നു. 

 

(15) ഞാൻ: ഒരച്ഛൻ മകനോടെന്നപോലെ സംസാരിക്കുമ്പോൾ,  ക്ലോഡിയസ് 'ഞാൻ' എന്ന പദം ഉപയോഗിക്കുന്നു. 

(16) ഹാംലെറ്റിനെ തണുപ്പിക്കാനുള്ള ശ്രമത്തിലാണ് ക്ലോഡിയസ്. പക്ഷേ, പരസ്യമായ് ഇതു പ്രഖ്യാപിക്കുന്നതോടെ അദ്ദേഹത്തിന്റെ അധികാരത്തിന് ചില്ലറ കോട്ടം തട്ടുന്നുണ്ട്. രഹസ്യമായ് പ്രതികാരം ചെയ്യുക വഴി, ഹാംലെറ്റിന്, ഇനി, എളുപ്പത്തിൽ സിംഹാസനമേറാം. ഹാംലെറ്റിന്റെ നീരസം അവൻ നിരുത്തരവാദിത്വമുള്ളവനും അപകടകാരിയുമാണെന്ന പ്രതീതി ജനിപ്പിക്കുന്നുണ്ട്. സഹോദരഹത്യയെക്കുറിച്ച് അവന്‌ അറിവുണ്ടെന്ന് ഒടുവിൽ ക്ലോഡിയസിനു മനസ്സിലാക്കുമ്പോൾ അദ്ദേഹം തന്റെ തീരുമാനം മാറ്റുന്നുണ്ട്. അധികാരം പിടിച്ചുപറ്റിയവനായിട്ടല്ലാ ഷേക്സ്പിയർ ക്ലോഡിയസിനെ ചിത്രീകരിക്കുന്നത്; തെരഞ്ഞെടുക്കപ്പെട്ടവനായിട്ടാണ്. പിന്നീട്, ഹാംലെറ്റും, മരിക്കുന്ന വേളയിൽ, ഫോട്ടിൻബ്രാസിന്റെ തെരഞ്ഞെടുപ്പിനെ പിന്തുണക്കുന്നുണ്ട്. തന്റെ നിർദ്ദേശം ഫോട്ടിൻബ്രാസിന് കൂടുതൽ വോട്ടു കിട്ടാൻ സഹായിക്കുമെന്ന് അവൻ വിശ്വസിച്ചു(V- 2). 

(17) വിറ്റൻബർഗ്, ലൂഥറുടെ സർവ്വകലാശാലയെന്ന നിലയിൽ പ്രസിദ്ധമാണ്. മാർലോയുടെ നാടകത്തിലൂടെ, അത് ഡോക്റ്റർ ഫൗസ്റ്റസിന്റെ സർവ്വകലാശാലയാണെന്നും എലിസബത്തൻകാലത്തെ പ്രേക്ഷകർക്കറിയാം. 

(18) ഹാംലെറ്റ്, രാജാവിന്റെ സ്തുതിയെ മാനിക്കാതെ, അമ്മയുടെ അഭ്യർത്ഥന മാനിക്കുന്നു. രാജാവ്, തുടർന്ന്, അത് തനിക്കുള്ള മറുപടിയായി (സ്നേഹപൂർണ്ണവും, ന്യായപൂർണ്ണവുമായ മറുപടി) മാറ്റിയെടുക്കുന്നു.    

ഹാംലെറ്റ്: ഏറെയേറെ ദൂഷിതമായ ഈ ദേഹം ഉരുകിയുരുകി ബാഷ്പമായ് മാറിയെങ്കിൽ! അനശ്വരനായ ആ ദൈവം സ്വയംഹത്യ നിഷിദ്ധമാക്കിയിരുന്നില്ലെങ്കിൽ(19)! ദൈവമേ! ദൈവമേ! വിരസവും, ജീർണ്ണവും, ഫലശൂന്യവും, പരിക്ഷീണിപ്പിക്കുന്നതുമായ  ഈ ലോകം  എനിക്കൊരു പ്രയോജനവുമില്ലാത്തതായ് തോന്നുന്നു. നശിച്ചുപോട്ടെ, അതേ, അതു നശിച്ചുപോട്ടെ. കളനിറഞ്ഞ് വന്യമായ്ത്തീർന്ന ഉദ്യാനമായ് മാറിയ അത് നശിക്കട്ടെ. പ്രകൃതിയിൽ മലിനവും ജീർണ്ണവുമായിട്ടുള്ളതെല്ലാം അതിനെ മുച്ചൂടും പൊതിഞ്ഞിരിക്കുന്നു. കാര്യങ്ങൾ ഇതുവരെ വന്നെത്തിച്ചേർന്നുവെന്നോർക്കുമ്പോൾ  -  മരിച്ചിട്ട് രണ്ടു മാസങ്ങൾ മാത്രമല്ലേ ആയുള്ളൂ. ഇല്ല, അത്രുമായില്ല, രണ്ടു മാസങ്ങളായില്ല! എത്ര മഹിമാവാനായ ഒരു രാജാവായിരുന്നൂ അദ്ദേഹം! ഈ സാറ്ററുമായൊത്തുനോക്കുമ്പോൾ ഹൈപീരിയോൺ !(20) അമ്മയോട് അദ്ദേഹത്തിനെന്തൊരു സ്നേഹമായിരുന്നു. അവരുടെ മുഖത്ത് കാറ്റു പരുഷമായ് വീശുന്നതിനുപോലും അദ്ദേഹം അനുവദിക്കില്ലായിരുന്നു. ഉർവ്വിയോടും വിണ്ണിനോടുമായ് ഞാൻ ചോദിക്കുകയാണ്, ഞാനിതൊക്കെ ഓർക്കണമോ? എത്ര കൂടുതൽ അദ്ദേഹത്തോടൊപ്പമുണ്ടോ അതിലും കൂടുതൽനേരം അദ്ദേഹത്തോടൊപ്പം ചെലവഴിക്കണമെന്ന ആശയുള്ളതുപോലെ, അവർ അദ്ദേഹത്തിന്റെ കയ്യിൽത്തൂങ്ങി നിൽക്കുമായിരുന്നു. എന്നിട്ടും - അച്ഛൻ മരിച്ച് മാസമൊന്നു തികയുംമുമ്പ് - വേണ്ടാ, അതോർക്കാതിരിക്കുന്നതാണ് നല്ലത്. ദൗർബല്യമേ, നിന്റെ പേരാണ് സ്ത്രീ(21)!


(19) "കൊല്ലരുത്" എന്ന പഴയനിയമത്തിലെ ആറാം കൽപ്പന ആത്മഹത്യയെ കുറ്റകരമാക്കുന്നുവെന്നാണ് പൊതുവേ കരുതപ്പെടുന്നത്. 

(20) മൂലത്തിൽ Hyperion to Satyr എന്നാണ്. ഹൈപീരിയോൺ സൂര്യദേവനാണ്; സാറ്റർ ആകട്ടെ, വിഷയലമ്പടനായ ഒരു ദേവനും. രാജാവാകാൻ ക്ലോഡിയസ്സിനു യോഗ്യതയില്ലെന്ന ഹാംലെറ്റിന്റെ മുരട്ടുവാദത്തിന്, നാടകത്തിന്റെ ആദ്യത്തിൽ, പ്രേക്ഷകരുടെ കണ്ണിൽ,  ന്യായീകരണമില്ല. നരഹത്യയോടും അഗമ്യഗമനത്തോടുമുള്ള ഹാംലെറ്റിന്റെ ധാർമ്മികരോഷത്തിൽ നാം പങ്കുചേരുന്നതോടൊപ്പം,  ക്ലോഡിയസ്സിന്റെ പിടിപ്പുകേടിനെ ഹാംലെറ്റ് പർവ്വതീകരിക്കുകയാണെന്ന് നമുക്ക് തോന്നിപ്പിക്കുകയാണ് ഉദ്ദേശ്യമെന്നത് വ്യക്തം. 

(21) കാര്യങ്ങളെ സാമാന്യവൽക്കരിക്കാനുള്ള ഹാംലെറ്റിന്റെ പ്രവണത തുടക്കത്തിലേതന്നെ ഷേക്‌സ്‌പിയർ സ്ഥാപിച്ചെടുക്കുകയാണ്. 

ഒരു മാസമായില്ല, അതിനുമുമ്പ്, പാവപ്പെട്ട എന്റെ അച്ഛന്റെ മൃതദേഹത്തെ  നയബീയെപ്പോലെ(22) പിന്തുടർന്ന അവരുടെ ആ പാദുകങ്ങൾ തേഞ്ഞുപോകുംമുമ്പേ, അവർ, അവരെന്തിനാണിങ്ങനെ --- ഓ, ദൈവമേ! ബുദ്ധിയില്ലാത്ത ജന്തുക്കൾപോലും അവരെക്കാൾ കൂടുതൽക്കാലം വിലാപം ചെയ്തേനെ! ഞാൻ ഹെർക്കുലീസല്ലാത്തതുപോലെ(23), എന്റെ അച്ഛനെപ്പോലെയല്ലാത്ത എന്റെ അച്ഛന്റെ സഹോദരനെ അവർ വിവാഹം ചെയ്തിരിക്കുന്നു! അച്ഛൻ മരിച്ച് ഒരേയൊരു മാസത്തിനുള്ളിൽ, അവരുടെ മുതലക്കണ്ണീരിലെ ഉപ്പ് അവരുടെ കരഞ്ഞു കലങ്ങിയ കണ്ണിൽനിന്ന് ഒഴുകിപ്പോകുംമുമ്പ്, അവർ കല്യാണം കഴിച്ചിരിക്കുന്നു.  ഹോ, എത്ര ഭീകരമായ ധൃതി! അഗമ്യഗമനത്തിന്റെ തൽപ്പത്തിലേക്ക് ചാടിവീഴാൻ എന്തൊരു ധൃതി! ഇതു നല്ലതല്ല, നല്ലതിനല്ല. ഹൃദയമേ, നീയിനി മൗനമായ് നുറുങ്ങിക്കോളൂ. എനിക്കിനി സംസാരിക്കാൻ പാടുള്ളതല്ല. 

