2016, മേയ് 12, വ്യാഴാഴ്‌ച

അഞ്ചു വിലക്ഷണ ദിവസങ്ങൾ: ഒരു നോവൽ




അഞ്ചാം ദിവസം   


1. ക്ലീമയുടെ കാപട്യം 


ക്ലീമ നേരിയ മയക്കം വിട്ടുണർന്നപ്പോഴും ഇരുട്ടു തന്നെയായിരുന്നു. റൂസേന ജോലിക്കു പോകുന്നതിനു മുമ്പ് അവളെ അവനു കാണണമെന്നുണ്ടായിരുന്നു. പക്ഷെ, പുലർവെട്ടത്തിനു മുമ്പു തന്നെ തനിക്കു ചില കാര്യങ്ങൾ ചെയ്യാനുണ്ടെന്നു കമീലയെ എങ്ങിനെ പറഞ്ഞു മനസ്സിലാക്കും?
               അവൻ വാച്ചു നോക്കി. അഞ്ചു മണി. ഉടനെ എഴുന്നേറ്റില്ലെങ്കിൽ റൂസേനയെ കാണാനാവില്ല. പക്ഷെ, കമീലയോടു പറയാനുള്ള ഒരു ഒഴിവുകഴിവും അവനു തോന്നിയില്ല. അവന്‍റെ ഹൃദയം ശക്തിയായി ഇടിച്ചു. മറ്റൊന്നും പറയാൻ കഴിയാത്തതിനാൽ അവനെഴുന്നേറ്റു. കമീല ഉണർന്നേക്കുമെന്നു ഭയന്ന് ഒച്ചയില്ലാതെ വസ്ത്രം ധരിച്ചു തുടങ്ങി.                                          ജാക്കറ്റിന്‍റെ കുടുക്കുകളിടുമ്പോഴാണ്‌ അവൻ അവളുടെ സ്വരം കേട്ടത്:"എങ്ങോട്ടാ പോകുന്നത്?"
            അവൻ കിടക്കക്കരികിലേക്കു പോയി അവളുടെ ചുണ്ടുകളിൽ മൃദുവായി ചുംബിച്ചു.
              "ഉറങ്ങിക്കോളൂ. ഞാനുടനെ മടങ്ങി വരും."
              "ഞാനും വരാം." കമീല പറഞ്ഞു. പക്ഷെ, അവൾ ഉടനടി വീണ്ടും ഉറങ്ങിപ്പോയി. 
              ക്ലീമ ഒച്ചയില്ലാതെ സ്ഥലം വിട്ടു. 

2. ഫ്രാന്‍റിസെക്കിന്‍റെ വ്യഥ


ഇതു സാദ്ധ്യമാണോ? താൻ ഇപ്പോഴും അങ്ങോട്ടുമിങ്ങോട്ടും ഉലാത്തുകതന്നെയാണോ?
              അതെ. പക്ഷെ, പൊടുന്നനെ, അവൻ നിന്നു. റിച്മണ്ടിൽനിന്ന് ക്ലീമ പുറത്തേക്കു വരുന്നതവൻ കണ്ടു. കുറച്ചു നേരത്തേക്ക് അവൻ മറഞ്ഞു നിന്നു. പിന്നീട്, ക്ലീമയെ കാൾമാർക്സ്ഹൗസ് വരെ രഹസ്യമായി പിന്തുടർന്നു. കാവൽക്കാരന്‍റെ (അയാൾ ഉറക്കമായിരുന്നു) താമസസ്ഥലം തരണം ചെയ്ത്, റൂസേനയുടെ മുറിയിലേക്കു നയിക്കുന്ന ഇടനാഴിയുടെ മൂലയിൽ ചെന്നു നിന്നു. കുഴലൂത്തുകാരൻ നഴ്സിന്‍റെ വാതിലിൽ മുട്ടുന്നത് അവൻ കണ്ടു. വാതിൽ തുറക്കപ്പെട്ടില്ല. കുറേ നേരം കൂടി മുട്ടി നോക്കിയതിനു ശേഷം ക്ലീമ പോകാനായി തിരിഞ്ഞു. 
            കാൾമാർക്സ്ഹൌസിൽനിന്ന് ഫ്രാന്‍റിസെക് അവനു പിന്നാലെ ധൃതിയിൽ പുറത്തേക്കു വന്നു. ഉഷ്ണജലചികിത്സാകെട്ടിടത്തിലേക്ക് (പാർക്കിലൂടെ) ക്ലീമ നടന്നു നീങ്ങുന്നത്‌ അവൻ കണ്ടു. അവിടെയാണ്, അരമണിക്കൂറിനകം, റൂസേനയുടെ ജോലി തുടങ്ങുക. അവൻ മാർക്സ്ഹൌസിലേക്ക് തിരിച്ചോടി. റൂസേനയുടെ കതകിലിടിച്ചു. പതുങ്ങിയതെങ്കിലും വ്യക്തമായ സ്വരത്തിൽ താക്കോൽപ്പഴുതിലൂടെ പറഞ്ഞു: "ഇതു ഞാനാണ്! എന്നെ പേടിക്കാതെ! എനിക്കു വേണ്ടി നിനക്കു വാതിൽ തുറക്കാം. 
        പക്ഷെ, അവിടെനിന്ന് ഒരു മറുപടിയുണ്ടായില്ല. അവൻ സ്ഥലം വിടുന്ന നേരത്ത് പാറാവുകാരൻ ഉണർന്നു വരികയായിരുന്നു.
         "റൂസേന വീട്ടിലില്ലേ?"ഫ്രാന്‍റിസെക് അയാളോടു ചോദിച്ചു. 
         "ഇന്നലെ മുതലേ അവരിവിടെയില്ലല്ലോ," കാവൽക്കാരൻ പറഞ്ഞു.
         ഫ്രാന്‍റിസെക് പുറത്തേക്കു വന്നു. ക്ലീമ ഉഷ്ണജലകെട്ടിടത്തിലേക്ക് കയറുന്നത് ദൂരെ നിന്ന് അവൻ കണ്ടു.

3. റൂസേനയുടെ കാമുകന്മാർ 


                     റൂസേനയെന്നും  അഞ്ചരക്കാണ് ഉണരാറുള്ളത്. ഇന്നു രാവിലെയും, സുഖകരമായ മയക്കത്തിനു ശേഷവും, അതിലധികനേരം അവൾ ഉറങ്ങിയില്ല. എഴുന്നേറ്റ്, വസ്ത്രം ധരിച്ച്, കാലൊച്ച കേൾപ്പിക്കാതെ, അവൾ അടുത്ത മുറിയിലേക്ക് കടന്നു. 
                    ആഴത്തിൽ ശ്വസിച്ചുകൊണ്ട് ബെർറ്റ് ലേഫ് ഒരു വശം തിരിഞ്ഞു കിടക്കുകയായിരുന്നു. പകൽനേരത്തു എല്ലായ്പ്പോഴും കരുതലോടെ ചീകിവെക്കുമായിരുന്ന അയാളുടെ മുടി, തലയോട്ടിയുടെ മുകളിലുള്ള നഗ്നമായ തൊലി വെളിപ്പെടുത്തിക്കൊണ്ട്, ഉലഞ്ഞു കിടന്നിരുന്നു. ഉറക്കത്തിൽ അയാളുടെ മുഖം വിളർച്ചയേറിയും  പ്രായമേറിയും കാണപ്പെട്ടു. മേശയിലുണ്ടായിരുന്ന മരുന്നുകളുടെ കൊച്ചുകുപ്പികൾ റൂസേനയിൽ ഒരു ആശുപത്രിയുടെ ഓർമ്മയുളവാക്കി. എങ്കിലും അവയൊന്നും അവളെ അസ്വസ്ഥയാക്കിയില്ല. അയാളെ നോക്കിക്കൊണ്ടിരുന്നപ്പോൾ അവളുടെ കണ്ണുകളിൽ നീർ പൊടിഞ്ഞു. ഇതിനേക്കാൾ സുന്ദരമായ ഒരു രാത്രി അവൾക്കൊരിക്കലും ഉണ്ടായിട്ടില്ല. അയാൾക്കു മുമ്പിൽ മുട്ടുകുത്തണമെന്ന അസാധാരണമായ ഒരാഗ്രഹം അവൾക്കു തോന്നി. അങ്ങിനെ ചെയ്തില്ലെങ്കിലും, കുനിഞ്ഞു നിന്ന്, അവൾ അയാളുടെ പുരികത്തിൽ മൃദുവായൊരുമ്മ വെച്ചുകൊടുത്തു.
        പുറത്തെത്തിയപ്പോൾ, ഉഷ്ണജലാലയത്തിനടുത്തെത്താറായപ്പോൾ, ഫ്രാന്‍റിസെക് തനിക്കു നേരെ വരുന്നതവൾ കണ്ടു. 
             തലേദിവസമായിരുന്നെകിൽ, ഇത്തരമൊരു കൂടിക്കാഴ്ച്ച അവളെ അസ്വസ്ഥമാക്കുമായിരുന്നു. കുഴലൂത്തുകാരനുമായി അവൾ പ്രേമത്തിലാണെങ്കിലും ഫ്രാന്‍റിസെക് അവൾക്കു പലതുമായിരുന്നു. ക്ലീമയുമവനും ഒരഭേദ്യജോഡിയാണ്. ഒരാൾ സാധാരണതയുടെ മൂർത്തിയാണെങ്കിൽ, മറ്റേയാൾ സ്വപ്നത്തിന്‍റെ മൂര്‍ത്തിയാണ്. ഒരാള്‍ അവളെ ആഗ്രഹിച്ചെങ്കില്‍, മറ്റേയാളെ അവള്‍ ആശിച്ചു പോയതാണ്. ഈ രണ്ടു പുരുഷന്മാരില്‍ ഒരാള്‍ മറ്റേയാളുടെ അര്‍ത്ഥം നിര്‍ണ്ണയിക്കുന്നു. ക്ലീമയാല്‍ താന്‍ ഗര്‍ഭവതിയായെന്നു തീരുമാനിച്ചുറപ്പിച്ചപ്പോള്‍, ്രാന്‍റിസെകിനെ അവള്‍ തന്‍റെ ജീവിതത്തില്‍നിന്നു തുരത്തിയില്ല. മറിച്ച്, ആ ഉറച്ച തീരുമാനത്തിന് അവന്‍ സ്ഥായിയായ കാരണമാവുകയായാണുണ്ടായത്. ഈ രണ്ടു പുരുഷന്മാര്‍ക്കുമിടയില്‍, തന്‍റെ ജീവിതത്തിന്‍റെ  രണ്ടു ധ്രുവങ്ങള്‍ക്കുമിടയിലെന്നപോലെയായിരുന്നു അവള്‍. തനിക്കറിയാവുന്ന ഒരേ ഒരു ഗ്രഹമായ തന്‍റെ ജീവിതത്തിന്‍റെ ഉത്തരധ്രുവവും ദക്ഷിണ ധ്രുവവുമായവര്‍.
      പക്ഷെ, വാസയോഗ്യമായ ഗ്രഹം ഇതു മാത്രമല്ലെന്ന് ഇന്നു രാവിലെ അവള്‍ പൊടുന്നനെ തിരിച്ചറിഞ്ഞു. ക്ലീമയില്ലാതെയും,ഫ്രാന്‍റിസെകില്ലാതെയും ജീവിതം സാദ്ധ്യമാണെന്ന് അവള്‍ മനസ്സിലാക്കി. ധൃതിവെക്കേണ്ട കാര്യമില്ലെന്നും മനസ്സിലാക്കി. സമയം വേണ്ടത്രയുണ്ട്. വളരെപ്പെട്ടെന്ന്‍ പ്രായാധിക്യം ബാധിക്കുന്ന, ശപിക്കപ്പെട്ട, സാമ്രാജ്യത്തിൽനിന്ന് ദൂരെദൂരേക്ക്‌ തന്നെ നയിക്കാൻ വിവേകവും പക്വതയുമുള്ള ഒരു പുരുഷനെ അനുവദിക്കാൻ തനിക്കു സാധിക്കുമെന്ന് അവൾ തിരിച്ചറിഞ്ഞു. 
      "രാത്രി എവിടെയായിരുന്നു?"
ഫ്രാന്‍റിസെക് അവളോടു പൊട്ടിത്തെറിച്ചു.
      "നിനക്കതറിയേണ്ട കാര്യമില്ല."
      "ഞാൻ നിന്‍റെ സ്ഥലത്തു വന്നിരുന്നു. നീ മുറിയില്‍ ഉണ്ടായിരുന്നില്ല."
      "ഞാന്‍ അന്തിയുറങ്ങുന്നത് എവിടെയാണെന്ന് നിനക്കറിയേണ്ട കാര്യമില്ല."
അതും പറഞ്ഞ് റൂസേന നില്‍ക്കാതെ ഉഷ്ണാലയത്തിന്‍റെ കവാടത്തിലൂടെ കടന്നുപോയി. 
      "എന്‍റെ പിന്നാലെ വരരുത്. എനിക്കതിഷ്ടമല്ല."
      ഫ്രാന്‍റിസെക് കെട്ടിടത്തിനു മുമ്പില്‍ത്തന്നെ നിന്നു. പിന്നീട്, രാത്രി മുഴുവന്‍ ഉലാത്തുക മൂലം കാലു വേദനിക്കുന്നതുകൊണ്ട്, അവന്‍ ഒരു ബെഞ്ചിലിരുന്നു. അവിടെയിരുന്നുകൊണ്ടവന് കവാടം സാകൂതം നിരീക്ഷിക്കാമായിരുന്നു.
       രണ്ടുവീതം പടികള്‍ ഒരുമിച്ചു കയറിക്കൊണ്ട് റൂസേന ധൃതിയില്‍ രണ്ടാം നിലയിലെത്തി. ബെഞ്ചുകളാലും കസേരകളാലും അങ്കിതമായ വിശ്രമമുറിയിലെത്തി. അവളുടെ ജോലിസ്ഥലത്തിന്‍റെ വാതില്‍ക്കല്‍ ക്ലീമ ഇരിപ്പുണ്ടായിരുന്നു.
        വേപഥു പൂണ്ട കണ്ണുകളോടെ അവളെ നോക്കിക്കൊണ്ട് അവന്‍ എഴുന്നേറ്റുനിന്നു. 
         "റൂസേനാ, ഞാന്‍ നിന്നോടു യാചിക്കുകയാണ്. നീ യുക്തിയോടെ പെരുമാറൂ. നിന്‍റെ കൂടെ ഞാന്‍ അവിടേക്കു വരാം."
             കഴിഞ്ഞദിവസങ്ങളിൽ അവൻ തീവ്രമായ് ഉപയോഗിച്ചിരുന്ന വൈകാരികഗീർവ്വാണങ്ങളുടെ അലങ്കാരമില്ലാതെ നഗ്നമായിരുന്നൂ അവന്‍റെ വ്യാകുലത. 
               റൂസേന പറഞ്ഞു: "നിനക്കെന്നെ ഒഴിവാക്കണം."
               ഇതവനെ ഭയപ്പെടുത്തി: "നിന്നെ ഒഴിവാക്കണമെന്നെനിക്കില്ല__ മറിച്ച്, നമുക്കൊരുമിച്ച് കൂടുതൽ സന്തോഷമുണ്ടാകാനാണ് ഞാനിതൊക്കെ ചെയ്യുന്നത്."
               "നുണ പറയേണ്ട," റൂസേന പറഞ്ഞു.
                "റൂസേനാ, ഞാൻ യാചിക്കുകയാണ്! നീ പോയില്ലെങ്കിൽ അതൊരു ദുരന്തമായിത്തീരും!"
                 "ഞാൻ പോകുന്നില്ലെന്ന് ആരാണ് പറഞ്ഞത്? നമുക്കിനിയും മൂന്നുമണിക്കൂറുകളുണ്ട്. ഇപ്പോൾ ആറുമണിയായതേയുള്ളൂ. നിനക്കു മിണ്ടാതെ തിരിച്ചുപോയി നിന്‍റെ ഭാര്യയുടെകൂടെ കിടക്കാം!"
അവൾ തനിക്കു പിറകിൽ വാതിലടച്ചു. വെളുത്ത മേൽവസ്ത്രം എടുത്തിട്ടു. നാൽപ്പതുകാരി നഴ്സിനോടു പറഞ്ഞു. "എനിക്കൊരുപകാരം ചെയ്യണം. ഒമ്പതുമണിക്ക് എനിക്കു പുറത്തുപോകേണ്ടതുണ്ട്. ഒരു മണിക്കൂർ നേരത്തേക്ക് എനിക്കു പകരം നിൽക്കാമോ?"
        "ഒടുവിൽ, അവന്‍റെ വാചകമടിയിൽ നീ വീണു." ശകാരസ്വരത്തിൽ അവളുടെ കൂട്ടുജോലിക്കാരി പറഞ്ഞു. 
         "അല്ല. ഞാൻ പ്രേമത്തിൽ വീണുപോയിരിക്കുന്നു."

