2020, ഡിസംബർ 9, ബുധനാഴ്‌ച

dunno 30

  സ്വദേശത്ത് 

ഡുനോയും കൂട്ടുകാരും ദിവസങ്ങളോളം മൈതാനങ്ങളിലൂടെയും കാടുകളിലൂടയും നടന്ന്, ഒടുവിൽ തങ്ങൾക്ക് പരിചിതമായ ദേശത്തെത്തി. ഒരു നാൾ അവരൊരു കുന്നിൻ മുകളിൽ കയറിനിന്നപ്പോൾ, അവർക്കു താഴെ പൂമ്പട്ടണം അതിൻ്റെ എല്ലാ വശ്യതയോടെയും നീണ്ടു നിവർന്നു കിടക്കുന്നതു കാണായി. 

ഗ്രീഷമം അവസാനിക്കുന്ന കാലമായിരുന്നു. എല്ലാത്തരത്തിലുമുള്ള പൂക്കൾ വിടർന്നു നിൽപ്പുണ്ടായിരുന്നു ... ക്രിസാന്തിമങ്ങൾ, ചുകപ്പു ദാലിയകൾ, വിവിധ വർണ്ണങ്ങളിലുള്ള മുക്കുറ്റിപ്പൂക്കൾ. തിളക്കമാർന്ന ഈയ്യാംപാറ്റകളെപ്പോലെ പഞ്ഞിപ്പൂക്കൾ തത്തിക്കളിക്കുന്നുണ്ടായിരുന്നു. തീജ്വാലകൾ പോലുള്ള വള്ളികൾ വേലികളിലും, മതിലുകളിലും, വീടുകളുടെ മേൽക്കൂരകളിൽപ്പോലും പടർന്നു കയറുന്നുണ്ടായിരുന്നു. കാറ്റാകട്ടെ, വാസനപ്പൂക്കളുടെ മധുരഗന്ധം കൊണ്ട് നിറഞ്ഞിരുന്നു. 

ഡുനോയും കൂട്ടുകാരും ആനന്ദത്താൽ കൈ ചുഴറ്റി. താമസം വിനാ അവർ സ്വദേശത്തെ തെരുവകളിലൂടെ നടക്കാൻ തുടങ്ങി. പര്യവേക്ഷകരെ ഒന്നു കാണാൻ എല്ലാ വീടുകളിൽനിന്നും മൈറ്റുകൾ പുറത്തേക്കിറങ്ങി. വെയിലുകൊണ്ട് ആകെ കറുത്തിരുന്നതിനാൽ ഡുനോയെയും കൂട്ടുകാരെയും ആദ്യമാരും തിരിച്ചറിഞ്ഞില്ല. ഒടുവിലൊരാൾ വിളിച്ചു കൂവി: "ഇതു നമ്മുടെ ഡുനോയല്ലേ, ചങാതികളേ! നോക്കൂ, മുമ്പിൽ നടക്കുന്നതവനല്ലേ!"

അതിനു പിറകേ, നാനാവശത്തുനിന്നും വിളിച്ചു പറയുന്നത് കേൾക്കായി: "അതാ, ഡോ. പിൽമൻ! കൂടെ ഷോട്ടും, സ്കാറ്റർബ്രെയിനും, റോളിപോളിയും!" "ബലേഭേഷ്!" പൂമ്പട്ടണത്തിലെ മൈറ്റുകൾ ആനന്ദം കൊണ്ട് ആക്രോശിച്ചു. 

ഡുനോയും കൂട്ടരും നീലമണിത്തെരുവിലെത്തിയപ്പോഴാണ് ആവേശം അതിൻ്റെ അതിരു ഭേദിച്ചത്. അവിടെ എല്ലാവർക്കും അവരെ അറിയാം; ഒന്നുകിൽ ഒരു സുഹൃത്തായി, അതല്ലെങ്കിൽ ഒരു അയൽക്കാരനായി. ആൾക്കൂട്ടത്തെ ഒഴിവാക്കി തെരുവിലൂടെ കടന്നുപോവുക അസാദ്ധ്യമായി. ധീരപര്യവേക്ഷകരെ ആൺമൈറ്റുകൾ കെട്ടിപ്പിടിച്ചുമ്മവച്ചു. പെൺമൈറ്റുകൾ വീഥിയിൽ പൂവിതളുകൾ വിതറി. പൊടുന്നനെ, ഒരു കുഞ്ഞുനായ ഓടിയെത്തി, ഷോട്ടിനു ചുറ്റും തുള്ളിയും കുരച്ചും അയാളുടെ കൈകൾ നക്കി.

"ഡോട്ട്!" ആനന്ദതുന്ദിലനായ നായാട്ടുകാരൻ വിളിച്ചു കൂവി. "നോക്കൂ, ചങ്ങാതിമാരേ, എൻ്റെ ഡോട്ട്!"

ബലൂൺ യാത്രയായതിനു ശേഷം ചില ദിവസങ്ങൾ കഴിഞ്ഞ് ഡോട്ട് വീട്ടിലേക്കു മടങ്ങി വന്നെന്ന് ചില അയൽക്കാർ പറഞ്ഞു. അതുകൊണ്ട് പര്യവേക്ഷകരെല്ലാം മരിച്ചിരിക്കുമെന്ന് അനുമാനിക്കപ്പെട്ടു.   ഇനിയൊരിക്കലും അവരെ വീണ്ടും കാണാൻ കഴിയുമെന്ന് അവർ വിചാരിച്ചിരുന്നില്ല.

"എൻ്റെ അനുഗൃഹീതനായ ശുനകക്കുട്ടീ!" അയാൾ പറഞ്ഞു. "നിന്നെ ഞാൻ എത്രയെത്ര ഓർത്തെന്ന് നിയറിഞ്ഞിരുന്നെങ്കിൽ!"

തെരുവിൻ്റെ മറ്റൊരറ്റത്ത് കവി പോസിയുടെ നേതൃത്വത്തിൽ മറ്റൊരു കൂട്ടം മൈറ്റുകൾ പ്രത്യക്ഷപ്പെട്ടു: "കവിത!"എല്ലാവരും ഉച്ചത്തിലാവശ്യപ്പെട്ടു. "ഇപ്പൊ നമുക്കൊരു കവിത കേൾക്കണം!"                                                                           പെൺമൈറ്റുകൾ കയ്യടിച്ചു. ആൺമൈറ്റുകൾ ഒരു കാലിവീപ്പക്കു വേണ്ടി ഓടി നടന്നു. അവരത്‌ തെരുവിനു നടുവിൽ കുത്തനെ നിർത്തി.                        "വീപ്പമേൽ കയറിയൊരു കവിത ചൊല്ലുക പോസി," ആരോ വിളിച്ചു പറഞ്ഞു. ആരൊക്കെയോ കൂടി പോസിയെ വീപ്പക്കുമുകളിൽ കൈപിടിച്ച് കയറ്റി. ഒരു നിമിഷം അയാൾ ചിന്തയിലാണ്ടു; പിന്നീട് മുരടനക്കി, ഡുനോയ്ക്കും കൂട്ടുകാർക്കും നേരെ കൈകൾ നീട്ടി, വികാരഭരിതമായ സ്വരത്തിൽ ആ നിമിഷം കെട്ടിയ കവിത ചൊല്ലി:

"അവരൊരു ബലൂണിലേറിപ്പോയി/ ചന്ദ്രനുമുയരെപ്പോയി/ എന്നാലവരോ താമസിയാതെ/ ബലൂണില്ലാതെ തിരികെ വന്നു."

"ബലേഭേഷ്!" എല്ലാവരും ആനന്ദം കൊണ്ട് ആർത്തു വിളിച്ചു. ഉടൻതന്നെ ആൺമൈറ്റുകൾ പോസിയെ വീപ്പയിൽനിന്ന് പിടിച്ചിറക്കി, തങ്ങളുടെ ചുമലിലേറ്റി അയാളുടെ വീട്ടിലെത്തിച്ചു. പെൺമൈറ്റുകളാകട്ടെ, അയാൾക്കു നേരെ പൂവിതളുകൾ വാരിവിതറിക്കൊണ്ട് പിന്നാലെയോടി. 

ആ മഹത്തായ പര്യവേക്ഷണത്തിലെ ഒരംഗത്തിന് എത്ര ഖ്യാതിയുണ്ടായോ അത്രയും പ്രശസ്തി പോസി തൻ്റെ കവിത കൊണ്ട് നേടി.

നമ്മുടെ ധീരരായ പര്യവേക്ഷകർ ഗേയ്റ്റ് തുറന്ന് അവരവരുടെ അത്രയും കാലം കാലിയായിരുന്ന വീടുകളിലേക്ക് പ്രവേശിച്ചു. ഡന്നോ അവർക്കൊപ്പം ചേർന്നില്ല. അവൻ തെരുവിൽത്തന്നെ നിലയുറപ്പിച്ചു. അപ്രത്യക്ഷമാകുന്ന ആൾക്കൂട്ടത്തെ സങ്കടത്തോടെ നോക്കിക്കൊണ്ട് അവൻ ആർക്കോവേണ്ടി തിരഞ്ഞു. കണ്ണെത്തുന്നിടത്തൊന്നും ആരുമുണ്ടായിരുന്നില്ല. എല്ലാവരെയും കാറ്റ് അടിച്ചുകൊണ്ടുപോയതുപോലെ തോന്നി. 

ഡന്നോയുടെ കണ്ണുകളിൽ കൂടുതൽ സങ്കടകരമായൊരു ഭാവം കലർന്നു. അപ്പോഴാണവൻ വേലിയുടെ നിഴലിൽ, ചുണ്ടുകൾ പിളർത്തി, വിടർന്നകണ്ണുകളോടെ ആരോ നിൽക്കുന്നതായി കണ്ടത്.