ഹൊറേഷ്യോ, മാസെലസ്, ബർണാർഡോ എന്നിവർ പ്രവേശിക്കുന്നു.

(22) വിലപിക്കുന്ന മാതാവിന്റെ പ്രതീകമാണ് നയബീ(Niobe). അവരുടെ ഏഴു പുത്രന്മാരെയും ഏഴു പുത്രികളെയും ഡയാനയും അപ്പോളോയും കൂടി കൊന്നു. കണ്ണീർ വാർത്തുവാർത്ത് അവൾ ഒടുവിൽ കല്ലായി മാറി. 

(23) ചിരപുരാതനമായ ഈ ഉദാഹരണങ്ങൾ (ഹെർക്കുലീസ്‌, നയോബീ, സാറ്റർ) ഹൈപെറിയോൺ സർവ്വകലാശാലയിൽ പഠിച്ച ഹാംലെറ്റിന്റെ സ്വഭാവത്തെ സൂചിപ്പിക്കുന്നതാണ്.


ഹൊറേഷ്യോ: വന്ദനം, തിരുമേനീ!

ഹാംലെറ്റ്: കണ്ടതിൽ സന്തോഷം(24). ഹൊറേഷ്യോ - അല്ലേ? അതോ, എനിക്ക് തെറ്റിയോ?

ഹൊറേഷ്യോ: ഹൊറേഷ്യോയാണ് തിരുമേനീ. അങ്ങയുടെ എക്കാലത്തേയും പാവം സേവകൻ.

ഹാംലെറ്റ്: എന്റെ പൊന്നു ചങ്ങാതീ. ഞാനാണ് നിന്റെ സേവകൻ. ആട്ടെ, നീയെന്തിന് വിറ്റൻബർഗിൽനിന്ന് ഇങ്ങോട്ട് പോന്നൂ? ഓ, മാസെലസ്സേസ്സുമുണ്ടോ(25)

മാസെലസ്: പൊന്നു തിരുമേനീ.

ഹാംലെറ്റ്: കണ്ടതിൽ വളരെ സന്തോഷം. (ബർണാർഡോയോട്)  നല്ലൊരു  സായാഹ്നം ആശംസിക്കുന്നു ശ്രീമൻ. (ഹൊറേഷ്യോയോട്) അല്ല, വിറ്റൻബർഗിൽനിന്ന് പോരാൻ എന്താ കാര്യം?

ഹൊറേഷ്യോ: പഠിത്തമുപേക്ഷിക്കാൻ തോന്നി, തിരുമേനി. 

ഹാംലെറ്റ്: നിന്നെക്കുറിച്ച് നിന്റെ ശത്രുക്കളെപ്പോലും അങ്ങനെ പറയാൻ ഞാൻ അനുവദിക്കില്ല. അതുകൊണ്ട് നിനക്കെതിരെ അങ്ങനെ പറയാൻ നിന്നെ ഞാൻ അനുവദിക്കില്ല. പറഞ്ഞാൽത്തന്നെ ഞാൻ വിശ്വസിക്കുകയുമില്ല. എനിക്കറിയാം, പഠനമുപേക്ഷിക്കുന്നവനല്ല നീ. പറയൂ, ഇവിടെ, ഈ എൽസിനോറിൽ എന്താണ് നിന്റെ വ്യാപാരം? നീ മടങ്ങുന്നതിനു മുമ്പ് നിന്നെ ഞാൻ നന്നായി മദ്യപിക്കാൻ പഠിപ്പിക്കുന്നുണ്ട്(26). 

ഹൊറേഷ്യോ: തിരുമേനീ, ഞാൻ അങ്ങയുടെ അച്ഛന്റെ സംസ്കാരത്തിന് സാക്ഷിയാകാൻ വന്നതാണ്. 

ഹാംലെറ്റ്: നീ നിന്റെയീ സഹപാഠിയെ കളിയാക്കാതെ.  എന്റെ അഭിപ്രായത്തിൽ,  നീ വന്നത്  എന്റെ അമ്മയുടെ വിവാഹത്തിന് സാക്ഷിയാകാനാണ്.

ഹൊറേഷ്യോ: വിവാഹം, സംസ്കാരത്തിനു തൊട്ടുപിന്നാലെയായിപ്പോയെന്നത് വാസ്തവമാണ് തിരുമേനി. 



(24) ഹാംലെറ്റ്, ആദ്യം,  പ്രതിവചിക്കുന്നത് അലക്ഷ്യമായാണ്; പിന്നീടാണ് ഹൊറേഷ്യോയെ തിരിച്ചറിയുന്നത്. 

(25) ഹാംലെറ്റ് മാസെലസ്സിനെ തിരിച്ചറിയുന്നു; പക്ഷേ, മാസെലസ്സിന്റെ അതേ സൈനിക പദവിയുള്ള  ബർണാർഡോയെ പൂർവ്വപരിചയമുള്ളതായ് പെരുമാറുന്നില്ല. ഹോറോഷ്യോ അവരെ 'മാന്യരെ'ന്ന്  സംബോധന ചെയ്യുന്നതായ് പിന്നീടു കാണാം.  

(26) ഒരു പക്ഷേ, കളിയായ് പറഞ്ഞതാകാം. അതല്ലെങ്കിൽ, അണിയറയിൽ മദ്യപാനബഹളം നടക്കുന്നുണ്ടാകാം.

ഹാംലെറ്റ്: മിതവ്യയം, മിതവ്യയം(27), ഹൊറേഷ്യോ. ചരമസദ്യയുടെ ബാക്കി വിഭവങ്ങൾ  ക്രൂരമായൊരു വിവാഹസദ്യയ്ക്കുതകി(28).  അങ്ങനെയൊരു ദിനം കാണേണ്ടി വരുന്നതിലും ഭേദം സ്വർഗ്ഗത്തിൽ എന്റെ കൊടിയ ശത്രുവിനെ കാണുന്നതായിരുന്നു. ഹൊറേഷ്യോ! എന്റെ അച്ഛൻ --- ഞാനെന്റെ അച്ഛനെ കാണുന്നതുപോലെ തോന്നുന്നു.

ഹൊറേഷ്യോ: എവിടെ, തിരുമേനീ(29)? 

ഹാംലെറ്റ്: എന്റെ മനോദൃഷ്ടിയിൽ. 

ഹൊറേഷ്യോ: ഞാനദ്ദേഹത്തെ ഒരിക്കൽ കണ്ടിരുന്നു. അദ്ദേഹം നല്ലൊരു രാജാവായിരുന്നു(30). 

ഹാംലെറ്റ്: ആണായിരുന്നു. എല്ലാ വിധത്തിലും പരിപൂർണ്ണൻ. അങ്ങനെയൊരാളെ ഇനിക്കാണില്ല . 

ഹൊറേഷ്യോ: തിരുമേനീ, ഇന്നലെ രാത്രി ഞാൻ അദ്ദേഹത്തെക്കണ്ടുവെന്നാണ് എനിക്കു തോന്നുന്നത്.

ഹാംലെറ്റ്: കണ്ടുവെന്നോ? ആരെ?

ഹൊറേഷ്യോ: അങ്ങയുടെ പിതാവിനെ. 

ഹാംലെറ്റ്: രാജാവായ എന്റെ അച്ഛനെ?

(27) വാക്കുകൾ ആവർത്തിക്കുന്നത് ഹാംലെറ്റിന്റെ സ്വഭാവമായ് ഉടൻ പരിണമിക്കുന്നതാണ്. 

(28) ഹാംലെറ്റ് കടുപ്പമേറിയ രീതിയിൽ തമാശ പറയുകയാണ്. രണ്ടു സംഭവങ്ങൾക്കുമിടയിൽ ഒരു മാസത്തെ വ്യത്യാസമുണ്ടായിരുന്നല്ലോ. 

(29) പ്രേതത്തെക്കുറിച്ചുള്ള വിവരം പറയാൻ വന്ന ഹൊറേഷ്യോ, ഹാംലെറ്റ് സ്വയം പ്രേതത്തെ കണ്ടുവെന്ന് നിനച്ച് ഞെട്ടുന്നു. 

(30) ഹൊറേഷ്യോയുടെ ഈ വാക്കുകൾ ആദ്യ രംഗത്തിലെ അയാളുടെ സംഭാഷണവുമായ് പൊരുത്തപ്പെടുന്നില്ല. 

ഹൊറേഷ്യോ: അൽപ്പനേരത്തേക്കൊന്ന് ആവേശപ്പെടാതിരിക്കൂ.  ഈ ശ്രീമാന്മാരെ സാക്ഷിയാക്കി ഞാനിനിപ്പറയാൻ പോകുന്ന അത്ഭുതസംഗതിയൊന്ന് ശ്രദ്ധയോടെ കേൾക്കൂ. 

