മുട്ടേണ്ട, വാതിൽ തുറക്കില്ല
മുട്ടുന്നതാരെന്നറിയാതെ.
പേപിടിച്ചോടുന്ന കാറ്റോ,
പിശാചോ
പാതകം ചെയ്യാനൊരുങ്ങിപ്പുറപ്പെട്ട
കൂലിക്കെടുത്ത കൊലയാളിനായ്ക്കളോ,
പാത പിഴച്ചൊരു പാന്ഥനോ,
യാച്ചകപ്പരിഷയോ,
ചോരനോ,
ചോരനെത്തേടിയിറങ്ങിയ പോലിസുകാരനോ,
പക്കത്തെവീട്ടിലെപ്പാർ ട്ടിയോ,
വീതംപിരിക്കാനിറങ്ങിയ കടക്കാർഡു ബ്രോക്കറോ?
ജോലിയും ജാതിയും നാളും മുഹൂർത്തവും
യോജിച്ചുവന്നാൽ കഴിക്കാം വിവാഹമെ-
ന്നൌദാര്യപൂർവ്വം മൊഴിഞ്ഞവൻ
കാമുകൻ തെണ്ടിയോ?
ആൺകോയ്മതന്നഹങ്കാരം സഹിക്കാതെ
ആത്മാഹുതിചെയ്ത ലെസ്‌ബിയൻ മിത്രമോ?
കാവിയിൽ കാമമൊളിപ്പിച്ച സ്വാമിയോ?
ആരാണു മുട്ടുന്നു വാതിലിൽ?
കാലം കടുംകലികാലം;
കണ്ണിൽപ്പെടുന്നതും, കാലിൽത്തൊടുന്നതും
കാതിൽ വീഴുന്നതുമെല്ലാം
അപായം,
ഭയാവഹം.
കൊട്ടിയടച്ചതാം വാതിലിനിപ്പുറം
മുട്ടുമാരെങ്കിലുമെന്ന ഭയപ്പാടിൽ
മുട്ടുവിറച്ചിരിക്കുന്നു ഞാൻ, ഏകാകി...
മുട്ടേണ്ട, വാതിൽ തുറക്കില്ല
മുട്ടുന്നതാരെന്നറിഞ്ഞുവെന്നാകിലും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