2020, സെപ്റ്റംബർ 14, തിങ്കളാഴ്‌ച

Dunno 26:

നെയിൽസിൻ്റെ മടങ്ങിവരവ്  

നെയിൽസ് മടങ്ങി വരാതായപ്പോൾ പട്ടം പട്ടണത്തിലെ മറ്റു നിവാസികളാരും തന്നെ ഗ്രീൻവില്ലിലേക്ക് തിരഞ്ഞുപോകാൻ ധൈര്യപ്പെട്ടില്ല. താമസിയാതെ നൂറു തലയൻ വ്യാളി എല്ലാ പെൺകുട്ടികളെയും തിന്നു തീർക്കുമെന്നും, ആൺകുട്ടികളെ തിന്നാനായി പട്ടം പട്ടണത്തിലെത്തുമെന്നായിരുന്നൂ കിംവദന്തി. സമയം കടന്നുപോയി. വ്യാളിയാകട്ടെ വന്നതുമില്ല. പക്ഷേ, ഒരു നല്ല പുലരിയിൽ ഒരപരിചിതൻ ആഗതനായി.  താനും സുഹൃത്തുക്കളും കൂടി ഒരു ബലൂണേറിപ്പോയെന്നും, ബലൂൺ താഴെ വീഴാറായപ്പോൾ, പാരഷ്യൂട്ടിട്ട് താഴേക്കു തുള്ളിയെന്നും ഈ അപരിചിതൻ പറഞ്ഞു. താൻ വീണത് ഒരു കൊടും കാട്ടിലായിരുന്നു. അപ്പോൾ മുതൽ സുഹൃത്തുക്കളേയും തിരഞ്ഞ് താൻ അലയുകയാണ്.

ഈ അപരിചിതൻ ആരാണെന്ന് ഊഹിക്കാൻ വലിയ പ്രയാസമൊന്നുമില്ല; ഡുനോ തന്നെ. പാരഷ്യൂട്ടിൻ്റെ സഹായത്തോടെ താഴേക്കിറങ്ങിയ ശേഷം അവൻ വീടു പിടിക്കുകയല്ല ചെയ്തത്; തൻ്റെ കൂട്ടുകാരെ തിരയാനിറങ്ങുകയാണ് ചെയ്തത്. 

കുറച്ചു ദിവസങ്ങൾക്കു മുമ്പ്, ഒരു ബലൂൺ തകർന്നു വീണ് ചില ആൺമൈറ്റുകൾ ഗ്രീൻവില്ലിൽ എത്തിയതായി പട്ടം പട്ടണനിവാസികൾ പറഞ്ഞു. ലോഹം വിളക്കാനുള്ള ഉപകരണവും തേടി അവരിൽ രണ്ടു പേർ പട്ടം പട്ടണത്തിൽ വന്നിരുന്നു. പ്രെറ്റ്സൽ എന്നൊരു ഡ്രൈവറാണ് അവരെ ഗ്രീൻവില്ലിൽ തിരിച്ചാക്കിയത്. ഈ രണ്ടു മൈറ്റുകളെപ്പറ്റി ഡുനോ അവരോട് ചില കാര്യങ്ങൾ ചോദിച്ചു. അവർ കണ്ടാലെങ്ങനെയിരിക്കുമെന്നും, അവർ തുകൽ ജാക്കറ്റ് അണിഞ്ഞിരുന്നുവെന്നും കേട്ടപ്പോൾ ഡുനോയ്ക്ക് അത് ബെൻഡമും ട്വിസ്റ്റമും ആണെന്ന് ഉടൻ പിടി കിട്ടി. ഈ അഭിമുഖ സമയത്ത് ചിലക്കും പെട്ടിയുമായി ഹാജരായിരുന്ന എഴുത്തുകാരൻ സ്ലിക് അവരുടെ പേരുകൾ ശരിക്കും ബെൻഡമും ട്വിസ്റ്റമും തന്നെയെന്ന് പറഞ്ഞു.

ഡുനോ സന്തോഷിച്ചു. അവന് ഉടനെ ഗ്രീൻവില്ലിൽ പോകണമെന്നായി. മൈറ്റുകളോടവൻ ഗ്രീൻവില്ലിലേക്കുള്ള വഴി കാട്ടാൻ അപേക്ഷിച്ചു. ആറ് കേട്ടപ്പോൾ അവർക്ക് വല്ലാത്ത സങ്കടമായി. ഗ്രീൻവില്ലിലേക്ക് പോവുക അസാധ്യമാണ്, കാരണം, അവിടെ നൂറു തലയുള്ള വ്യാളിയുണ്ട്. അതു  പെൺ മൈറ്റുകളെ തിന്നും; ആൺമൈറ്റുകളുടെ കാര്യം, പറയേ വേണ്ട. 

"പൂയ്! പൂയ്!" ഡുനോ പരിഹസിച്ചു. 'നൂറു തലയൻ വ്യാളി ശരിക്കുമുള്ളതു പോലെ!'                                                                                                "നിനക്കറിയാത്തതുകൊണ്ടാ!" ഒരു മൈറ്റ് തലകുലുക്കിക്കൊണ്ട് പറഞ്ഞു. "ആരാണ് പിന്നെ പ്രെറ്റ്സലിനെ തിന്നത്? അവൻ ബെൻഡമിനെയും ട്വിസ്റ്റമിനെയും ഗ്രീൻവില്ലിലേക്ക് കൊണ്ടു പോയിട്ട് ദിവസങ്ങളോളമായി. ഇതുവരെയായിട്ടും മടങ്ങിയെത്തിയിട്ടില്ല."                                                                   "ടാപ്‌സിനെ വിഴുങ്ങിയത് പിന്നെയാരാ?" മറ്റൊരുവൻ പറഞ്ഞു. 'പ്രെസ്റ്റലിനെ തിരഞ്ഞാണ് അവൻ ഗ്രീൻവില്ലിലേക്ക് പോയത്. അവനും തിരിച്ചു വന്നില്ല. എന്തു നല്ല പ്ലംബർ ആണവൻ! അവനു ചെയ്യാൻ പറ്റാത്തതായി ഒന്നുമുണ്ടായിരുന്നില്ല!"                                                                                                                    "നെയിൽസിനെ വിഴുങ്ങിയതാരാ?" മൂന്നാമതൊരുവൻ ചോദിച്ചു. "നേരാ, അവൻ്റെ കാര്യത്തിൽ വലിയ സങ്കടമൊന്നുമില്ല. അവനൊരു താന്തോന്നിയാണല്ലോ. എന്നാലും തിന്നുകളയുകയെന്നത് ഏറെ കഠിനമാണേ."