ഹാംലെറ്റ്: ദൈവത്തെയോർത്ത് എന്താണെന്ന് പറയൂ, കേൾക്കട്ടെ. 

ഹൊറേഷ്യോ: രണ്ടു രാവുകളടുപ്പിച്ച്  ഈ ശ്രീമാന്മാർ, ബർണാർഡോയും, മാസലെസ്സും, പാതിരാത്രിയിലെ ഏകാന്തതയിൽ അങ്ങയുടെ പിതാവിന്റേതുപോലുള്ള, ആപാദചൂഡം പടച്ചട്ടയണിഞ്ഞൊരുങ്ങിയ, ഒരു രൂപത്തെ കണ്ടുമുട്ടുകയുണ്ടായി. അതവരുടെ മുമ്പിൽ പ്രത്യക്ഷമായി, പതുക്കെ, അന്തസ്സോടെ, അവർക്കരികിലൂടെ അടിവച്ചടിവച്ചു പോയി. ഇവരുടെ അമ്പരപ്പും അത്ഭുതവുമാർന്ന, പീഡിതമായ, കണ്ണുകൾക്ക്‌ മുമ്പിലൂടെ രാജദണ്ഡിന്റെ നീളത്തിലുള്ള അകലം മാത്രം പാലിച്ചുകൊണ്ടാണ് അതു നടന്നുപോയത്. ഇവരാകട്ടേ, ഭയത്താൽ ഉരുകി വെള്ളമായ്‌പ്പോയിരുന്നു; അതിനോടൊന്നും മിണ്ടാനാകാതെ സ്‌തംഭിച്ചുപോയിരുന്നു. ഇക്കാര്യം ഇവരെന്നോട്‌ പറഞ്ഞത് അതിരഹസ്യമായാണ്. മൂന്നാം രാത്രി ഞാൻ ഇവർക്കൊപ്പം കാവലിരുന്നു.  അപ്പോഴെന്താ കഥ! ഇവർ പറഞ്ഞ അതേപടി, അതേ സമയത്ത്, അതേ വേഷത്തിൽ പ്രസ്തുത പ്രേതമതാ പ്രത്യക്ഷമാകുന്നു.  എനിക്ക് അങ്ങയുടെ അച്ഛനെയറിയാം. എന്റെയീ കൈകൾ പരസ്പരമെങ്ങനെയിരിക്കുന്നുവോ(31), അങ്ങനെ തന്നെയായിരുന്നൂ അങ്ങയുടെ അച്ഛനും ആ രൂപവും. 

ഹാംലെറ്റ്: പക്ഷേ, എവിടെയാണിത് നടന്നത്?

മാസെലസ്: ഞങ്ങളുടെ കാവൽത്തറയിലാണ്, തിരുമേനീ.

ഹാംലെറ്റ്: നിങ്ങളതിനോട് സംസാരിച്ചുവോ?

ഹൊറേഷ്യോ: ഞാൻ സംസാരിക്കുകയുണ്ടായി, തിരുമേനി. പക്ഷേ, അത് ഉത്തരമൊന്നും ഉരിയാടിയില്ല. എങ്കിലും, ഒരു തവണ അത് തലയുയർത്തി എന്തോ പറവാൻ തുനിയുന്നതുപോലെ എനിക്കു തോന്നി. അപ്പോഴേക്കും പുലരിപ്പൂങ്കോഴി കൂവി. കൂവൽ കേട്ടതോടെ അത് ധൃതിയിൽ മുങ്ങിക്കളഞ്ഞു; ഞങ്ങളുടെ കാഴ്ചവട്ടത്തിൽനിന്ന് അപ്രത്യക്ഷമായി. 

ഹാംലെറ്റ്: വിചിത്രം തന്നെ. 

ഹൊറേഷ്യോ: ബഹുമാന്യനായ തിരുമേനീ, ഇപ്പറഞ്ഞത് ഞാൻ ജീവിച്ചിരിക്കുന്നുവെന്നതുപോലെ പരാമർത്ഥമാണ്. ഇതങ്ങയെ അറിയിക്കേണ്ടത് ഞങ്ങളുടെ കർത്തവ്യമാണെന്ന്, അതാജ്ഞാപിക്കുന്നതുപോലെയാണ് ഞങ്ങൾക്കു തോന്നിയത്. 

ഹാംലെറ്റ്: വാസ്തവം, വാസ്തവം ശ്രീമാന്മാരെ. പക്ഷേ, ഇതെന്നെ അസ്വസ്ഥനാക്കുന്നു.  ഈ രാത്രിയും നിങ്ങൾക്ക് കാവലുണ്ടോ?

എല്ലാവരും: ഉവ്വ്, തിരുമേനീ. 

ഹാംലെറ്റ്:  ആയുധധാരിയായിരുന്നൂ, അല്ലേ?  എന്നല്ലേ പറഞ്ഞത്?

എല്ലാവരും: ആയുധധാരിയായിരുന്നു, തിരുമേനീ. 

ഹാംലെറ്റ്: ആപാദചൂഡം?

എല്ലാവരും: ആപാദചൂഡം, തിരുമേനീ. 

ഹാംലെറ്റ്: അപ്പൊ, നിങ്ങളദ്ദേഹത്തിന്റെ മുഖം കണ്ടില്ലേ(32)?

ഹൊറേഷ്യോ: ഉവ്വ്, തിരുമേനീ. ശിരോകവചം മുഖത്തെ ആച്ഛാദിതമാക്കിയിരുന്നില്ല(33).

ഹാംലെറ്റ്: നോട്ടത്തിൽ കോപമുണ്ടായിരുന്നോ?

ഹൊറേഷ്യോ: കോപത്തേക്കാൾ സങ്കടമായിരുന്നു. 

ഹാംലെറ്റ്: മുഖം വിളറിയിരുന്നോ, തുടുത്തിരുന്നോ?

ഹൊറേഷ്യോ: വളരെ വിളറിയിരുന്നു.

ഹാംലെറ്റ്: കണ്ണുകൾ നിങ്ങളിൽത്തന്നെ തറപ്പിച്ചിരുന്നോ?

ഹൊറേഷ്യോ: ഇമ ചിമ്മാതെ. 

ഹാംലെറ്റ്: ഞാനവിടെ ഉണ്ടായിരുന്നെങ്കിലെന്ന് ആശിച്ചുപോവുകയാണ്. 

ഹൊറേഷ്യോ: അങ്ങ് അതിശയപ്പെട്ടേനെ. 

ഹാംലെറ്റ്: ശരിക്കും; ശരിക്കും. അതവിടെ ഏറെനേരം നിന്നോ?

ഹൊറേഷ്യോ: ഒരാൾ ഒന്നു മുതൽ നൂറുവരെ എണ്ണാൻ സാധാരണ എത്ര സമയമെടുക്കുമോ അത്രയും നേരം. 

മാസെലസ് & ബർണാർഡോ: അല്ലല്ല, അതിലും കൂടുതൽ നേരം. 

ഹൊറേഷ്യോ: ഞാനുണ്ടായിരുന്നപ്പോൾ അത്ര കൂടുതൽ നിന്നില്ല.   

ഹാംലെറ്റ്: അദ്ദേഹത്തിന്റെ താടി നരച്ചിരുന്നോ?

ഹൊറേഷ്യോ: അദ്ദേഹം ജീവിച്ചിരുന്നപ്പോൾ എങ്ങനെയോ, അങ്ങനെ. കറുപ്പിൽ രജതരേഖകൾ വരച്ചതുപോലെ.

ഹാംലെറ്റ്: ഇന്നു രാത്രി ഞാനും കാവലിനുണ്ട്. ഒരുപക്ഷേ, അതിന്നും പുറപ്പെട്ടേക്കും. 

ഹൊറേഷ്യോ: ഉറപ്പായും. 

ഹാംലെറ്റ്: അഭിജാതനായ എന്റെ പിതാവിന്റെ രൂപമണിഞ്ഞാണതിന്റെ വരവെങ്കിൽ, നരകം വാപിളർന്ന്‌ എന്റെ വാ മൂടാൻ തുടങ്ങിയാലും,  ഞാനതിനോട് സംസാരിക്കും. എനിക്ക് നിങ്ങളോടൊരു യാചനയുണ്ട്. ഇക്കാര്യം നിങ്ങളിതുവരേക്കും രഹസ്യമാക്കി വച്ചിരിക്കുകയാണെങ്കിൽ, അതങ്ങനെത്തന്നെ രഹസ്യമായിരിക്കട്ടെ. ഇന്നു രാത്രി വല്ലതും സംഭവിക്കുകയാണെങ്കിൽ, അതും നിങ്ങളുടെ മനസ്സിൽ മാത്രമിരിക്കട്ടെ. ആരുമായുമത് ചർച്ച ചെയ്യരുത്. നിങ്ങളുടെ സ്നേഹം എന്നാൽ സമ്മാനിതമാകും. അപ്പൊ, നന്നായ് പോയിവരൂ.  പതിനൊന്നിനും പന്ത്രണ്ടിനുമിടയിൽ ഞാൻ നിങ്ങളുടെ വേദികയിലെത്തിയിരിക്കും. 

എല്ലാവരും: തിരുമേനിയോടുള്ള കർത്തവ്യം ഞങ്ങൾ നിറവേറ്റിയിരിക്കും.