      4. ജേക്കബ്ബിന്‍റെ വെളിപാട് 


           ജേക്കബ്ബ് ജനലിനരികിലേക്കു നടന്ന് അതു തുറന്നിട്ടു. ആ ഇളംനീല റ്റാബ്ലെറ്റിനെക്കുറിച്ചയാള്‍ ആലോചിച്ചു. താന്‍ അതൊരു അപരിചിതക്കു ശരിക്കും നല്‍കിയിരിക്കുന്നുവെന്ന്‍ അയാള്‍ക്കിപ്പോഴും വിശ്വാസമായില്ല. അയാള്‍ ആകാശത്തിന്‍റെ നീലിമയിലേക്കു നോക്കി. ശരല്‍ക്കാലപ്പുലരിയിലെ ഹൃഷ്ടമായ വായു ഉള്ളിലേക്കു വലിച്ചുകയറ്റി. അയാള്‍ ജാലകത്തിലൂടെ കണ്ട ലോകം സാധാരണമായിരുന്നു. തലേന്നു നഴ്സുമായുണ്ടായ കൂടിക്കാഴ്ച്ച അസംഭവ്യവും അസംബന്ധവുമായി അയാള്‍ക്കനുഭവപ്പെട്ടു.
                    അയാള്‍ ഫോണെടുത്തു. ഉഷ്ണാലയത്തിലേക്കുള്ള നമ്പര്‍ കറക്കി. സ്ത്രീവിഭാഗത്തിലെ റൂസേനയെന്ന നഴ്സിനെ വേണമെന്നാവശ്യപ്പെട്ടു. കുറേ നേരം കാത്തിരുന്നു. ഒടുവില്‍ അയാളൊരു സ്ത്രീസ്വരം ശ്രവിച്ചു. റൂസേന കുളത്തിനടുത്താണെന്നും ഫോണ്‍ കൊടുക്കാന്‍ കഴിയില്ലെന്നും ആ സ്വരം പറഞ്ഞു. അയാള്‍ നന്ദി പറഞ്ഞു ഫോണ്‍ വെച്ചു.
           വല്ലാത്ത ആശ്വാസം തോന്നി അയാള്‍ക്ക്‌. നഴ്സ് ജീവിച്ചിരിക്കുന്നു. റ്റ്യൂബിലുള്ള റ്റാബ്ലെറ്റ് ദിവസം മൂന്നുതവണ കഴിക്കേണ്ടതാണ്. ഇന്നലെ വൈകുന്നേരം അവള്‍ ഒന്നു കഴിച്ചിരിക്കണം. രണ്ടാമതൊന്നു ഇന്നു രാവിലെയും. അതായത്, ജേക്കബ്ബിന്‍റെ റ്റാബ്ലെറ്റ് അവള്‍ കഴിച്ചിട്ടു നേരം ഏറെയായി. പെട്ടെന്ന് എല്ലാം വ്യക്തമായതു പോലെ തോന്നി. തന്‍റെ സ്വാതന്ത്ര്യത്തിന്‍റെ ഉറപ്പായി താന്‍ കരുതിയിരുന്ന റ്റാബ്ലെറ്റ് ഒരു കള്ളമായിരുന്നു.
                   സുഹൃത്ത് തനിക്കു നല്‍കിയതു പൊയ്യായ ഒരു റ്റാബ്ലെറ്റായിരുന്നു.
           ഈശ്വരാ! ഈ അറിവ് തനിക്ക് എന്തുകൊണ്ട് നേരത്തേ ഉണ്ടായില്ല? ചങ്ങാതിയോട്‌ വിഷം ആവശ്യപ്പെട്ട ആ വിദൂര ദിവസം അയാള്‍ ഓര്‍ത്തെടുത്തു. ജയില്‍മോചിതനായ കാലം. താന്‍ സഹിച്ച യാതനയിലേക്കു ശ്രദ്ധയാകര്‍ഷിക്കാനുള്ള ഒരു നാട്യമായിട്ടായിരിക്കണം, ഒരു പക്ഷെ, എല്ലാവരും അതിനെ കണ്ടതെന്ന്‍ വര്‍ഷങ്ങള്‍ കടന്നുപോയതിനുശേഷം അയാളിന്നു തിരിച്ചറിയുകയാണ്. ആവശ്യപ്പെട്ടതു തരാമെന്ന്, ഒരാശങ്കയുമില്ലാതെ, പക്ഷെ, സ്ക്രേറ്റ വാക്കു തരികയുണ്ടായി. അല്‍പ്പദിവസങ്ങള്‍ക്കുശേഷം തിളക്കമാര്‍ന്ന ഇളം നീല റ്റാബ്ലെറ്റ് കൊണ്ടുവരികയും ചെയ്തു.  എന്തിനു ശങ്കിക്കണം? എന്തിനു തന്നെ നിരുത്സാഹപ്പെടുത്തണം? തന്‍റെ ആവശ്യം നിരസിച്ചവരെക്കാള്‍ കൂടുതല്‍ സമര്‍ത്ഥമായി സ്ക്രേറ്റ കാര്യം കയ്യിലെടുത്തു. ശാന്തിയുടെയും ഉറപ്പിന്‍റെയും ഒരു മായാവലയം സ്ക്രേറ്റ തനിക്കു നല്‍കി. മാത്രമോ, ആയുഷ്ക്കാലം നീണ്ടുനില്‍ക്കുന്ന ഒരു സുഹൃത്തിനെയും നേടാനിടയായി.
           മുമ്പൊരിക്കലും തനിക്കീയൊരു ചിന്ത തോന്നാതിരുന്നതെന്തേ? സാധാരണ രീതിയിലുണ്ടാക്കപ്പെട്ട  ഒരു മരുന്നിന്‍റെ രൂപത്തില്‍ സ്ക്രേറ്റ തന്നെ വിഷം ഏല്‍പ്പിച്ചപ്പോള്‍ അതല്‍പ്പം വിചിത്രമാണെന്നു തനിക്കു തോന്നിയിരുന്നു. ഒരു ബയൊകെമിസ്റ്റ് ആയതിനാല്‍ സ്ക്രേറ്റക്ക് വിഷം കൈക്കലാക്കാന്‍ കഴിയുമെന്നറിയാം. പക്ഷെ, റ്റാബ്ലെറ്റ് ഉണ്ടാക്കാനുള്ള ഉപകരണങ്ങള്‍ അയാള്‍ക്കെങ്ങിനെ ലഭിച്ചുവെന്ന്‍ തനിക്കു മനസ്സിലായില്ല. എന്നിട്ടും താനയാളോടൊന്നും ചോദിച്ചില്ല. മറ്റെല്ലാം സംശയിച്ചുവെങ്കിലും, സുവിശേഷത്തില്‍ വിശ്വാസമര്‍പ്പിക്കുന്നവനെപ്പോലെ, താന്‍ അയാളുടെ റ്റാബ്ലെറ്റില്‍ വിശ്വസിച്ചു.
                           ഇപ്പോള്‍, നെടിയ ആശ്വാസത്തിന്‍റെ ഈ നിമിഷം, അയാള്‍ക്ക് തന്‍റെ സുഹൃത്തിന്‍റെ വഞ്ചനയോട് ശരിക്കും കൃതജ്ഞത തോന്നി. നഴ്സ് ജീവിച്ചിരിപ്പുണ്ടെന്നതില്‍ അയാള്‍ സന്തോഷിച്ചു. യുക്തിഹീനമായ ആ ദു:സാഹസം മുഴുവനും വെറുമൊരു ദു:സ്വപ്നമായിരുന്നുവെന്നതില്‍ ആഹ്ലാദിച്ചു. എങ്കിലും ഈ ലോകത്തിലൊന്നും ശ്വാശതമല്ലല്ലോ. ആശ്വാസത്തിന്‍റെ അലമാലകള്‍ അടങ്ങാന്‍ തുടങ്ങിയപ്പോള്‍ പശ്ചാത്താപം അതിന്‍റെ പരുഷശബ്ദ മുയര്‍ത്തി:
               എത്ര വിലക്ഷണം! താന്‍ കീശയില്‍ സൂക്ഷിച്ചിരുന്ന റ്റാബ്ലെറ്റ് തന്‍റെ ഓരോ ചുവടുവെപ്പിനും നാടകീയമായൊരു ഗാംഭീര്യം നല്‍കിയിരുന്നു! അതു തന്‍റെ ജീവിതത്തെ ഘനഗംഭീരമായൊരു ഇതിഹാസമാക്കാന്‍ സഹായിച്ചിരുന്നു! വാസ്തവത്തില്‍, സ്ക്രേറ്റയുടെ അടക്കിയ ചിരി മാത്രം പൊതിഞ്ഞുവെച്ചിരുന്ന സുതാര്യമായ ആ കടലാസുകഷണം  മരണത്തെ വഹിക്കുകയാണെന്ന്  താന്‍ ഉറച്ചു വിശ്വസിച്ചിരുന്നു.
              എല്ലാം പറഞ്ഞു കഴിയുമ്പോള്‍, തന്‍റെ സുഹൃത്ത് ചെയ്തത് ശരിയായിരുന്നുവെന്ന് ജേക്കബ്ബിനറിയാമായിരുന്നു. എങ്കിലും, താനത്രയേറെ സ്നേഹിച്ച സ്ക്രേറ്റയും, ആയിരക്കണക്കിനുള്ള മറ്റു ഡോക്ടര്‍മാരെപ്പോലെ, പെട്ടെന്ന് വെറുമൊരു സാധാരണ ഡോക്ടറായി ഭവിച്ചുവല്ലോയെന്നു ചിന്തിക്കാതിരിക്കാന്‍ അയാള്‍ക്കു കഴിഞ്ഞില്ല. യാതൊരാശങ്കയുമില്ലാതെ, ഒരു പതിവു കാര്യം പോലെ, അയാള്‍ തന്നെ വിഷമേല്‍പ്പിച്ചത് അയാളെ തനിക്കറിയാവുന്ന മറ്റുള്ളവരില്‍നിന്നു സമൂലമായി വേര്‍തിരിച്ചു നിര്‍ത്തിയിരുന്നു.
            അയാളുടെ പെരുമാറ്റത്തില്‍ എന്തോ ഒരു അവിശ്വസനീയത ഉണ്ടായിരുന്നു.മറ്റുള്ളവരെപ്പോലെയല്ല അയാള്‍ പെരുമാറിയിരുന്നത്. ഗ്ലാനിയുടെയോ, വികാരമൂര്‍ച്ഛയുടെയോ സന്ദര്‍ഭത്തില്‍ താന്‍ വിഷം ദുരുപയോഗിക്കുമോയെന്ന്‍ അയാള്‍ ശങ്കിക്കുക കൂടിയുണ്ടായില്ല. അവനവനുമേല്‍ പരിപൂര്‍ണ്ണ നിയന്ത്രണമുള്ളവനും, മാനുഷിക ദൌര്‍ബ്ബല്യങ്ങളൊന്നുമില്ലാത്തവനുമായ ഒരു പുരുഷനോടെന്നപോലെയാണ് താന്‍ അയാളോടു പെരുമാറിയിരുന്നത്. മനുഷ്യര്‍ക്കിടയില്‍ ജീവിക്കാന്‍ ശപിക്കപ്പെട്ട രണ്ടു ദൈവങ്ങളെപ്പോലെയാണ്  അവര്‍ പരസ്പരം പെരുമാറിയത്. അതെത്ര മനോഹരമായിരുന്നു. അവിസ്മരണീയമായിരുന്നു. ഇപ്പോള്‍, പൊടുന്നനെ, എല്ലാം അവസാനിച്ചിരിക്കുന്നു.
          ആകാശത്തിന്‍റെ നീലിമ നോക്കി ജേക്കബ്ബ് ആലോചിച്ചു. ഇന്നയാളെനിക്കു ശാന്തിയും ശമവും നല്‍കി. എന്നാല്‍, അതേസമയം, അയാള്‍ എന്നില്‍നിന്ന് അയാളെ അപഹരിക്കുകയും ചെയ്തു. എന്‍റെ സ്ക്രേറ്റയെ അയാള്‍ എന്നില്‍നിന്നും അപഹരിച്ചിരിക്കുന്നു.