"ഗങ്കീ!" ഡന്നോ കൈകൾ നീട്ടിക്കൊണ്ട് ആർത്തു വിളിച്ചു.  ഗങ്കി ആനന്ദത്താൽ ചൂളം വിളിച്ചു; അവനെക്കാണാൻ ഓടിവന്ന ഡന്നോയെ ചെന്നിടിച്ചു. അവരുടെ നെറ്റികൾ തമ്മിൽ കൂട്ടിമുട്ടിയില്ലാ എന്നേയുള്ളൂ. ഇപ്പോൾ പ്രശസ്തനായ പര്യവേക്ഷകനായിരിക്കുന്ന തൻ്റെ ചങ്ങാതിയെ നോക്കിയപ്പോൾ ഗങ്കിയുടെ കണ്ണുകളിൽ സ്നേഹവും അഭിമാനവുമായിരുന്നു. ഡന്നോ കുറ്റബോധം നിറഞ്ഞ ഒരു ചെറു  പുഞ്ചിരിയേകി. കുറച്ചു നേരം രണ്ടുപേരും വികാരാധീനപ്പെട്ട് ഒന്നും മിണ്ടാതെ അങ്ങനെ നിന്നു. പിന്നീടവർ വീണ്ടും പരസ്പരം ആലിംഗനം ചെയ്തു; ആനന്ദക്കണ്ണീരൊഴുക്കി. 

അങ്ങനെ ഡന്നോയുടെയും കൂട്ടുകാരുടെയും അസാധാരണ സാഹസകൃത്യത്തിന് അന്ത്യമായി. പൂമ്പട്ടണത്തിലെ ജീവിതം പഴയ പടിയായി ... എങ്കിലും ശരിക്കും പഴയപടിയെന്ന് പറഞ്ഞുകൂടാ. 

അക്കാലം മുതൽ പൂമ്പട്ടണത്തിലെ മൈറ്റുകൾക്ക് ബലൂൺ യാത്രയെക്കുറിച്ചു മാത്രമേ പറയാനുണ്ടായിരുന്നുള്ളൂ. ആൺമൈറ്റുകളും പെൺമൈറ്റുകളും എന്നും വൈകുന്നേരം ഗ്രീൻവില്ലിലെ കഥകളറിയാൻ ഡുനോയുടെ വീട്ടിൽ വരുമായിരുന്നു. 

അവിടത്തെ പെൺകുട്ടികൾ തന്നെ തീറ്റിയ സ്വാദിഷ്ടമായ അപ്പങ്ങളുടെയും, അടകളുടെയും കഥകളാണ് റോളിപോളിക്ക് പറയാനുണ്ടായിരുന്നത്. ട്രീക്ലി സ്വീറ്ററാകട്ടെ താൻ കുടിച്ച സോഡയേയും സിറപ്പിനേയും പറ്റി വീമ്പിളക്കി. ഡുനോ ജലധാരകളെയും, വെള്ളം കൊണ്ടുപോകുന്ന മുളങ്കുഴലുകളെയും, പുഴക്ക് കുറുകേയുള്ള പാലത്തെയും, ഭീമൻ തണ്ണിമത്തങ്ങകളെയും പറ്റി വിവരിച്ചു. അവൻ തണ്ണിമത്തനെക്കുറിച്ച് പറഞ്ഞപ്പോൾ ട്രീക്ലി സ്വീറ്റർ കീശയിൽനിന്നൊരു വിത്തെടുത്തു കാട്ടിപ്പറഞ്ഞു: "ഇത്തിരി വലുപ്പമുള്ള ഈ കുരുവിൽനിന്ന് വീപ്പകണക്കിന് പഴച്ചാറുണ്ടാക്കാൻ കഴിയുമെന്ന് ആരു വിശ്വസിക്കും?"

ആപ്പിൾ വിളവെടുക്കാൻ സഹായിച്ചതിനെക്കുറിച്ചു സംസാരിക്കാനാണ് പ്രാപ്‌സും സ്വിഫ്റ്റിയും ഇഷ്ടപ്പെട്ടത്. പഴം പെറുക്കുന്നത് യന്ത്രവത്ക്കരിച്ചതിനെപ്പറ്റിയാണ് ബെൻഡമും ട്വിസ്റ്റമും പറഞ്ഞത്. തങ്ങളുടെ സുഹൃത്തായ പ്രെറ്റ്‌സലിനെക്കുറിച്ചും, എല്ലാറ്റിനും ബട്ടൺ ഉപയോഗിക്കുന്ന കണ്ടുപിടുത്തക്കാരനായ പ്ലംബർ ടാപ്‌സിനെക്കുറിച്ചും അവർ സംസാരിച്ചു. തൻ്റെ ആസ്പത്രിവാസത്തെക്കുറിച്ച് സംസാരിക്കാനാണ് ഷോട്ട് ഇഷ്ടപ്പെട്ടത്; അവിടത്തെ മികച്ച ഡോക്റ്ററായ തേന്മൊഴിയെക്കുറിച്ചും. ആ ഡോക്റ്റർ തൻ്റെ ഉളുക്കിയ കണങ്കാൽ നടക്കാനും ചാടാനും കഴിയും വിധം ചികിത്സിച്ചു ഭേദമാക്കി. തെളിവായി അയാൾ തൻ്റെ മുറിവേറ്റ കാലിൽ തുള്ളി നടന്നു കാണിച്ചു. 

എല്ലാവരും തങ്ങൾ എത്ര സ്നേഹമായാണ് പെൺമൈറ്റുകളോട് പെരുമാറിയതെന്ന് പറഞ്ഞു. വായ വിരളമായ്‌ മാത്രം തുറക്കാറുള്ള മംമ്സു പോലും പറയുകയുണ്ടായി: "ആൺകുട്ടികളോടൊപ്പമെന്നപോലെ പെൺ കുട്ടികൾക്കൊപ്പവും രസകരമായ് സമയം ചിലവഴിക്കാമെന്ന് എനിക്ക് വിശ്വസിക്കാനേ കഴിയുമായിരുന്നില്ല."

"നീ നാവടക്കുന്നതാണ് നല്ലത്," ഡന്നോ പറഞ്ഞു. "നീ പ്രത്യേകിച്ചാരെങ്കിലുമായ് ചങ്ങാത്തമുണ്ടാക്കുന്നത് ഞാൻ കണ്ടിരുന്നില്ല."        "നീയോ?" അവനോട് തിരിച്ചൊരു ചോദ്യമുണ്ടായി.                                                     "ഞാൻ ധാന്യമണിയുമായ് ചങ്ങാത്തമുണ്ടാക്കിയല്ലോ."                                         "എനിക്കത് വിശ്വസിക്കാൻ വയ്യ," പീവീ പറഞ്ഞു. "പെൺകുട്ടികളുമായ് കളിച്ചതിന് നീ നിൻ്റെ ഉറ്റചങ്ങാതി ഗങ്കിയുമായ് പോലും വഴക്കടിച്ചവനല്ലേ?" "അങ്ങനെയൊന്നുമുണ്ടായില്ല!" ഡന്നോ പറഞ്ഞു. "ഗങ്കിയും ഞാനും ഇണങ്ങിയല്ലോ. ഇനിമുതൽ ഞാനും ഗങ്കിയും പെൺകുട്ടികൾക്കൊപ്പം ഇഷ്ടം പോലെ കളിക്കും."                                                                                                               "അപ്പോപ്പിന്നെ നീ മുമ്പെന്ത് കൊണ്ട് അവർക്കൊപ്പം കളിച്ചില്ലാ?" ഡെയ്‌സിയാണ് അത് ചോദിച്ചത്.                                                                                            "മുമ്പെനിക്ക് അത്ര ബുദ്ധിയില്ലായിരുന്നു. ആൾക്കാരെന്നെ കളിയാക്കുമെന്ന പേടിയുണ്ടായിരുന്നു."                                                                                                                   "ഇപ്പോഴും നിനക്ക് പേടിയാണ്," പീവി പറഞ്ഞു.                                                           "ഇല്ല! നിനക്ക് വിശ്വാസമില്ലെങ്കിൽ ഇപ്പൊ ഞാൻ നിൻ്റെ കൂടെ കളിക്കാം; വേണോ? ആരെങ്കിലും നമ്മളെ കളിയാക്കിയാൽ ഞാനവൻ്റെ മൂക്കിടിച്ച് പരത്തും."                                                                                                                                           "നല്ല കാര്യായി!" പീവീ പറഞ്ഞു. "എനിക്കു വേണ്ടി ആരെങ്കിലും കലഹിക്കണമെന്ന് എനിക്കുള്ളതുപോലെ."                                                                     "എന്നാ ശരി, വേണ്ട. ആരു കളിയാക്കിയാലും ഞാൻ ശ്രദ്ധിക്കാൻ പോകുന്നില്ല."

അപ്പോൾ മുതൽ അവൻ പീവിയുമായ് നല്ല ചങ്ങാത്തത്തിലായി. ആരെങ്കിലും ഒരു പെൺകുട്ടിയെ കളിയാക്കുന്നതു കണ്ടാൽ അവൻ അയാൾക്കടുത്തു പോകും: "എന്തിനാ നീ അവളെ കളിയാക്കുന്നത്? ഇനിയൊരു തവണ ഞാനിത് കാണാനിടവരരുത്! നമ്മുടെ പട്ടണത്തിൽ  ആൺകുട്ടികൾ  പെൺകുട്ടികളെ കളിയാക്കരുത്!" 

ഇത് അവനു പെൺകുട്ടികളുടെ ആദരം പിടിച്ചുപറ്റുന്നതിന് സഹായിച്ചു. അവനൊരു ഒന്നാന്തരം മൈറ്റാണെന്ന് അവർ പറയാൻ തുടങ്ങി. പെൺകുട്ടികൾ അവനെ പുകഴ്ത്തുന്നത്  മറ്റു ആൺകുട്ടികളിൽ അവനോട് അസൂയയുണ്ടാക്കി. അതിനാൽ അവരും പെൺകുട്ടികൾക്കുവേണ്ടി നിലകൊണ്ടു. അങ്ങനെ. പെൺകുട്ടികളെ കളിയാക്കുന്നതിന് ഒരറുതിയായി. പൂമ്പട്ടണത്തിൽ അത്തരമൊരു കാര്യമേ ഇല്ലെന്നായി. യദൃച്ഛയാ, ആരെങ്കിലും ഒരു പെൺകുട്ടിയുടെ മുടിപിടിച്ചു വലിച്ചാലോ, അവളോടെന്തെങ്കിലും വൃത്തികേട് പറഞ്ഞാലോ, അവനെയെല്ലാവരുംകൂടി കളിയാക്കും .... അവനൊരു മണ്ണാങ്കട്ടയാണെന്നും, പെരുമാറാൻ അറിയാത്തവനാണെന്നും പറയും. തങ്ങളുടെ കൂടെ കളിക്കാനെത്തുന്ന പെൺകുട്ടികളെ ആൺകുട്ടികൾ ആട്ടിയോടിക്കാതായി. നേരെ മറിച്ച്, അവരുടെ കളികളിൽ പങ്കു ചേരാൻ അവരെ ക്ഷണിക്കുകയുണ്ടായി. 