ഹാംലെറ്റ്: കർത്തവ്യമല്ല; നിങ്ങളുടെ സ്നേഹം; എനിക്കു നിങ്ങളോടുള്ളതുപോലെ.  പോയിവരൂ!

ഏവരും, ഹാംലെറ്റ് ഒഴികെ, നിർഗ്ഗമിക്കുന്നു. 

എന്റെ അച്ഛന്റെ ആത്മാവ്! പടച്ചട്ടയോടുകൂടി! കാര്യങ്ങൾ ശുഭമല്ലല്ലോ. എന്തോ കുഴപ്പമുണ്ടെന്ന് എനിക്ക് സംശയമുണ്ട്. ഒന്ന് രാത്രിയായിരുന്നെങ്കിൽ! അതുവരേക്കും ശാന്തമായിരിക്കൂ, എന്റെ ഹൃദയമേ! എത്ര ആഴത്തിൽ മറവുചെയ്താലും, ദുഷ്കൃത്യങ്ങൾ മറനീക്കി പുറത്തു വന്നിരിക്കും. 




(31) കൈകളുമായുള്ള ഈ താരതമ്യം നടന് ഭാവപ്രകടനത്തിനുള്ള ഒരവസരമാണ് 

(32) ഹാംലെറ്റ് ദൂതന്മാരെ പരീക്ഷിക്കുകയാണ്. ഇതൊരു ചോദ്യമാകാം; പ്രസ്താവനയാകാം. മരിച്ചുപോയ ഹാംലെറ്റ് രാജാവിനെ ദൂതന്മാർ തിരിച്ചറിഞ്ഞുവെന്നു പറയുന്നതിനെ ഹാംലെറ്റ് സംശയിക്കുകയാണിവിടെ. 

(33) പോരാട്ടവേളകളിലൊഴിച്ച് ശിരോകവചം തലയ്ക്കു മുകളിലേറ്റി വച്ചാണിരിക്കുക.























2023, മേയ് 2, ചൊവ്വാഴ്ച

ഹാംലെറ്റ്

 

I. 1

പട്ടാളക്കാരായ രണ്ടു കാവൽക്കാർ, ഫ്രാൻസിസ്‌കോ & ബർണാർഡോ, പ്രവേശിക്കുന്നു. (1)

ബർണാർഡോ: അതാരാ അവിടെ?(2)

ഫ്രാൻസിസ്കോ: നിൽക്കൂ; ആദ്യം എനിക്കുത്തരം താ. ആരാ നീ?(3)

ബർണാർഡോ: രാജാവ് നീണാൾ വാഴട്ടെ.

ഫ്രാൻസിസ്കോ: ബർണാർഡോയാണോ?

ബർണാർഡോ: അതെ, അവൻ തന്നെ. 

ഫ്രാൻസിസ്കോ: നീ കൃത്യസമയത്തുതന്നെ കരുതലോടെ വന്നു.

ബർണാർഡോ: സമയം പന്ത്രണ്ടടിച്ചു(4). നീ പോയുറങ്ങൂ, ബർണാർഡോ.

ഫ്രാൻസിസ്കോ: എനിക്കു വിടുതൽ തന്നതിനു നന്ദി. ഇവിടെ കടുത്ത തണുപ്പാണ്. പോരാത്തതിന് മനഃസുഖവുമില്ല(5). 

ബർണാർഡോ: കാവൽ സ്വസ്ഥമായിരുന്നോ(6)?

ഫ്രാൻസിസ്‌കോ: ഒരെലിപോലും അനങ്ങിയില്ല(7)

ബർണാർഡോ: എന്നാ, ശരി. രാത്രി നന്നായിരിക്കട്ടെ. എന്റെ കാവൽപ്പങ്കാളികളെ, ഹൊറേഷ്യോയേയും മാസെലസ്സിനേയും കണ്ടാൽ ഒന്നു വേഗം വരാൻ പറയണേ. 

ഹൊറേഷ്യോയും മാസെലസ്സും പ്രവേശിക്കുന്നു.

ഫ്രാൻസിസ്കോ: അവർ വരുന്നുണ്ടെന്നു തോന്നുന്നു. നിൽക്കൂ; ആരാദ്?

ഹൊറേഷ്യോ: ഈ ദേശത്തിന്റെ(8) മിത്രങ്ങൾ.

മാസെലസ്സ്: രാജാവിന്റെ വിശ്വസ്തർ(9).

ഫ്രാൻസിസ്കോ: രണ്ടു പേർക്കും നല്ല രാത്രി നേരുന്നു.

മാസെലസ്സ്:  അങ്ങനെയാകട്ടെ, നേരുള്ള പട്ടാളക്കാരാ. ആരാ നിങ്ങൾക്കു പകരം?

ഫ്രാൻസിസ്കോ: ബർണാർഡോ. ശുഭരാത്രി(10)രംഗം വിടുന്നു.

മാസെലസ്സ്: ഹലോ, ബർണാർഡോ!

ബർണാർഡോ: ഹ - ആര് - ഹൊറേഷ്യോയാണോ അത്(11)?

ഹൊറേഷ്യോ: അതെ. അവന്റെ ശരീരം. 

ബർണാർഡോ: വരൂ, ഹൊറേഷ്യോ. വരൂ, പൊന്നു മാസെലെസ്സേ.

മാസെലെസ്സ്: എന്താ, അതീ രാത്രി വീണ്ടും വന്നോ(12)?

ബർണാർഡോ: ഞാനൊന്നും കണ്ടില്ലേ.

മാസെലസ്സ്: ഇതു നമ്മുടെ തോന്നലാണെന്നാ ഹൊറേഷ്യോ പറയുന്നത്. നമ്മളീ ഭീകര സംഭവം രണ്ടു വട്ടം കണ്ടിട്ടും, അവൻ വിശ്വസിക്കാൻ തയ്യാറല്ല. അതുകൊണ്ടാണ് ഈ രാത്രി നമ്മുടെ കൂടെ കാവലിരിക്കാൻ ഞാനവനെ ക്ഷണിച്ചത്. ആ പ്രേതം വീണ്ടും വരികയാണെങ്കിൽ, അവൻ നമ്മൾ കണ്ടത് സമ്മതിക്കുമല്ലോ. അതിനോടവന് സംസാരിക്കുകയുമാകാം. 

ഹൊറേഷ്യോ: ഏയ്, അതൊന്നും വരലുണ്ടാവില്ല.

ബർണാർഡോ: നീയൊന്നിരുന്നാട്ടെ. ഞങ്ങൾ രണ്ടു ദിവസമായി കണ്ട കാര്യം കേൾക്കാൻ കൂട്ടാക്കാത്ത നിന്റെ ചെവിയിലിട്ട്  ഒരിക്കൽക്കൂടി അത്‌ പൊട്ടിക്കട്ടെ(13).

ഹൊറേഷ്യോ: എന്നാലിതാ, ഇരുന്നു. ബർണാർഡോ പറയുന്നത് കേൾക്കാം. 

ബർണാർഡോ: ഇന്നലെ രാത്രി, ധ്രുവനക്ഷത്രത്തിൽ നിന്ന് പടിഞ്ഞാട്ടായി കാണുന്ന അതേ നക്ഷത്രം, ഇപ്പൊ ആകാശത്തെത്തിളക്കി കത്തി  നിൽക്കുന്നിടത്തേക്ക് നീങ്ങിയ നേരം(14)മണി ഒന്നടിച്ചപ്പോ, മാസെലസ്സും ഞാനും  - - -

പ്രേതം പ്രവേശിക്കുന്നു(14).

മാസെലസ്സ്: മിണ്ടല്ലേ, നീയൊന്ന് നിർത്ത്. നോക്കൂ, അതു വീണ്ടും വരുന്നു. 

ബർണാർഡോ: മരിച്ചുപോയ രാജാവിന്റെ തനി സ്വരൂപം(15).  

മാസെലസ്സ്:  അതിനോട് സംസാരിക്ക് ഹൊറേഷ്യോ. നീ വിദ്വാനല്ലേ(16)?

ബർണാർഡോ: നോക്ക് ഹൊറേഷ്യോ, രാജാവിനെപ്പോലെയില്ലേ?

ഹൊറേഷ്യോ: ശരിക്കും. അതെന്നെ വല്ലാതെ പേടിപ്പിക്കുന്നുണ്ട്; അത്ഭുതപ്പെടുത്തുന്നുമുണ്ട്.. 

ബർണാർഡോ: അതിന് സംസാരിക്കണമെന്നുണ്ട്(17).

മാസെലസ്സ്:  സംസാരിക്ക്, ഹൊറേഷ്യോ. 

ഹോറേഷ്യോ: മരിച്ചു മണ്ണടിഞ്ഞ ഡെന്മാർക്ക് രാജാവിന്റെ അതേ പടച്ചട്ടയണിഞ്ഞ്, രാത്രിയിലീ നേരത്ത് വലിഞ്ഞു കയറിവരുന്ന നീ ആരാണ്? ദൈവത്തെ സാക്ഷിയാക്കി ഞാൻ കൽപ്പിക്കുകയാണ്, ഉത്തരം പറയൂ. 

മാസെലസ്സ്: അതിനു വിഷമമായി. 

ബർണാർഡോ: നോക്കൂ, അതു പതുങ്ങിപ്പോകുന്നു.