ഡുനോ ഒരു നിമിഷം ആലോചിച്ചു.                                                                                      "നൂറു തലയുള്ള വ്യാളിയെപ്പറ്റി ശാസ്ത്രത്തിനറിയില്ല," ഒടുവിൽ അവൻ പറഞ്ഞു. "അപ്പോൾ അങ്ങിനെ ഒന്നില്ലെന്ന് നമുക്ക് അനുമാനിക്കാം." "അങ്ങനെ ഒന്നില്ലായെന്നത് ശാസ്ത്രത്തിനും അറിയില്ലല്ലോ," സ്ലിക് ഇടപ്പെട്ടു. "അതിനാൽ അതുണ്ടെന്ന് നമുക്ക് ചിന്തിക്കാലോ. മൈറ്റുകൾ അതേക്കുറിച്ചു പറയുന്നുണ്ടെങ്കിൽ, അതുണ്ടായിരിക്കണം."                                                                  "പക്ഷേ, മൈറ്റുകൾ ബാബാ യാഗയെക്കുറിച്ചും പറയുന്നുണ്ടല്ലോ," ഡുനോ പറഞ്ഞു.                                                                                                                                           "അപ്പൊ, ബാബാ യാഗയിൽ നിനക്ക് വിശ്വാസമില്ലേ?"                                                     "തീർച്ചയായും ഇല്ല."                                                                                                 "അസംബന്ധം പറയാതെ."                                                                                               "നിങ്ങളുടെ ബാബാ യാഗയാണ് അസംബന്ധം."

ഡുനോ ഗ്രീൻവില്ലിലേക്ക് പോകാനുള്ള തീരുമാനത്തിൽ ഉറച്ചു നിന്നു. പട്ടം പട്ടണനിവാസികൾ കിണഞ്ഞു പരിശ്രമിച്ചിട്ടും അവനെയാ തീരുമാനത്തിൽനിന്ന് മാറ്റാനായില്ല. അങ്ങനെ, അവനെ നന്നായി ഊട്ടിയതിനു ശേഷം അവരവനെ പട്ടണാതിർത്തിയിലേക്ക് കൊണ്ടു പോയി ഗ്രീൻവില്ലിലേക്കുള്ള വഴി കാട്ടിക്കൊടുത്തു. മരണത്തിലേക്കാണ് അവൻ പോകുന്നതെന്ന് അവർക്കുറപ്പായിരുന്നു. അതിനാൽ, കണ്ണുനീരോടെയാണ് അവർ അവനെ പിരിഞ്ഞത്.

കൃത്യം ആ നേരത്ത് റോഡിൽ പൊടിപടലങ്ങളുടെ ഒരു മേഘം പ്രത്യക്ഷമായി. അടുത്തു വരുന്തോറും അതു വലുതായ് വലുതായി വന്നു. കാലുകൾക്ക്  എത്രവേഗത്തിലോടാനാകുമോ, അത്രയും വേഗത്തിൽ മൈറ്റുകൾ ഓടി. വീടുകളിലെത്തി സുരക്ഷിതരായപ്പോൾ അവർ ജനലുകൾ വഴി ഒളിഞ്ഞു നോക്കി. തങ്ങളെ പിടിച്ചുവിഴുങ്ങാൻ വന്ന നൂറു തലയൻ വ്യാളിയാണ് അതെന്ന് അവർക്കുറപ്പായിരുന്നു. പക്ഷെ, ഡുനോയ്ക്ക് ഒരു കുലുക്കവുമുണ്ടായില്ല. അവൻ വഴിമദ്ധ്യേ കാത്തു നിന്നു.

ഒന്നിനു പിറകേ ഒന്നായ് വന്ന മൂന്നു മോട്ടോർ കാറുകളാണ് പൊടിപടലങ്ങൾ ഉയർത്തിയതെന്ന് താമസിയാതെ എല്ലാവർക്കും മനസ്സിലായി. ഒന്നാമത്തെ കാറൊരു ചുവന്ന ആപ്പിൾ കൊണ്ടു വരികയായിരുന്നു. രണ്ടാമത്തേതിൽ പഴുത്ത പേരക്കയും, മൂന്നാമത്തേതിൽ ഒരു ഡസൻ മുന്തിരിയുമായിരുന്നു. ഒന്നാം കാർ ഡുനോയുടെ സമീപമെത്തിയപ്പോൾ നിന്നു. അതിൽനിന്ന് പ്രെറ്റ്സലും, ടാപ്‌സും, നെയിൽസും പുറത്തേക്കിറങ്ങി. ഉടൻ തന്നെ മൈറ്റുകളെല്ലാം വീടുകളിൽനിന്ന് ചാടിവന്ന്, നെയിൽസടക്കം മൂന്നു പേരെയും കെട്ടിപ്പിടിച്ചു. അവർ വ്യാളിയെക്കുറിച്ചാരാഞ്ഞു. വ്യാളിയില്ലെന്നും, ഒരിക്കലുമുണ്ടായിരുന്നില്ലെന്നും കേട്ടപ്പോൾ അവർക്ക് ആശ്ചര്യമായി.  

"പിന്നെ നിങ്ങൾ വൈകാനെന്താ കാരണം?" അവർ ആരാഞ്ഞു. "ഞങ്ങൾ പെൺകുട്ടികളെ പഴങ്ങൾ ശേഖരിക്കുന്നതിൽ സഹായിക്കുകയായിരുന്നു," നെയിൽസ് പറഞ്ഞു.                                                                                              അതെല്ലാവരെയും പൊട്ടിചിരിപ്പിച്ചു.                                                                        "നീ  സഹായിച്ചെന്നോ?" അവർ പരിഹസിച്ചു. "മറ്റുള്ളവർ സഹായിച്ചിരിക്കാം. "നീ എന്തായാലും വേലി ചാടുകയും ജനലു പൊട്ടിക്കലുമാണ് ചെയ്തിരിക്കുകയെന്നത് ഉറപ്പല്ലേ."                                                                 "ഞാനതൊന്നും ചെയ്തില്ല," വ്രണപ്പെട്ട് നെയിൽസ് പറഞ്ഞു. "ഞാനും പണിയെടുത്തു. ഞാൻ . . . എന്താ പറയുക . . . നന്നായി."

 ടാപ്‌സും പ്രെറ്റ്സലും അവൻ ശരിക്കും നന്നായെന്നും, അവൻ്റെ ജോലിയിൽ പെൺകുട്ടികൾക്ക് തൃപ്തി തോന്നിയെന്നും പറഞ്ഞു --- സത്യത്തിൽ, പട്ടംപട്ടണനിവാസികൾക്ക് ഉപഹാരമായി ആപ്പിളും, പേരക്കയും, മുന്തിരിയും കൊടുത്തയക്കാൻ തോന്നുന്നത്ര തൃപ്തിയുണ്ടായി. ഇതിനു                    മീതെയൊരു സന്തോഷം ആ ആൺകുട്ടികൾക്കുണ്ടാകാനില്ല. പഴങ്ങൾ അവർക്കത്ര ഇഷ്ടമായിരുന്നല്ലോ.

ഡുനോ ഗ്രീൻവില്ലിലേക്കാണെന്നു കേട്ട പ്രെറ്റ്സൽ അവനെ തൻ്റെ വണ്ടിയിൽ കൊണ്ടുവിടാമെന്ന് പറഞ്ഞു. അങ്ങനെ, അവർ രണ്ടും കൂടെ ഉടൻ പുറപ്പെട്ടു.