പൂമ്പട്ടണത്തിൽ മുളങ്കുഴലുകൾ പ്രചാരത്തിൽ വരുത്താൻ ഡുനോ തീരുമാനിച്ചു; കുറച്ചു ജലധാരകൾ ഉണ്ടാക്കാനും ... തുടക്കത്തിൽ ഓരോ തെരുവിലും ഒരെണ്ണം വീതം. കാട്ടിലേക്ക് നടന്നുപോകാൻ വെള്ളരിപ്പുഴക്കു കുറുകേ ഒരു പാലമിടാമെന്നും അവൻ നിർദ്ദേശിച്ചു. ഈ എല്ലാ ജോലികളും പെൺമൈറ്റുകളും ആൺമൈറ്റുകളും ഒന്നിച്ചാണ് ഏറ്റെടുത്തത്. രാവിലെ മുതൽ ഉച്ചവരെ അവർ പാലം പണിഞ്ഞു; വെള്ളത്തിനുള്ള പൈപ്പുകളിട്ടു;ജലധാരകൾ നിർമ്മിച്ചു. ഉച്ചതിരിഞ്ഞ് അവർ പല  കളിലുമേർപ്പെട്ടു ...  ഒളിച്ചുകളി, ഫുട്ബാൾ, വോളിബാൾ.

എന്നാൽ, ഡന്നോ ഈ കളികളിലൊന്നും ഏർപ്പെട്ടില്ല. "എനിക്ക് കളിക്കാനൊന്നും നേരമില്ല," അവൻ പറഞ്ഞു. "എനിക്ക് വായിക്കാനറിയില്ല. അച്ചടിച്ചവ മാത്രമേ എനിക്കെഴുതാനറിയൂ. എനിക്ക് വൃത്തിയായി കൈകൊണ്ടെഴുതണം. അതിനൊരു നല്ല കാരണമുണ്ട്."

അതുകൊണ്ട് ഫുട്ബാളൊന്നും കളിക്കാതെ അവൻ മേശക്കരികിലിരുന്ന് വായിച്ചു. ഒരു ദിവസം അവന് ഒരു പേജേ വായിക്കാനായുള്ളൂവെങ്കിലും, അത് തന്നെ അവനൊരു നല്ല പരിശീലനമായിരുന്നു. ചിലപ്പോൾ അവൻ രണ്ടു പേജുകൾ വായിച്ചു; ഒന്ന് അന്നേക്കും, മറ്റൊന്ന് പിറ്റേന്നേക്കും. 

വായന തീർന്നപ്പോൾ അവൻ നോട്ടുപുസ്തകമെടുത്ത് എഴുതാൻ തുടങ്ങി. അച്ചടിച്ച അക്ഷരങ്ങൾ എടുത്തുവെക്കുന്നതിനു പകരം അവൻ കൈകൊണ്ട് കൂട്ടിയെഴുതി. ആദ്യമൊക്കെ അവൻ കഷ്ടപ്പെട്ടു; കടലാസു നിറയെ ഭീകരമായ കുത്തും വരയും കോറിയിട്ടു. പക്ഷേ, താമസിയാതെ, അവന് കാര്യങ്ങൾ പിടികിട്ടി; അവനു വൃത്തിയായി വലിയ അക്ഷരങ്ങളും ചെറിയ അക്ഷരങ്ങളും എഴുതാനായി. അവനെ ഏറെ വിഷമിപ്പിച്ചത് പുള്ളികളായിരുന്നു. 

ഡന്നോ നോട്ടുപുസ്തകത്തിൽ എപ്പോഴും പുള്ളികൾ വരച്ചു. ഒരു പുള്ളിയുണ്ടാക്കിക്കഴിഞ്ഞാൽ അവനത് നക്കും. അപ്പോളാ പുള്ളികൾക്ക് വാലുണ്ടാകും. അതിനാൽ അവൻ അവയെ 'ധൂമകേതുക്കൾ' എന്നു വിളിച്ചു.  ധൂമകേതുക്കളില്ലാത്ത ഒരൊറ്റ താളും അവൻ്റെ നോട്ടുപുസ്തകത്തിലുണ്ടായിരുന്നില്ല. എങ്കിലും, അവൻ പ്രതീക്ഷ  കൈവിട്ടില്ല. ക്ഷമയും കഠിനാദ്ധ്വാനവും ധൂമകേതുക്കളെപ്പോലും ഒഴിവാക്കാൻ സഹായിക്കുമെന്ന് അവന് അറിയാമായിരുന്നു. 

****

2020, ഡിസംബർ 7, തിങ്കളാഴ്‌ച

dunno 29 cont'd

 നൂറുകണക്കിന് വർണ്ണറാന്തലുകൾ തെളിഞ്ഞു. മരങ്ങളിലും പന്തലുകളിലും അവ തിളങ്ങി വിളങ്ങി. മരങ്ങൾക്കു കീഴെയുള്ള പുല്ലുകളിലും അവിടെയുമിവിടെയുമായ് അവ ഒളിച്ചിരിപ്പുണ്ടായിരുന്നു. പുല്ലുകൾ ഏതോ നിഗൂഢമായ പ്രകാശത്താൽ പരിവേഷിതമായതുപോലെ തോന്നി. വാദ്യോപകരണത്തട്ടിൻ്റെ കീഴ്ഭാഗം മനോഹരമായ ഒരു നീലത്തിരശ്ശീല കൊണ്ടു മറച്ചിരുന്നു.  പൊടുന്നനെ ആ തിരശ്ശീല നീങ്ങി; ഒരു രംഗവേദി പ്രത്യക്ഷമായി. 

ബ്ലോസം എന്ന കവയിത്രി വേദിയിൽ വന്നു വിളിച്ചു പറഞ്ഞു: "എല്ലാവരും ഒന്ന് മിണ്ടാതിരിക്കൂ. കച്ചേരി ആരംഭിക്കുകയായി. ഒന്നു മൗനമായിരിക്കൂ."

മൈറ്റുകൾ വേദിക്ക് മുമ്പിലെ ബെഞ്ചുകളിൽ ഇരുന്നു; കച്ചേരിക്കായി കാത്തുനിന്നു. 

"മിണ്ടാതെ," ബ്ലോസം വീണ്ടും വിളിച്ചു കൂവി. "പരിപാടിയിലെ ആദ്യത്തെ ഇനം എൻ്റേതാണ്. ഞാനെൻ്റെ ഏറ്റവും പുതിയ കവിത വായിക്കുന്നതാണ്. സൗഹൃദത്തെക്കുറിച്ചാണ് കവിത."

മൈറ്റുകൾ കരഘോഷം മുഴക്കി. കയ്യടി നിലച്ചപ്പോൾ ട്രിൽസ് തൻ്റെ കുറുവടി ഉയർത്തി. സംഗീതോപകരണങ്ങൾ ഉണർന്നു. സംഗീതത്തിനൊപ്പം ബ്ലോസം തൻ്റെ കവിത ആലപിച്ചു. അവളെഴുതിയ മറ്റു കവിതകളെപ്പോലെതന്നെ നന്നായിരുന്ന ആ കവിത ഇങ്ങനെ അവസാനിച്ചു: "സൗഹൃദമാണ് സന്തോഷത്തിനാസ്പദം. നാമെന്നും നല്ല സുഹൃത്തുക്കളായിരിക്കണം." എല്ലാവർക്കും കവിത ഇഷ്ടമായി. 

അതു കഴിഞ്ഞ് ചില നൃത്തങ്ങൾ അരങ്ങേറി. നാടകൾ കൊണ്ടലങ്കരിച്ച വിവിധ നിറങ്ങളിലുള്ള നേരിയ ഫ്രോക്കുകളിട്ട പന്ത്രണ്ടു പെൺകുട്ടികൾ നിരവധി നൃത്തങ്ങൾ അവതരിപ്പിച്ചു. അതിലേറ്റവും ജനപ്രീതി നേടിയത് 'മധുരമുള്ളങ്കി' നൃത്തമായിരുന്നു. കരഘോഷം മുഴക്കിയ പ്രേക്ഷകർ അതു 'വീണ്ടും' വേണമെന്നാവശ്യപ്പെട്ടതിനാൽ, അതു രണ്ടുവട്ടം കൂടി  അരങ്ങേറി. അതു കഴിഞ്ഞ്, പട്ടം പട്ടണത്തിലെ ആൺമൈറ്റുകളുടെ ഒരു ഗായകസംഘം ചില പാട്ടുകൾ പാടി. അവരുടെ പാട്ടുകൾ തീർന്നയുടനെ ട്രിൽസ് വേദിയിലേക്ക് കയറി വിളിച്ചു പറഞ്ഞു: "വരിക, വരിക ചങ്ങാതിമാരേ, വേദിയിലേക്കു വരിക."

ഡുനോയും, സ്വിഫ്റ്റിയും, ഡോ. പിൽമനും, ഡുനോയുടെ മറ്റു മിത്രങ്ങളും വേദിയിലേക്കു കുതിച്ചു. 

"എല്ലാവരുമൊന്ന് ശ്രദ്ധിക്കുക!" ട്രിൽസ് വിളിച്ചു പറഞ്ഞു. "ഇനി നിങ്ങൾ കേൾക്കാൻ പോകുന്നത് പൂമ്പട്ടണത്തിലെ ഗായകസംഘത്തെയാണ്."