ഹൊറേഷ്യോ: നിൽക്ക്.  സംസാരിക്കാൻ, സംസാരിക്കാൻ. ഞാൻ ആജ്ഞാപിക്കുന്നു, സംസാരിക്കൂ. 

പ്രേതം നിർഗ്ഗമിക്കുന്നു.

മാസെലസ്സ്: അതു പോയി. ഉത്തരം തരാതെ.

ബർണാർഡോ: ഇപ്പോഴെന്തു പറയുന്നൂ, ഹൊറേഷ്യോ? നീയാകെ വിറക്കുന്നല്ലോ. വിളറിയിട്ടുമുണ്ട്. ഇത് മനോരാജ്യമൊന്നുമല്ലല്ലോ? എന്തു പറയുന്നു?

ഹൊറേഷ്യോ: ദൈവത്താണെ, എന്റെ കണ്ണുകൊണ്ട് കണ്ടില്ലായിരുന്നെങ്കിൽ, നേരിട്ടനുഭവിച്ചില്ലായിരുന്നെങ്കിൽ, ഞാനിത് വിശ്വസിക്കില്ലായിരുന്നു. 

മാസെലസ്സ്: കണ്ടാലത് രാജാവിനെപ്പോലെയില്ലേ?

ഹൊറേഷ്യോ: നീ എങ്ങനെ നിന്നെപ്പോലിരിക്കുന്നുവോ, അതുപോലെ. ആർത്തിമൂത്ത നോർവേരാജാവിനെ നേരിട്ടപ്പോൾ(17) ഇതേ പടച്ചട്ടയാണ് അദ്ദേഹം അണിഞ്ഞിരുന്നത്. പണ്ട്, ചൂടുപിടിച്ച ഒരു വാഗ്വാദത്തിനിടയിൽ മഞ്ഞിൽ കോടാലികൊണ്ട് കൊത്തിയപ്പോൾ, അദ്ദേഹം ഇതുപോലെയാണ് നെറ്റി ചുളിച്ചിരുന്നത്(18). വിചിത്രമായിരിക്കുന്നു.

മാസെലസ്സ്: ഇതിനു മുമ്പ് രണ്ടു തവണ, കൃത്യം ഇതേ നട്ടപ്പാതിരയ്ക്ക്, ഞങ്ങൾ കാവലിരിക്കുമ്പോൾ അദ്ദേഹമിങ്ങനെ പട്ടാളച്ചിട്ടയിൽ നടന്നുപോയിട്ടുണ്ട്.  

ഹൊറേഷ്യോ: എന്താ പറയേണ്ടതെന്ന് എനിക്കൊരു രൂപവുമില്ല. പൊതുവേ പറയുകയാണെങ്കിൽ, നടുക്കുന്ന ചില സംഭവങ്ങൾ നമ്മുടെ രാജ്യത്തുണ്ടാകാനുള്ള സൂചനയാണിത്.  

മാസെലസ്സ്: ദയവായി ഇരുന്നാട്ടെ. എന്നിട്ട് അറിയുന്നവർ പറഞ്ഞാട്ടെ, രാത്രി തോറും നമ്മളെന്തിനാണ് ഇത്ര കർശനമായും സൂക്ഷ്മമായും കാവലിരിക്കുന്നത്? രാജ്യത്തിലെ പ്രജകൾ രാത്രിയിലും കഠിനാദ്ധ്വാനം ചെയ്യുന്നതെന്തിന്? ദിവസവും എന്തിനിത്രയും പീരങ്കിയുണ്ടകളുണ്ടാക്കുന്നു? മറുനാട്ടിൽനിന്ന് ആയുധങ്ങളെന്തിന് വാങ്ങിക്കൂട്ടുന്നുരാവും പകലും ഞായറാഴ്ചയും കപ്പലുണ്ടാക്കുന്നവരെ എന്തിനിങ്ങനെ നിർബന്ധിച്ച് പണിയെടുപ്പിക്കുന്നു? എന്തിനീ ചോരയും വിയർപ്പും? എന്തിനീ തിടുക്കംആർക്കിതിനുത്തരം തരാൻ പറ്റും

ഹൊറേഷ്യോ: എനിക്കു പറ്റും(19). ചുരുങ്ങിയത്, ഞാൻ കേട്ടതെങ്കിലും പറയാം. ഇപ്പൊ നമ്മുടെ മുമ്പിൽ പ്രത്യക്ഷപ്പട്ട ആ രൂപമില്ലേ, ആ പൊന്നുതിരുമേനി നോർവേരാജാവായ ഫോട്ടിൻബ്രാസിന്റെ മാത്സര്യമാർന്ന അഹങ്കാരത്തെ പ്രകോപിപ്പിച്ചു.  അസൂയപൂണ്ട അയാൾ തിരുമേനിയെ ദ്വന്ദ്വയുദ്ധത്തിന് വെല്ലുവിളിച്ചു. ധീരനായ നമ്മുടെ ഹാംലെറ്റ് തിരുമേനി(20) --- നമ്മുടെ ദേശത്ത് അങ്ങനെയാണല്ലോ അദ്ദേഹം ആദരിക്കപ്പെടുന്നത് --- ഈ ഫോട്ടിൻബ്രാസിനെ വധിച്ചു(21). യുദ്ധത്തിന്റെ എല്ലാ നിയമങ്ങളും അനുസരിച്ച് അയാളൊരു ഉടമ്പടി ഒപ്പിട്ടിട്ടുണ്ടായിരുന്നു. അതു പ്രകാരം, അയാളുടെ ജീവനെപ്പോലെ, സ്വകാര്യസ്വത്തുക്കളും വിജയിയുടെ പിടിയിലായി. നമ്മുടെ തിരുമേനിയാണ് മരിച്ചിരുന്നതെങ്കിൽ, അതേ ഉടമ്പടിയനുസരിച്ച്, അദ്ദേഹത്തിന്റെ സ്വത്തും ഇതുപോലെ പോയേനെ. ഇപ്പൊ, ഫോട്ടിൻബ്രാസിന്റെ മകൻ, പക്വതയില്ലാത്ത യുവാവായ ഫോട്ടിൻബ്രാസ്(22), ചോരത്തിളപ്പോടെ, നോർവേയുടെ അതിർത്തിയിൽ അവിടെയുമിവിടെയുമായി നിയമമനുസരിക്കാത്ത തന്റേടികളായ കുറേയെണ്ണത്തിനെ കൂലിക്കെടുത്തിരിക്കുകയാണ്. തന്റെ അച്ഛനു നഷ്ടമായ സ്വത്തു മുഴുവൻ കയ്യൂക്കുകൊണ്ട് തിരിച്ചുപിടിക്കാനാണ് അയാളുടെ ശ്രമം. ഇതാണ് നമ്മുടെ സന്നാഹങ്ങൾക്കുള്ള മുഖ്യപ്രേരണ; നമ്മുടെ കാവലിന് കാരണം; നമ്മുടെ ദേശത്തെ ബഹളങ്ങളുടെ ഉറവിടം.

ബർണാർഡോ: അതു ശരിയാകാനാണ് സാദ്ധ്യത. ദുഃശകുനമാർന്ന ഈ രൂപം രാജാവിന്റെ അതേ രൂപത്തിൽ ആയുധമണിഞ്ഞുവരുന്നത് വെറുതേയല്ല(23). ഈ പോരാട്ടങ്ങൾക്കെല്ലാം അങ്ങേരും ഒരു കാരണമാണല്ലോ. 

ഹൊറേഷ്യോ: മനക്കണ്ണിനെ ശല്യപ്പെടുത്താൻ ഈ കരടു മതി(24). പ്രബലവും സമൃദ്ധവുമായിരുന്ന റോമാസാമ്രാജ്യത്തിൽ, അതിശക്തനായ ജൂലിയസ് വെട്ടിവീഴ്ത്തപ്പെടുംമുമ്പ്, ശവകുടീരങ്ങളിൽനിന്ന് ശവക്കച്ചയണിഞ്ഞ പ്രേതങ്ങൾ തെരുവുകളിലേക്ക് ഇറങ്ങിയോടി കൂവിയാർക്കുകയും ജൽപ്പനങ്ങൾ പുലമ്പുകയും ചെയ്‌തിരുന്നു(25). ആകാശത്തിൽ വാലിനു തീപിടിച്ച ധൂമകേതുക്കൾ ഓടിനടന്നു(26). ചോരനിറമാർന്നാണ് പുലരിമഞ്ഞ് പൊഴിഞ്ഞത്. സൂര്യനിൽ ദുഃശകുനങ്ങൾ(27) വെളിപ്പെട്ടു. സമുദ്രതരംഗങ്ങളെ സ്വാധീനിക്കുന്ന ഈർപ്പമുള്ള തിങ്കളാകട്ടെ, അന്ത്യന്യായവിധിദിനത്തിലെന്ന പോലെ, ഗ്രഹണബാധയാൽ പൂർണ്ണമായും മറഞ്ഞുപോയി(28). അതുപോലുള്ള ഭീകരദുഃശകുനങ്ങൾ നമ്മുടെ നാട്ടിലും നാട്ടുകാർ(29) കണ്ടിട്ടുണ്ട്. വരാനിരിക്കുന്ന വിപത്തിനെക്കുറിച്ച് നമുക്ക് ഭൂമിയുമാകാശവും ഒന്നിച്ചൊരു മുന്നറിയിപ്പു തരുമ്പോലെ. 