5. ക്ലിനിക്കിൽ 


            റൂസേനയുടെ സമ്മതം ക്ലീമയെ മധുരമായ ഒരു ജാഡ്യത്തിലാക്കി. എങ്കിലും വിശ്രമമുറിയില്‍നിന്നും അവനെ മോഹിപ്പിച്ചു പുറത്തു കൊണ്ടുപോകാന്‍ യാതൊന്നിനുമായില്ല. തലേന്നുണ്ടായ റൂസേനയുടെ പരിഭ്രമമുണ്ടാക്കിയ അന്തര്‍ദ്ധാനം അവന്‍റെ ഓര്‍മ്മയില്‍ ഭീഷണമാം വിധം മുദ്ര പതിപ്പിച്ചിട്ടുണ്ടായിരുന്നു. അതിനാല്‍ അവിടെത്തന്നെ കാത്തിരിക്കാന്‍ അവന്‍ തീരുമാനിച്ചു. അവളെ ആരും നിരുത്സാഹപ്പെടുത്താതിരിക്കാന്‍ കരുതിയിരിക്കേണ്ടതുണ്ട്; അവളെ ആരും അവിടെനിന്നു പലായനം ചെയ്യിക്കാതിരിക്കാനും.
             അല്‍പ്പം മുമ്പ് ഏതു വാതിലിനു പിറകിലാണോ റൂസേന അപ്രത്യക്ഷമായത്, അതിലൂടെ പെണ്‍രോഗികള്‍ വന്നു തുടങ്ങി. അവരില്‍ ചിലര്‍ അവിടെത്തന്നെ നിന്നു. മറ്റുള്ളവര്‍ ചുമരരികിലെ കസേരകളിലിരുന്നു. സ്ത്രീകളുടെ വിശ്രമമുറിയില്‍  പുരുഷന്മാരെ സാധാരണ കാണാറില്ലെന്നതിനാല്‍, അവരേവരും ക്ലീമയെ കൌതുകത്തോടെ നോക്കിക്കൊണ്ടിരുന്നു.
               പിന്നീട്, വെളുത്ത മേല്‍ക്കുപ്പായം ധരിച്ച, മാംസളയായ ഒരു സ്ത്രീ അകത്തേക്കു വന്നു. അവനെ സമീപിച്ച് റൂസേനയെ കാത്തിരിക്കുകയാണോയെന്നു ചോദിച്ചു. അവനാകെ ചുവന്നുതുടുത്തുകൊണ്ടു തലയാട്ടി.
              “നിങ്ങളിവിടെ കാത്തിരിക്കേണ്ട കാര്യമില്ല. ഒമ്പതു മണിവരെ സമയമുണ്ട്.”
              അവനോടു സ്വാതന്ത്ര്യമെടുക്കാനുള്ള പരിചയമുണ്ടെന്നതുപോലെ അവള്‍ പറഞ്ഞു. മുറിയിലുള്ള എല്ലാ സ്ത്രീകളും അവള്‍ പറഞ്ഞതു കേട്ടുവെന്നും, അവര്‍ക്കെല്ലാവര്‍ക്കും എന്താണു നടക്കുന്നതെന്നറിയാമെന്നും അവനു തോന്നി.
                 പുറത്തിറങ്ങുമ്പോഴിടേണ്ട വസ്ത്രവും ധരിച്ച് റൂസേന മടങ്ങി വന്നപ്പോള്‍ ഒമ്പതാകാന്‍ പതിനഞ്ചു മിനിട്ടുണ്ടായിരുന്നു. ഒന്നും മിണ്ടാതെ അവര്‍ ഉഷ്ണാലയത്തില്‍നിന്നു പുറത്തിറങ്ങി. അവള്‍ക്കു പിറകിലാണ് അവന്‍ നടന്നത്. ഇരുവരും അവരവരുടെ ചിന്തകളില്‍ ആമഗ്നരായിരുന്നു. അതിനാല്‍, പാര്‍ക്കിലെ ചെടികളുടെ മറവിലൂടെ ഫ്രാന്‍റിസെക് അവരെ പിന്തുടരുന്നത് അവര്‍ ശ്രദ്ധിച്ചില്ല.

6. ജേക്കബ്ബും കമീലയും 


    ഓള്‍ഗയോടും സ്ക്രേറ്റയോടും യാത്ര പറയുക മാത്രമേ ജേക്കബ്ബിനു ബാക്കിയുണ്ടായിരുന്നുള്ളൂ. പക്ഷെ, അതിനുമുമ്പ്, അവസാനമായി, പാര്‍ക്കില്‍ ഏകനായി നടന്നുകൊണ്ട് ജ്വലിച്ചു നില്‍ക്കുന്ന മരങ്ങളെ ഗൃഹാതുരത്വത്തോടെ ഒന്നു നോക്കണമെന്ന് അയാള്‍ക്കു തോന്നി.         
                 അയാള്‍ ഇടനാഴിയിലേക്കു കാലെടുത്തുവെച്ചപ്പോള്‍, ഒരു യുവതി എതിരെയുള്ള മുറി പൂട്ടുകയായിരുന്നു. അവളുടെ ഉയരമുള്ള രൂപം അയാളുടെ ശ്രദ്ധ ആകര്‍ഷിച്ചു. അവള്‍ തിരിഞ്ഞു നിന്നപ്പോള്‍ അവളുടെ സൌന്ദര്യം അയാളെ തരിപ്പിച്ചു കളഞ്ഞു.
                 അയാള്‍ അവളോടു ചോദിച്ചു: “ഡോ: സ്ക്രേറ്റയുടെ സുഹൃത്തല്ലേ നിങ്ങള്‍?”
              ആ സ്ത്രീ മധുരമായി ചിരിച്ചു: “എങ്ങിനെ മനസ്സിലായി?”
            “അദ്ദേഹത്തിന്‍റെ സുഹൃത്തുക്കള്‍ക്കു വേണ്ടി റിസര്‍വ്വു ചെയ്യാറുള്ള മുറിയില്‍നിന്നാണ് നിങ്ങളിപ്പോള്‍ ഇറങ്ങിയത്‌.”
            അതും പറഞ്ഞു ജേക്കബ്ബ് സ്വയം പരിചയപ്പെടുത്തി.
           “കണ്ടതില്‍ സന്തോഷം. ഞാന്‍ ക്ലീമയുടെ ഭാര്യയാണ്. എന്‍റെ ഭര്‍ത്താവിനെ ഡോക്ടര്‍ താമസിപ്പിച്ചത് ഇവിടെയായിരുന്നു. ഞാന്‍ അദ്ദേഹത്തെ തേടിയിറങ്ങിയതാണ്. അദ്ദേഹം ഡോക്ടറുടെ കൂടെയുണ്ടാകണം. അവരെ എവിടെക്കാണുമെന്നറിയാമോ?”
ശമിപ്പിക്കാനാകാത്ത  ആനന്ദത്തോടെ ജേക്കബ്ബ് ആ യുവതിയെ അവലോകനം ചെയ്തു. ഇവിടെ ഇതു തന്‍റെ അവസാനദിവസമാണെന്ന് അയാള്‍ക്കു വീണ്ടും ഒരിക്കല്‍ക്കൂടി വിചാരമുണ്ടായി. ഓരോ സംഭവത്തിനും അതിനാല്‍ പ്രത്യേക പ്രാധാന്യമുണ്ടായി. ഓരോന്നും ഓരോ പ്രതീകാത്മക സന്ദേശമായി പരിണമിച്ചു.
         പക്ഷെ, എന്താണീ സന്ദേശത്തിന്‍റെ പൊരുള്‍?
           “ഞാന്‍ നിങ്ങളെ ഡോ. സ്ക്രേറ്റയുടെ അടുത്തെത്തിക്കാം.”
ജേക്കബ്ബ് അവളോടു പറഞ്ഞു.
            “വളരെ ഉപകാരം.” അവള്‍ മറുവചിച്ചു.
             ആകട്ടെ, എന്താണീ സന്ദേശത്തിന്‍റെ പൊരുള്‍?
ഒന്നാമതായി, ഇതു വെറുമൊരു സന്ദേശത്തില്‍ കവിഞ്ഞു മറ്റൊന്നുമല്ലതന്നെ. രണ്ടു മണിക്കൂറിനുള്ളില്‍ താന്‍ ഇവിടം വിട്ടിരിക്കും. അതിനുശേഷം ഈ സുന്ദര ജീവിയുടെതായ യാതൊന്നും തനിക്കായ് അവശേഷിക്കുകയില്ല. ഒരു നിഷേധിയായിട്ടാണ് ഈ സ്ത്രീ തനിക്കു മുന്നില്‍ പ്രത്യക്ഷയായിരിക്കുന്നത്. ഇവള്‍ തന്‍റേതാകില്ലെന്നു തന്നെ ബോദ്ധ്യപ്പെടുത്താന്‍ മാത്രമാണ് താന്‍ അവളെ കണ്ടുമുട്ടിയിരിക്കുന്നത്. തന്‍റെ മടക്കയാത്രകൊണ്ട് തനിക്കു നഷ്ടപ്പെടാവുന്ന എല്ലാത്തിന്‍റെയും പ്രതിബിംബമായിട്ടാണ് അവളെ താന്‍ കണ്ടു മുട്ടിയിരിക്കുന്നത്.
                        “ഇതു അസാധാരണമായിരിക്കുന്നു.” അയാള്‍ പറഞ്ഞു. “എന്‍റെ ജീവിതത്തില്‍ അവസാനമായിട്ടായിരിക്കാം, ഒരു പക്ഷെ, ഞാനിന്ന്  ഡോ. സ്ക്രേറ്റയോട് സംസാരിക്കുന്നത്.”
                        പക്ഷെ, ഈ സ്ത്രീ കൊണ്ടുവന്നിരിക്കുന്ന സന്ദേശം മറ്റെന്തോ കൂടി പറയുന്നുണ്ടല്ലോ. സൌന്ദര്യമെന്തെന്ന്‍തന്നോടു പ്രഖ്യാപിക്കാനാണ് അവസാന നിമിഷത്തില്‍ ഈ സന്ദേശം എത്തിയിരിക്കുന്നത്. അതെ, സൌന്ദര്യം! സൌന്ദര്യത്തെ അവഗണിച്ചും അതിനു വേണ്ടി സമര്‍പ്പിക്കാതെയുമാണ്‌   ജീവിതകാലം മുഴുവന്‍ താന്‍ ചിലവഴിച്ചതെന്നു ജേക്കബ്ബ് ഒരു ഞെട്ടലോടെ തിരിച്ചറിഞ്ഞു. ഈ സ്ത്രീയുടെ സൌന്ദര്യം അയാളെ ആകര്‍ഷിച്ചിരിക്കുന്നു. തന്‍റെ എല്ലാ തീരുമാനങ്ങളിലും ഒരു തെറ്റുണ്ടായിരുന്നുവെന്നു പൊടുന്നനെ അയാള്‍ക്കു തോന്നി. കാര്യമായിട്ടെടുക്കാന്‍ താന്‍ മറന്നുപോയൊരു ഘടകം. ഈ സ്ത്രീയെ മുമ്പേ അറിഞ്ഞിരുന്നുവെങ്കില്‍ തന്‍റെ തീരുമാനം മാറുമായിരുന്നുവെന്ന് അയാള്‍ക്കു തോന്നി.
        “എന്തുകൊണ്ടാണ് അവസാനമായിട്ട് അയാളോടു സംസാരിക്കുന്നത്?”
         “ഞാന്‍ വിദേശത്തേക്ക് പോവുകയാണ്. നീണ്ട കാലത്തേക്ക്.”
            സുന്ദരികളായ സ്ത്രീകളെ അയാള്‍ അറിഞ്ഞിട്ടുണ്ടായിരുന്നില്ലെന്നല്ല. അവരുടെയൊക്കെ ലാവണ്യം, അയാളെ സംബന്ധിച്ച്, എല്ലായ്പ്പോഴും സാന്ദര്‍ഭികമായിരുന്നു. ഒന്നുകില്‍ പ്രതികാര വാഞ്ഛ, അല്ലെങ്കില്‍ ദു:ഖവും  അതൃപ്തിയും, അതുമല്ലെങ്കില്‍ കരുണയും സഹാനുഭൂതിയുമാണ് അയാളെ സ്ത്രീകള്‍ക്കടുത്തേക്ക് ഓടിച്ചിരുന്നത്. ഒരേസമയം പീഡകനായും പീഡിതനായും താന്‍ ഭാഗഭാക്കായിരുന്ന, സംഘര്‍ഷങ്ങളല്ലാതെ സംഗീതമില്ലാതിരുന്ന, തന്‍റെ രാജ്യത്തിന്‍റെ കയ്പ്പാര്‍ന്ന നാടകീയതയോടൊപ്പം സ്ത്രീകളുടെ ലോകം, അയാളെ സംബന്ധിച്ചിടത്തോളം, ഒന്നായിത്തീര്‍ന്നിരുന്നു. പക്ഷെ, ഈ സ്ത്രീ, എല്ലാറ്റില്‍നിന്നും വ്യതിരിക്തമായി, അയാളുടെ ജീവിതത്തില്‍നിന്നു വ്യതിരിക്തമായി, അയാള്‍ക്കു മുമ്പില്‍ പൊടുന്നനെ മുളച്ചു വരികയാ ണുണ്ടായത്. അയാള്‍ക്കു മുമ്പില്‍ അവള്‍ പ്രത്യക്ഷമാവുകയാണുണ്ടായത്; സുന്ദരിയായ ഒരു സ്ത്രീയായിട്ടല്ല, സൌന്ദര്യമായിട്ടുതന്നെ. ഒരുവനിവിടെ വ്യത്യസ്തമായി, വ്യത്യസ്തമായ മറ്റൊന്നിനു വേണ്ടി ജീവിക്കാന്‍ കഴിയുമെന്ന് അവള്‍ ഉദ്ഘോഷിച്ചു. നീതിയെക്കാള്‍, സത്യത്തെക്കാള്‍ അധികരിച്ചതാണ് സൌന്ദര്യമെന്നും അവള്‍ അയാളോടു ഉദ്ഘോഷിച്ചു. സൌന്ദര്യമാണ് യഥാര്‍ഥമെന്നും, സൌന്ദര്യമാണ് കൂടുതല്‍ സര്‍വ്വസമ്മതമെന്നും കൂടുതല്‍ പ്രാപ്യമായിട്ടുള്ളതെന്നും അവള്‍ പ്രഖ്യാപിച്ചു. സൌന്ദര്യമാണ് എല്ലാറ്റിലും ഉപരിയായിട്ടുള്ളതെന്നു, എന്നെന്നേക്കുമായി അയാള്‍ക്കതു നഷ്ടമായെന്നും പ്രഖ്യാപിച്ചു. ഈ ലാവണ്യവതി അയാള്‍ക്കു മുമ്പില്‍ പ്രത്യക്ഷമായത്, തനിക്കെല്ലാമറിയാമെന്നും  ജീവിതത്തിന്‍റെ എല്ലാ സാദ്ധ്യതകളും താന്‍ തീര്‍ത്തിരിക്കുന്നുവെന്നും വിശ്വസിക്കുന്നതില്‍നിന്ന്‍ അയാളെ തടയാനാണ്.
            “എനിക്കു നിങ്ങളോട് അസൂയ തോന്നുന്നു,” അവള്‍ പറഞ്ഞു.
            അവര്‍ ഒരുമിച്ചു പാര്‍ക്ക് മുറിച്ചു കടന്നു. ആകാശം നീലയായിരുന്നു. ചെടികളാകട്ടെ മഞ്ഞയും ചുവപ്പും. തന്‍റെ ഗതകാലത്തിലെ സര്‍വ്വ സാഹസങ്ങളെയും, സര്‍വ്വ സ്മൃതികളെയും, സര്‍വ്വാവസരങ്ങളെയും ആഹരിക്കുന്ന ഒരഗ്നിയുടെ പ്രതിബിംബമാണ് ഈ ഇലച്ചാര്‍ത്തുകളെന്ന്‍ ജേക്കബ്ബ് ഒരിക്കല്‍ക്കൂടി ഓര്‍ത്തു.
            “അസൂയപ്പെടാന്‍ എനിക്കൊന്നുമില്ലല്ലോ.
            ഞാനിവിടം വിടാന്‍ പാടില്ലെന്നാണ് എനിക്കിപ്പോള്‍ തോന്നുന്നത്.”
            “എന്തു കൊണ്ട്? ഈ അവസാന നിമിഷത്തില്‍ ഒരിഷ്ടമുണ്ടാവുകയാണോ?”
            “നിങ്ങളോടാണെനിക്കിഷ്ടം. ഒരു പാട്. നിങ്ങള്‍ അതിസുന്ദരിയാണ്.”
             താന്‍ പറയുന്നതു കേട്ട് അയാള്‍ക്കു തന്നെ ആശ്ചര്യമുണ്ടായി. ഉടന്‍തന്നെ, പക്ഷെ, തനിക്ക് അവളോടെല്ലാം തുറന്നു പറയാനുള്ള അവകാശമുണ്ടെന്നും അയാള്‍ക്ക്‌ അനുഭവപ്പെട്ടു.  എന്തെന്നാല്‍, ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അയാള്‍ യാത്രയാവുകയാണല്ലോ. അയാളുടെ വാക്കുകള്‍ക്ക് അവളിലോ അയാളിലോ യാതൊരു ഫലവും ഉളവാക്കുവാനാകില്ലല്ലോ. പൊടുന്നനെ കണ്ടെത്തിയ ഈ  സ്വാതന്ത്ര്യം അയാളില്‍ ലഹരിയുണ്ടാക്കി.
            “ഒരു കുരുടനെപ്പോലെയാണ് ഞാന്‍ ജീവിച്ചത്. ഒരു കുരുടനെപ്പോലെ. ഇപ്പോള്‍, ഇതാദ്യമായി, സൌന്ദര്യമുണ്ടെന്നും ഞാനതിനരികിലൂടെ കടന്നുപോയിരിക്കുന്നുവെന്നും ഞാന്‍ തിരിച്ചറിയുന്നു.”
            താനൊരിക്കലും കാലെടുത്തു വെച്ചിട്ടില്ലാത്ത സംഗീതത്തിന്‍റെയും ചിത്രങ്ങളുടെയും മേഖലയുമായി അവള്‍ അയാളുടെ മനസ്സില്‍ ഒന്നായിത്തീര്‍ന്നു. വിവിധ വര്‍ണ്ണങ്ങളിലുള്ള ഇലച്ചാര്‍ത്തുകളുമായി അവള്‍ ഒന്നായി. ആ ഇലച്ചാര്‍ത്തുകള്‍ക്ക് എന്തെങ്കിലും സന്ദേശമോ ആശയമോ (അഗ്നിയുടെയോ, ജ്വലനത്തിന്‍റെയോ) ഇല്ലെന്ന് പൊടുന്നനെ അയാള്‍ക്കു മനസ്സിലായി. മറിച്ച്, അവളുടെ പാദപതനത്തിന്‍റെ താളത്താല്‍, അവളുടെ സ്വരത്തിന്‍റെ സ്പര്‍ശത്താല്‍, രഹസ്യമായി ഉണര്‍ത്തപ്പെട്ട സൌന്ദര്യത്തിന്‍റെ പരമാനന്ദം മാത്രമാണുള്ളതെന്ന്‍ അയാള്‍ക്കു മനസ്സിലാക്കി.
            “നിങ്ങളെ നേടാന്‍ ഞാന്‍ എന്തും ചെയ്യും. എല്ലാം ഉപേക്ഷിച്ച് ഞാനെന്‍റെ ജീവിതം വ്യത്യസ്തമായി ജീവിക്കും. നിങ്ങള്‍ക്കു വേണ്ടി മാത്രം. നിങ്ങള്‍ മാത്രം കാരണം. പക്ഷെ, എനിക്കതാവില്ലല്ലോ. കാരണം, ഈ നിമിഷം വാസ്തവത്തില്‍ ഞാന്‍ ഇവിടെയല്ലല്ലോ. ഇന്നലേ സ്ഥലം വിടേണ്ടതായിരുന്നു. സ്വയമുണ്ടാക്കിയ വിളംബം കൊണ്ടു മാത്രമാണ് ഞാനിപ്പോഴും ഇവിടെയുള്ളത്.”
            ഹാ, അവളുമായി താന്‍ കണ്ടുമുട്ടിയതെന്തിനെന്ന്‍ അയാള്‍ക്കിപ്പോള്‍ മനസ്സിലായി. തന്‍റെ ജീവിതത്തിന്‍റെ ബാഹ്യതലത്തിലാണീ സമ്മേളനം സംഭവിക്കുന്നത്. തന്‍റെ ഭാഗധേയത്തിന്‍റെ ഗുപ്തമായൊരു ഭാഗത്തെവിടെയോ; തന്‍റെ ജീവചരിത്രത്തിന്‍റെ മറുപുറത്ത്. എങ്കിലും അയാള്‍ അവളോടു സ്വതന്ത്രമായി സംസാരിച്ചു; എത്ര സംസാരിച്ചാലും പറയാനുള്ളതെല്ലാം പറയാന്‍ തനിക്കാവില്ലെന്ന് അയാള്‍ക്കു പൊടുന്നനെ അനുഭവപ്പെടുന്നതുവരെ.
            അയാള്‍ അവളുടെ കൈ തൊട്ടു: “ഇവിടെയാണ്‌ ഡോ. സ്ക്രേറ്റയുടെ ആപ്പീസ്. രണ്ടാം നിലയില്‍.”
            ക്ലീമയുടെ ഭാര്യ അയാളെ ദീര്‍ഘമായൊന്നു നോക്കി. ഒരു വിദൂരത പോലെ മഞ്ഞു മൂടിയതും മൃദുവുമായ ആ നോട്ടത്തിലേക്ക് ജേക്കബ്ബ് ആഴ്ന്നിറങ്ങി. അയാള്‍ അവളുടെ കരം വീണ്ടുമൊന്നു തൊട്ടു. പിന്നീട്, തിരിഞ്ഞു നടന്നു.
            ഒരല്‍പ്പം കഴിഞ്ഞ് അയാള്‍ തിരിഞ്ഞു നോക്കി. അയാളെ കണ്ണുകളാല്‍ പിന്തുടര്‍ന്ന് ക്ലീമയുടെ ഭാര്യ അപ്പോഴും അതേ സ്ഥാനത്ത് നില്‍ക്കുന്നതായി കണ്ടു. അയാള്‍ നിരവധി തവണ വീണ്ടും തിരിഞ്ഞു നോക്കുകയുണ്ടായി. അപ്പോഴെല്ലാം അവള്‍ അയാളെ നോക്കുകയായിരുന്നു.