അവൻ തൻ്റെ പുല്ലാങ്കുഴൽ വായിക്കാൻ തുടങ്ങി. പൂമ്പട്ടണത്തിലെ ആൺ കുട്ടികളെല്ലാം പോസി എഴുതിയ പച്ചത്തുള്ളനെക്കുറിച്ചുള്ള ഒരു പാട്ടു പാടി:

"നീലച്ചിറകുള്ള, മഞ്ഞക്കണ്ണുള്ള പച്ചത്തുള്ളൻ                                                                   ഒരു പുൽക്കൊടിമേലെ  പാറി വീണു.                                                                     അവനോ ആ പുൽക്കൊടിതിന്നില്ല;                                                                               സ്വന്തം ചങ്ങാതി വണ്ടിനെ തടഞ്ഞില്ല;                                                                      ശലഭത്തെയൊന്നിനേം തൊട്ടില്ല;                                                                                                ഒരു ശലഭത്തെയും തൊട്ടില്ല.  

അപ്പോഴതായൊരു മരത്തവള                                                                                അവിടേക്കു തുള്ളിത്തുള്ളി വന്നു.                                                                              ആർത്തിപിടിച്ചൊരാ ജന്തു തിന്നു                                                                                                വണ്ടിൻ്റെ സ്വന്തം ചങ്ങാതിയെ;                                                                                        വണ്ടിൻ്റെ പൊന്നു ചങ്ങാതിയെ. 

നല്ല പെരുമാറ്റമുള്ളൊരാൾക്ക്                                                                                                   ഇത്തരമന്ത്യമുചിതമാണോ?                                                                                 ഇത്തരമന്ത്യമുചിതമാണോ?" 

പാടിയവർ തന്നെ വല്ലാതെ കരഞ്ഞുപോകുന്നത്ര സങ്കടമുള്ള പാട്ടായിരുന്നൂ അത്. ആർത്തി പിടിച്ച മരത്തവള തിന്ന പാവം പച്ചത്തുള്ളനെയോർത്ത് അവർ ഖേദിച്ചു. എല്ലാ കവിളുകളിലൂടെയും കണ്ണീർ ധാരയായ് ഒഴുകി. 

"എത്ര നല്ലൊരു പച്ചത്തുള്ളനായിരുന്നു!" സ്കാറ്റർബ്രെയിനിന് തൊണ്ടയിടറി. 

"ഒരീച്ചയെപ്പോലും തൊട്ടിരുന്നില്ല; വണ്ടിൻ്റെ ചങ്ങാതിയുമായിരുന്നു!" സ്വിഫ്റ്റി വിതുമ്പി.

"എന്നിട്ടൊടുവിലോ, ഒരു മരത്തവളക്കിരയായി," ബെൻഡം തേങ്ങി. 

സംഗതി സ്പർശിക്കാതിരുന്ന ഒരേയൊരാൾ ഡുനോ ആയിരുന്നു.

"കരയാതെ, കൂട്ടുകാരേ," അവൻ സമാശ്വസിപ്പിച്ചു. "മരത്തവള ശരിക്കും തിന്നത് പച്ചത്തുള്ളനെയല്ല, ഈച്ചയെയാണ്. സത്യമായിട്ടും."

"അങ്ങനെയെങ്കിൽ ഈച്ചയെയോർത്ത് ഞാൻ ഖേദിക്കുന്നു," ബെൻഡം കരഞ്ഞു.

"ഒരീച്ചയെയോർത്ത് നീയെന്തിന് ഖേദിക്കണം? പൊതുവേ ശല്യക്കാരനും വ്യാധി പരത്തുന്നവനുമാണ് ഈച്ച. ഒരീച്ചയെ ഓർത്ത് കരയുക മണ്ടത്തരം തന്നെ."

"ഈച്ചയെ ഓർത്തല്ല ഞാൻ കരയുന്നത്," ഗ്രംപ്സ് പറഞ്ഞു. "നാട്ടിൽ നമ്മൾ പാടിനടന്നത് ആ പാട്ടോർമ്മിപ്പിച്ചതുകൊണ്ടാണ്."

തീരെ പ്രതീക്ഷിക്കാതെ ഡന്നോ ഉച്ചത്തിൽ തേങ്ങിക്കരഞ്ഞു. മറ്റെല്ലാവരും കരച്ചിൽ നിർത്തി അവനെ ആശ്വസിപ്പിക്കാൻ തുനിഞ്ഞു. പ്രശ്നമെന്തെന്ന് പറയാൻ അവരെല്ലാവരും അവനോട് യാചിച്ചു. ഒടുവിലവൻ വിക്കി വിക്കി പറഞ്ഞു:

"എനിക്ക് ... എനിക്ക് ... ഗങ്കിയെ കാണണം."

"എങ്ങനെയിരിക്കുന്നൂ?" എല്ലാവരും അത്ഭുതപ്പെട്ടു. "ഗങ്കിയെക്കുറിച്ച് യാതൊരു ചിന്തയുമില്ലാതിരുന്ന ഇവനിപ്പോ അവനു വേണ്ടി കരയുന്നു."

"എനിക്കൊരു ചിന്തയുമില്ല, അല്ലെ?" ഡന്നോ പരിഭവിച്ചു. "ഞാനിവിടെയും ഗങ്കിയവിടെയുമായിരിക്കുന്നത്  ഭംഗിയാണെന്നാണോ കരുതുന്നത്?"

"നീയില്ലാതെ ഗങ്കി ചാകത്തൊന്നുമില്ല," സ്വിഫ്റ്റി പറഞ്ഞു. 

"എനിക്കവനില്ലാതെ എത്ര വിഷമമുണ്ടോ അത്ര വിഷമം അവനുമുണ്ട്. എൻ്റെ ഉറ്റ ചങ്ങാതിയാണവൻ. ഞാൻ പോന്നപ്പോൾ എനിക്കവനോട് യാത്രപറയാൻ പോലും  പറ്റിയിരുന്നില്ല."

"എന്തേ യാത്ര പറഞ്ഞില്ലാ?"

"ഞാനവനോട് വഴിക്കിട്ടിരുന്നു. അതു കൊണ്ട് യാത്ര പറഞ്ഞില്ല. നമ്മൾ യാത്രയപ്പോൾ അവൻ എന്നെത്തന്നെ നോക്കികൈവീശിക്കൊണ്ടിരുന്നു.  ഞാനോ, കരുതിക്കൂട്ടി തലതിരിച്ചു. അവനു നേരെ നോക്കിയതേയില്ല. ബലൂണിൽ പോകുന്നതിലുള്ള അഹങ്കാരമായിരുന്നൂ എനിക്ക്. ഇപ്പൊ എന്നെ എൻ്റെ അത് , എന്താ അത്, വേദനിപ്പിക്കുന്നു."

"മന:സാക്ഷി?" ഡോ. പിൽമൻ അവൻ്റെ സഹായത്തിനെത്തി. 

"അതന്നെ --- മന:സാക്ഷി. അവനോട് യാത്ര പറഞ്ഞിരുന്നെങ്കിൽ, എനിക്കു സമാധാനമായിരുന്നേനെ. നമുക്ക് വീട്ടിലേക്ക് മടങ്ങാം. ഗങ്കിയോടെല്ലാം പറഞ്ഞു തീർത്ത് അവനോട് ഗുഡ് ബൈ പറയാം."

"വീട്ടിലേക്കു മടങ്ങിയാൽ അവനോട് ഗുഡ് ബൈയല്ല,  ഹലോയാണ് പറയേണ്ടി വരിക," ഡുനോ പറഞ്ഞു. 

"ആദ്യം ഗുഡ് ബൈ. പിന്നെ. ഹലോ. അപ്പൊ കാര്യങ്ങളൊക്കെ ശരിയാകും." 

"വീട്ടിലേക്കു മടങ്ങേണ്ടി വരുമെന്നാണ് തോന്നുന്നത്, കൂട്ടുകാരേ," ട്രിൽസ് പറഞ്ഞു. "ഡന്നോയ്ക്ക് ഗൃഹാതുരത്വം പിടിപെട്ടിരിക്കുന്നു."

"ഞാനും നാട്ടിലേക്ക് മടങ്ങാൻ ഏറെ വൈകിയിരിക്കുന്നു," ഡോ. പിൽമൻ പറഞ്ഞു. "ഞാനില്ലാതിരിക്കേ പൂമ്പട്ടണത്തിൽ ആർക്കെങ്കിലും രോഗമുണ്ടായാലോ?"

"ഏതു ശുഭകാര്യവും ഒരിക്കലവസാനിക്കണമല്ലൊ ," ഡുനോ പറഞ്ഞു. "എപ്പോഴായാലും വീട്ടിലേക്ക് പോയല്ലേ പറ്റൂ. അപ്പൊ, അതു നാളെത്തന്നെയാകട്ടെ."

നൃത്തവിരുന്നിനൊടുവിൽ ധാന്യമണി ഡന്നോയെ സമീപിച്ചു. 

"അപ്പൊ നിങ്ങൾ പോവുകയാണല്ലേ?" അവൾ സങ്കടത്തോടെ ചോദിച്ചു. 

"ഉവ്വ്. പോകാൻ കാലമായി."

"നിങ്ങൾ വന്നിട്ട് അധികനാളായില്ല."

"എനിക്കും കൂടുതൽ നാളുകൾ ഇവിടെ നിൽക്കണമെന്നുണ്ട്. പക്ഷേ, എനിക്കും വീട്ടിൽ പോകണമെന്നുണ്ട്," അവൻ തല താഴ്ത്തിക്കൊണ്ട് പറഞ്ഞു. 

ഒരു നിമിഷം ധാന്യമണി ഒന്നും പറഞ്ഞില്ല. 

"നിങ്ങൾക്ക് വീട്ടിൽപ്പോകാൻ കാലമായെന്നത് ശരി തന്നെ, " അവൾ ഒടുവിലൊരു നിശ്വാസമുതിർത്തു. "നിങ്ങളുടെ ചങ്ങാതിമാർക്ക് നിങ്ങളെക്കുറിച്ച് ആധിയുണ്ടാകും. നിങ്ങൾ നിങ്ങളുടെ ചങ്ങാതിമാരെ മറക്കാതിരിക്കുന്നത് ഒരു നല്ല കാര്യം തന്നെ."