പ്രേതം പ്രവേശിക്കുന്നു.

ദാ, മിണ്ടല്ലേ, നോക്കൂഅതു വീണ്ടും വരുന്നൂ!

ഞാനതിനെ തടയാൻ പോവുകയാണ്. എന്നെ കൊന്നാലും വേണ്ടില്ല.  

 

അയാൾ കൈകൾ നീട്ടി വിടർത്തുന്നു(30).

 

മായാരൂപമേ, നിൽക്കൂ(31)

നിനക്കു ഒച്ചയുണ്ടക്കാനോ, സംസാരിക്കാനോ പറ്റുമെങ്കിൽ എന്നോട് സംസാരിക്കൂ. 

നിനക്ക് ശാന്തിയും എനിക്ക് അന്തസ്സും ലഭ്യമാക്കുന്ന എന്തെങ്കിലും എന്നാൽ സാദ്ധ്യമാണെന്ന് തോന്നുന്നുവെങ്കിൽ, എന്നോട് മിണ്ടൂ.  നിന്റെയീ ദേശത്തിന്റെ വിധിയെക്കുറിച്ചുള്ള എന്തെങ്കിലും രഹസ്യം നിനക്കറിയുമെങ്കിൽ അതെന്നോടു ദയവായി പറയൂ. മുൻകൂട്ടിയറിഞ്ഞാൽ അതൊഴിവാക്കാമല്ലോ. ഭൂഗർഭത്തിലെവിടെയെങ്കിലും നീ നിധിയൊളിപ്പിച്ചു വച്ചിട്ടുണ്ടെങ്കിൽ അതും പറയാം. പ്രേതങ്ങൾ അതുകൊണ്ട് അസ്വസ്ഥരായി അലയാറുണ്ടെന്ന് ഞാൻ പറഞ്ഞുകേട്ടിട്ടുണ്ട്(32).

 

കോഴി കൂവുന്നു.

 

നിൽക്കാൻ, സംസാരിക്കാൻ! മാസെലസ്സേ, അതിനെ തടയൂ. 

 

മാസെലസ്സ്: ഞാനെന്റെ വടികൊണ്ടൊന്ന് കൊടുക്കട്ടേ

 

ഹൊറേഷ്യോ: നിന്നില്ലെങ്കിൽ കൊടുത്തോ. 

 

ബർണാർഡോ: ഇതാ, അതിവിടെയുണ്ട്.

 

ഹൊറേഷ്യോ: ഇവിടെ, ഇവിടെയാ. 

 

പ്രേതം നിർഗ്ഗമിക്കുന്നു.

മാസെലസ്സ്: അതു പോയി. കാറ്റിനെ തല്ലുന്നതുപോലെയാണ് അതിനെ തല്ലുന്നതെങ്കിലും, നമ്മുടെ തല്ലു നിന്ദ്യമായ പരിഹാസമെങ്കിലും, രാജപ്രൗഢിയുള്ള അതിനോട് അക്രമം കാട്ടുക വഴി തെറ്റാണ് നമ്മൾ ചെയ്തത്. 

ബർണാർഡോ: അതു സംസാരിക്കാൻ തുനിഞ്ഞതാണ്. അപ്പോഴാണ് കോഴി കൂവിയത്. 

ഹൊറേഷ്യോ: അതു കേട്ടപ്പോ, കോടതിയിലേക്ക്‌ വിളിക്കപ്പെട്ട കുറ്റവാളിയെപ്പോലെ അതൊന്നു ഞെട്ടി. പുലരിയുടെ ദൂതനായ കോഴി, കഠോരമായ തന്റെ കണ്ഠനാദത്താൽ പ്രഭാതദേവനെ വിളിച്ചുണർത്താറുണ്ടെന്ന് ഞാൻ കേട്ടിട്ടുണ്ട്. ആ തുയിലുണർത്തു കേൾക്കുന്നതോടെ, അതിരുവിട്ടലയുന്ന കുറ്റക്കാരായ പ്രേതങ്ങൾ, കടലിലായാലും, കരയിലായാലും, തീയിലായാലും, വായുവിലായാലും, അവരവരുടെ ലാവണങ്ങളിലേക്ക് മണ്ടും. അതിനുള്ള സാക്ഷ്യമാണ് നാമിപ്പോൾ കണ്ടത്. 

മാസെലസ്സ്: കോഴി കൂവിയപ്പോഴാണ് അത് തടിതപ്പിയത്. ഈ പുലർകാലപ്പക്ഷി നമ്മുടെ രക്ഷകന്റെ പിറന്നാൾക്കാലത്ത്, ആ പിറന്നാളും പ്രതീക്ഷിച്ച്, രാത്രി മുഴുവൻ കൂവുമെന്നു ചിലരൊക്കെ പറയാറുണ്ട്(33). ആ നേരം ഒരൊറ്റ പ്രേതം പോലും അതിന്റെ ലാവണം വിട്ട് പുറത്തിറങ്ങില്ലത്രേ. അക്കാലത്ത് രാത്രി ഭദ്രവും, ഗ്രഹങ്ങൾ ശാന്തവുമായിരിക്കും. യക്ഷികളുടെ മായാജാലം ഫലിക്കില്ല; ദുർമന്ത്രവാദിനികളുടെ മന്ത്രവും. ആ ഒരു സമയം അത്ര പവിത്രമാണ്; കാരുണ്യപൂർണ്ണമാണ്(34). 

ഹൊറേഷ്യോ:  ഞാനും അങ്ങനെ കേട്ടിട്ടുണ്ട്. അതിലെനിക്ക് സ്വൽപ്പം വിശ്വാസവുമുണ്ട്. ദാ, ചുവപ്പും ചാരവുമായ മേലങ്കിയുമിട്ട് ചന്ദ്രൻ  ആ കിഴക്കൻമലമുകളിലെ മഞ്ഞിലൂടെ നടന്നുവരുന്നതു നോക്കൂ(35). നമുക്കിനി കാവൽ മതിയാക്കാം; നാമിന്നു രാത്രി കണ്ട കാര്യങ്ങളൊക്കെയും യുവരാജാവ്(36) ഹാംലെറ്റിനെ ധരിപ്പിക്കാം. നമ്മളോടു മിണ്ടാത്ത പ്രേതം അദ്ദേഹത്തോട് മിണ്ടുമെന്ന്, എന്നാണെ, എനിക്കുറപ്പാണ്. അദ്ദേഹത്തെ കാര്യങ്ങൾ ധരിപ്പിക്കണമെന്ന് നമ്മുടെ കർത്തവ്യവും സ്നേഹവും ആവശ്യപ്പെടുന്നില്ലേ? നിങ്ങളെന്തു പറയുന്നു?

മാസെലസ്സ്: അതു വേണം. ഈ പുലരിയിൽ അദ്ദേഹം എവിടെയുണ്ടാകുമെന്ന് എനിക്കറിയാം. 

എല്ലാവരും വേദി വിടുന്നു.

____________________________________________________________________________________________________

I .1: എൽസിനോറിലെ ഡാനിഷ് രാജദുർഗ്ഗത്തിലെ ഒരു മഞ്ചമാണ് --- തോക്കുകൾ ഏറ്റിവെക്കാനുള്ള തറയാണ് --- രംഗം. ചരിത്രപരമായി, കോട്ടയിലൊരു ആയുധവേദികയുണ്ടായിരുന്നു. അവിടെ, ഡെന്മാർക്കിനും ഇന്നത്തെ സ്വീഡനുമിടയ്ക്കുള്ള ബാൾട്ടിക് കടലിലേക്കുള്ള പ്രവേശനദ്വാരം ഭടന്മാരുടെ കൽപ്പനക്കു കീഴിലായിരുന്നു. കടന്നു പോകുന്ന കപ്പലുകളിൽനിന്ന് അവർ ചുങ്കം പിരിച്ചു പോന്നു. ബ്രിട്ടീഷു നാവികർക്ക് ഇത് സുപരിചിതമായിരുന്നു.

(1) (രംഗനിർദ്ദേശം) ഫ്രാൻസിസ്കോയും ബർണാർഡോയും, രണ്ടു കാവൽക്കാർ, പ്രവേശിക്കുന്നു. ഫ്രാൻസിസ്കോ ജോലിയിലാണ്; ഉലാത്തുകയാണെന്നു വേണം വിചാരിക്കാൻ. അയാൾക്കു പകരമായ് വരികയാണ് ബർണാർഡോ.

(2) അയാൾക്ക് പ്രേതത്തെ കണ്ടതുപോലെ തോന്നിയിരിക്കണം.

(3) ഫ്രാൻസിസ്‌കോയാണ് കാവൽ നിൽക്കുന്നത്. വരുന്നതാരായാലും അയാളെ നേരിടേണ്ടത് ഫ്രാൻസിസ്കോയുടെ കർത്തവ്യമാണ്: ബർണാർഡോയുടേതല്ല. വെല്ലുവിളി ആഗതന്റെ വായിൽ വച്ചുകൊടുത്ത് ഷേക്സ്പിയർ സംഘർഷം സൃഷ്ടിക്കുകയാണ്.

(4) പന്ത്രണ്ട്: പ്രേതങ്ങൾ ഇറങ്ങുന്ന സമയം (ഇത് I.4. 3-6നു മുന്നോടിയായുള്ള ഒരുക്കമാണ്).