7. വീണ്ടും ക്ലീമ സങ്കടത്തിൽ 


         വിറളിപൂണ്ട ഏകദേശം ഒരിരുപതു സ്ത്രീകള്‍ വിശ്രമമുറിയില്‍ ഇരിപ്പുണ്ടായിരുന്നു. ക്ലീമക്കും റൂസേനക്കും ഇരിപ്പിടങ്ങള്‍ കണ്ടെത്താനായില്ല. സ്ത്രീകളെ ഗര്‍ഭച്ഛിദ്രത്തില്‍നിന്ന്‍ പിന്തിരിപ്പിക്കാനുദ്ദേശിച്ചുകൊണ്ടുള്ള ധാര്‍മ്മികബദ്ധമായ പോസ്റ്ററുകള്‍ അവര്‍ക്കെതിരെ ചുമരില്‍ തൂങ്ങി നിന്നു.
            തൊട്ടിലില്‍ കിടക്കുന്ന പുഞ്ചിരിക്കുന്ന ഒരു ശിശുവിനെ പ്രദര്‍ശിപ്പിക്കുന്ന ഒരു പോസ്റ്ററില്‍, വലിയ ചുകന്ന അക്ഷരങ്ങളില്‍, ഇങ്ങിനെ എഴുതിയിരുന്നു: “അമ്മേ, നിങ്ങള്‍ക്കെന്നെ എന്തുകൊണ്ടു വേണ്ടാ?”
             കുഞ്ഞിനു താഴെ, ഗുരുവാര്‍ന്ന അക്ഷരങ്ങളില്‍, ഒരു കവിതയുമുണ്ട്. തന്നെ വടിച്ചു തുടച്ചു കളയരുതെന്ന്‍ ഒരു ഭ്രൂണം അതിന്‍റെ അമ്മയോടു പ്രാര്‍ത്ഥിക്കുകയാണ്. പകരം, അനന്തമായ ആനന്ദം തരാമെന്ന് അതു വാക്കു തരുന്നു.
എന്നെ ജീവിക്കാനനുവദിക്കാതിരുന്നാലമ്മേ,
നിന്‍റെ കയ്യാരു പിടിക്കും നീ മരിക്കുമ്പോള്‍?
കുട്ടികളുടെ വാഹനങ്ങള്‍ ഉന്തിനീങ്ങുന്ന പുഞ്ചിരിക്കുന്ന അമ്മമാരുടെ വലിയ ഫോട്ടോകളായിരുന്നു മറ്റു പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിച്ചത്; ആണ്‍പിള്ളകള്‍ മൂത്രമൊഴിക്കുന്ന ഫോട്ടോകളും. (ഗര്‍ഭധാരണത്തിനനുകൂലമായ ഒരു യുക്തിവാദമാണ് മൂത്രമൊഴിക്കുന്ന ആണ്‍പിള്ളകള്‍ എന്നു ക്ലീമക്കു തോന്നി. ഒരു ആണ്കുഞ്ഞു മൂത്രമൊഴിക്കുന്ന രംഗമുള്ള ഒരു ചലച്ചിത്രം ഒരിക്കല്‍ കണ്ടിരുന്നത് ക്ലീമ ഓര്‍മ്മിച്ചു. സ്ത്രീകളുടെ ആനന്ദനിശ്വാസം കൊണ്ട് കൊട്ടക അപ്പോള്‍ കമ്പിതമായിരുന്നു. )
അല്‍പ്പം കാത്തിരുന്ന ശേഷം ക്ലീമ ഡോക്ടറുടെ വാതിലില്‍ മുട്ടി. ഒരു നഴ്സ് പുറത്തേക്കു വന്നു. ക്ലീമ ഡോ. സ്ക്രേറ്റയുടെ പേര് ഉച്ചരിച്ചു. ഒരു നിമിഷം കഴിഞ്ഞ് ഡോക്ടര്‍ പുറത്തു വന്ന്‍ ക്ലീമയുടെ കയ്യില്‍ ഒരു ഫാറം ഏല്‍പ്പിച്ചു. അതു പൂരിപ്പിച്ച ശേഷം അല്‍പ്പനേരം കൂടി ക്ഷമയോടെ കാത്തിരിക്കണമെന്നു പറഞ്ഞു.
ചുമരിനെതിരെ ഫാറം വെച്ചു ക്ലീമ അതു പൂരിപ്പിക്കാന്‍ തുടങ്ങി. പേരും, ജന്മനാളും, ജനനസ്ഥലവും. റൂസേന അവളുടെ ഉത്തരങ്ങള്‍ സ്വരം താഴ്ത്തിയാണ് പറഞ്ഞത്. “അച്ഛന്‍റെ പേരു” പൂരിപ്പിക്കാറായപ്പോള്‍ അവനൊന്നു മടിച്ചു. ജുഗുപ്സാവഹമായ ആ തലക്കെട്ടിലെ അക്ഷരങ്ങള്‍ക്കെതിരെ തന്‍റെ പേരെഴുതുന്നത് അയാള്‍ക്കു ഭയാവഹമായിരുന്നു.
ക്ലീമയുടെ കൈ വിറക്കുന്നത് റൂസേന ശ്രദ്ധിച്ചു. അവള്‍ക്കത് വല്ലാത്ത അതൃപ്തിയേകി.
“മടിക്കേണ്ട, എഴുതിക്കോളൂ,” അവള്‍ പറഞ്ഞു.
“എന്തു പേരാണ് എഴുതേണ്ടത്?” ക്ലീമ മന്ത്രിച്ചു.
നട്ടെല്ലില്ലാത്ത ഒരു ഭീരുവാണയാളെന്നു അവള്‍ക്കു മനസ്സിലായി. അവളിലാകെ അവനോടുള്ള അവജ്ഞ നിറഞ്ഞു. എല്ലാറ്റിനെയും ഇവനു പേടിയാണ്. ഉത്തരവാദിത്തത്തോടു പേടി. ഒരൌപചാരിക ഫാറത്തില്‍ അവനവന്‍റെ കയ്യൊപ്പിടാന്‍ കൂടി പേടി.
“എന്തിനു ശങ്കിക്കണം? അച്ഛന്‍ ആരാണെന്ന് നിനക്കറിയാം എന്നാണെന്‍റെ വിചാരം!” അവള്‍ പറഞ്ഞു.
“അതത്ര പ്രാധാന്യമുള്ളതാണെന്ന് ഞാന്‍ കരുതിയില്ല.” ക്ലീമ പറഞ്ഞു.
അവനെ ഗൌനിക്കുന്നത് അവള്‍ മതിയാക്കി. എങ്കിലും, തനിക്കു പീഡയുണ്ടാക്കിയ കുറ്റവാളിയാണീ നട്ടെല്ലില്ലാത്തവനെന്ന്‍ അന്തരാത്മാവില്‍ അവള്‍ക്കു ബോദ്ധ്യമുണ്ടായിരുന്നു. അവനെ ശിക്ഷിക്കുന്നതില്‍ അവള്‍ക്കു ആനന്ദം അനുഭവപ്പെട്ടു. “നീ ഇങ്ങിനെ നുണ പറഞ്ഞുകൊണ്ടേയിരിക്കുകയാണെങ്കില്‍ നമ്മള്‍ രണ്ടുപേരും ഒത്തുപോകില്ല.” അവന്‍ തന്‍റെ പേരെഴുതിക്കഴിഞ്ഞതിനുശേഷം അവള്‍ കൂട്ടിച്ചേര്‍ത്തു: “എന്തായാലും ഞാനെന്താ ചെയ്യുകയെന്ന്‍ എനിക്കിപ്പോഴും പിടിയില്ല.”
“എന്ത്?”
വിരണ്ടുപോയ അവന്‍റെ മുഖത്തേക്കവള്‍ നോക്കി.
“അവരത് എന്നില്‍നിന്ന് എടുത്തുകളയുന്നതുവരെ എനിക്കു മനസ്സു മാറ്റാമല്ലോ.”