രണ്ടുപേരും പിന്നെ മിണ്ടാതായി. ഡന്നോവിന് ചിലത് പറയാനുണ്ടായിരുന്നു. പക്ഷേ, വാക്കുകൾ അവൻ്റെ തൊണ്ടയിൽ കുരുങ്ങി. അവൻ മടമ്പു കൊണ്ട് മണ്ണിൽ കുഴിച്ചു; ധാന്യമണിയെ നോക്കാൻ കെൽപ്പില്ലാതെ കണ്ണുകൾ നിലത്തുറപ്പിച്ചു. അവൻ്റെ കണ്ണുകളിലെ കണ്ണുനീർ അവൾ കാണുമെന്ന് അവൻ ഭയന്നു. ഒടുവിൽ അവൻ തലയുയർത്തി. അവരുടെ കണ്ണുകൾ പരസ്പരം സന്ധിച്ചു. 

"നിനക്ക് ഞാനൊരു സഞ്ചിയുണ്ടാക്കി തന്നാലോ?" അവൾ ചോദിച്ചു.

"ഉണ്ടാക്കൂ."

അടുത്ത ദിവസം ഡുനോയും ചങ്ങാതിമാരും യാത്രയായി. നടന്നുപോകാനാണ് അവർ തീരുമാനിച്ചത്. ബലൂൺ പൊട്ടിപ്പോയിരുന്നല്ലോ. അതു നേരെയാക്കുക കഠിനമായിരുന്നേനെ. പോരാത്തതിന്, കാറ്റും അവർക്കെതിരായിരുന്നു. വടക്കുനോക്കി യന്ത്രവുമായി ഡുനോ മുന്നിൽ നടന്നു. അവനു പിറകിൽ ഡോ. പിൽമൻ. അദ്ദേഹത്തിനു പിറകിൽ ബെൻഡമും, ട്വിസ്റ്റമും മറ്റുള്ളവരും. ഏറ്റവുമൊടുവിൽ ഡന്നോ. 

അവരുടെയെല്ലാം ചുമലുകളിൽ ഗ്രീൻവില്ലിലെ പെൺകുട്ടികൾ ഉണ്ടാക്കിയ സഞ്ചികളുണ്ടായിരുന്നു. അവയിൽ പാഥേയമായി ബണ്ണുകൾ ഉണ്ടായിരുന്നു; ഒപ്പം, പൂമ്പട്ടണത്തിൽ  കിട്ടാത്ത പൂക്കളുടെയും, പച്ചക്കറികളുടെയും, പഴങ്ങളുടെയും  വിത്തുകളും. ട്രീക്ലി സ്വീറ്റർ തൻ്റെ ഓരോ കീശയിലും ഓരോ തണ്ണിമത്തൻ വിത്തു വീതം കരുതിയിരുന്നു. 

ഗ്രീൻവില്ലിലെ എല്ലാ പെൺകുട്ടികളും അവരെ യാത്രയയക്കാനെത്തിയിരുന്നു. അവരിൽ പലരും കരയുകയായിരുന്നു. 

"കരയരുത്," ഡുനോ പറഞ്ഞു. "ഇനിയൊരു ദിവസം ഞങ്ങൾ മറ്റൊരു ബലൂണുണ്ടാക്കി നിങ്ങളെ കാണാൻ തിരികെ വരും."

"വസന്തത്തിൽ വരണം; ആപ്പിൾ മരങ്ങൾ പൂക്കുമ്പോൾ," പെൺകുട്ടികൾ വിളിച്ചു പറഞ്ഞു. "വസന്തത്തിൽ ഇവിടം മനോഹരമാണ്."

പട്ടണത്തിൻ്റെ അതിരിലെത്തിയപ്പോൾ പെൺകുട്ടികൾ നിന്നു. ഉയരമുള്ള          പുല്ലുകളുടെയും കാട്ടുപൂക്കളുടെയും ഇടയിലൂടെ വളഞ്ഞു പോകുന്ന വഴിയിലൂടെ ആൺകുട്ടികൾ യാത്ര തുടർന്നു. 

"ഗുഡ് ബൈ, ഗുഡ് ബൈ!" പെൺമൈറ്റുകൾ കൈവീശി വിളിച്ചു പറഞ്ഞു. 

"ഗുഡ് ബൈ!" ആൺമൈറ്റുകൾ തിരിച്ചു പറഞ്ഞു. 

ധാന്യമണിയാകട്ടെ ഒച്ചയില്ലാതെ കൈവീശുകയായിരുന്നു. താമസിയാതെ ആൺമൈറ്റുകൾ അതിദൂരത്തായി. ഗ്രീൻവില്ലിലെ തങ്ങളുടെ ചങ്ങാതിമാരുടെ സ്വരം അവർക്ക് കേൾക്കാതായി. 

"ഡന്നോ! ഡന്നോ!" പൊടുന്നനെ ധാന്യമണി വിളിച്ചു. 

ഡന്നോ തിരിഞ്ഞു നിന്നു. 

"എഴുതാൻ മറക്കല്ലേ!"

ഡന്നോ തലകുലുക്കി; തൻ്റെ തൊപ്പി വീശി.

"ഓ, അവനെന്നെ കേട്ടിരിക്കുന്നൂ ," ധാന്യമണി സന്തോഷത്തോടെ വിളിച്ചുപറഞ്ഞു. 

വിളംബം വിനാ യാത്രികർ ഭൂപ്രദേശത്ത് വെറും പൊട്ടുകളായ് മാറി. പിന്നീടവർ റോഡിലെ ഒരു വളവു തിരിഞ്ഞ് അപ്രത്യക്ഷരായി. എല്ലാവർക്കും വലിയ സങ്കടമായി. 