മുഖത്തു പുഞ്ചിരിയുമായ് പട്ടം പട്ടണത്തിലെ ആൺകുട്ടികൾ ചുറ്റി നടന്നു. വ്യാളിയില്ലായെന്ന കാര്യം അവരെ സന്തോഷിപ്പിച്ചു; പ്രെറ്റ്സലും ടാപ്‌സും തിരിച്ചു വന്നതും. എന്നാൽ, അവരെ ഏറെ സന്തോഷിപ്പിച്ചത് നെയ്ൽസിൻ്റെ മാറ്റമായിരുന്നു. അവൻ ശരിക്കും മാറിയോയെന്ന് ചിലർക്ക് സംശയമില്ലാതിരുന്നില്ലെന്നത് ശരിയാണ്. അതുകൊണ്ട്, ഏതു നേരത്തും അവനൊരു ജനലുടച്ചേക്കാമെന്ന ആശങ്കയോടെ, അവരവനെ സാകൂതം നിരീക്ഷിച്ചു. പക്ഷേ, കുറച്ചു കഴിഞ്ഞപ്പോൾ, അവൻ പുഴക്കരയിലിരുന്ന്   തുണിയലക്കുന്നതാണ് അവർ കണ്ടത്.

"ഇങ്ങനെ പെട്ടെന്ന് തുണിയലക്കാനെന്താ കാരണം?" അവർ ചോദിച്ചു.  "കാരണം, എനിക്ക് നാളെയൊരു നൃത്തവിരുന്നിന് പോകാനുണ്ട്," അവൻ പറഞ്ഞു. "മുടിചീകി, വൃത്തിയായ വസ്ത്രം ധരിച്ചു വേണം പോകാൻ." "എന്താ പെൺകുട്ടികൾ നൃത്തവിരുന്നൊരുക്കുന്നുണ്ടോ?"                                                    "ഉണ്ടേ. പ്രെറ്റ്സലും ടാപ്‌സും കൂടി വരുന്നുണ്ട്. അവർക്കുമുണ്ട് ക്ഷണം.      "നിന്നേയും അവർ ക്ഷണിച്ചെന്നാണോ നീ പറയുന്നത്?" അവർ വിശ്വാസം വരാതെ ചോദിച്ചു.                                                                                                            "തീർച്ചയായും."                                                                                                                 "ശ്...ശ്...ശ്ക്," മൈറ്റുകൾ തലയാട്ടിക്കൊണ്ടു പറഞ്ഞു. "പെൺകുട്ടികൾ നിന്നെ നൃത്തത്തിന് ക്ഷണിച്ചെങ്കിൽ നീ ശരിക്കും മാറിയിട്ടുണ്ടാകണം. ഇങ്ങനെയൊക്കെ വരുമെന്ന് ആരു വിചാരിക്കാൻ!"

2020, സെപ്റ്റംബർ 10, വ്യാഴാഴ്‌ച

DUNNO 25

ഷോട്ട് സുഖപ്പെടുന്നു.

ഗ്രംപ്‌സും ഡോ. പിൽമനും ചാടിപ്പോയതിൽപ്പിന്നെ, എല്ലാ നഴ്‌സുമാരും ആസ്പത്രി ജീവനക്കാരും അവശേഷിച്ച ഒരേ ഒരു രോഗിയെയാണ് പരിചരിച്ചത് --- ഷോട്ടിനെ. ശ്രദ്ധിച്ചുശ്രദ്ധിച്ച് അവർ അയാളെ വഷളാക്കി. ഒരു തവണ അയാൾ അവരോട് മിഠായി കൊണ്ട് സൂപ്പുണ്ടാക്കാൻ ആവശ്യപ്പെട്ടു.; ജാം കൊണ്ട് കഞ്ഞിയുണ്ടാക്കാനും. ഇനിയൊരു തവണ അയാൾ ആവശ്യപ്പെട്ടത് ഞാവൽപ്പഴം കൊണ്ടുള്ള ഇറച്ചിക്കേക്കും കൂൺ അച്ചാറുമാണ് (ഞാവൽപ്പഴം കൊണ്ട്                ഇറച്ചിക്കേക്കുണ്ടാക്കാനാകില്ലെന്ന് എല്ലാവർക്കും അറിയാം). മറ്റൊരു തവണ അയാൾ ആപ്പിൾ മസാല വേണമെന്ന് പറഞ്ഞു. അതു കൊണ്ടുവന്നപ്പോൾ താൻ ചോദിച്ചത് പുഴുങ്ങിയ സബർജില്ലിയാണെന്ന് അയാൾ പറഞ്ഞു. സബർജില്ലി പുഴുങ്ങിക്കൊണ്ടുവന്നപ്പോഴോ, അതിന് സവാള മണമോ, അതു പോലെ അസുഖകരമായ മറ്റെന്തോ മണമോ ഉണ്ടെന്ന് പരാതിപ്പെട്ടു.  

അയാളുടെ  തോന്ന്യാസങ്ങളൊക്കെ തൃപ്തിപ്പെടുത്താൻ നോക്കി പാവം നഴ്‌സുമാർ വലഞ്ഞു ക്ഷീണിച്ചു. അവർ, ഇങ്ങനെയൊരു രോഗിയെ  ജീവിതത്തിൽ കണ്ടിട്ടേയില്ലെന്ന് പറഞ്ഞു; അയാളെ പരിചരിക്കുക ഒരു ശിക്ഷയാണെന്നും. അയാൾ വേഗം സുഖപ്പെടുമെന്നു പ്രതീക്ഷിക്കുക മാത്രമേ അവർക്കു ചെയ്യാനുണ്ടായിരുന്നുള്ളൂ.

എന്നും രാവിലെ ഡോട്ടിനെ കണ്ടുപിടിക്കാൻ അയാളൊരു നഴ്‌സിനെ പറഞ്ഞുവിടും. അവൾ നടന്നു തളരുന്നതുവരെ ഗ്രീൻവില്ലിലെ തെരുവുകളിലൂടെ പട്ടിയെ തേരാപ്പാരാ തിരഞ്ഞലയും. പട്ടിയുടെ കാര്യം ഷോട്ട് മറന്നിരിക്കുമെന്നു കരുതി അവൾ ആശുപത്രിയിലേക്ക് മടങ്ങിയാൽ അയാൾ അവളോട് ഉറപ്പായും ചോദിക്കും:                                                                        "ആട്ടെ, അവനെ കണ്ടുകിട്ടിയോ?"                                                                                               "ഇല്ല," അവൾ പറയും.                                                                                                                          "അപ്പൊ നീ നോക്കിയിട്ടുണ്ടാവില്ല"                                                                                      "നോക്കി. എല്ലായിടത്തും നോക്കി."                                                                                            "നീ അവനെ വിളിക്കുന്നത് ഞാൻ പിന്നെ എന്തുകൊണ്ട് കേട്ടില്ലാ? പോയി വീണ്ടും നോക്ക്."  

അങ്ങനെ, വേറെയെവിടെ നോക്കണമെന്ന് യാതൊരു പിടിയുമില്ലാതെ, പാവം നഴ്‌സ് വീണ്ടും പുറത്തിറങ്ങും.                                                                                                    "ഡോട്ട്! ഡോട്ട്! നീ ചത്തുകിട്ടിയാ മതിയായിരുന്നു!" അവളിടക്കിടെ വിളിച്ചു പറയും.