8. സ്വതന്ത്രയായ ഓൾഗ 


മേശയിലേക്ക്‌ കാലുകള്‍ കയറ്റി വെച്ച് അവള്‍ ഒരു ചാരുകസേരയില്‍ ഇരിക്കുകയായിരുന്നു. സുഖചികിത്സാനഗരത്തിലെ വിരസദിവസങ്ങള്‍ തള്ളിനീക്കുവാന്‍ വേണ്ടി വാങ്ങിച്ച ഒരു അപസര്‍പ്പകപുസ്തകം ഒന്നോടിച്ചു വായിക്കുകയായിരുന്നു. പക്ഷെ, വൈകുന്നേരത്തെ സംഭവങ്ങളും സംഭാഷണങ്ങളും മനസ്സിലേക്കു കയറിവന്നുകൊണ്ടേയിരുന്നതിനാല്‍, അവള്‍ക്കു ശ്രദ്ധ കേന്ദ്രീകരിക്കാനായില്ല. ഇന്നലെ എല്ലാ കാര്യങ്ങളും അവള്‍ക്കു സന്തുഷ്ടിയേകിയിരുന്നു. പ്രത്യേകിച്ച്, അവള്‍ക്കു അവളോടു തന്നെ സന്തുഷ്ടി തോന്നിയിരുന്നു. താന്‍ എല്ലായ്പ്പോഴും എന്താകണമെന്ന് ആഗ്രഹിച്ചിരുന്നുവോ, ഒടുവില്‍ താന്‍ അതായിത്തീര്‍ന്നുവല്ലോ: പുരുഷലക്ഷ്യങ്ങളുടെ ഇരയല്ലാതെ, തന്‍റെ സാഹസങ്ങള്‍ സ്വയം രചിക്കുന്നവള്‍. ജേക്കബ്ബിന്‍റെ കയ്യിലെ നിഷ്കളങ്കയായ കളിപ്പാവയുടെ അഭിനയഭാഗം അവള്‍ നിശ്ചയമായും തിരസ്കരിച്ചിരിക്കുന്നു. തിരിച്ച്, തന്‍റെ ആശക്കനുസൃതമായി അവളയാളെ പുനര്‍നിര്‍മ്മിച്ചെടുത്തിരിക്കുകയാണ്.
            താന്‍ സ്വതന്ത്രയും, ധീരയും, ചാരുതയുള്ളവളുമാണെന്ന് അവള്‍ക്ക് അനുഭവവേദ്യമായി. മേശമേലുള്ള, ഇറുകിയ വെള്ളജീന്‍സിന്‍റെ ഉറയിട്ടിരിക്കുന്ന തന്‍റെ കാലുകളെ അവള്‍ നോക്കി. വാതിലില്‍ ഒരു മുട്ടു കേട്ടപ്പോള്‍ അവള്‍ ആഹ്ലാദത്തോടെ വിളിച്ചു പറഞ്ഞു:
            “വരൂ, ഞാന്‍ നിങ്ങളെ കാത്തിരിക്കുകയാണ്.”
            അസ്വസ്ഥത പ്രകടമാക്കിക്കൊണ്ട് ജേക്കബ്ബ് മുറിയില്‍ പ്രവേശിച്ചു.
            “ഹലോ!” ഒരു നിമിഷം കാലുകള്‍ മേശമേല്‍ത്തന്നെവെച്ചുകൊണ്ട് അവള്‍ പറഞ്ഞു. ജേക്കബ്ബ് പരിഭ്രമിച്ചതുപോലെ കാണപ്പെട്ടു. അതവളെ സന്തുഷ്ടയാക്കി. അവള്‍ എഴുന്നേറ്റു. അയാളുടെ കവിളില്‍ പുതുക്കെ ചുംബിച്ചു.
            “കുറച്ചു നേരം കൂടി ഇവിടെ തങ്ങാമോ?”
            “പറ്റില്ല,” ജേക്കബ്ബ് ഖേദത്തോടെ പറഞ്ഞു. “എന്നെന്നേക്കുമായി വിട പറയാനാണ് ഇത്തവണ ഞാന്‍ വന്നിരിക്കുന്നത്. അവസാനമായി നിന്നെ ഒന്നുകൂടി സ്നാനസ്ഥലത്തേക്കു കൊണ്ടുപോകാമെന്നു വിചാരിച്ചു.”
            “ആകട്ടെ!” ആഹ്ലാദത്തോടെ ഓള്‍ഗ പറഞ്ഞു.
            “നമുക്കൊന്നു നടന്നു വരാം.”

9. ജേക്കബ്ബും പുതിയ ഓൾഗയും 


ക്ലീമയുടെ സുന്ദരിയായ ഭാര്യയുടെ പ്രതിരൂപത്തില്‍ ജേക്കബ്ബ് നിറഞ്ഞുകവിഞ്ഞിരിക്കുകയായിരുന്നു. തലേന്നു തന്‍റെ ആത്മാവിനെ അസ്വസ്ഥവും പങ്കിലവുമാക്കിയ ഓള്‍ഗയോടു യാത്ര പറയാന്‍ അയാള്‍ക്ക്‌ ഒരു തരം ജുഗുപ്സയെ  കീഴടക്കേണ്ടതുണ്ടായിരുന്നു. പക്ഷെ, എന്തുതന്നെയായാലും, താനതവളെ കാണിക്കുകയില്ല. അസാധാരണമായ നയനൈപുണ്യത്തോടെ പെരുമാറണമെന്ന് അയാള്‍ തന്നോടു തന്നെ ആവശ്യപ്പെട്ടു. എത്രമാത്രം രോഷവും തുച്ഛമായ സുഖവുമാണ് അവരുടെ ഭോഗലീല അയാള്‍ക്കു നല്‍കിയതെന്ന് അവള്‍ സംശയിക്കരുത്‌. അയാളെക്കുറിച്ചുള്ള അവളുടെ ഓര്‍മ്മ കളങ്കമില്ലാതെ കിടക്കണം. അയാള്‍ ഗൌരവഭാവം പൂണ്ടു. വിഷാദസ്വരത്തില്‍ ചില വാക്കുകള്‍ ഉരിയാടി. അവളുടെ കയ്യും തലമുടിയും തൊട്ടുതൊട്ടില്ലെന്ന മട്ടില്‍ തലോടി. അവളുടെ കണ്ണുകളിലേക്കു നോക്കുമ്പോള്‍ ദു:ഖിതനാണെന്നു വരുത്തിത്തീര്‍ക്കുവാന്‍ ശ്രമിച്ചു.
ഒരു കോപ്പ വീഞ്ഞു കുടിക്കാമോയെന്ന്‍ വഴിക്കുവെച്ച് അവള്‍ ആരാഞ്ഞു. പക്ഷെ, തനിക്കു ദുഷ്ക്കരമായനുഭവപ്പെടുന്ന ഈ അന്ത്യ സമാഗമം എത്രയും ഹ്രസ്വമാക്കാനാണ് ജേക്കബ്ബ് ആഗ്രഹിച്ചത്: “വിട പറയുക ഏറെ വേദനാകരമാണ്. എനിക്കിതു ദീര്ഘിപ്പിക്കണമെന്നില്ല,” അയാള്‍ പറഞ്ഞു.
ഉഷ്ണാലയത്തിനു മുമ്പില്‍വെച്ച് അയാള്‍ അവളുടെ ഇരു കരങ്ങളും ഗ്രഹിച്ചു. അവളുടെ കണ്ണുകളിലേക്കു ഒട്ടുനേരം നോക്കി.
ഓള്‍ഗ പറഞ്ഞു: “ജേക്കബ്ബ്, ഇവിടേക്ക് വന്നതിനു നന്ദി. ഇന്നലത്തെ സായാഹ്നം എനിക്കു വളരെ മനോഹരമായിരുന്നു. അച്ഛന്‍റെ ഭാഗം അഭിനയിക്കുന്നത് അവസാനിപ്പിച്ച്‌ ഒടുവില്‍  നിങ്ങള്‍ ജേക്കബ്ബായി  മാറിയതില്‍ എനിക്കു സന്തോഷമുണ്ട്. അതിമനോഹരമായിരുന്നു ഇന്നലെ, അല്ലെ?”
തനിക്കൊന്നും അറിയില്ലെന്ന് ജേക്കബ്ബ് അറിഞ്ഞു. കഴിഞ്ഞ രാത്രിയിലെ രാസലീല ലോലഹൃദയയായ ഈ പെണ്‍കുട്ടിക്കു കേവലം വിനോദമായിരുന്നുവോ? സര്‍വ്വവികാരങ്ങളില്‍നിന്നും വിമുക്തമായൊരു വിഷയാസക്തിയാണോ തന്നിലേക്കടുക്കാന്‍ അവള്‍ക്കു പ്രേരണയായത്‌? അവസാന വിടവാങ്ങലിന്‍റെ ദു:ഖത്തെക്കാളേറെ മുഖ്യമാണോ അവള്‍ക്കു പ്രേമത്തിന്‍റെ ഒരൊറ്റ രാത്രിയുടെ സുഖദ സ്മൃതി?
അയാള്‍ അവള്‍ക്കൊരു ചുംബനം നല്‍കി. അവള്‍ അയാള്‍ക്ക് സുഖയാത്ര നേര്‍ന്നു. പിന്നീട്, കെട്ടിടത്തിലേക്കുള്ള കൂറ്റന്‍ പ്രവേശനദ്വാരത്തിലൂടെ അപ്രത്യക്ഷയായി.

10. ഫ്രാന്‍റിസെക്കിന്‍റെ തിരിച്ചറിവ് 


ചികിത്സാലയത്തിനു മുമ്പില്‍ അവന്‍ തിരിച്ചുംമറിച്ചും അങ്ങോട്ടുമിങ്ങോട്ടും ഉലാത്തുകയായിരുന്നു. അവന്‍റെ ക്ഷമ നശിച്ചു വരികയായിരുന്നു. ഒരു രംഗം സൃഷ്ടിക്കരുതെന്ന്‍ അവന്‍ സ്വയം ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരുന്നു. പക്ഷെ, ആത്മസംയമനം ക്ഷയിക്കുകയാണെ ന്നവനു തോന്നി.
അവന്‍ അകത്തു കയറി. ഒരു കൊച്ചു സ്ഥലമാണ് ചികിത്സാലയം. അവിടെ ഏവര്‍ക്കും അവനെ അറിയാം. റൂസേനയെ കണ്ടിരുന്നോ എന്നവന്‍ ദ്വാരപാലകനോടു ചോദിച്ചു. അയാള്‍ തലയാട്ടി. അവള്‍ എലിവേറ്ററില്‍ കയറി  മുകളിലേക്കു പോയെന്നു പറഞ്ഞു. നാലാം നിലയിലേക്കു മാത്രമേ എലിവേറ്റര്‍ പോവുകയുള്ളൂ. കീഴെയുള്ള നിലകളിലേക്ക് പടികള്‍ ചവിട്ടുകതന്നെ വേണം. അതിനാല്‍, മുകള്‍നിലയിലെ രണ്ടു ഇടനാഴികകളിലേക്ക് ഫ്രാന്‍റിസെക് തന്‍റെ സംശയം ചുരുക്കിക്കൊണ്ടുവന്നു. അതിലൊന്നില്‍ ആപ്പീസ്സുകളാണ്. മറ്റേതില്‍, പെണ്‍രോഗങ്ങളുടെ ക്ലിനിക്കും. അവനാദ്യം ആദ്യത്തേതില്‍ ശ്രമിച്ചു നോക്കി. അവിടം വിജനമായിരുന്നു. പിന്നീടവന്‍ രണ്ടാമത്തേതിലേക്കു കയറി. ആണു ങ്ങള്‍ക്കവിടെ പ്രവേശനമില്ലെന്നത് അവനെ അസ്വസ്ഥനാക്കിയിരുന്നു. കണ്ടാല്‍ തിരിച്ചറിയാവുന്ന ഒരു നഴ്സിനെ അവന്‍ കണ്ടു. അവളോടു റൂസേനയെക്കുറിച്ചാരാഞ്ഞു. ഇടനാഴിയിലെ അറ്റത്തുള്ള വാതിലിലേക്കവള്‍ വിരല്‍ചൂണ്ടി. വാതില്‍ തുറന്നു കിടന്നിരുന്നു. അതിനരികില്‍ സ്ത്രീപുരുഷന്മാര്‍ കാത്തുനില്‍പ്പുണ്ടായിരുന്നു. ഫ്രാന്‍റിസെക് അകത്തേക്കു കയറി. അവിടെ പിന്നേയും കുറേ സ്ത്രീകള്‍ ഇരിക്കുന്നതു കണ്ടു. പക്ഷെ, റൂസേന ഉണ്ടായിരുന്നില്ല; കുഴലൂത്തുകാരനും.
“ആരെങ്കിലും ഒരു ചെറുപ്പക്കാരിയെ കണ്ടിരുന്നോ? ഒരു സ്വര്‍ണ്ണ മുടിക്കാരിയെ?”
ആപ്പീസ്സു വാതില്‍ക്കലേക്കു കൈ ചൂണ്ടി ഒരു സ്ത്രീ പറഞ്ഞു: “അവര്‍ അതിനകത്തുണ്ട്.”
ഫ്രാന്‍റിസെക് മുഖമുയര്‍ത്തി നോക്കി:  'അമ്മാനിങ്ങള്‍ക്കെന്നെ എന്തുകൊണ്ടു വേണ്ട?'  മറ്റു പോസ്റ്ററുകളില്‍ നവജാത ശിശുക്കളെയും മൂത്രമൊഴിക്കുന്ന ആണ്‍കുട്ടികളെയും അവന്‍ കണ്ടു. എന്താണു സംഭവിക്കുന്നതെന്ന് അവനു മനസ്സിലാകാന്‍ തുടങ്ങി.