*****

2020, ഡിസംബർ 5, ശനിയാഴ്‌ച

dunno 29

നൃത്തവിരുന്ന്  

ഈ നേരത്ത് സംഗീതകാരന്മാർ ഉന്മേഷമാർന്ന ഒരു സ്വരമുയർത്തി; എല്ലാവരും നൃത്തം തുടങ്ങുകയും ചെയ്തു. ഇരുണ്ട മുടിയുള്ള മിന്നിക്കൊപ്പം സ്വിഫ്റ്റി കറങ്ങിക്കറങ്ങി നീങ്ങി. ഡുനോ ചുവടു വച്ചത് ഹിമബിന്ദുവിനൊപ്പമാണ്; ഗ്രംപ്സ് ബേഡിക്കൊപ്പവും.  എലാറ്റിലും വച്ച് അത്ഭുതകരമായത്, ഡോ. പിൽമൻ തേന്മൊഴിക്കൊപ്പം ചുവടു വെച്ചതാണ്. നേരായിട്ടും! സത്യമായിട്ടും! നൃത്തവിരുന്നിന് തേന്മൊഴിയെത്തിയത് വിചിത്രമെന്നേ പറയാവൂ. തൻ്റെ പതിവു വെള്ള ളോഹക്കു പകരം അവർ ധരിച്ചിരുന്നത് പൂക്കളുള്ള മനോഹരമായ ഒരുടുപ്പായിരുന്നു. ആശുപത്രിയിൽ വച്ച് എല്ലാവരോടും പരുഷമായ് കൽപ്പിക്കാറുള്ള അതേ തേന്മൊഴിയാണ് ഇതെന്ന് ആർക്കും മനസ്സിലാകില്ലായിരുന്നു. മുഖത്തൊരു മന്ദസ്മിതവും, ഡോ . പിൽമൻ്റെ ചുമലിലൊരു കയ്യും വച്ച് അവർ വട്ടം കറങ്ങി ചുവടു വെച്ചു.
"ഞങ്ങളുടെ ചികിത്സയാണ് നിങ്ങളുടേതിനേക്കാൾ മെച്ചമെന്ന് നിങ്ങൾ സമ്മതിച്ചേ പറ്റൂ," അവർ അദ്ദേഹത്തിൻ്റെ കാതുകളിൽ മന്ത്രിച്ചു. "ഏതു മുറിവിനും, ചതവിനും, പോറലിനും, പൊള്ളലിനും, എന്തിന് പഴുപ്പിനു പോലും തേനാണ് ഏറ്റവും നല്ലത്. തേനൊരു നല്ല അണുനാശിനിയാണ്. അത്‌ വ്രണം പഴുക്കുന്നത് തടയും."
"എനിക്ക് താങ്കളോട് വിയോജിക്കേണ്ടി വരും," ഡോ. പിൽമൻ പറഞ്ഞു. "മുറിവുകളും, പോറലുകളും, പൊള്ളലുകളുമെല്ലാം ചികിത്സിക്കേണ്ടത് അയഡിൻ കൊണ്ടാണ്. അയഡിനും വീര്യമുള്ളൊരു അണുനാശിനിയാണ്. അതും പഴുപ്പിനെ തടയുന്നതാണ്."
"പക്ഷേ, നിങ്ങളുടെയീ അയഡിൻ ചർമ്മത്തെ പൊള്ളിക്കുന്നതാണെന്ന് നിങ്ങൾക്ക് നിഷേധിക്കാനാകുമോ? എന്നാൽ, ഞങ്ങുടെ തേനോ, ഒട്ടും വേദനയുണ്ടാക്കുന്നതല്ല."
"താങ്കളുടെ തേൻ പെൺമൈറ്റുകളെ ചികിത്സിക്കുന്നതിന് കൊള്ളാമെന്ന് ഞാൻ നിഷേധിക്കുന്നില്ല. പക്ഷേ, അത് ആൺമൈറ്റുകളെ ചികിത്സിക്കുന്നതിന് പറ്റിയേക്കില്ല."  
"അതെന്താ, അങ്ങനെ?" തേന്മൊഴി ചോദിച്ചു.
"തേൻകൊണ്ടുള്ള ചികിത്സ വേദനയില്ലാത്തതാണെന്നല്ലേ താങ്കൾ തന്നെ ഇപ്പോൾ പറഞ്ഞത്?"
"ചികിത്സ വേദനയുള്ളതാകണമെന്നാണോ നിങ്ങളുടെ അഭിപ്രായം?"
"അതെ," ഡോ. പിൽമൻ പറഞ്ഞു. "ഒരാൺമൈറ്റ് വേലി ചാടി കാലു 
പോറിയാൽ, ആ കാലിൽ അയഡിൻ പുരട്ടണം. വേലി ചാടുന്നത് അപകടമാണെന്ന് അതു വഴി അവനറിയണം. പിന്നീടൊരിക്കലും അവനങ്ങനെ ചെയ്യില്ല."
"അപ്പോഴവൻ മേൽക്കൂരയിൽക്കയറി താഴെ വീണ് തല പൊളിക്കും," തേന്മൊഴി പറഞ്ഞു. 
"അപ്പൊ അവൻ്റെ തലയിൽ അയഡിൻ പുരട്ടണം. മേൽക്കൂരയിൽ കയറുന്നതും അപകടകരമാണെന്ന് അപ്പൊ അവന് മനസ്സിലാകും . വലിയ വിദ്യാഭ്യാസപ്രാധാന്യമുള്ളതാണ് അയഡിൻ."
"ഒരു ഡോക്റ്റർക്ക് മുഖ്യം യാതന ലഘൂകരിക്കലാണ്; അല്ലാതെ,  
വിദ്യാഭ്യാസമല്ല," തേന്മൊഴി പറഞ്ഞു. "നിങ്ങളുടെ അയഡിൻ യാതന കൂട്ടുക മാത്രമാണ് ചെയ്യുന്നത്." 
"ഒരു ഡോക്റ്റർ എല്ലാ കാര്യങ്ങളെക്കുറിച്ചും ആലോചിക്കേണ്ടതുണ്ട്," ഡോ. പിൽമൻ പറഞ്ഞു. "പെൺകുട്ടികളെ മാത്രമാണ് ചികിത്സിക്കുന്നതെങ്കിൽ ചിന്തിക്കാനൊന്നുമില്ലെന്നത് ശരിയാണ്. എന്നാൽ, ആൺകുട്ടികളെയാണെങ്കിൽ ---"
"നമുക്കീ വിഷയം മാറ്റാം," തേന്മൊഴി പറഞ്ഞു. "നിങ്ങൾക്കൊപ്പം നൃത്തം ചെയ്യാൻ തീരെ പറ്റില്ല."
"താങ്കൾക്കൊപ്പമാണ് നൃത്തം ചെയ്യാൻ തീരെ പറ്റാത്തത്."
"കുറച്ചുകൂടി മര്യാദയാകാം."
"അറിവില്ലായ്മക്കടുത്ത് മര്യാദ പാലിക്കാൻ പ്രയാസമാണ്."
"നിങ്ങളാണ് അറിവില്ലാത്തവൻ. നിങ്ങളൊരു ഡോക്റ്ററേയല്ല. വെറും മുറിവൈദ്യൻ." 
"താങ്കളൊരു ... താങ്കളൊരു ...," ഡോ. പിൽമന് ദേഷ്യം കൊണ്ട് ഒന്നും പറയാൻ വയ്യാതായി. കരയിൽ പിടിച്ചിട്ട മീനിനെപ്പോലെ വായ അടച്ചും തുറന്നും അദ്ദേഹം വേദിയുടെ നടുക്കങ്ങനെ നിന്നു. മറ്റു ജോഡികൾ അവരിൽ വന്നിടിക്കാൻ തുടങ്ങി. തേന്മൊഴി കാലു തെന്നി വീണുവീണില്ലാ എന്നായി. 
"എന്തു കുന്തത്തിനാണ് നിങ്ങളിവിടെയിങ്ങനെ നിൽക്കുന്നത്?" തേന്മൊഴി അദ്ദേഹത്തിൻ്റെ കുപ്പായക്കൈ പിടിച്ചു വലിച്ചുകൊണ്ട് പറഞ്ഞു. "നൃത്തമാടൂ. നാം മറ്റുള്ളവരുടെ വഴി മുടക്കുകയാണ്."
ആശയറ്റ രീതിയിൽ കൈവീശി, ഡോ. പിൽമൻ വേദിക്കു താഴേക്ക് ചുവട് വച്ചു കറങ്ങി. ആദ്യമൊക്കെ അവർ മിണ്ടാതെ നൃത്തം ചെയ്തു. പക്ഷേ, താമസം വിനാ അവർ വീണ്ടും വഴക്കടിച്ചു. 

ഫ്ലഫിൻ്റെ കൂടെയാണ് റോളിപോളി ചുവടു വച്ചത്. അവരുടെ വർത്തമാനം തീർത്തും വ്യത്യസ്തമായിരുന്നു.  
"നിനക്ക് ബോൺ-ബോൺ ഇഷ്ടമാണോ?" റോളിപോളി ചോദിച്ചു.
"ഒരു പാട്," ഫ്ലഫി പറഞ്ഞു.  "നിനക്കോ?"
"ഉവ്വല്ലോ. പക്ഷേ, എനിക്ക് ഫ്രഞ്ച് കേക്കാണ് കൂടുതൽ പഥ്യം."
"എനിക്കെല്ലാറ്റിലും വച്ച് ഐസ്‌ക്രീമാണ് ഇഷ്ടം."

ചിപ്പിക്കൊപ്പമായിരുന്നു ബെൻഡമിൻ്റെ നൃത്തം. 
"എനിക്ക് കാറൊന്നോടിക്കാൻ പഠിച്ചാൽ കൊള്ളാമായിരുന്നു," ചിപ്പി പറഞ്ഞു. "എൻ്റെ കൂട്ടുകാരിൽ പലർക്കും ഓടിക്കാനറിയാം. അതുകൊണ്ട് എനിക്കുമത് പഠിക്കാൻ പറ്റുമെന്നാണെൻ്റെ വിചാരം. 
"സംഗതി വളരെ എളുപ്പമാണ്," ബെൻഡം പറഞ്ഞു. "ഇഗ്നീഷ്യൻ തിരിച്ച്, ഗിയറിട്ടശേഷം, ആക്സിലറേറ്ററിൽ കാലമർത്തുകയേ വേണ്ടൂ ..."

ധാന്യമണിക്കൊപ്പമാണ് ഡന്നോ നൃത്തം ചെയ്തത്. സത്യത്തിൽ അവനല്ല, അവളാണ് നൃത്തമാടിയത്. അവനൊരു കൊറ്റനാടിനെപ്പോലെ തുള്ളുകയും, അവളുടെ കാൽവിരലുകളിൽ ചവിട്ടുകയും, മറ്റുള്ളവരുമായ് കൂട്ടിമുട്ടുകയുമാണുണ്ടായത്. അവൾക്കത് തീരെ സഹിക്കാൻ പറ്റാതായപ്പോൾ ധാന്യമണി അവനോട് പറഞ്ഞു:
"ഈയൊരു ചുവട് നൃത്തം വിട്ടുകളഞ്ഞ് നമുക്കെവിടെയെങ്കിലുമിരിക്കാം."
അവരൊരു ബെഞ്ചിൽപ്പോയിരുന്നു. 
"എനിക്ക് നൃത്തനംചെയ്യാനേ അറിയില്ല, " ഡന്നോ സമ്മതിച്ചു. 
"നീ അത് പറഞ്ഞു കേട്ടതിൽ സന്തോഷം," ധാന്യമണി പറഞ്ഞു. "മറ്റൊരു ആൺകുട്ടിയാണെങ്കിൽ വല്ല ഒഴിവുകഴിവും പറഞ്ഞേനെ --- തലവേദനയെന്നോ, കാൽകഴക്കുന്നെന്നോ മറ്റോ. നീ നിനക്ക് നൃത്തം ചെയ്യാനറിയില്ലെന്ന് സത്യസന്ധമായ് പറഞ്ഞു. നിന്നോടെനിക്ക് കൂട്ട് കൂടാൻ പറ്റുമെന്ന് തോന്നുന്നു."
"തീർച്ചയായും പറ്റും."
"എനിക്ക് ആൺചങ്ങാതിമാർ വേണമെന്നുണ്ട്," ധാന്യമണി പറഞ്ഞു. "പെൺകുട്ടികളെ എനിക്കിഷ്ടമല്ല. അവർ എപ്പൊ നോക്കിയാലും കണ്ണാടിയുടെ മുമ്പിലാണ്. തങ്ങൾ കാണാനെങ്ങനെയിരിക്കുന്നുവെന്നതിനെക്കുറിച്ചു മാത്രമേ അവർക്ക് ചിന്തയുള്ളൂ."
"കണ്ണാടിക്കു മുമ്പിൽ നിൽക്കാൻ ചില ആൺകുട്ടികൾക്കും ഇഷ്ടമാണ്," ഡന്നോ  പറഞ്ഞു. 
"നീയങ്ങനെയല്ല, ഉവ്വോ?"
"ഹേയ് , അല്ലല്ല!" ഡന്നോ പറഞ്ഞു. (അത് തീർത്തും നേരായിരുന്നില്ല. ആരും കാണാത്തപ്പോൾ, അവനും സ്വയം കണ്ണാടിയിൽ നോക്കാറുണ്ട്. താൻ കാണാനെങ്ങനെ ഇരിക്കുന്നുവെന്നതിനെക്കുറിച്ച് അവനും ഒരു പാട് ചിന്തിക്കാറുണ്ട്. പക്ഷേ, നേര് പറഞ്ഞാൽ, എല്ലാ ആൺകുട്ടികളും അങ്ങനെത്തന്നെയാണ്.)
"നീ അങ്ങനെയല്ലാത്തതിൽ എനിക്ക് സന്തോഷമുണ്ട്," ധാന്യമണി പറഞ്ഞു. "നമുക്ക് രണ്ടാൾക്കും അപ്പൊ ചങ്ങാതിമാരാകാം, അല്ലേ? നമുക്ക് പരസ്പരം കത്തുകളെഴുതാം. ആദ്യം നീ എനിക്കെഴുതണം. പിന്നെ ഞാൻ നിനക്കെഴുതാം." 
"കുടുങ്ങി," ഡന്നോ സ്വയം വിചാരിച്ചു. അവന് എഴുതാനറിയില്ലല്ലോ. അത് ധാന്യമണി കണ്ടുപിടിക്കുന്നത് അവന് വല്ലാത്ത കുറച്ചിലാണ് താനും. 
"നമ്മളെന്തിന് കത്തുകളെഴുതണം?" അവൻ അസ്വസ്ഥനായ് പിറുപിറുത്തു. "നമ്മളത്ര ദൂരത്തൊന്നുമല്ലല്ലോ താമസം? നമുക്ക് വർത്താനം പറയാലോ."
"എന്തൊരു അരസികനാണ് നീ, ഡന്നോ!" ധാന്യമണി പറഞ്ഞു. "ഞാൻ പറയുന്നതൊന്നും ചെയ്യാൻ നിനക്ക് താൽപ്പര്യമില്ല. കത്തുകിട്ടുകയെന്നത് എത്ര രസകരമാണെന്ന് നിനക്കറിയില്ല!"
"എന്നാ, ശരി," ഡന്നോ  പറഞ്ഞു. "ഞാൻ നിനക്കെഴുതാം."