വിളിക്കുന്നതുകൊണ്ട് കാര്യമില്ലെന്ന് അവൾക്കറിയാമായിരുന്നു. എന്നാലും, തൻ്റെ ശബ്ദം ഷോട്ടിന്  തൃപ്തിയുണ്ടാക്കുമെന്ന് അവൾ വിശ്വസിച്ചു.

തൻ്റെ ചങ്ങാതിമാർ എന്തു ചെയ്യുന്നുവെന്നറിയാൻ അയാൾ മറ്റൊരു നഴ്‌സിനെ പറഞ്ഞു വിട്ടു. മൂന്നു നേരം തന്നെക്കണ്ട് റിപ്പോർട്ട് ചെയ്യണമെന്നും   അവരോടയാൾ ആവശ്യപ്പെട്ടു: രാവിലെയും, ഉച്ചഭക്ഷണത്തിനു ശേഷവും, വൈകുന്നേരവും. രാവിലെ മുതൽ രാത്രിവരെ തനിക്ക് കഥ പറഞ്ഞുതരാൻ അയാൾ ഇനിയുമൊരു നഴ്‌സിനെ നിർബന്ധിച്ചു. കഥ രസിച്ചില്ലെങ്കിൽ അയാൾ അവളെ പറഞ്ഞു വിടും. കഥ കൂടുതൽ രസകരമാക്കാനറിയുന്ന മറ്റൊരു നഴ്‌സിനെ ആവശ്യപ്പെടും. ചങ്ങാതിമാർ ആരും കാണാൻ വന്നില്ലെങ്കിൽ അയാൾക്ക് അരിശം വരും. ആരെങ്കിലും വന്നാലോ, അവരെ ആട്ടിയോടിക്കും; കാരണം കഥ തടസ്സപ്പെടുമല്ലോ. 

അയാൾ വളരെ വഷളായി വരികയാണെന്ന് തേന്മൊഴി മനസ്സിലാക്കി. ഗ്രംപ്‌സും ഡോ. പിൽമനും കൂടി ഇരുപതിരട്ടിയായാലുണ്ടാകുന്നതിനേക്കാൾ വഷളാണ് അയാൾ എന്നാണ് അവർ പറഞ്ഞത്. ഉടനെ വിട്ടയച്ചില്ലെങ്കിൽ അയാൾ നാശമാകും. പക്ഷേ,  കണങ്കാലിൻ്റെ കാര്യമുണ്ടല്ലോ. അയാളത് സ്വയം വഷളാക്കി വച്ചിരിക്കുകയാണ്.

ഒരു ദിവസം രാവിലെ അയാൾ ഉണർന്നപ്പോൾ, കാലിലെ വേദന പോയതായ് അയാൾ കണ്ടു. അയാൾ കിടക്കയിൽനിന്ന് ചാടിയെഴുന്നേറ്റ് മുറി കടന്നോടി. പത്തടി വെച്ചില്ല, അതിനു മുമ്പ് അയാളുടെ കണങ്കാൽ വീണ്ടുമുളുക്കി. അവർക്കയാളെ കിടക്കയിലേക്ക് ചുമക്കേണ്ടി വന്നു. വൈകുന്നേരത്തോടെ കണങ്കാൽ വീർത്തു; പനിച്ചു. കണ്ണിമചിമ്മാതെ, ഉറക്കമിളച്ച്, രാത്രി മുഴുവൻ തേന്മൊഴി അയാൾക്കരികിലിരുന്നു. അവരുടെ പരിശ്രമം കൊണ്ട് വീർപ്പിറങ്ങി. പക്ഷേ, ഈയൊരപകടം മൂലം അയാളുടെ ആശുപത്രി വാസം നീണ്ടു.

ഒടുവിൽ, കുറച്ചുനേരത്തേക്ക് അയാളെ കിടക്കവിടാൻ അനുവദിക്കാമെന്നായി. ഊന്നുവടി കൊണ്ടും ചുമരു പിടിച്ചും അയാൾക്ക് നടക്കാമെന്ന് വന്നു.  അങ്ങനെ, കുറേശ്ശെ, കുറേശ്ശെ അയാൾ നടക്കാൻ പഠിച്ചു. അപ്പോൾ അവർ അയാളെ ഒരു നഴ്‌സിനൊപ്പം ആസ്പത്രി മുറ്റത്ത് ഒരു മണിക്കൂർ ചിലവഴിക്കാൻ അനുവദിച്ചു. മുറ്റത്തെ നടത്തം അയാളുടെ മുൻകോപത്തിന് തെല്ലു ശമനമുണ്ടാക്കി. കോപം ഒട്ടു തണുത്തുവെങ്കിലും, അകത്തേക്ക് കയറാൻ നഴ്സ് പറഞ്ഞാൽ അയാൾ ക്ഷുഭിതനാകും.

"ഇല്ല, ഞാൻ കയറില്ല," ഊന്നുവടി അവൾക്കു നേരെ ചൂണ്ടി അയാൾ അലറും. അവസാനം അവർക്ക് അയാളെ പൊക്കിയെടുത്ത് അകത്തേക്ക് കൊണ്ടുപോകേണ്ടതായ് വരും.

തേന്മൊഴിയും അവരുടെ സഹായികളും അയാളെ ഭംഗിയായ് പരിചരിച്ചതു കാരണം ഒരു ദിവസം അയാൾക്ക് ആസ്പത്രി വിടാമെന്നായി. ആ നല്ല വാർത്തകേട്ടപ്പോൾ എല്ലാ ആൺകുട്ടികളും പെൺകുട്ടികളും സന്തോഷിച്ചു.

അടുത്ത ദിവസം അവരെല്ലാവരും പൂക്കളും സമ്മാനങ്ങളുമായി ആസ്പത്രിക്കു മുന്നിലെത്തി.

"ഒടുവിൽ നമ്മളെല്ലാം ഒരുമിച്ചായി!" ഷോട്ട് ആഹ്‌ളാദത്തോടെ പറഞ്ഞു. "എല്ലാവരുമെന്നാൽ ഡുനോയും ഡോട്ടും ഒഴികെ."

"അതു സാരമില്ല," അവർ അയാളെ സമാധാനിപ്പിച്ചു. "ഡുനോയ്ക്കും ഡോട്ടിനും ഇനിയും വരാമല്ലോ."

"അവർ സ്വയം വരില്ല," ഷോട്ട് പറഞ്ഞു. "നമ്മൾ അവരെ തിരയേണ്ടി വരും."

"അതേ," ഡന്നോ പറഞ്ഞു. "ആ മണ്ടൻ ഡുനോയെ നമ്മൾ അന്വേഷിക്കണം. അല്ലെങ്കിൽ അവൻ സ്വയം വല്ലതും വരുത്തിവെക്കും."

"നീയെന്തിനാ അവനെ മണ്ടനെന്ന് വിളിക്കുന്നത്?" ഡോ. പിൽമൻ ചോദിച്ചു.

"അവൻ മണ്ടനായതു കൊണ്ട്. പോരാത്തതിന് അവനൊരു ഭീരു കൂടിയാണ്," ഡന്നോ പറഞ്ഞു.

"അവൻ ഭീരുവോന്നുമല്ല," ഗ്രംപ്സ് പറയാൻ തുടങ്ങി. പക്ഷേ. ഡന്നോ അവനെ തടഞ്ഞു.