11. സ്ക്രേറ്റയുടെ നാടകം 


മുറിയില്‍ ഒരു നീണ്ട മേശയുണ്ടായിരുന്നു. ക്ലീമ റൂസേനക്കരികില്‍ ഇരിക്കുകയായിരുന്നു. മാംസള ഗാത്രികളായ രണ്ടു സ്ത്രീകളെ പാര്‍ശ്വങ്ങളില്‍ നിര്‍ത്തി ഡോ. സ്ക്രേറ്റ അവര്‍ക്ക് അഭിമുഖമായി സിംഹാസനസ്ഥനായിരുന്നു.
            അപേക്ഷകരുടെ നേരെ കണ്ണുകളുയര്‍ത്തി അവജ്ഞയോടെ ഡോ. സ്ക്രേറ്റ തലയാട്ടി: “നിങ്ങളെ കാണുന്നതേ എനിക്കു ഒക്കാനമുണ്ടാക്കുന്നു. കുട്ടികളില്ലാത്ത നിര്‍ഭാഗ്യവതികളായ സ്ത്രീകള്‍ക്ക് അവരുടെ ഉര്‍വ്വരത തിരിച്ചേകാന്‍ ഞങ്ങള്‍ എത്ര പാടുപെടുന്നുണ്ടെന്നു നിങ്ങള്‍ക്കറിയാമോ? അപ്പോള്‍, ജീവിതത്തിനേകാനാകുന്ന ഏറ്റവും അമൂല്യമായ ഉപഹാരം ഉപേക്ഷിക്കാന്‍ അരോഗദൃഢഗാത്രരായ നിങ്ങളെപ്പോലുള്ള യുവതികള്‍ സ്വയം മുമ്പോട്ടു വരുന്നു.   ഈ കമ്മറ്റി ഗര്‍ഭച്ഛിദ്രം പ്രോത്സാഹിപ്പിക്കാനുള്ളതല്ല, തടയാനുള്ളതാണെന്നു ഞാന്‍ തീര്‍ത്തു പറയുന്നു.”
            അയാളുടെ പാര്‍ശ്വങ്ങളിലുള്ള രണ്ടു സ്ത്രീകളും അനുകൂലമായി മുരടനക്കി. അപേക്ഷകരുടെ നന്മക്കായി ഡോ. സ്ക്രേറ്റ സദാചാര സന്ദേശം തുടര്‍ന്നുകൊണ്ടേയിരുന്നു. ക്ലീമയുടെ ഹൃദയം പെരുമ്പറ കൊട്ടി. തന്നോടല്ല, മറിച്ച്, പ്രസവിക്കാന്‍ വിസമ്മതിക്കുന്ന യുവതികളെ മാതൃവാത്സല്യത്തിന്‍റെ എല്ലാ ശക്തിയോടും കൂടി വെറുക്കുന്ന, ആ രണ്ടു വിധികര്‍ത്താക്കളോടാണ് ഡോക്ടര്‍ സംസാരിക്കുന്നതെന്ന് അവന്‍ ഊഹിച്ചു. എങ്കിലും റൂസേനയെ ഈ സംഭാഷണം സ്വാധീനിച്ചേക്കുമോ എന്നവന്‍ ഭയപ്പെട്ടു. താന്‍ എന്താണു ചെയ്യുകയെന്ന്‍ തനിക്കൊരു രൂപവുമില്ലെന്നു ഒരല്‍പ്പം മുമ്പ് അവള്‍ പറഞ്ഞതല്ലേ?
            “എന്താണ് നിങ്ങളുടെ ജീവിതോദ്ദേശ്യം?” ഡോ. സ്ക്രേറ്റ തുടര്‍ന്നു. “ഇലകളില്ലാത്ത തരു പോലെയാണ് ശിശുക്കളില്ലാത്ത ജീവിതം. എനിക്ക് അധികാരമുണ്ടായിരുന്നെങ്കില്‍ ഗര്‍ഭച്ഛിദ്രം ഞാന്‍ നിരോധിക്കുമായിരുന്നു. നമ്മുടെ ജനസംഖ്യ വര്‍ഷംപ്രതി കുറയുന്നത് നിങ്ങളെ അസ്വസ്ഥരാക്കുന്നില്ലേ? ലോകത്തിലെവിടെയുമില്ലാത്തവിധം ശിശുക്കളും അമ്മമാരും സംരക്ഷിക്കപ്പെടുന്നു...ഇവിടെ, ഈ ദേശത്ത്! ഭാവിയെക്കുറിച്ച് ഭയപ്പെടേണ്ടാത്തതായ ഈ ദേശത്ത്!”
            പാര്‍ശ്വവര്‍ത്തികളായ ഇരു സ്ത്രീകളും ഒരിക്കല്‍ കൂടി അംഗീകാരത്തിന്‍റേതായ മുരടനക്കം നടത്തി. ഡോ. സ്ക്രേറ്റ പറഞ്ഞു കൊണ്ടേയിരുന്നു: “ ഈ സഖാവു വിവാഹിതനാണ്. നിരുത്തരവാദപരമായ കാമബന്ധത്തിന്‍റെ പരിണതഫലങ്ങളെല്ലാം ഏറ്റെടുക്കാന്‍ ഇയാള്‍ക്കു പേടിയാണ്. പക്ഷെ, ഇതു നിങ്ങള്‍ മുന്‍കൂട്ടി കാണേണ്ടതായിരുന്നൂ സഖാവേ.”
            ഡോ. സ്ക്രേറ്റ നിര്‍ത്തി. വീണ്ടും ക്ലീമയെ സംബോധന ചെയ്തു. “നിങ്ങള്‍ക്കു കുട്ടികളില്ല. ഈ ഭ്രൂണത്തിന്‍റെ ഭാവിക്കു വേണ്ടി വിവാഹമോചനം നേടാന്‍ സത്യമായും നിങ്ങള്‍ക്കാവില്ലേ?”
            “അസാദ്ധ്യം,” ക്ലീമ പറഞ്ഞു.
            “എനിക്കറിയാം,” ഡോ. സ്ക്രേറ്റ നിശ്വാസമുതിര്‍ത്തുകൊണ്ടു പറഞ്ഞു. “നിങ്ങളുടെ ഭാര്യക്ക് ആത്മഹത്യാ പ്രവണതയുണ്ടെന്നു രേഖപ്പെടുത്തിയ ഒരു സൈക്കയാട്രിക്ക് റിപ്പോര്‍ട്ട് എനിക്കു കിട്ടിയിട്ടുണ്ട്. അവരുടെ ജീവിതവും കുടുംബവും ഈ കുട്ടിയുടെ ജനനം തകര്‍ക്കും. റൂസേനയെന്ന ഈ നഴ്സാകട്ടെ, അച്ഛനില്ലാത്ത കുട്ടിയുടെ അമ്മയാകാന്‍ പോകുന്നു. നമുക്കെന്തു ചെയ്യുവാനാകും?” മറ്റൊരു ദീര്‍ഘനിശ്വാസത്തോടെ അയാള്‍ പറഞ്ഞു. പിന്നീട്, ഫാറം ഒരു സ്ത്രീയുടെ നേര്‍ക്കും, തുടര്‍ന്ന്, മറ്റേ സ്ത്രീയുടെ നേര്‍ക്കും തള്ളി. കൃത്യമായ സ്ഥലത്ത് ഒപ്പിടുന്നതിനിടയില്‍ അവരും ദീര്‍ഘമായി നിശ്വസിച്ചു.
            “തിങ്കളാഴ്ച്ച രാവിലെ എട്ടു മണിക്ക് ശസ്ത്രക്രിയക്കു തയ്യാറായി വരിക.” ഡോ. സ്ക്രേറ്റ റൂസേനയോടു പറഞ്ഞു. പിന്നീട്, അവളോടു പോയ്ക്കൊള്ളാന്‍ ആംഗ്യം കാട്ടി.
            “പക്ഷെ, നിങ്ങളിവിടെ നില്‍ക്കണം.” തടിച്ച സ്ത്രീകളിലൊരുവള്‍ ക്ലീമയോടു പറഞ്ഞു. അവള്‍ തുടര്‍ന്നു: “ശാസ്ത്രക്രിയപോലെ ഹനികരമല്ലാത്തതല്ല, നിങ്ങള്‍ വിചാരിക്കുന്നതുപോലെ, ഗര്‍ഭച്ഛിദ്രം. ചോരയൊരുപാടു വാര്‍ന്നുപോകും. നിങ്ങളുടെ നിരുത്തരവാദിത്തം കാരണം ആ സഖാവിനു ഒരു പാടു രക്തം നഷ്ടമാകും. അതിനാല്‍, നിങ്ങള്‍ നിങ്ങളുടെ രക്തം നല്‍കുന്നതാണ് അതിന്‍റെ ന്യായം.” ക്ലീമക്കു നേരെ ഒരു ഫാറം തള്ളിനീക്കിക്കൊണ്ട് അവള്‍ പറഞ്ഞു: “വിടെ വരൂ.”
            പരിഭ്രമത്തോടെ ക്ലീമ അനുസരിച്ചു.
            “രക്തദാതാക്കളുടെ സന്നദ്ധസംഘടനയില്‍ അംഗത്വത്തിനുള്ള അപേക്ഷയാണിത്. അടുത്ത മുറിയിലേക്ക് പോയ്‌ക്കോളൂ. അവിടത്തെ നഴ്സ് ഇപ്പോള്‍ത്തന്നെ നിങ്ങളുടെ രക്തമെടുക്കും.”

12. ഒരു വാഗ്വാദം 


മിഴികള്‍ താഴ്ത്തിക്കൊണ്ടാണ് റൂസേന വിശ്രമമുറിയിലൂടെ നടന്നത്. അതിനാല്‍, ഇടനാഴിയില്‍ വെച്ച് അവന്‍ സംസാരിക്കുന്നതുവരെ അവള്‍ ഫ്രാന്‍റിസെകിനെ കണ്ടില്ല.
            “എവിടെയായിരുന്നൂ നീ ഇതു വരെ?”
            അവന്‍റെ കുപിതഭാവം അവളെ ഭയപ്പെടുത്തി. അവള്‍ നടത്തത്തിനു വേഗത കൂട്ടി.
            “നിന്നോടാണ് ചോദിച്ചത്.
            “നിനക്കറിയേണ്ട കാര്യമില്ല.”
            “എനിക്കറിയാം.”
            “പിന്നെന്തിനു ചോദിക്കുന്നു.”
            അവര്‍ പടികളിറങ്ങി. ഫ്രാന്‍റിസെകുമായുള്ള സംഭാഷണം ഒഴിവാക്കുനുള്ള ധൃതിയിലായിരുന്നു റൂസേന.
            “അബോര്‍ഷന്‍ കമ്മറ്റിയെ കാണാനാണ് നീ പോയത്.” ഫ്രാന്‍റിസെക് പറഞ്ഞു.
റൂസേന ഒന്നും മിണ്ടിയില്ല. അവര്‍ കെട്ടിടം വിട്ടു.
            “അബോര്‍ഷന്‍ കമ്മറ്റിയെ കാണാനാണ് നീ പോയത്. എനിക്കറിയാം. നിനക്കു ഗര്‍ഭച്ഛിദ്രമാണാവശ്യം.”
            “എനിക്കിഷ്ടമുള്ളത് ഞാന്‍ ചെയ്യും.”
            “അങ്ങിനെ നിനക്കിഷ്ടമുള്ളത് ചെയ്യാന്‍ നിനക്കാവില്ല. ഇത് എന്‍റെയും കൂടി കാര്യമാണ്.”
            റൂസേന വേഗത്തില്‍ നടക്കുകയായിരുന്നു. ഓടുകയായിരുന്നുവെന്നുതന്നെ പറയാം. അവള്‍ക്കു തൊട്ടു പിറകെ ഫ്രാന്‍റിസെകും ഓടുകയായിരുന്നു.
            ഉഷ്ണാലയത്തിനടുത്തെത്തിയപ്പോള്‍ അവള്‍ പറഞ്ഞു: “എന്‍റെ പിന്നാലെ വരരുത്. എനിക്കു ജോലിയുണ്ട്. ജോലിനേരത്ത് എന്നെ ശല്യപ്പെടുത്താന്‍ നിനക്കവകാശമില്ല.
            ഫ്രാന്‍റിസെകിനു ചൂടു പിടിച്ചിരിക്കുകയായിരുന്നു. “എന്നോടു നീ ആജ്ഞാപിക്കരുത്.”
            “നിനക്കതിനുള്ള അവകാശമില്ല.”
            “നിനക്കാണ് അവകാശമില്ലാത്തത്.”
            റൂസേന കെട്ടിടത്തിനുള്ളിലേക്ക് ഓടി. പിന്നാലെ ഫ്രാന്‍റിസെകും. 

13. സ്ക്രേറ്റയുടെ കുട്ടികള്‍


എല്ലാം തീര്‍ന്നിരിക്കുന്നുവെന്നതില്‍ ജേക്കബ്ബ് ആഹ്ലാദിച്ചു. ഒരു കാര്യം കൂടി മാത്രമേ തീര്‍ക്കുവാനുള്ളൂ: സ്ക്രേറ്റയോടുള്ള വിടവാങ്ങല്‍. ഉഷ്ണാലയത്തില്‍നിന്നു പാര്‍ക്കു വഴി അയാള്‍ മാര്‍ക്സ്ഹൌസിലേക്കു നീങ്ങി.
പാര്‍ക്കിലെ വീതിയേറിയ വീഥിയില്‍ അല്‍പ്പം ദൂരെ നിന്നും ഏകദേശം ഒരിരുപതു നഴ്സറിസ്കൂള്‍ കുട്ടികളും അവരുടെ അദ്ധ്യാപികയും അയാള്‍ക്കു അഭിമുഖമായി വരുന്നുണ്ടായിരുന്നു. ചുവന്ന ഒരു നീളന്‍ ചരടിന്‍റെ ഒരറ്റം അവള്‍ കയ്യില്‍ പിടിച്ചിരുന്നു. ഒരൊറ്റ വരിയില്‍ നീങ്ങുകയായിരുന്ന കുട്ടികള്‍ ആ ചരടില്‍ പിടിച്ചാണ് അവളെ പിന്തുടര്‍ന്നിരുന്നത്. അവര്‍ പതുക്കെയാണ് നടന്നത്. അദ്ധ്യാപികയാകട്ടെ, വൈവിധ്യമാര്‍ന്ന മരങ്ങളെയും ചെടികളെയും അവയുടെ പേരു ചൊല്ലി കാട്ടിക്കൊടുത്തുകൊണ്ടിരുന്നു. ജേക്കബ്ബ് അവിടെ കാതോര്‍ത്തു നിന്നു.
സസ്യശാസ്ത്രത്തില്‍ അയാള്‍ക്കത്ര ഗ്രാഹ്യമുണ്ടായിരുന്നില്ല. മേപ്പിളിനെ മേപ്പിളെന്നും, ഹോണ്‍ബീമിനെ ഹോണ്‍ബീമെന്നുമാണ് വിളിക്കുകയെന്നത് അയാള്‍ പലപ്പോഴും മറക്കുമായിരുന്നു.
മഞ്ഞയായ്‌ മാറുന്ന ഇലകളാല്‍ സമൃദ്ധമായ ഒരു മരം ചൂണ്ടി അദ്ധ്യാപിക പറഞ്ഞു: “ഇതാണ് ലിന്‍ഡെന്‍.”
ജേക്കബ്ബ് കുട്ടികളെ നോക്കി. അവരെല്ലാവരും ധരിച്ചിരുന്നത് കൊച്ചു നീലക്കോട്ടുകളും ചുകന്ന ബെരെറ്റുകളുമായിരുന്നു. കുഞ്ഞു സഹോദരീസഹോദരന്മാരാണവരെന്നു തോന്നിപ്പോയി. അയാള്‍ അവരുടെ മുഖങ്ങളിലേക്കു നോക്കി. വസ്ത്രത്തില്‍ മാത്രമല്ല, അവരുടെ മുഖഭാവങ്ങളിലുമുണ്ട് സാദൃശ്യം. ശ്രദ്ധയാകര്‍ഷിക്കുന്ന വലിയ നാസികകളും, വിശാലമായ വായകളുമുള്ള ഒരേഴുപേരെ അയാള്‍ എണ്ണിയെടുത്തു. അവരെല്ലാം ഡോ. സ്ക്രേറ്റയെപ്പോലെ കാണപ്പെട്ടു.
കാനനസത്രത്തിലെ വന്മൂക്കുള്ള കുട്ടിയെ അയാള്‍ ഓര്‍മ്മിച്ചു. ഡോക്റ്ററുടെ ബീജഗുണോല്‍ക്കര്‍ഷവിജ്ഞാനത്തെക്കുറിച്ചുള്ള സ്വപ്നം വെറും മനോരഥസൃഷ്ടിയല്ലെന്നു വരുമോ? മഹാജനയിതാവായ സ്ക്രേറ്റയില്‍ നിന്നാണോ, വാസ്തവത്തില്‍, ഈ നാട്ടിലെ കുട്ടികള്‍ ഈ ലോകത്തേക്കു വരുന്നത്?
ജേക്കബ്ബിനത് അസംബന്ധമായിത്തോന്നി. ഈ കുട്ടികളെല്ലാം ഒരുപോലെയിരിക്കുന്നത്, ലോകത്തിലെ കുട്ടികളെല്ലാം ഒരുപോലെയാണെന്നതു കൊണ്ടാണല്ലോ.
എങ്കിലും അയാള്‍ക്കു ചിന്തിക്കാതിരിക്കാന്‍ കഴിഞ്ഞില്ല: ഇനി സ്ക്രേറ്റ തന്‍റെ അസാധാരണമായ പദ്ധതി സാധിക്കുകയാണെന്നു വരുമോ? വിലക്ഷണമായ പദ്ധതികള്‍ നിര്‍വ്വഹിക്കപ്പെട്ടുകൂടെന്നുണ്ടോ?
“ഇതെന്താണ് കുട്ടികളേ?”
“ഇതാണു ബെര്‍ച്ച്!” ഒരു കൊച്ചു സ്ക്രേറ്റ പറഞ്ഞു. അതെ, അവന്‍ സ്ക്രേറ്റയുടെ പ്രതിരൂപം തന്നെ! വലിയ മൂക്കും വിശാലമായ വായും മാത്രമല്ല അവനുണ്ടായിരുന്നത്. അവനൊരു കൊച്ചു കണ്ണടയും ധരിച്ചിട്ടുണ്ടായിരുന്നു. കൂടാതെ, ഡോ. സ്ക്രേറ്റയുടെ സംസാരത്തെ വൈഹാസികമാക്കുന്ന അനുനാസികാസ്വരത്തിലാണ് അവന്‍ സംസാരിച്ചത്.
“വളരെ നന്നായി, ഓള്‍ഡ്‌റിച്!” അദ്ധ്യാപിക പറഞ്ഞു.
ജേക്കബ്ബ് ആലോചിച്ചു: പത്തിരുപതു കൊല്ലങ്ങള്‍ക്കുള്ളില്‍, ഈ ദേശത്ത്, ആയിരം സ്ക്രേറ്റമാരുണ്ടാകും. എന്താണു സംഭവിക്കുന്നതെന്നറിയാതെയാണ് ഇത്രയും കാലം താന്‍ തന്‍റെ ദേശത്ത് ജീവിച്ചതെന്ന വിചാരം വീണ്ടും വീണ്ടും അയാള്‍ക്കുണ്ടായി. സംഭവങ്ങളുടെ ഒത്ത നടുവിലാണ്, ഒരു രീതിയില്‍ പറഞ്ഞാല്‍, താന്‍ ജീവിച്ചത്. എല്ലാ സമകാലീനസംഭവങ്ങളിലൂടെയും താന്‍ കടന്നു പോയിട്ടുണ്ട്. രാഷ്ട്രീയത്തില്‍ ഭാഗഭാക്കായിട്ടുണ്ട്. അതു തന്‍റെ ജീവഹാനിവരെ എത്തിച്ചിട്ടുമുണ്ട്. പുറന്തള്ളപ്പെട്ടതിനുശേഷവും രാഷ്ട്രീയമായിരുന്നു തന്‍റെ മുഖ്യതാല്‍പ്പര്യം. സ്വന്തം ദേശത്തിന്‍റെ ഹൃദയമിടിപ്പു കേള്‍ക്കുന്നുണ്ടെന്നായിരുന്നു താന്‍ വിശ്വസിച്ചിരുന്നത്. പക്ഷെ, താന്‍ കേട്ടുകൊണ്ടിരുന്നത്, വാസ്തവത്തില്‍, എന്തായിരുന്നുവെന്ന് ആര്‍ക്കറിയാം? അതൊരു ഹൃദയമായിരുന്നുവോ? അതോ, അലാറമടിക്കുന്ന വെറുമൊരു കിഴവന്‍ ഘടികാരമോ? സാരവത്തായ കാര്യങ്ങളില്‍നിന്നു തന്‍റെ ശ്രദ്ധയകറ്റിയ മിഥ്യാദീപ്തി മാത്രമായിരുന്നുവോ തന്‍റെ രാഷ്ട്രീയ യാതനകളെല്ലാം?
വീതിയാര്‍ന്ന വീഥിയിലൂടെ കുട്ടികളെ നയിച്ചുകൊണ്ട് അദ്ധ്യാപിക ഇറങ്ങിപ്പോയി. മുമ്പുകണ്ട സുന്ദരിയായ സ്ത്രീയുടെ പ്രതിരൂപത്തില്‍ ആമഗ്നനായിരിക്കുകയായിരുന്നു, അപ്പോഴും, ജേക്കബ്ബ്. അവളുടെ സൌന്ദര്യത്തിന്‍റെ ഓര്‍മ്മ അയാളുടെ മനസ്സിലേക്ക് ഒരു ചോദ്യം തുടര്‍ച്ചയായി കൊണ്ടു വന്നു: താന്‍ വിഭാവനം ചെയ്തതില്‍നിന്നും തീര്‍ത്തും വ്യതിരിക്തമായൊരു ലോകത്തിലാണ് താന്‍ ജീവിച്ചുകൊണ്ടിരുന്നതെങ്കില്‍? എല്ലാം തലകീഴായിട്ടാണ് താന്‍ കണ്ടുകൊണ്ടിരുന്നതെങ്കില്‍? സത്യത്തെക്കാള്‍ അധികരിച്ചതാണ് സൌന്ദര്യമെങ്കില്‍? കഴിഞ്ഞ ദിവസം ബെര്‍ട് ലേഫിനു ദാലിയാപ്പൂ നല്‍കിയത് ശരിക്കുമൊരു മാലാഖയാണെങ്കില്‍?
അയാള്‍ അദ്ധ്യാപികയുടെ സ്വരം കേട്ടു: “ഇതെന്താണ്?”
കണ്ണടവെച്ച കൊച്ചു സ്ക്രേറ്റ പറഞ്ഞു: “മേപ്പിള്‍,”