(5) അത്ര പ്രാധാന്യമില്ലാത്ത ഒരു ഭടൻ ഇതു പറയുന്നത് വൈകാരികാന്തരീക്ഷത്തെ കൊഴുപ്പിക്കുന്നു; I-2. 129-59ലെ രാജകുമാരന്റെ ഹൃദയവേദനയ്ക്ക് നമ്മെ സജ്ജമാക്കുന്നു. അച്ചടക്കമുള്ള സൈനികരംഗത്തിന്, വിചിത്രമായ രീതിയിൽ, വിരുദ്ധമാണിത്.

(6) ഫ്രാൻസിസ്‌കോ 'മനഃസുഖമില്ല' എന്നു പറഞ്ഞതുകൊണ്ട് ബർണാർഡോ പ്രേതത്തെപ്പറ്റി ഓർത്തു. അവ്യക്തമായ ഈ ചോദ്യം അതുകൊണ്ടാണ്. 

(7) ഈ സാധാരണ കാവ്യബിംബം പട്ടാളക്കാരുടെ ഭാഷയ്ക്ക് യാഥാർഥ്യബോധം നൽകുന്നു; വരാനിരിക്കുന്ന അലൗകിക സംഭവങ്ങൾക്ക് നമ്മെ സജ്ജമാക്കുന്നു. പ്രേതത്തെക്കുറിച്ചുള്ള പ്രതീക്ഷാബോധമുണ്ടാകുന്നതിന്റെ തീവ്രമായ ധാരണയും, മൗനവും ഇതു ധ്വനിപ്പിക്കുന്നു.  

(8) ഡെന്മാർക്കിന്റെ.

(9) ഈ പട്ടാളക്കാർ സ്വദേശികളാണെന്നു വേണം കരുതാൻ; ഒരേകാധിപതിയുടെ വരത്തന്മാരായ അംഗരക്ഷകരല്ല. 

(10) ഫ്രാൻസിസ്‌കോ രക്ഷപ്പെടാനുള്ള ധൃതിയിലാണെന്ന് ഈ ആവർത്തനം സൂചിപ്പിക്കുന്നു. 

(11) നാം കാണുന്നത് ഒരു രാത്രിരംഗമാണെന്ന പ്രതീതി ഇതു വർദ്ധിപ്പിക്കുന്നു. 

(12) പട്ടാളക്കാരുടെ മനസ്സിൽ പൊങ്ങി നിൽക്കുന്ന ചോദ്യം മാസെലസ്സ് ഉടൻ തന്നെ ചോദിക്കുകയാണ്. "അത്" എന്ന പദം അവന്റെ പരിഭ്രാന്തിയാർന്ന ഭയാദരവിനെ സൂചിപ്പിക്കുന്നു.

(13) സൈനികബിംബമുള്ള ഈ ഭാഷ യോദ്ധാക്കൾക്ക് യോജിക്കുന്നതാണ്. 

(14)  പ്രേതം പ്രവേശിക്കുന്ന സ്ഥലത്തുനിന്നകലേക്ക് പ്രേക്ഷകരുടെ ശ്രദ്ധ മാറ്റാനായി, ആകാശം കാണുന്ന സ്ഥലത്തേക്ക്, ബർണാർഡോ വിരൽ ചൂണ്ടുന്നതായി വിചാരിക്കാം. രാത്രിയിൽ കാവലിരിക്കുന്ന പട്ടാളക്കാർ, സമയം കടന്നുപോകുമ്പോൾ, നക്ഷത്രങ്ങളെയും അവയുടെ സ്ഥാനാന്തരത്തെയും ശ്രദ്ധിക്കാറുണ്ട്. ഈ രംഗത്തിലാകെ, ഷേക്സ്പിയർ, തണുപ്പുള്ള, തെളിഞ്ഞനക്ഷത്രദീപ്തമായ ഒരു രാത്രിയുടെ പ്രതീതിയാണ് നൽകുന്നത്. ‘തിളക്കി'’. ‘കത്തിനിൽക്കുന്നുഎന്ന പ്രയോഗങ്ങൾ  നക്ഷത്രം ഒരു ഗ്രഹമാണെന്ന് തോന്നിപ്പിക്കുന്നു. 

(15) ‘മരിച്ചുപോയ രാജാവിന്റെ തനിസ്വാരൂപം’:  ആവർത്തിക്കപ്പെടുന്ന ഈ സാദൃശ്യം, വന്നത് ഹാംലെറ്റ് രാജാവിന്റെ പ്രേതമാണെന്നും, അല്ലാതെ ഒരു പിശാചല്ലെന്നും പ്രേക്ഷകരെ വിശ്വസിപ്പിക്കുന്നു. 

(16) ഹാംലെറ്റിന്റെ സഹപാഠിയാണ് ഹൊറേഷ്യോ. അതുകൊണ്ട്, അയാൾക്ക് ലത്തീൻ ഭാഷ വഴങ്ങും. പ്രേതങ്ങൾ, സാമ്പ്രദായികമായി, ലത്തീനിലാണ് സംഭാഷണം നടത്തുക (നാടകത്തിൽ ഇംഗ്ലീഷ് അനുവദനീയമാണ്). പ്രേതോച്ചാടനത്തിനുള്ള ഭാഷയും ലത്തീനാണ്. ഹാംലെറ്റ് ഒരിക്കൽ പ്രേതത്തോട് ലത്തീനിൽ സംസാരിക്കുന്നുണ്ട്.  

(17) മുപ്പതു കൊല്ലങ്ങൾക്കു മുമ്പ് നടന്ന ഈ സംഭവം നേരിട്ടു കണ്ട മാതിരിയാണ് ഹൊറേഷ്യോ സംസാരിക്കുന്നത്. ഇതുവച്ച് കാലം ഗണിക്കുകയോ, ഹൊറേഷ്യോയുടെ വയസ്സു കണക്കാക്കുകയോ ചെയ്യരുത്. 

(18) “അതിനു വിഷമമായിഎന്ന് മാസെലസ്സ് പറഞ്ഞതിനോട് ഇത് ബന്ധപ്പെട്ടിരിക്കുന്നു. ആ ഒരു സന്ദർഭത്തെ മാത്രമാണ് ഇത് സൂചിപ്പിക്കുന്നത്. നെറ്റിചുളിച്ചതായി കാണപ്പെട്ടോ? എന്ന്, പിന്നീട്, ഹാംലെറ്റ് ചോദിക്കുമ്പോൾ, ഹൊറേഷ്യോ പറയുന്നുണ്ട്: ദേഷ്യത്തിലല്ല, സങ്കടത്തിൽ.” 

(19) ഹൊറേഷ്യോ പ്രേക്ഷകർക്ക് സന്ദർഭം മനസ്സിലാക്കാനുള്ള വിവരങ്ങൾ തരികയാണ്. പക്ഷേ, അടുത്ത രംഗത്തിൽ, അയാൾ വിറ്റൻബർഗിൽനിന്ന് ആയിടെ വന്ന ഒന്നുമറിയാത്ത ഒരാളായാണ് പ്രത്യക്ഷപ്പെടുന്നത്. പിന്നീടയാൾ ഹാംലെറ്റിന്റെ വിശ്വസ്തനാകുന്നു; അയാളിൽനിന്ന് പ്രേക്ഷകർക്ക് വേണ്ട വിവരങ്ങൾ സ്വീകരിക്കുന്നു.  V.2ൽ അയാൾ ശരിക്കുമൊരു ഡാനിഷുകാരനാണ്. അയാളുടെ സ്വഭാവത്തിൽ സ്ഥിരതയുണ്ടെങ്കിലും, (കഥാ)പാത്രത്തിൽ  അതില്ല. 

(20) ഇവിടെയാണ്, ആദ്യമായ്മരിച്ചുമണ്ണടിഞ്ഞ ഡെൻമാർക്കിന്റെ രാജാവിനെ തിരിച്ചറിയുന്ന തറവാട്ടുപേര് സൂചിപ്പിക്കപ്പെടുന്നത്. നാടകത്തിലുടനീളം മൂത്ത ഹാംലെറ്റിന്റെ നന്മ, ധൈര്യം, അന്തസ്സ്, കായബലം, ദേഹസൗന്ദര്യം എന്നിവയ്ക്ക് ഊന്നൽ കൊടുക്കുന്നുണ്ട്. ഹാംലെറ്റ് നമുക്കു മുമ്പിൽ അനാവൃതനാകേണ്ടതും വ്യവഹരിക്കേണ്ടതും അദ്ദേഹത്തിന്റെ ഗുണങ്ങളുടെ പശ്ചാത്തലത്തിലാണ്

(21) ഹാംലെറ്റ് രാജാവും ഫോട്ടിൻബ്രാസ് രാജാവും തമ്മിലുള്ള ഈ മൽപ്പിടിത്തം, ക്ളോഡിയസ്സ് രാജാവിന്റെ കാലത്തിൽനിന്ന് വ്യത്യസ്തമായ മറ്റൊരു കാലത്തേതാണെന്ന് തോന്നുന്നു.  ക്ളോഡിയസ്സ് തന്റെ പ്രതിനിധികളിലൂടെയാണ് കാര്യങ്ങൾ സാധിക്കുന്നത്. 