"നീ നാവടക്കിക്കോ," അവൻ പറഞ്ഞു. "ആരാ ഇവിടെ നേതാവ്, നീയോ, ഞാനോ? അതോ, നിനക്ക് തിരിച്ച് ആസ്പത്രിയിലേക്ക് പോകണോ?"

ആസ്പത്രിയെന്ന് കേട്ടപ്പോൾ ഗ്രംപ്സ് മിണ്ടാതായി.

"എല്ലാവരും സുഖപ്പെട്ടത് ആഘോഷിക്കാൻ ഞായറാഴ്ച ഞങ്ങളൊരു നൃത്ത വിരുന്നൊരുക്കുന്നുണ്ട്," ഹിമബിന്ദു പറഞ്ഞു. "അതു കഴിഞ്ഞാകാം നിങ്ങളുടെ മണ്ടൻ ഡുനോയെ തിരയുന്നത്. അവനെ കണ്ടുകിട്ടിയാൽ വീണ്ടുമൊരു നൃത്ത വിരുന്നാകാം. അതൊരു നല്ല കാര്യമായിരിക്കില്ലേ?"

"ഗംഭീരം! ഗംഭീരം!" എല്ലാവരും ആർത്തു വിളിച്ചു.

ഡുനോയെ കണ്ടെത്തുന്നതോ, അതിൻ്റെ പേരിൽ നൃത്തവിരുന്നുണ്ടാകുന്നതോ, ഏതാണ് അവർക്ക് സന്തോഷമുണ്ടക്കിയതെന്ന് നിശ്ചയമില്ല.

പഴം വിളവെടുപ്പ് കഴിഞ്ഞു. നിലവറകൾ കവിഞ്ഞൊഴുകി. എന്നിട്ടും മരങ്ങളിൽ ഫലങ്ങൾ ബാക്കിയായി. അവ പട്ടം പട്ടണത്തിലെ ആൺകുട്ടികൾക്ക് ഉപഹാരങ്ങളായി നൽകാമെന്ന് തീരുമാനിക്കപ്പെട്ടു.

ഗ്രീൻവില്ലിലെ മൈറ്റുകൾക്ക് നൃത്തവിരുന്നിനെക്കുറിച്ചുള്ള വിചാരമേ ഉണ്ടായിരുന്നുള്ളൂ. ഒരുക്കുങ്ങൾക്കു വേണ്ടി എല്ലാവരും സഹകരിച്ചു. ചിലരൊക്കെ നൃത്തവേദിയാകാനുള്ള സ്ഥലത്തെ കളകൾ പറിച്ചു വൃത്തിയാക്കി. മറ്റു ചിലരാകട്ടെ, നിലം ചിവിട്ടി ഉറപ്പിച്ചെടുത്തു. സ്വിഫ്റ്റിയും മംമ്സും നെയിൽസും കൂടി കച്ചേരിക്കാർക്കുള്ള  രണ്ടു തട്ടുള്ള  ഒരി രിപ്പിടമുണ്ടാക്കി. സോഡയും ഐസ്ക്രീമും അതുപോലുള്ള മറ്റു ലഘു ഭക്ഷണപാനീയങ്ങൾ വിതരണം ചെയ്യാനുള്ള പന്തലുകളും ഒരുങ്ങി. ഇവയൊക്കെയും സംഗീതത്തിൻ്റെ അകമ്പടിയോടെയാണ് നടന്നത്. കാരണം, പട്ടണത്തിലെ പത്തു മികച്ച വയലിൻ വാദകരുടെ ഒരു സംഗീതസംഘത്തെ ട്രിൽസ് സംഘടിപ്പിച്ചിരുന്നല്ലോ. അവരാകട്ടെ, രാപ്പകൽ പരിശീലിച്ചു കൊണ്ടിരുന്നു.  

ഏറ്റവുമധികം ആശ്ചര്യമുണ്ടാക്കിയ കാര്യം, നെയിൽസിൻ്റെ ആവേശമാർന്ന അദ്ധ്വാനമായിരുന്നു. പറഞ്ഞതെല്ലാം ഒരു ശല്യവുമുണ്ടാക്കാതെ അവൻ ചെയ്തു തീർത്തു. അവനാകെ ശരിക്കും മാറിപ്പോയിരുന്നു.

"ഇങ്ങനെ ഞങ്ങളെ നീ സഹായിക്കുന്നത് എത്ര നല്ല കാര്യമാണ്," കിറ്റി അവനോട് പറഞ്ഞു.

"എന്തേ സഹായിച്ചാൽ?" അവൻ ചോദിച്ചു. "നിങ്ങൾ പറയുന്നതൊക്കെ ഞാൻ അത്യദ്ധ്വാനം ചെയ്ത് തീർത്ത് തരും."

"ആരെങ്കിലും ഇങ്ങനെ അദ്ധ്വാനിക്കുന്നത് കാണുന്നത് എന്തൊരു രസമാണ്!" ബേഡി പറഞ്ഞു. "അദ്ധ്വാനിക്കാൻ ഇഷ്ടമാണല്ലേ?"

"തീർച്ചയായും," നെയിൽസ് പറഞ്ഞു. "ജോലി ചെയ്യാൻ എനിക്കിഷ്ടമാണ്. ജോലിയില്ലാതിരിക്കുമ്പോ, എനിക്കെന്തോ പോലെ തോന്നും. അപ്പൊ, ചിലപ്പോ, ചെയ്യാൻ പാടില്ലാത്തതും ചെയ്തു പോകും. പലപ്പോഴും അതു കലഹത്തിൽ കലാശിക്കും. എനിക്ക് ചന്തിക്ക് നല്ല അടിയും കിട്ടും."

നെയിൽസ് ഉറക്കെ മൂക്കു ചീറ്റി; മുഷ്ടി കൊണ്ട് മൂക്ക് തുടച്ചു.

"എന്താ ഇതിൻ്റെ ഒരർത്ഥം?" കിറ്റി  ചോദിച്ചു.

"എൻ്റെ മൂക്ക് ആരോ ചീറ്റിച്ചു," നെയിൽസ് പറഞ്ഞു.

"അതെന്താണെന്നാ  ചോദിച്ചത്."

"എൻ്റെ മൂക്കിനൊരിടി കിട്ടി."

"പാവം," കിറ്റി പറഞ്ഞു. "ചെയ്യാൻ പാടില്ലാത്തവ ഇനി ചെയ്യേണ്ട. "ഞങ്ങളെ വന്നു കണ്ടാൽ നിനക്കെന്തെങ്കിലും പണി തന്നുകൊണ്ടേയിരിക്കാൻ പറ്റും... ഒരു വേലികെട്ടാനോ, ഒരു ജനല് നന്നാക്കാനോ."

"വലിയ ഉപകാരം," നെയിൽസ് പറഞ്ഞു.

"നൃത്ത വിരുന്നിനു വരുമോ?"

"വരാമോ"

"എന്താ സംശയം! ഒന്നു കുളിച്ച്  ഉടുപ്പൊക്കെ വൃത്തിയാക്കി വാ. എന്തായാലും വന്നിരിക്കണം."