 14. റൂസേനയുടെ മരണം


തിരിഞ്ഞുനോക്കാതിരിക്കാന്‍ പണിപ്പെട്ടുകൊണ്ട് റൂസേന ഒരേനേരം ഇരുപടികള്‍വീതം ധൃതിയില്‍ ചവിട്ടി മുകളിലെത്തി. തന്‍റെ വിഭാഗത്തിലേക്കുള്ള വാതില്‍ വലിച്ചടച്ചു. വസ്ത്രം മാറുവാനുള്ള മുറിയിലേക്കു ധൃതിയില്‍ പോയി. തന്‍റെ നഗ്നശീരരത്തിനുമേല്‍ നഴ്സിന്‍റെ മേല്‍ക്കുപ്പായം വലിച്ചിട്ടു. ആശ്വാസത്തിന്‍റെ ഒരു ദീര്‍ഘനിശ്വാസമുതിര്‍ത്തു. ഫ്രാന്‍റിസെക്കുമായുള്ള കൂടിക്കാഴ്ച്ച അവളെ അസ്വസ്ഥയാക്കിയിരുന്നു. എങ്കിലും, വിചിത്രമെന്നു പറയട്ടെ, അതവളെ ശാന്തയാക്കുകയും ചെയ്തിരുന്നു. ഫ്രാന്‍റിസെക്കും ക്ലീമയും വിദൂരസ്ഥരായ അന്യരായി അവള്‍ക്കനുഭവപ്പെട്ടു.
അവള്‍ അറ വിട്ടു. സ്നാനശേഷം സ്ത്രീകള്‍ക്കു കിടക്കാനുള്ള കിടക്കകള്‍ ചുമരരികില്‍ ഒരുക്കിയിട്ടിരിക്കുന്ന വിശാലമായ പരിചരണമുറിയിലേക്കു പോയി. വാതിലിനരികെ ഒരു മേശക്കടുത്ത് നാല്‍പ്പതുകാരി നഴ്സ് ഇരിപ്പുണ്ടായിരുന്നു. “എന്താ, അവരത് ഔദ്യോഗികമായി അനുവദിച്ചോ?” അവള്‍ തണുപ്പന്‍മട്ടില്‍ ചോദിച്ചു.
“ഉവ്വ്; എനിക്കു പകരം നിന്നതിനു നന്ദി,” പുതിയ ഒരു രോഗിക്ക് താക്കോലും വെള്ളവിരിയും നല്‍കുന്നതിനിടയില്‍ റൂസേന പറഞ്ഞു.
നാല്‍പ്പതുകാരി നഴ്സ് പോയയുടന്‍ ഫ്രാന്‍റിസെക്കിന്‍റെ തല തുറന്ന വാതിലിലൂടെ പ്രത്യക്ഷപ്പെട്ടു.
“എനിക്കിതില്‍ കാര്യമില്ലെന്നു പറയുന്നതു നേരല്ല. ഇതു നമ്മുടെ രണ്ടാളുടെയും കാര്യമാണ്. ഇതിനെക്കുറിച്ച്‌ എനിക്കും ചിലതു പറയാനുണ്ട്!”
“നീയൊന്നു പോകുന്നുണ്ടോ?” അവള്‍ കയര്‍ത്തു. “ഇതു സ്ത്രീകളുടെ വിഭാഗമാണ്‌! ആണുങ്ങള്‍ ഇവിടെ വരാന്‍ പാടില്ല! ഈ നിമിഷം ഇവിടെനിന്നിറങ്ങണം! അല്ലെങ്കില്‍, ഞാന്‍ നിന്നെ തൂക്കിപ്പുറത്തെറിയാന്‍ പറയും!”
ഫ്രാന്‍റിസെക്കിന്‍റെ മുഖം ചുകന്നു. റൂസേനയുടെ ഭീഷണി അവനെ വല്ലാതെ ചൊടിപ്പിച്ചു. അവന്‍ മുന്നോട്ടു നീങ്ങി മുറിയിലേക്കു വന്നു. വാതില്‍ ശക്തിയായി വലിച്ചടച്ചു.
“എന്നെ തൂക്കിപ്പുറത്തെറിഞ്ഞാല്‍ എനിക്കു പുല്ലാണ്! പുല്ല്!” അവന്‍ ഒച്ചയിട്ടു.
“നിന്നോടാണ് പറയുന്നത്, പുറത്തു പോകാന്‍!” റൂസേന പറഞ്ഞു.
“നിങ്ങള്‍ രണ്ടാളുകളുടെയും ഉള്ളിലിരിപ്പ് എനിക്കു മനസ്സിലായി! ഇതാ കുഴലൂത്തുകാരന്‍റെ തന്‍റേടമാണ്! നുണ പറഞ്ഞും, ചരടു വലിച്ചും നേടിയത്! നിനക്കുവേണ്ടി ഡോക്റ്ററുമൊത്ത് അവനെല്ലാം ഏര്‍പ്പാടാക്കിയതാണ്! ഇന്നലെ അവരിരുവരും കൂടി ഒരു കച്ചേരിയും നടത്തി! എനിക്കെല്ലാം വ്യക്തമായി മനസ്സിലാകുന്നുണ്ട്! എന്‍റെ കുട്ടിയെ കൊല്ലാന്‍, പക്ഷെ, ഞാന്‍ നിങ്ങളെ വിടില്ല. ഞാനാണതിന്‍റെ അച്ഛന്‍! എനിക്കുമിതില്‍ കാര്യമുണ്ട്! എന്‍റെ കുഞ്ഞിനെ കൊല്ലാന്‍ നിങ്ങളെ ഞാന്‍ വിടില്ല!”
ഫ്രാന്‍റിസെക് അലറുകയായിരുന്നു. കിടക്കകളില്‍ കമ്പളങ്ങള്‍മൂടി കിടക്കുകയായിരുന്ന സ്ത്രീകള്‍ ജിജ്ഞാസയോടെ തലകള്‍ പൊക്കി.
ഫ്രാന്‍റിസെക്കിന്‍റെ അലര്‍ച്ച റൂസേനയെ ഇതിനകം പരിഭ്രാന്തയാക്കിയിരുന്നു. സ്ഥിതിഗതി എങ്ങിനെ ശാന്തമാക്കണമെന്ന്‌ അവള്‍ക്കൊരു രൂപവുമുണ്ടായില്ല.
“അതു നിന്‍റെ കുഞ്ഞല്ല,” അവള്‍ പറഞ്ഞു. “അതു നീ കെട്ടിച്ചമച്ചതാണ്. കുഞ്ഞു നിന്‍റെയല്ല.”
“എന്ത്!” ഫ്രാന്‍റിസെക് അലറി. അതിനുശേഷം, റൂസേനക്കരികിലെത്താന്‍ മേശ ചുറ്റിവന്നു. “എന്‍റെ കുഞ്ഞല്ലാ എന്നു പറയുന്നതിന്‍റെ അര്‍ത്ഥമെന്താണ്! ആണെന്നെനിക്കു നന്നായറിയാം. അതെന്‍റെ കുഞ്ഞാണ്!”
കൃത്യം ആ നേരത്ത്, നനഞ്ഞു നഗ്നയായ ഒരു സ്ത്രീ, വിരിപ്പില്‍ പുതപ്പിച്ച് തന്നെ കിടക്കയിലേക്കു കൊണ്ടുപോകാനായി, കുളത്തില്‍നിന്നും റൂസേനയുടെ അടുത്തേക്കു വന്നു. ദൃഷ്ടിയില്ലാത്തവനെപ്പോലെ അവളെ തുറിച്ചു നോക്കി അല്‍പ്പമകലെ നില്‍ക്കുന്ന ഫ്രാന്‍റിസെക്കിനെ കണ്ട് ആ സ്ത്രീ സംഭ്രമിച്ചുപോയി.
റൂസേനക്കത് ആശ്വാസത്തിന്‍റെ ഒരു നിമിഷമായിരുന്നു. അവളാ സ്ത്രീയുടെ അടുത്തേക്കു പോയി. അവളെ വിരികൊണ്ടു പുതപ്പിച്ചു. കിടക്കയിലേക്കു നയിച്ചു.
“ആ പഹയന്‍ എന്തെടുക്കകയാണിവിടെ?” ഫ്രാന്‍റിസെക്കിനെ തിരിഞ്ഞു നോക്കി ആ സ്ത്രീ ചോദിച്ചു.
“അതൊരു ഭ്രാന്തന്‍! അവനു തല തെറ്റിയിരിക്കയാണ്. അവനെ എങ്ങിനെ ഇവിടെനിന്ന്‌ ഓടിക്കണമെന്ന് എനിക്കറിയില്ല. അവനെ എന്തുചെയ്യണമെന്നറിയില്ല.” സ്ത്രീയെ ചൂടു കമ്പിളി പുതപ്പിച്ചുകൊണ്ട് റൂസേന പറഞ്ഞു.
മറ്റൊരു കിടക്കയില്‍നിന്ന്‍ ഒരു സ്ത്രീ ഫ്രാന്‍റിസെക്കിനോട് ഒച്ചവെച്ചു: “എടോ, നീയിവിടെ നില്‍ക്കാന്‍ പാടില്ല! പുറത്തു പോ!”
“ഞാനിവിടെത്തന്നെ നില്‍ക്കും!” നിന്നിടത്തുനിന്നിളകാതെ ഫ്രാന്‍റിസെക് വാശിയോടെ തിരിച്ചടിച്ചു.
റൂസേന തിരിച്ചുവന്നപ്പോള്‍ അവന്‍റെ മുഖത്തെ ചുകപ്പുപോയി വിളര്‍ച്ച ബാധിച്ചതായി കണ്ടു. അവന്‍ അലറുന്നതു നിര്‍ത്തി, പതിഞ്ഞ സ്വരത്തില്‍, ദൃഢതയോടെ പറഞ്ഞു: “ഒന്നേ ഞാന്‍ നിന്നോടു പറയുന്നുള്ളൂ; കുഞ്ഞിനെ ഇല്ലാതാക്കിയാല്‍പ്പിന്നെ ഞാനിവിടെക്കാണില്ല. കുഞ്ഞിനെക്കൊന്നാല്‍, നിന്‍റെ മന:സാക്ഷിക്കു രണ്ടു മരണത്തിന്‍റെ ഭാരം താങ്ങേണ്ടി വരും.”
റൂസേന ആഴത്തില്‍ നിശ്വസിച്ചുകൊണ്ട് മേശയിലേക്കു നോക്കി. അവിടെ ഇളംനീലഗുളികകളുടെ റ്റ്യൂബിരിക്കുന്ന കൈസഞ്ചി കണ്ടു. അതിലൊരു റ്റാബ്ലറ്റ് അവള്‍ കൈവെള്ളയിലേക്ക് കുലുക്കിയിട്ടു. പിന്നീടതു വിഴുങ്ങി.
അപ്പോള്‍, അലര്‍ച്ച വിട്ട്, ഫ്രാന്‍റിസെക് അപേക്ഷിക്കുകയായിരുന്നു: “ഞാന്‍ യാചിക്കുകയാണ് റൂസേനാ, യാചിക്കുകയാണ്. നിന്നെ കൂടാതെ എനിക്കു ജീവിക്കാനാവില്ല. ഞാന്‍ ചത്തു കളയും.”
ആ നിമിഷം റൂസേനക്ക് അടിവയറ്റില്‍ തീവ്രമായൊരു വേദന അനുഭവപ്പെട്ടു. വേദനയാല്‍ വക്രിച്ച് അവളുടെ മുഖം തിരിച്ചറിയാനാകാത്തവിധം മാറുന്നത് ഫ്രാന്‍റിസെക് കണ്ടു. കാഴ്ച്ചയറ്റ് കണ്ണുകള്‍ വല്ലാതെ വിടരുന്നതും കണ്ടു. അവളുടെ ശരീരം ഞെളിപിരികൊണ്ടു. വയറില്‍ കയ്യമര്‍ത്തി അവള്‍ ശരീരം പിറകോട്ടു മടക്കി. പിന്നീട്, നിലത്തേക്കു കുഴഞ്ഞു വീണു.