(22) അച്ഛനും മകനും തമ്മിലുള്ള ഈ സമാന്തരാവസ്ഥ മനഃപൂർവ്വമാണ്. ഡെൻമാർക്കിലെന്നപോലെ നോർവേയിലും, രാജാവിന്റെ മകനു പകരംസഹോദരനാണ് സിംഹാസനത്തിലേറുന്നത്. അച്ഛൻ ഹാംലെറ്റും മകൻ ഹാംലെറ്റും തമ്മിലുള്ള വൈരുദ്ധ്യം പോലെ മൂത്ത ഫോട്ടിൻബ്രാസും ഇളയഫോട്ടിൻബ്രാസും തമ്മിലും ഒരു വൈരുദ്ധ്യമുണ്ട്. മൂത്ത ഫോട്ടിൻബ്രാസ് അച്ഛൻ ഹാംലെറ്റിന് അനുയോജ്യനായ എതിരാളിയായിരുന്നു. അവർ ദ്വന്ദ്വയുദ്ധത്തിലാണേർപ്പെട്ടത്. ഇളയഫോട്ടിൻബ്രാസിന്റെ വ്യവഹാരനിയമങ്ങൾ വേറെയാണ്. അച്ഛൻ അഭിമാനപൂർവ്വം നഷ്ടമാക്കിയ സ്വത്ത്  അയാൾ കയ്യൂക്കോടെ തിരിച്ചുപിടിക്കാനാണ് ശ്രമിക്കുന്നത്. 

(23)  രാജാവിന്റെ മരണത്തിൽ എന്തെങ്കിലും ചതിയുള്ളതായി ഈ രംഗത്തിൽ യാതൊരു സൂചനയുമില്ല. 

(24)  ഈ പ്രേതം, എന്തായാലും, നിസ്സാരമായ ഒരു സംഗതിയാണ്. പക്ഷേ, കണ്ണിലൊരു കരടു വീണാൽ ശല്യമാകുന്നതുപോലെ, ഈ പ്രേതം നമ്മുടെ മനോദൃഷ്ടിയെ ശല്യപ്പെടുത്തുന്നു.

(25) 'ഹാംലെറ്റ്എഴുതുന്നതിന് തൊട്ടുമുമ്പ് ഷേക്സ്പിയർ എഴുതിയ 'ജൂലിയസ് സീസറി'ലെ ശകുനങ്ങളാണ് ഇവിടെ വർണ്ണിതമാകുന്നത്. പ്ലൂട്ടാർക്കിന്റെ 'ജൂലിയസ് സീസറിന്റെ ജീവിത'മാണ് ഈ വർണ്ണനയ്ക്ക് ആധാരം. റോമാചരിത്രത്തെക്കുറിച്ചുള്ള തന്റെ പാണ്ഡിത്യംകൊണ്ട് ഹൊറേഷ്യോ രണ്ടു കാവൽപട്ടാളക്കാരിലും മതിപ്പുളവാക്കുകയാണ്. ഒരു പക്ഷേ, താനൊരു അന്ധവിശ്വാസികൂടിയാണെന്ന് ഹൊറേഷ്യോ അറിയാതെ വെളിപ്പെടുത്തിയതുമാകാം. 

(26) ഇവിടെ വ്യാകരണം അത്ര വ്യക്തമല്ല. 

(27) ഗ്രഹണമോ, സൂര്യസ്ഫോടനമോ പോലുള്ള, ജ്യോതിഷസംബന്ധമായ സൂചനകൾ.  

(28)  ചന്ദ്രന് സമുദ്രതരംഗങ്ങളുടെ മേലുള്ള സ്വാധീനം ഷേക്സ്പിയറുടെ കാലത്ത് സുപരിചിതവും കൃത്യമായ് ഗണിക്കപ്പെട്ടതുമായിരുന്നു; പക്ഷേ, ചന്ദ്രനും സമുദ്രങ്ങളും തമ്മിലുള്ള ബന്ധം അജ്ഞാതമായിരുന്നു. അന്ത്യന്യായവിധിദിനം: ന്യായവിധി ദിവസം, ക്രിസ്തുവിന്റെ രണ്ടാം വരവിനൊപ്പം, സൂര്യ,ചന്ദ്രഗ്രഹണങ്ങളുണ്ടാകുമെന്ന് പ്രവചിക്കപ്പെട്ടിട്ടുണ്ട് . ഈ സംഭാഷണത്തിനാകെ വേദഭാഷയുടെ (പ്രത്യേകിച്ച്, മത്തായി24-29; ലൂക്കോസ് 21.25-26; വെളിപാടു പുസ്തകം 6.12-13) ഒരു ചുവയുണ്ട്.

(29) 'നമ്മുടെ' എന്നതിനിവിടെ ഊന്നലുണ്ട്. ഇത്തരം ശകുനങ്ങൾ പുരാതന റോമാക്കാലത്തു മാത്രമല്ല, നമ്മുടെ നാട്ടുകാരുടെ  ചരിത്രത്തിലും സംഭവിച്ചിട്ടുണ്ട്. എലിസബത്തൻകാലത്തെ ചരിത്രത്തിലും അലൗകികമായ അനവധി മുന്നറിയിപ്പുകൾ കാണാം; അടുത്തകാലത്തും പല ഗ്രഹണങ്ങളും ഉണ്ടായിട്ടുണ്ട്. അന്ധവിശ്വാസികളായ പലരും (കിംഗ് ലിയറിലെ ഗ്ലൂസെസ്റ്ററെപ്പോലുള്ളവർ) അവയെ ആശങ്കയോടെയാണ് നോക്കിക്കണ്ടത്. 

(30) പ്രേതത്തെക്കുറിച്ചുള്ള സംശയം ഹൊറേഷ്യോയ്ക്ക്, ഒരു പക്ഷേ, മാറിയിട്ടില്ല. 

 

(31). (രംഗനിർദ്ദേശം): ഹൊറേഷ്യോ കുരിശു പോലെയാണ് നിൽക്കുന്നത്. പ്രേതം പിശാചാണെങ്കിൽ കുരിശിനെ പേടിക്കും. 

 

(32)  ഹൊറേഷ്യോ പ്രേതം ഇറങ്ങിനടക്കാനുള്ള കാരണങ്ങൾ നിരത്തുകയാണ്:

(i) അതിനെന്തോ സാധിക്കാനുണ്ട്.

(ii) അതിനെന്തോ മുന്നറിയിപ്പ് താരനുണ്ട് (ഇതു നേരത്തെ ചർച്ച ചെയ്തതാണ്). 

(iii) കുഴിച്ചിട്ട നിധി അതിന്റെ മനസ്സിൽ ഭാരമായിരിപ്പുണ്ട്.

(iv) നാലാമത്തെ കാരണത്തിലേക്ക് ഹൊറേഷ്യോ എത്തുംമുമ്പ് കോഴി കൂവി. അതാണ് ശരിയായ കാരണം: കൊലപാതകത്തിനുള്ള പ്രതികാരം. 

(33) ഈയൊരു വിശ്വാസം എവിടെയും രേഖപ്പെടുത്തിയതായ് കാണുന്നില്ല. ഇതു നാടകത്തിനുവേണ്ടി ഷേക്സ്പിയർ മെനഞ്ഞെടുത്തതാകണം. തുടർന്നുള്ള ഹൊറേഷ്യോയുടെ പ്രതിവചനം ഈ വിശ്വാസത്തെ സാധൂകരിക്കുന്നു. 

(34) നാടകാന്തരീക്ഷം രാത്രിയിലെ പ്രേതഭീതിയിൽനിന്ന് ക്രിസ്തുമസ് രാത്രിയിലെ ശാന്തിയിലേക്കും കാരുണ്യത്തിലേക്കും, തുടർന്ന്, വീണ്ടെടുക്കപ്പെട്ട ധൈര്യത്തോടെ, നിശ്ചയദാർഢ്യത്തോടെ, പുത്തൻ പുലരിയിലേക്കും സംക്രമിക്കുകയാണ്.  

(35) ചുവപ്പും ചാരവുമായ: രംഗാദ്യത്തിലെ ഇരുട്ടിനും നിഴലിനും പകരം വെളിച്ചവും നിറവും പ്രത്യക്ഷമാകുന്നു.  

(36) നായകനെക്കുറിച്ചുള്ള ആദ്യസൂചന. നാടകത്തിന്റെ തുടക്കത്തിൽ അദ്ദേഹം സർവ്വകലാശാലാവിദ്യാർത്ഥിയാണ്; അവസാനമാകുമ്പോൾ അതിനേക്കാൾ പ്രായക്കൂടുതൽ കാണാം. നാടകത്തിലെ കാലക്രമം, യാഥാർത്ഥത്തിലുള്ളതാണെന്ന് ഇതിനർത്ഥമില്ല. ഹാംലെറ്റിന് പക്വത വന്നതായി ഷേക്സ്പിയർ വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്. അതിനു മതിയായ കാലമില്ലെന്ന് പ്രേക്ഷകർ ശ്രദ്ധിക്കില്ലെന്നോ, പ്രതിഷേധിക്കില്ലെന്നോ ഷേക്സ്പിയർ കരുതിയിരിക്കണം.    



























ഹാംലെറ്റ് II. 2

II. 2  വാദ്യമേളം.  രാജാവ്, രാജ്ഞി, റോസൻക്രാൻറ്സ്, ഗിൽഡൻസ്റ്റേൺ(1) എന്നിവർ പ്രവേശിക്കുന്നു; ഒപ്പം പരിചാരകരും.   രാജാവ്: പ്രിയപ്പെട്ട റോസൻക്രാ...