"വരാൻ സന്തോഷമേയുള്ളൂ. വീണ്ടും നന്ദി."  

അവൻ നന്ദി പറഞ്ഞ രീതിയും, അവൻ്റെ പൊതുവേയുള്ള മര്യാദയും കിറ്റിയെ വല്ലാതെ സ്പർശിച്ചു. സന്തോഷം കൊണ്ടവൾ ചുകന്നു. ബേഡിയെ ഒരു വശത്തേക്കു വലിച്ച് അവൾ മന്ത്രിച്ചു:

"ഇവനെ നേരെയാക്കാൻ വലിയ ബുദ്ധിമുട്ടുണ്ടാവില്ല."

"അവനെ കൂടെക്കൂടെ പുകഴ്ത്തിയാൽ മതി," ബേഡി പറഞ്ഞു. "അതവന് രസിക്കും. മോശക്കാരെ ശകാരിക്കണം; നല്ലവരെ പ്രശംസിക്കണം. പ്രശംസ കിട്ടുമെന്നറിഞ്ഞാൽ പിന്നെ അടുത്ത തവണയും അവർ നല്ലതേ ചെയ്യൂ. പക്ഷേ, നെയിൽസിൻ്റെ സ്വഭാവം ഇനിയും മാറാനുണ്ട്. അവൻ മൂക്ക് ചീറ്റിയപ്പോ പറഞ്ഞത് കേട്ടില്ലേ?"

"ഉവ്വ്. അവൻ്റെ ഭാഷ ഇനിയും നന്നാകാനുണ്ട്," കിറ്റി പറഞ്ഞു.  " 'അടി', 'ഇടി', 'പിടി' എന്നൊക്കെ നമ്മൊളരിക്കലും കേട്ടിട്ടില്ലല്ലോ?  അത്തരം വൃത്തികെട്ട വാക്കുകൾ ഉപയോഗിക്കുന്നതിൽ നിന്നവനെ വിടുവിക്കണം."

പ്രശംസിക്കപ്പെട്ടതിൽ അതിപ്രീതനായ് നെയിൽസ് പരമാവധി ജോലി ചെയ്തു. അല്ലെങ്കിലും, ആർക്കാണ് പ്രശംസ ഇഷ്ടമല്ലാത്തത്!      

2020, സെപ്റ്റംബർ 2, ബുധനാഴ്‌ച

DUNNO 24

കഴിവളക്കാനുള്ള ബ്ലോബ്‌സിൻ്റെ മാനദണ്ഡം 

ആപ്പിളുകളും പേരക്കകളും ശേഖരിക്കുന്നത് അടുത്തദിവസം മുഴുവനും തുടർന്നു. സഹായത്തിന് മൂന്നാമതൊരു കാറു കൂടെ എത്തി. ടാപ്‌സിൻ്റെ എട്ടു ചക്രമുള്ള  ആവിവണ്ടി.

സംഭവിച്ചതിതാണ്.

പ്രെറ്റ്സലിനെ കാണാതായപ്പോൾ പട്ടംപട്ടണ നിവാസികൾ പരിഭ്രമിച്ചു. അവൻ തൻ്റെ കാറിൽ ബെൻഡമിനെയും ട്വിസ്റ്റമിനെയും ഗ്രീൻവില്ലിലേക്ക് തിരിച്ചു കൊണ്ടു പോയത് അവർക്കറിയാമായിരുന്നു. അവൻ മടങ്ങി വരാതായപ്പോൾ, എന്തെങ്കിലും അപകടം പിണഞ്ഞിരിക്കുമെന്ന് അവർ ഭയപ്പെട്ടു. അങ്ങനെ, ടാപ്‌സിനോടവർ വണ്ടിയെടുത്ത് അവിടെ പോയി നോക്കാൻ ആവശ്യപ്പെട്ടു. ടാപ്സ് അതനുസരിച്ചു. പ്രെറ്റ്സൽ കാറിൽ ആപ്പിൾ കയറ്റിക്കൊണ്ടു പോകുന്നതു  കണ്ടപ്പോൾ, അവനും അങ്ങനെ ചെയ്താൽ കൊള്ളാമെന്നു തോന്നി. താമസിയാതെ, അവനും മറ്റുള്ളവർക്കൊപ്പം ജോലിയിൽ ഭാഗഭാക്കായി.

പട്ടംപട്ടണത്തിലെ അവൻ്റെ സുഹൃത്തുക്കൾ ആ ദിവസവും, അതിനടുത്ത ദിവസവും അവനെ കാത്തിരുന്നു. അവനും കൂടി മടങ്ങിവരാതായപ്പോൾ അതിഭീകരമായ അപവാദങ്ങൾ പടരാൻ തുടങ്ങി. രണ്ടു പട്ടണങ്ങളുടെയും നടുക്കുള്ള റോഡരികിൽ തമ്പടിച്ചിരിക്കുന്ന ബാബാ യാഗാ എന്ന വൃദ്ധ ദുർമന്ത്രവാദിനി അതു വഴി പോകുന്നവരെ പിടിച്ചു തിന്നാറുണ്ടെന്ന് ചിലർ പറഞ്ഞു. അതു ബാബാ യാഗയല്ല,  മരണമില്ലാത്ത രാക്ഷസനായ കാഷ്‌ചെയ്‌ ആണെന്നാണ് മറ്റു ചിലർ പറഞ്ഞത്. രാക്ഷസന്മാരെന്നത് ഇല്ലാക്കഥയാണെന്നും, ഗ്രീൻവില്ലിൽ മൂന്നുതലയുള്ള വ്യാളി വന്നതാണെന്നും ഇനിയും ചിലർ പറഞ്ഞു.  ദിവസത്തിൽ ഒരു പെൺകുട്ടിയെ വീതം ഈ വ്യാളി തിന്നും. എങ്ങാനും ഒരു ആൺകുട്ടി കണ്ണിൽപ്പെട്ടാൽ, പെൺകുട്ടിക്കു പകരം അവനെ തിന്നും. പെൺകുട്ടികളേക്കാൾ ആൺകുട്ടികൾക്ക് രുചി കൂടുമല്ലോ.

