2015, മേയ് 30, ശനിയാഴ്‌ച

പടുകിഴവൻ കിസ്സ


വയസ്സാകുന്നതിനു മുമ്പ് വയസ്സേറെയായാൽ
വരും പ്രയാസമെന്നു ശങ്കിച്ചേൻ.
ശേഷി കുറയും;
ശേമുഷിയും.

വയസ്സിനു വൃദ്ധിയായാൽ ബോധം ക്ഷയിക്കും.

രാജയക്ഷ്മാവും പിടിപെടാം.
ശേഷക്രിയക്ക്‌ ഒരു എം സുകുമാരനെങ്കിലുമുണ്ടാകുമോ എന്നാശങ്കിക്കും.

വയസ്സേറെയായപ്പോൾ, പക്ഷെ, ഇതിലും വലിയ സുഖമില്ലെന്നായി.

തലയിൽ മുടിചൂടാമാനവനാകയാൽ താരനില്ല;
താരശല്യമില്ലെന്നും പറയാം.
താളി വേണ്ട.
നരച്ചു നരജന്മമാകുമെന്നും പേടിക്കേണ്ട.
ഡൈ ഒദ്ദു.
സോപ്പാകാം.
ചീർപ്പും കണ്ണാടിയും വേണ്ട.

ദുർബ്ബലം കണ്ണാകയാൽ രണ്ടായതെല്ലാം ഒന്നായിക്കാണാം.

ശത്രുവും മിത്രവും ഒരുപോലെ.
പാലിനും പാഷാണത്തിനും ഒരേ നിറം.
ഗദ്യത്തിനും പദ്യത്തിനും ഒരേ രസം;
മദ്യത്തിനും.
പകൽവെളിച്ചവും നിലാവെളിച്ചമായി.
നിലാവത്തിട്ട കോഴിയെക്കൂട്ടായി.
കൂവാൻ ഒച്ച പൊങ്ങില്ലെന്നു മാത്രം.

കാതുപതുക്കെയാകയാൽ നാദബ്രഹ്മത്തിന്‍റെ ശല്യമില്ല.

പരബ്രഹ്മത്തിനും പോത്തിനും ഒരേ നാദം.
അനാഹതശബ്ദം.
നാസികയുമനുഗ്രഹിച്ചു.
പൂവിനും പുരീഷത്തിനുമൊരേ മണം.
പണവും പിണവും സമാസമം.
സ്ഥിതപ്രജ്ഞൻ.

ഊണും ഉറക്കവും കമ്മി.

നടത്തം പമ്മിപ്പമ്മി.
എവിടെയെങ്കിലുമൊരു സ്വർഗ്ഗമുണ്ടെങ്കിൽ
അതിതല്ലെങ്കിൽപ്പിന്നെ ഇതെന്താണ്?

വളർന്നുവലുതായി ഒരു വൈദ്യനോ വക്കീലോ

ഒരു പോലീസെങ്കിലുമൊ ആകണമെന്നുറച്ചിരുന്നു.
വളർന്നു .
വലുതായി.
ഒന്നുമായില്ലെങ്കിലും വയസ്സനായി.
ഒരു കീറ്റ്സൊ ചങ്ങമ്പുഴയോ പോലെ നിത്യഹരിതനായില്ല.
ഭാഗ്യം!

കലിജന്മം.

നരച്ചുനരച്ചു നരജന്മമാകാതിരിക്കാൻ
കറുപ്പിച്ചുകറുപ്പിച്ചു
കലിജന്മമായി.

ഇനി കിട്ടണം ഒരു നളനെ!
കലികേറ്റാൻ.

അള്ളാഹുവിന്റെ ആത്മഗതം.

'God alters not what is with a people
until they alter themselves what is within them.'
                                                            Koran 13:11

ഇബനെപ്പടച്ച് ദുരിതത്തിന്‍റെ ഈ ദുനിയാവിലേക്ക് ബിട്ടപ്പോ

ക്നാക്കണ്ടത് എന്തെല്ലാർന്നൂന്‍റെ കോയാ!

ഇബൻ ബളരും.
ഇബൻബത്തൂത്തപോലെ ബല്യോരാളാകും.
സുജായിയാകും.
കിത്താബോതും.
കൽക്കണ്ടത്തിന്‍റെ ഖൽബുള്ളബനാകും.

മൂത്തുബരുമ്പോ മുരിങ്ങക്കാപോലൊരു മൊഞ്ചത്തിക്കു മാരനാകും.
നല്ലോരിണയും തുണയുമാകും.
ഉമ്മക്കും ബാപ്പക്കും ഉമ്മുമ്മാക്കും ആബതില്ലാക്കാലം അത്താണിയാകും.
കുട്ട്യോൾക്ക് ബലമാകും ബമ്പൻ.

ഇബൻ ഇബനെ മാത്രമല്ല ഇബന്‍റെ അയലോതിയെയും സ്നേഹിക്കും.
പൈദാഹമുള്ളോർക്ക് തണ്ണീരും ബിരിയാണിയുമാകും.


അള്ളാ!
(പടച്ചോനേ, 
ഞമ്മള് ഞമ്മളെത്തന്നെയാണല്ല് ബിളിച്ചു കേഴണത്!
അല്ല, അമനമനുണ്ടാക്കിയ കുരിശിക്കിടന്നു 
ബേറെയാരെ ബിളിച്ചു  കേഴും കോയാ!)

ബളരുംതോറും, പക്കേങ്കില്, ഇബൻ ചെർതായ് ചെർതായല്ലെ ബന്നത്!
അയലോതിക്കാർക്ക്, നമ്പൂരിച്ചൻ പറയുംബോലെ , ചതുർത്ഥിയായി.
കേട്ട്യോൾക്കും കുട്ടോൾക്കും ചങ്കിലെത്തീയായി.
തെയ്യത്തോടു പറയാനുള്ള ആവലാതിയും വേവലാതിയുമായി അലവലാതി.

കള്ളുപൊരക്ക്‌ കാവലായി കാഫറ്‌.
ഇടബയ്ക്കെ ബാല്യക്കാരത്തികൾക്ക് നടക്കാൻ പറ്റാണ്ടായി.
നായിക്കും പൂച്ചക്കും കണ്ടൂടാണ്ടായി  ഹമുക്കിനെ; കാക്കക്കും.
മൂലക്ക്കെടന്ന കോടാലി കാക്ക്‌ബെലിച്ചിട്ട ചേലായി.

പടച്ചുബിടാനല്ലേ കോയാ ഞമ്മക്കു പറ്റൂ.
ബർക്കത്തുള്ളോനാകാനും ബെടക്കാകാനും
ഈ ഇബിലീസിനു തന്നെ തോന്നണ്ടേന്ന്! 

ഹാംലെറ്റ് II. 2

II. 2  വാദ്യമേളം.  രാജാവ്, രാജ്ഞി, റോസൻക്രാൻറ്സ്, ഗിൽഡൻസ്റ്റേൺ(1) എന്നിവർ പ്രവേശിക്കുന്നു; ഒപ്പം പരിചാരകരും.   രാജാവ്: പ്രിയപ്പെട്ട റോസൻക്രാ...