താമസിയാതെ ഇരുട്ട് പടർന്നു. 
(29 തുടരും)

















2020, ഡിസംബർ 3, വ്യാഴാഴ്‌ച

dunno 28

ഡന്നോയെ മാപ്പാക്കുന്നു.  

അടുത്ത ദിവസമായിരുന്നു ദീർഘകാലമായ് അവർ കാത്തിരുന്ന നൃത്തവിരുന്ന്. പ്രസാദമാർന്ന പന്തലുകൾ നൃത്തവേദിയെ ചൂഴ്ന്നു നിന്നു. അവ യക്ഷിക്കഥകളിലെ വീടുകളെപ്പോലെ തിളക്കമുള്ളവയും വർണ്ണപ്പകിട്ടാർന്നവയുമായിരുന്നു. വർണ്ണക്കൊടികളും റാന്തലുകളും കോർത്തിട്ട ചരടുകൾ  നൃത്തവേദിക്കു കുറുകെ കെട്ടിയിട്ടിരുന്നു. മരങ്ങളിൽ തൂങ്ങി നിൽപ്പുണ്ടായിരുന്ന കൊടികളും റാന്തലുകളും അവയെ ക്രിസ്മസ് മരങ്ങളെന്ന് തോന്നിപ്പിച്ചു. 

പത്ത് പെൺമൈറ്റുകളുള്ള ഒരു സംഗീതസംഘം പൂക്കൾ കൊണ്ടലങ്കരിച്ച ഒരു തട്ടിനു മുകളിൽ ഇരിപ്പുറപ്പിച്ചു. ഓരോ പെൺകുട്ടിയും ഒരു വയലിൻ വായിച്ചു. ചില വയലിനുകൾ കയ്യിലൊതുങ്ങുന്നത്ര ചെറുതായിരുന്നു. മറ്റു ചില വയലിനുകൾ, ഒരൽപ്പം വലുതായതിനാൽ, മുട്ടിനു കുറുകേ വെക്കേണ്ടി വന്നു.  ഇനിയും ചിലവ നിലത്ത് കുത്തിനിർത്തേണ്ടി വന്നു. അവയിലൊരു വയലിൻ വായിക്കാൻ വേണ്ടി വാദകന്  ഒരു കൊച്ചേണി വെച്ചു കയറേണ്ടതായ് വന്നു. അത്ര വലുതായിരുന്നൂ ആ വയലിൻ.  

പട്ടംപട്ടണത്തിൽനിന്നുള്ള തങ്ങളുടെ അതിഥികളെക്കാത്ത് പെൺമൈറ്റുകൾ നൃത്തവേദിക്കു ചുറ്റും കൂടി നിന്നപ്പോൾ വൈകുന്നേരമായിട്ടുണ്ടായിരുന്നില്ല. ആദ്യം എത്തിച്ചേർന്നത് നെയിൽസ് ആയിരുന്നു. അവൻ കുളിച്ചു, ചീകി, നല്ല വൃത്തിയുള്ള ഒരു കുപ്പായമിട്ടിരുന്നു. ഒരു മുടിച്ചുരുൾ തലയുടെ നേരെ മുകളിലേക്ക് നീണ്ടു നിന്നിരുന്നുവെന്നത് ശരി തന്നെ. പക്ഷേ, മുടിയുടെ കാര്യത്തിൽ അവനേറെ ശ്രദ്ധാലുവായിരുന്നുവെന്നത് ആർക്കും കാണാമായിരുന്നു.                                                                                                        "നീയിപ്പോ നല്ലൊരു കുഞ്ഞു മൈറ്റായി," കിറ്റി പറഞ്ഞു. "ഇങ്ങനെ വൃത്തിയും വെടിപ്പുമായിരിക്കുന്നതിൽ നിനക്കു സ്വയം സന്തോഷം തോന്നുന്നുണ്ടാകണം, അല്ലേ?"                                                                                                  "പിന്നില്ലാതെ," തൻ്റെ ഷർട്ടൊന്ന് പിടിച്ചു വലിച്ചുകൊണ്ട് നെയിൽസ് പറഞ്ഞു. 

പിന്നീട് വന്നത് ടാപ്‌സും പ്രെറ്റ്സലുമാണ്. അവർക്കു പിറകേ മറ്റുള്ളവരുമെത്തി. ആരും അവരെ ക്ഷണിച്ചിട്ടുണ്ടായിരുന്നില്ല. പഴങ്ങൾ തന്നതിന് പെൺകുട്ടികൾക്ക് നന്ദി പറയാൻ എത്തിയതാണെന്നാണ് ഓരോരാളും പറഞ്ഞത്. ഉടൻ തന്നെ അവരെല്ലാം നൃത്തവിരുന്നിലേക്ക് ക്ഷണിക്കപ്പെട്ടു. 

നൃത്തവിരുന്ന് തുടങ്ങുന്നതു വരേക്കും ഡന്നോ പൂച്ചെടികൾക്കിടയിൽ ഒളിച്ചിരിക്കുക തന്നെ ചെയ്തു. അതായത്, അവൻ അവക്കിടയിൽ ഉറങ്ങി. എന്നാൽ, ആൺമൈറ്റുകളുടെ വരവിൻ്റെ ഘോഷം കേട്ടതോടെ അവൻ പുറത്തേക്കിഴഞ്ഞു വന്ന് നൃത്തവേദി നോക്കി വച്ചുപിടിച്ചു.                            "ആഹാ, നുണയനും എത്തിയല്ലോ," അവനെ കണ്ടപ്പോൾ അവർ ഒച്ചവെച്ചു. "എടോ, നുണയാ, ബലൂണിൽ നീ തലകുത്തനെ സവാരി ചെയ്തതൊന്ന് പറഞ്ഞു തരാമോ?"                                                                                                                                    "അല്ലെങ്കിൽ, സ്ട്രാബറി ഐസ്ക്രീമിനു പകരം മേഘങ്ങളെ തിന്നതെങ്ങനെയെന്ന് പറ," അവനരികിലേക്ക് ഓടിക്കൊണ്ട്  റോളി പോളി കൂട്ടിച്ചേർത്തു.                                                                                                                          ഡന്നോക്ക് വല്ലാതെ നൊന്തു. നിന്നനിൽപ്പിൽ അവൻ വട്ടം കറങ്ങി നടന്നു പോയി. അവൻ്റെ ചങ്ങാതിമാർ പൊട്ടിച്ചിരിച്ച്, അവനെ തിരികേ വിളിച്ചു. എന്നാൽ, അവൻ വിളി കേൾക്കാൻ കൂട്ടാക്കിയില്ല. 

സങ്കടം കൊണ്ട് താൻ എങ്ങോട്ടാണ് പോകുന്നതെന്ന് ഡന്നോയ്ക്ക് ഒരു പിടിയുമുണ്ടായിരുന്നില്ല. നടന്നു നടന്ന് അവൻ പട്ടണത്തിൻ്റെ അറ്റത്തെത്തി ഒരു വേലിയിൽ തലയിടിച്ചു നിന്നു. അവൻ്റെ തല വല്ലാതെ വേദനിച്ചു പോയി. മുകളിലേക്ക് നോക്കിയപ്പോൾ, അവൻ വേലിയിൽ എഴുതി വെച്ചത് കണ്ടു: "ഡന്നോ ഒരു മണ്ടനാണ്."                                                                                                അവരെന്നെപ്പറ്റി വേലിയിലും എഴുതാൻ തുടങ്ങിയിരിക്കുന്നു, വാൻ നിരാശയോടെ ചിന്തിച്ചു. ആ നേരം അവനവനോട് തോന്നിയത്ര  ഖേദം ജീവിതത്തിലിന്നേവരെ അവനു മറ്റാരോടും തോന്നിക്കാണില്ല. വേലിയിൽ ചാരിനിന്ന അവൻ്റെ കവിളിലൂടെ കണ്ണീർ ഒലിച്ചിറങ്ങി.

ഞാനെന്തൊരു പാവം, അവൻ വിചാരിച്ചു. എന്തൊരു പാവമാണ് ഞാൻ! എല്ലാർക്കും എന്നോട് പുച്ഛമാണ്.  ആർക്കും എന്നെ ഇഷ്ടമല്ല --- ലോകത്തിലാർക്കും!