വ്യാളിയെക്കുറിച്ചുള്ള കഥ വളരെ ഭയങ്കരമായിരുന്നതിനാൽ, ഗ്രീൻവില്ലിൽ പോയി കുഴപ്പമെന്താണെന്ന് കണ്ടു പിടിച്ചു വരാൻ ആൺകുട്ടികളിലൊരാൾക്കും ധൈര്യമുണ്ടായില്ല. വീട്ടിൽ കാത്തിരിക്കുന്നതാണ് ബുദ്ധിയെന്നാണ് അവരെല്ലാം തീരുമാനിച്ചത്. എന്നാൽ,  ഒടുവിൽ, നിവാസികളിലൊരാൾ തനിക്കൊരു വയസ്സൻ വ്യാളിയേയും പേടിയില്ലെന്നും, താൻ പോയി അന്വേഷിച്ചു വരാമെന്നും                                          പ്രഖ്യാപിക്കുകയുണ്ടായി. ആ പറഞ്ഞത് കുപ്രസിദ്ധി നേടിയ നമ്മുടെ നെയിൽസ് ആയിരുന്നു. വിശന്നിരിക്കുന്ന വ്യാളിയുടെ തുറന്ന വായിലേക്ക് സ്വയം ചാടി വീഴാൻ മടിയില്ലാത്ത ഒരൊരുമ്പെട്ടവനാണ് നെയിൽസ് എന്നത്  എല്ലാവർക്കുമറിയാം. അവരവനെ പറഞ്ഞു പിന്തിരിപ്പിക്കാൻ നോക്കി. ഗ്രീൻവില്ലിലെ പെൺകുട്ടികളെ വല്ലാതെ ശല്യപ്പെടുത്തിയതിൽ തനിക്ക് തീർത്താൽത്തീരാത്ത ലജ്ജയുണ്ടെന്ന് അവൻ പറഞ്ഞു. അവർക്കുണ്ടായ എല്ലാ നഷ്ടത്തിനും താനിപ്പോൾ പരിഹാരം ചെയ്യാൻ പോവുകയാണ്. ഗ്രീൻവില്ലിലേക്ക് പോയി താനാ വ്യാളിയുടെ വാലിൽ തുപ്പും. അതോടെ ആ വ്യാളി ചുരുണ്ടുകൂടി ചത്തു പോകും. അങ്ങനെ ആ പെൺകുട്ടികൾ രക്ഷപ്പെടും. വ്യാളിയുടെ വാലിൽ തുപ്പിയാൽ അത് ചുരുണ്ടുകൂടി ചത്തു പോകുമെന്ന ചിന്ത അവനു എവിടുന്നു കിട്ടിയതാണാവോ!

എന്തായാലും, അവൻ പുറപ്പെട്ടു. ആൺകുട്ടികളിൽ പലരും അവൻ പോകുന്നതിൽ വിഷമിച്ചു; അവൻ നഷ്ടമാകുമെന്നോർത്ത് മുൻകൂട്ടി അനുശോചിച്ചു. വ്യസനിക്കേണ്ട കാര്യമൊന്നുമില്ലെന്നാണ് മറ്റു ചിലർ പറഞ്ഞത്. അവനില്ലാതായാൽ കുഴപ്പക്കാരിൽ ഒരാൾ കുറയും. അവനില്ലാതെ ജീവിതം കുറച്ചുകൂടി സുഗമമാകും.

"പക്ഷേ, അവനെ നന്നാക്കാൻ പറ്റാഞ്ഞത് നമ്മുടെ കുഴപ്പമാണ്," അനുശോചകർ പറഞ്ഞു.

"അവനെ നന്നാക്കുകയോ?" മറ്റുള്ളവർ പറഞ്ഞു. "അവൻ ചത്താലേ നന്നാകൂ!"

നെയിൽസിൻ്റെ അടവുകൾ അനുഭവിച്ചിട്ടില്ലാത്തവരാണ് അവനെയോർത്ത് വ്യസനിച്ചതെന്നും, അവ നന്നായ് അനുഭവച്ചിവരാണ് അവനെയോർത്ത് ഖേദിക്കാതിരുന്നതെന്നും വ്യക്തം.

പ്രതീക്ഷിച്ചതു പോലെ, നെയിൽസ് പട്ടംപട്ടണത്തിലേക്ക് മടങ്ങി വന്നില്ല. ഗ്രീൻവില്ലിൽ വ്യാളിയുണ്ടെന്ന് അതോടെ ഉറപ്പായി. അതേക്കുറിച്ചുള്ള              അതിവിചിത്രമായ കഥകൾ നാട്ടിൽ പാട്ടായി. ഓരോ കഥക്കൊപ്പവും വ്യാളിക്ക് ഓരോ തല കൂടി വന്നു. ഒടുവിൽ, മൂന്നു തലകളുണ്ടായിരുന്ന വ്യാളി നൂറു തലകളുള്ളതായി.

കഥകൾ, അറിയാമല്ലോ, കെട്ടിച്ചമച്ചവയായിരുന്നു. നെയിൽസ് മടങ്ങി വരാതിരുന്നത് എന്തുകൊണ്ടെന്ന് ഇത്തിരി തലച്ചോറുള്ള ആർക്കും എളുപ്പത്തിൽ ഊഹിക്കാവുന്നതേയുള്ളൂ. എന്തായാലും. അവനെ വ്യാളി വിഴുങ്ങിയതൊന്നുമില്ല. കാരണം, വ്യാളി ആരെയും ഇതുവരെ വിഴുങ്ങിയിട്ടില്ലെന്നതു തന്നെ. വ്യാളിയെന്ന ഒന്ന് ഇല്ലല്ലോ. നെയിൽസ് ആപ്പിൾ പറിക്കുന്നതിൽ അത്ര വ്യാപൃതനായതിനാൽ മടങ്ങിപ്പോകാൻ മറന്നു പോയതാണ്. ഗ്രീവില്ലിൽ എത്തിയയുടൻ, എന്തു വില കൊടുത്തും  ഒരറക്കവാളു സംഘടിപ്പിച്ച് മരത്തിൽ കയറണമെന്ന് അവൻ തീരുമാനിച്ചുറപ്പിച്ചു. മരം കയറ്റം രസമുള്ള കാര്യമല്ലേ; കൂടാതെ സാഹസമാർന്നതും. സാഹസങ്ങളിലേർപ്പെടുന്നതിഷ്ടപ്പെടാത്ത                              ആൺകുട്ടികളുണ്ടോ?

