2015, ഓഗസ്റ്റ് 19, ബുധനാഴ്‌ച

ഓണവിചാരം


മാവേലി വാഴുന്ന ദേശമല്ലെങ്കിലും
മാനുഷര്‍ക്കൊന്നെന്ന ബോധമില്ലെങ്കിലും
ഓണം വരുമ്പോള്‍ മൃദുവായ് മനസ്സിലൊ-
രീണം മുഴങ്ങുമിപ്പോഴും.

തുമ്പി തന്‍ വര്‍ണങ്ങള്‍;തുമ്പ തന്‍ പാല്‍ച്ചിരി;
ആകെച്ചിരിച്ചുകുഴഞ്ഞു കണ്ണീര്‍വന്നു
നാണിച്ചുനില്ക്കുന്ന താമരത്താരുകള്‍;
ഒച്ച വെച്ചെങ്ങും പറക്കുന്ന പക്ഷികള്‍;
ഒച്ചയില്ലാതെ പൊഴിയുന്ന തൂമഴ-
യപ്പൊഴും പൊന്‍കാന്തി പോകാതിളംവെയില്‍.

ആമ്പല്‍ച്ചിരിയുള്ള തണ്ണീര്‍ത്തടങ്ങളും
പച്ചക്കരയുള്ള തോടും കുളങ്ങളും
ചാണക മുറ്റത്തെ വര്‍ണക്കളങ്ങളും 
സ്വര്‍ണഭാരത്താല്‍ത്തളര്‍ന്ന നെല്‍പ്പാടവും
പുത്തനുടുപ്പിന്റെ ഹൃദ്യമാം ഗന്ധവും

കൂട്ടുകാരൊത്തു കളിച്ചുചിരിച്ചതു-
മോണക്കളികളില്‍ മത്സരിച്ചാര്‍ത്തതും
ഉച്ചയ്ക്കു വയറുനിറയെക്കഴിച്ചതും 
അങ്ങകലത്തുള്ള കൊട്ടകയില്‍പ്പോയി 
പ്രേംനസീര്‍ച്ചിത്രങ്ങള്‍ കണ്ടുരസിച്ചതും 
രാത്രിയിലോണനിലാവുണ്ട് തൃപ്തിയായ് 
നീര്‍ത്തിയ പായയില്‍ നീണ്ടുകിടന്നതും

ഓണംവരുമ്പോള്‍ മനസ്സിലൊരായിരം
ഓര്‍മകള്‍ ഓണമായെത്തു,മന്നൊക്കെ-
യോണം സമൃദ്ധിതന്‍ഹര്‍ഷപ്രതീകം.


കാലം കൃഷിയുഗ, മന്നുള്ള ജീവിതം

കൂട്ടുകുടുംബത്തിലല്ലോയധിഷ്ഠിതം.
ഇന്നു വിജ്ഞാനയുഗമെല്ലാറ്റിനും
പേപിടിപ്പിക്കുന്ന വേഗവും താളവും.
തങ്ങളില്‍ത്തങ്ങളില്‍ നേരിട്ടുകാണാതെ
ബന്ധപ്പെടുന്നവരായ് വിശ്വമാനവര്‍.
വെബ്ബിലൂടെത്തുന്ന രൂപവും ഭാഷയും
വ്യക്തം നിഴല്‍ക്കൂത്തുപോലായി ജീവിതം .

മായയാമീമഹാവിശ്വത്തിലതിലേറെ
മായമായ് മാറി മനുഷ്യ ന്റെജീവിതം.
ഇന്നന്യരാജ്യം സ്വദേശം, സ്വരാജ്യമോ
അന്യദേശംപോലോരവ്യക്ത ഭൂപടം.
എങ്കിലുമോണം വരുംപോഴൊരായിരം
ഓര്‍മകളൊന്നിച്ചുണരുന്നു മാനസേ.
ലക്കുകേട്ടോടുന്ന ജീവിതംപെട്ടെന്ന്‌
നിശ്ചലമായൊരുമാത്ര നിന്നുപോം.

സംവല്‍സരത്തിലൊരിക്കലാണെങ്കിലും
സന്തോഷ മേകാന്‍വരും തിരുവോണമേ
മുങ്ങിക്കുളിച്ചുതൊഴുന്നൂ സവിസ്തരം
ഭംഗിമങ്ങാതെയിരിക്കട്ടെയോര്‍മകള്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഹാംലെറ്റ് II. 2

II. 2  വാദ്യമേളം.  രാജാവ്, രാജ്ഞി, റോസൻക്രാൻറ്സ്, ഗിൽഡൻസ്റ്റേൺ(1) എന്നിവർ പ്രവേശിക്കുന്നു; ഒപ്പം പരിചാരകരും.   രാജാവ്: പ്രിയപ്പെട്ട റോസൻക്രാ...