വേലി ചാരി അവനവിടെ അങ്ങനെ കുറേനേരം നിന്നു. ഹൃദയം നുറുങ്ങും പോലെ കരഞ്ഞു. പൊടുന്നനെ, ആരോ തൻ്റെ ചുമലിൽ മൃദുവായ് തൊട്ടതായ് അവനു തോന്നി. ആരോ ആർദ്രതയോടെ പറയുന്നതവൻ കേട്ടു,"കരയാതെ, ഡന്നോ!"                                                                                                                                            മുകളിലേക്ക് നോക്കിയപ്പോൾ അവൻ കണ്ടതോ, ധാന്യമണിയെ.                      "കരയല്ലേ," അവൾ ആവർത്തിച്ചു.                                                                                    ഡന്നോ മുഖം തിരിച്ചു; വേലി മുറുക്കിപ്പിടിച്ചു; കൂടുതൽ കടുപ്പത്തിൽ കരഞ്ഞു. ധാന്യമണി ഒരക്ഷരം മിണ്ടാതെ അവൻ്റെ ചുമലിൽ തഴുകിക്കൊണ്ടിരുന്നു. അവളുടെ കൈ വിടുവിക്കാൻ ഡന്നോ തൻ്റെ ചുമലിളക്കി; ഒരു തൊഴിയും വച്ചുകൊടുത്തു. 

"അത്ര വഷളനാകണ്ട നീയ്യ്," അവൾ പതിവ് സൗമ്യതയോടെ പറഞ്ഞു. "നീ അങ്ങനെയൊരുവനല്ലെന്ന് എനിക്കറിയാം. നീ നല്ല നന്മയുള്ള ഒരു മൈറ്റാണ്. നീ നുണ പറഞ്ഞതും പൊങ്ങച്ചം പറഞ്ഞതുമൊക്കെ കൂടുതൽ നല്ലവനായ് കാണപ്പെടാനാണ്. എന്നാൽ, ഇനി നീ അങ്ങനെ ചെയ്യില്ല, ഉവ്വോ? ചെയ്യില്ലെന്ന് പറ."                                                                                                                                                        ഡന്നോ ഒന്നും പറഞ്ഞില്ല.                                                                                              "പറയില്ലെന്ന് പറയൂ. എത്ര നല്ലൊരു കൊച്ചു മൈറ്റാണ് നീ."                                           "അല്ല, ഞാനല്ല. ഞാൻ ചീത്തയാ."                                                                              "നിന്നേക്കാൾ വഷളന്മാർ എത്രയോ പേരുണ്ട്."                                                                       "ഇല്ല. തീരെയില്ല. ഞാനാണ് അതിവഷളൻ."                                                             "അതു നേരല്ല. നിന്നേക്കാൾ ചീത്തയായിരുന്നില്ലേ നെയിൽസ്. അവനുണ്ടാക്കിയത്ര കുഴപ്പം നീയുണ്ടാക്കിയിട്ടില്ല. എന്നിട്ടൊടുവിൽ അവനും നന്നായി. വിചാരിച്ചാൽ നിനക്കും നന്നാകാം. ഇനിയുമീ ചീത്തക്കാര്യങ്ങൾ ചെയ്യില്ലെന്ന് തീരുമാനിക്കുക. എല്ലാം പുതുപുത്തനായ് തുടങ്ങാം. പഴയ കാര്യങ്ങൾ ഞങ്ങൾ നിന്നെ ഓർമ്മിപ്പിക്കാതിരിക്കാം."                                                     "ശരി. ഇനി ഞാൻ അങ്ങനെയൊന്നും ചെയ്യില്ല," പ്രസന്നതയില്ലാത്ത മുഖത്തോടെ ഡന്നോ പിറുപിറുത്തു.                                                                                   "നല്ലത്!" ധാന്യമണി സന്തോഷത്തോടെ പറഞ്ഞു. "നീ ധൈര്യമുള്ള, നേരുള്ള, നന്മയുള്ള ഒരു മൈറ്റായിരുന്നാൽ മാത്രം മതി. സ്വയം ചീത്തയാകാതെ നോക്കിയാ മതി. അപ്പൊ, ഉള്ളതിനേക്കാൾക്കൂടുതൽ തനിക്ക് മെച്ചമായിരിക്കണമെന്ന് തോന്നില്ല. ശരിയല്ലേ?"                                                "ആണെന്ന് തോന്നുന്നു."                                                                                                                   അവൻ ധാന്യമണിയെ ഖേദത്തോടെ നോക്കി; കണ്ണീരിനിടയിലൂടെ പുഞ്ചിരിച്ചു.                                                                                                                                    "വാ, നമുക്ക് മറ്റുള്ളവർക്കൊപ്പം കൂടാം," അവൻ്റെ കൈ പിടിച്ചുകൊണ്ട് ധാന്യമണി പറഞ്ഞു. 

താമസിയാതെ അവർ നൃത്തവേദിക്കരികെ എത്തി. ധാന്യമണിക്കൊപ്പം ഡന്നോയെക്കണ്ട റോളി പോളി വലിയവായിലേ വിളിച്ചു പറഞ്ഞു, "നുണയൻ  ഡന്നോ! മണ്ടൻ ഡന്നോ!"                                                                                    "നീ മേഘങ്ങളെ വിഴുങ്ങിയതെങ്ങനെയാന്നാ പറഞ്ഞത്," ട്രീക്ലി സ്വീറ്റർ വിളിച്ചു ചോദിച്ചു.                                                                                                                               "നാണമില്ലല്ലോ നിങ്ങൾക്ക്!" ധാന്യമണി പറഞ്ഞു. "നിങ്ങളെന്തിന് അവനെ കളിയാക്കണം?"                                                                                                                                       "ഞങ്ങളെ കളിയാക്കാൻ അവനെന്ത് കാര്യം?" റോളി പോളി ചോദിച്ചു.  "അവൻ നിങ്ങളെയാണോ കളിയാക്കിയത്?" ധാന്യമണി അത്ഭുതപ്പെട്ടു . "അവൻ കളിയാക്കിയത് ഞങ്ങളെയല്ലേ. എന്നിട്ട് നിങ്ങളൊരക്ഷരം മിണ്ടിയോ? അതുകൊണ്ട് നിങ്ങളും അവനോളം തന്നെ വഷളാണ്."                               "അത്രതന്നെ വഷളാണ്," ഹിമബിന്ദു പറഞ്ഞു. "അവൻ നുണ പറയുന്നുവെന്നറിഞ്ഞിട്ടും, വീരസ്യം പറയുന്നതു കേട്ടിട്ടും, നിങ്ങളവനെ  തടഞ്ഞില്ല. അങ്ങനെ ചെയ്യരുതെന്ന് നിങ്ങളിലൊരാളും അവനോട് പറഞ്ഞില്ല. അവനേക്കാൾ  ഭേദപ്പെട്ടവരാണ് നിങ്ങളെന്ന് നിങ്ങൾക്കെങ്ങനെ തോന്നും?" "ഞങ്ങൾക്ക് തോന്നുന്നില്ല," റോളി പോളി പിറുപിറുത്തു.                         "അപ്പോപ്പിന്നെ, അവനെ കളിയാക്കാൻ നിങ്ങൾക്ക് യാതൊരവകാശവുമില്ല," കിറ്റി പറഞ്ഞു. "മറ്റു വല്ലവരുമായിരുന്നെങ്കിൽ, അവനെ സഹായിച്ചേനെ." റോളിപോളിക്കും ട്രീക്ലി സ്വീറ്ററിനും വല്ലാത്ത നാണക്കേടു തോന്നി. അവർ ഡന്നോയെ കളിയാക്കുന്നത് മതിയാക്കി. 

ബേഡി അവനരികിലേക്ക് വന്നു. അവൾ പറഞ്ഞു: "കരയുകയായിരുന്നൂ, അല്ലേ, പൊന്നേ, നീയ്യ്? എല്ലാരും നിന്നെ കളിയാക്കി, അല്ലേ? ഈ ആൺമൈറ്റുകൾ അങ്ങനെയാ. വരട്ടെ, ഇനിയും നിന്നെ കളിയാക്കാൻ ഞങ്ങൾ അവരെ സമ്മതിക്കില്ല,"  ഒന്നു രണ്ടടി നടന്ന ശേഷം, ബേഡി പെൺമൈറ്റുകളോട്  മന്ത്രിച്ചു: "നമ്മളവനോട് നല്ല കരുണ കാണിക്കണം. അവൻ ചെയ്ത തെറ്റിനുള്ള ശിക്ഷ അവനു കിട്ടി. അവനതിൽ ഖേദമുണ്ട്. ഇനിയവൻ നന്നായിക്കോളും."              

"തീർച്ചയായും," കിറ്റി പറഞ്ഞു. "അവനെ കളിയാക്കുന്നത് ശരിയല്ല. അതവനെ കുപിതനാക്കും; പഴയതിനേക്കാൾ കൂടുതൽ അവൻ്റെ സ്വഭാവം വഷളാക്കും. അവനോട് നന്നായി പെരുമാറിയാലോ, അവൻ സ്വന്തം തെറ്റു മനസ്സിലാക്കി തിരുത്തും. 

പെൺകുട്ടികളെല്ലാം അവനു ചുറ്റും തടിച്ചു കൂടി തങ്ങളുടെ ഖേദം എത്രമാത്രമുണ്ടെന്ന് പ്രകടിപ്പിച്ചു. 

"എനിക്കൊരിക്കലും പെൺകുട്ടികളുടെ കൂടെ കളിക്കണമെന്ന് തോന്നിയിരുന്നില്ല," ഡന്നോ പറഞ്ഞു. "ആൺകുട്ടികളാണ് പെൺകുട്ടികളേക്കാൾ ഭേദമെന്നാണ് ഞാൻ വിചാരിച്ചിരുന്നത്. അതു തെറ്റാണെന്ന് എനിക്കിപ്പൊ മനസ്സിലായി. ആൺകുട്ടികൾ എന്നെ കളിയാക്കി; പെൺകുട്ടികൾ എനിക്കൊപ്പം നിന്നു. ഇന്നു മുതൽ ഞാനിനി പെൺകുട്ടികൾക്കൊപ്പമാണ് കളിക്കുക."

*****

ഹാംലെറ്റ് II. 2

II. 2  വാദ്യമേളം.  രാജാവ്, രാജ്ഞി, റോസൻക്രാൻറ്സ്, ഗിൽഡൻസ്റ്റേൺ(1) എന്നിവർ പ്രവേശിക്കുന്നു; ഒപ്പം പരിചാരകരും.   രാജാവ്: പ്രിയപ്പെട്ട റോസൻക്രാ...