പഴം വിളവെടുക്കുന്ന ഈ വേളയിൽ ഗ്രീൻ വില്ലിൽ വീട്ടിലിരുന്ന ഒരേയൊരാൾ ബ്ലോബ്സ് ആയിരുന്നു. അയാൾ ഛായാപടങ്ങൾ തീർത്ത് സമയം മുഴുവൻ ചിലവഴിച്ചു. സ്വന്തം പടം വരക്കാൻ ആവശ്യപ്പെടാത്ത ഒരൊറ്റ പെൺകുട്ടി പോലും ഇല്ലായിരുന്നല്ലോ. ഓരോരുത്തിക്കും ഗ്രീവില്ലിലെ മികച്ച സുന്ദരിയാകേണ്ടിയിരുന്നു. അവരവരുടേതായ രീതിയിൽ ഓരോരാളും സുന്ദരിയാണെന്ന്, കുറിയ കണ്ണുകൾക്കു പോലും അതിന്റേതായ ഭംഗിയുണ്ടെന്ന്, ബ്ലോബ്സ് പറഞ്ഞു ഫലിപ്പിക്കാൻ നോക്കിയെങ്കിലും, ഫലമുണ്ടായില്ല. ഓ, പറ്റില്ല! എല്ലാവർക്കും വലിയ കണ്ണുകൾ വേണം; നീണ്ട കൺപീലികൾ വേണം; വില്ലു പുരികങ്ങൾ വേണം; കൊച്ചുവായകൾ വേണം. ഒടുവിൽ, ബ്ലോബ്സ് തർക്കിക്കാതായി; അവരാശ്യപ്പെട്ട പോലെ വരച്ചു കൊടുത്തു. എളുപ്പവഴി അതാണെന്ന് അയാൾ മനസ്സിലാക്കി. വരച്ചു കിട്ടിയ ചിത്രങ്ങളെപ്പറ്റി അവർക്ക് പരാതിപറയാനിടയില്ലാതായി. മാത്രമല്ല, അതു ബ്ലോബ്സിന് 'കഴിവിൻ്റെ ഒരു മാനദണ്ഡം' പരീക്ഷിക്കുന്നതിനുള്ള അവസരവുമൊരുക്കി. എല്ലാവർക്കും ഒരേ രീതിയിൽ വരച്ചു കിട്ടണമെന്നുള്ളതുകൊണ്ട് ബ്ലോബ്സ് 'സ്റ്റെൻസിൽ' എന്നൊരു സാധനമുണ്ടാക്കി. അയാൾ ഒരു കാഡ്ബോർഡെടുത്ത് അതിൽ രണ്ടു വലിയ കണ്ണുകളും, വില്ലുപോലുള്ള രണ്ടു പുരികങ്ങളും, ഒരു നീണ്ട മൂക്കും, ഒരു കൊച്ചു വായയും, നുണക്കുഴിയുള്ള  ഒരു കീഴ്ത്താടിയും, രണ്ടു കമനീയമായ ചെവികളും വെട്ടിയുണ്ടാക്കി. മുകളറ്റത്ത് അയാൾ മുടിനാരുകൾ വെട്ടിയുണ്ടാക്കി; കീഴെ മെലിഞ്ഞൊരു കഴുത്തും, അതിനു കീഴെയായി നീണ്ട വിരലുകളുള്ള രണ്ടു കൊച്ചു കൈകളും. 'സ്റ്റെൻസിൽ' തയ്യാറായപ്പോൾ അയാൾ 'കരടു' ചിത്രങ്ങളുണ്ടാക്കാൻ തുടങ്ങി.

കാഡ്ബോർഡിനു കീഴെ കടലാസു വിരിച്ചാണ് കരടുണ്ടാക്കിയത്.  വായ വെട്ടിയയിടത്ത് അയാൾ ചുകപ്പു ചായമൊഴിച്ചു; മൂക്കും, ചെവിയും, കയ്യുമുള്ളിടത്ത് ചർമ്മനിറമുള്ള ചായവും, മുടിയുള്ളിടത്ത് തവിട്ടോ, മഞ്ഞയോ നിറങ്ങളിലുള്ള ചായവുമൊഴിച്ചു;  കണ്ണുകളുളളിടത്ത്   നീലയോ, തവിട്ടോ ചായവും.

ബ്ലോബ്സ് ഇത്തരം നിരവധി കരടുകളൊരുക്കി. താൻ വരക്കുന്ന പെൺകുട്ടിക്ക് നീലക്കണ്ണും മഞ്ഞ മുടിയുമാണെങ്കിൽ, അയാൾ നീലക്കണ്ണിനും മഞ്ഞമുടിക്കുമുള്ള സ്റ്റെൻസിലെടുക്കും; കുട്ടിക്ക് തവിട്ടു കണ്ണും തവിട്ടു              മുടിയുമാണെങ്കിൽ, അതിനുവേണ്ട സ്റ്റെൻസിലെടുക്കും. സാദൃശ്യം വർദ്ധപ്പിക്കാൻ അയാൾ കുറച്ചു മിനുക്കു പണികളും ചെയ്യും. അതോടെ ഛായാപടം റെഡി!

ഇത്തരം അനവധിയനവധി സ്റ്റെൻസിൽ ചിത്രങ്ങൾ ബ്ലോബ്സ് വരച്ചു. അതയാളുടെ ജോലി വേഗമുള്ളതാക്കി. സ്റ്റെൻസിലുണ്ടാക്കിക്കഴിഞ്ഞാൽ ഏതു മൈറ്റിനും കരടുകളുണ്ടാക്കാമെന്ന് ബ്ലോബ്സ് തീരുമാനിച്ചു. അങ്ങനെ, അയാൾ പ്രാപ്‍സിനെ തൻ്റെ സഹായിയാക്കി. പ്രാപ്സ് ഉണ്ടാക്കിയ കരടുകളും ബ്ലോബ്സ് ഉണ്ടാക്കിയവയെപ്പോലെ തന്നെ ഭംഗിയുള്ളതായ് വന്നു. ഒന്നിച്ചു ജോലി ചെയ്തപ്പോൾ ബ്ലോബ്‌സിനും പ്രാപ്‍സിനും ഭീമമായ തോതിൽ ഛായാചിത്രങ്ങളുണ്ടാക്കാൻ പറ്റി. അതു നന്നായി താനും. കാരണം, ദിവസം കഴിയുന്തോറും, ചിത്രം വരക്കാൻ ആവശ്യപ്പെട്ടു വരുന്ന പെൺകുട്ടികളുടെ എണ്ണവും കൂടി വരുന്നുണ്ടായിരുന്നു.

 പുതിയ തൊഴിലിൽ പ്രാപ്‍സിന് നല്ല സംതൃപ്തിയുണ്ടായി. 'ഞങ്ങൾ കലാകാരന്മാർ' എന്നാണ് അഭിമാനപൂർവ്വം അവൻ ബ്ലോബ്‌സിനെയും തന്നെയും പറ്റി മറ്റുള്ളവരോട് പറഞ്ഞത്. ബ്ലോബ്സിനാകട്ടെ തീരെ തൃപ്തിയുണ്ടായിരുന്നില്ല. അതിനെ വെറും 'തല്ലിപ്പൊളിപ്പണി'യെന്നു പറഞ്ഞ്  അയാൾ തള്ളിക്കളഞ്ഞു. ഛായാപടങ്ങളെന്ന് വിളിക്കാൻ അർഹതയുള്ളവ ഹിമബിന്ദുവിന്റേയും, ധാന്യമണിയുടേയും ചിത്രങ്ങൾ മാത്രമാണെന്നാണ് അയാൾ പറഞ്ഞത് --- മറ്റെല്ലാം കറിച്ചട്ടികളും, പൂച്ചട്ടികളും പൊതിയാൻ കൊള്ളാം.

ഭാഗ്യവശാൽ, വരക്കാനിരുന്നു കൊടുത്തവർക്ക് ആ അഭിപ്രായമുണ്ടായിരുന്നില്ല. ചിത്രം ഭംഗിയായിരിക്കണമെന്നേ അവർക്കുണ്ടായിരുന്നുള്ളൂ. അതവരെപ്പോലെയിരിക്കുന്നുണ്ടോ, ഇല്ലയോ എന്നത് ആര് കാര്യമാക്കാൻ?

കാര്യങ്ങൾ നോക്കിക്കാണുന്നതിന്  വ്യത്യസ്ത രീതികളുണ്ടെന്ന് തോന്നുന്നു. 

* 

ഹാംലെറ്റ് II. 2

II. 2  വാദ്യമേളം.  രാജാവ്, രാജ്ഞി, റോസൻക്രാൻറ്സ്, ഗിൽഡൻസ്റ്റേൺ(1) എന്നിവർ പ്രവേശിക്കുന്നു; ഒപ്പം പരിചാരകരും.   രാജാവ്: പ്രിയപ്പെട്ട റോസൻക്രാ...