15. മരണമുറി


കുളത്തില്‍ വെള്ളം തെറിപ്പിച്ചു കളിക്കുമ്പോഴാണ് ഓള്‍ഗ കേട്ടത്. കൃത്യമായി എന്തായിരുന്നു അവള്‍ കേട്ടത്? കേള്‍ക്കുന്നതെന്താണെന്ന്‍ അവള്‍ക്കു മനസ്സിലായില്ല. മുറി മുഴുവന്‍ കുഴഞ്ഞുമറിഞ്ഞു കിടക്കുകയായിരുന്നു. അവള്‍ക്കു ചുറ്റുമുള്ള സ്ത്രീകള്‍ കുളം വിട്ട് തൊട്ടടുത്ത പരിചരണമുറിയിലേക്കു നോക്കുകയായിരുന്നു. തൊട്ടടുത്തുള്ളതിനെയൊക്കെ ഉള്ളിലേക്കു വലിച്ചെടുക്കുകയാണ് ആ മുറിയെന്നു തോന്നിപ്പോയി. അപ്രതിരോദ്ധ്യമായ ഈ ആഗിരണപ്രവാഹത്തില്‍ ഓള്‍ഗയും പെട്ടുപോയി. ഉല്‍ക്കണ്ഠയാര്‍ന്ന കൌതുകത്തോടെ, ആലോചനാഹീനയായി, അവളും മറ്റുള്ളവരെ പിന്തുടര്‍ന്നു.
അടുത്ത മുറിയുടെ വാതിലിനരികിലെ ഒരു കൊച്ചു മേശക്കരികില്‍ അവള്‍ ഒരു പറ്റം സ്ത്രീകളെ കണ്ടു. അവരുടെ പിറകുവശമാണ് അവള്‍ കണ്ടത്. അവരേവരും നനഞ്ഞും നഗ്നമായുമിരുന്നു. നിതംബങ്ങള്‍ പിറകോട്ടു തള്ളി, ഏവരും കുനിഞ്ഞു നില്‍ക്കുകയായിരുന്നു. അവര്‍ക്കഭിമുഖമായി ഒരു യുവാവു നില്‍പ്പുണ്ടായിരുന്നു.
നഗ്നകളായ കൂടുതല്‍ സ്ത്രീകള്‍ ആള്‍ക്കൂട്ടത്തിലേക്കു തിക്കിത്തള്ളിയെത്തി. ഓള്‍ഗയും ആള്‍ക്കൂട്ടത്തിലേക്കു നുഴഞ്ഞു കയറി. നിലത്തു നിശ്ചലയായി കിടക്കുന്ന റൂസേനാ നഴ്സിനെ കണ്ടു. മുട്ടിന്മേല്‍ കുത്തിയിരുന്നു യുവാവ് നിലവിളി തുടങ്ങിയിരുന്നു: “ഞാനവളെ കൊന്നു! ഞാനവളെ കൊന്നു! കൊലയാളിയാണ് ഞാന്‍!”
നനഞ്ഞു വെള്ളമിറ്റു വീഴുന്ന സ്ഥിതിയിലായിരുന്നൂ സ്ത്രീകള്‍. റൂസേനയുടെ ചെരിഞ്ഞുകിടക്കുന്ന ശരീരത്തിലേക്കു കുനിഞ്ഞ് ഒരു സ്ത്രീ അവളുടെ നാഡിമിടിപ്പു പരിശോധിക്കാന്‍ ശ്രമിച്ചു. അതു അനാവശ്യമായൊരു ചേഷ്ടയായിപ്പോയി. കാരണം, മരണം നടന്നിരിക്കുന്നുവെന്നു ആര്‍ക്കും സംശയമുണ്ടായിരുന്നില്ല. മരണത്തെ തൊട്ടരികെ കാണാന്‍, പരിചയമുള്ള ഒരു മുഖത്തതു കാണാന്‍, നനഞ്ഞ, നഗ്നമായ, സ്ത്രീശീരരങ്ങള്‍ തിക്കും തള്ളുമുണ്ടാക്കി.
ഫ്രാന്‍റിസെക് അപ്പോഴും മുട്ടുകുത്തി ഇരിക്കുകയായിരുന്നു. കൈകളിലേക്കു അവളെ കോരിയെടുത്ത് അവനവളുടെ മുഖം ചുംബിച്ചു. സ്ത്രീകള്‍ അവനു ചുറ്റും നിന്നു. അവരിലേക്കു കണ്ണുകളുയര്‍ത്തി അവന്‍ ആവര്‍ത്തിച്ചു: “ഞാനവളെ കൊന്നു! ഞാനതു ചെയ്തു! എന്നെ അറസ്റ്റു ചെയ്യൂ!”
“നമുക്കെന്തെങ്കിലും ചെയ്തേ പറ്റൂ!” ഒരു സ്ത്രീ പറഞ്ഞു. മറ്റൊരുവള്‍ ഇടനാഴിയിലേക്കോടി ഒച്ചവെക്കാന്‍ തുടങ്ങി. റൂസേനയുടെ രണ്ടു കൂട്ടുവേലക്കാരികളും ഉടനെ ഓടിയെത്തി. അവര്‍ക്കു പിന്നാലെ വെള്ളമേലുടുപ്പിട്ട ഒരു ഡോക്റ്ററും.
താന്‍ നഗ്നയാണെന്നും, ഒരു യുവാവിനും ഒരു യുവഡോക്റ്റര്‍ക്കും മുമ്പില്‍ മറ്റുനഗ്നസ്ത്രീകള്‍ക്കൊപ്പം താന്‍ തിക്കു കൂട്ടുകയാണെന്നും അപ്പോള്‍ മാത്രമാണ് ഓള്‍ഗ തിരിച്ചറിഞ്ഞത്. ആ അവസ്ഥ പരിഹാസ്യമാണെന്ന്, പൊടുന്നനെ, അവള്‍ക്കു തോന്നി. ആള്‍ക്കൂട്ടത്തിനൊപ്പംനിന്ന്‍ മരണത്തെ നോക്കുന്നതില്‍നിന്നും അതു, പക്ഷെ, തന്നെ വിലക്കില്ലെന്ന് അവള്‍ക്കറിയാമായിരുന്നു. മരണം തന്നെ അത്രമാത്രം ആകര്‍ഷിക്കുന്നു.
  ചെരിഞ്ഞുകിടന്നിരുന്ന റൂസേനയുടെ കൈത്തണ്ട പിടിച്ചുയര്‍ത്തി ഡോക്റ്റര്‍ വ്യര്‍ത്ഥമായി അവളുടെ നാഡിമിടിപ്പു പരിശോധിക്കാന്‍ ശ്രമിച്ചു. ഫ്രാന്‍റിസെക്കാകട്ടെ, ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു: “ഞാനവളെക്കൊന്നു! പോലീസിനെ വിളിക്കൂ! എന്നെ അറസ്റ്റു ചെയ്യൂ!”

16. ജേക്കബ്ബിന്‍റെ ന്യായീകരണം  


ക്ലിനിക്കില്‍നിന്നു മടങ്ങിയ ഉടന്‍ ജേക്കബ്ബ് തന്‍റെ സുഹൃത്തിനെ മാര്‍ക്സ്ഹൌസിലെ ആപ്പീസ്സില്‍വെച്ചു കണ്ടു. തലേന്നാള്‍ അയാള്‍ ഡ്രമ്മില്‍ നടത്തിയ പ്രകടനത്തെ അഭിനന്ദിച്ചു. കച്ചേരിക്കു ശേഷം അയാളെ ചെന്നു കാണാതിരുന്നതിനു ക്ഷമ പറഞ്ഞു.
“എനിക്കു വല്ലാത്ത വിഷമമുണ്ട്,” ഡോക്റ്റര്‍ പറഞ്ഞു. “ഇതു നിന്‍റെ ഇവിടത്തെ അവസാനത്തെ ദിവസമാണ്. ഇന്നു വൈകുന്നേരം നീ എവിടെയാണ് ചിലവഴിക്കുകയെന്നത് ദൈവത്തിനു മാത്രമറിയാം. ഒരു പാടു കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുണ്ട് നമുക്ക്. എല്ലും തോലുമായ ആ കൊച്ചു പെണ്ണിന്‍റെ കൂടെയായിരുന്നിരിക്കണം നീയെന്നതാണ് ഏറെ കഷ്ടമായ കാര്യം. കൃതജ്ഞത അപകടകരമായ ഒരു വികാരമാണ്.”
“എന്തു കൃതജ്ഞത? അവളോടെനിക്കെന്തിനു കൃതജ്ഞത വേണം?”
“അവളുടെ അച്ഛന്‍ നിനക്കൊരുപാടു കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് നീ എഴുതിയിരുന്നല്ലോ.”
ആപ്പീസ്സില്‍ സ്ക്രേറ്റക്കന്നു ജോലിയൊന്നുമില്ലായിരുന്നു. സ്ത്രീരോഗികളെ പരിശോധിക്കുന്ന, മുറിയുടെ പിറകിലെ, മേശ ഒഴിഞ്ഞു കിടന്നു. സുഹൃത്തുക്കള്‍ രണ്ടും ചാരുകസേരകളില്‍ അഭിമുഖമായി ഇരുന്നു.
“ഇല്ല,” ജേക്കബ്ബ് പറഞ്ഞു. “നീ അവളെ കാര്യമായി ശ്രദ്ധിക്കണമെന്നേ എനിക്കുണ്ടായിരുന്നുള്ളൂ. എനിക്കവളുടെ അച്ഛനോട് കടപ്പാടിന്‍റെ ഒരു കടമുണ്ടെന്നു നിന്നോടു പറയുന്നതാണ് എളുപ്പമെന്നു കരുതി. പക്ഷെ, സത്യമതല്ല. ഇപ്പോള്‍ ഞാനെല്ലാം അവസാനിപ്പിക്കുകയാണെന്നതിനാല്‍ എനിക്കു നിന്നോടു പറയാം. അവളുടെ അച്ഛന്‍റെ പൂര്‍ണ്ണ സമ്മതത്തോടെയാണ് ഞാന്‍ അറസ്റ്റു ചെയ്യപ്പെട്ടത്. എന്‍റെ മരണത്തിലേക്ക് എന്നെ അയക്കുകയായിരുന്നു അവളുടെ അച്ഛന്‍. ആറു മാസങ്ങള്‍ക്കുശേഷം അയാള്‍ തൂക്കുമരത്തിലൊടുങ്ങി. ഞാന്‍, ഭാഗ്യം കൊണ്ട്, രക്ഷപ്പെട്ടു.”
“മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, അവളൊരു തന്തയില്ലാത്തവന്‍റെ മകളാണ്,” ഡോക്റ്റര്‍ പറഞ്ഞു.
ജേക്കബ്ബ് ചുമല്‍ കുലുക്കി: "വിപ്ലവത്തിന്‍റെ ശത്രുവാണ് ഞാനെന്ന് അയാള്‍ വിശ്വസിച്ചു. എല്ലാവരും അതുതന്നെയായിരുന്നു പറഞ്ഞിരുന്നത്. അയാളതു സ്വയം തന്നെ വിശ്വസിപ്പിച്ചു.”
“പിന്നെന്തിനാണ് അയാള്‍ നിന്‍റെ ചങ്ങാതിയാണെന്നു പറഞ്ഞത്?”
“ആയിരുന്നു. പക്ഷെ, എന്‍റെ അറസ്റ്റിനു വേണ്ടി വോട്ടുചെയ്യുന്നതിലുപരി മറ്റൊന്നും അയാള്‍ക്കു പ്രധാനമായിരുന്നില്ല. സൌഹൃദത്തിനു മുകളിലാണ് അയാള്‍ ആദര്‍ശങ്ങളെ സ്ഥാപിച്ചിരുന്നതെന്ന് ഇതു വ്യക്തമാക്കുന്നു. വിപ്ലവത്തിന്‍റെ വഞ്ചകനെന്ന്‍ എന്നെ അയാള്‍ അപലപിച്ചപ്പോള്‍, ഉദാത്തമായ മറ്റൊന്നിനുവേണ്ടി വ്യക്തിതാല്‍പ്പര്യങ്ങള്‍ അടിച്ചമര്‍ത്തുകയാണ് താനെന്ന് അയാള്‍ ധരിച്ചു. സ്വന്തം ജീവിതത്തിലെ മഹനീയമായൊരു പ്രവൃത്തിയായി അയാളതനുഭവിച്ചു.”
“അതുകൊണ്ടാണോ നിനക്കാ വിരൂപിയായ പെണ്‍കുട്ടിയെ ഇഷ്ടം?”
“അവള്‍ക്കിതുമായൊന്നും ബന്ധമില്ല. അവള്‍ നിര്‍ദ്ദോഷിയാണ്.”
“അവളെപ്പോലെ നിര്‍ദ്ദോഷികളായ എത്രയോ പേരുണ്ടല്ലോ. അവളെ നീ തിരഞ്ഞെടുത്തത് അവളവളുടെ അച്ഛന്‍റെ മകളായതു കൊണ്ടാണ്.”
ജേക്കബ്ബ് ചുമല്‍ കുലുക്കി. ഡോ. സ്ക്രേറ്റ തുടര്‍ന്നു: “അയാളെപ്പോലെ വികൃതമാണ് നീയും. ഈ പെണ്‍കുട്ടിയുമായുള്ള ചങ്ങാത്തമാണ്‌ നിന്‍റെ ജീവിതത്തിലെ മഹത്തായ കൃത്യമെന്നു നീ കരുതുന്നതായി എനിക്കു തോന്നുന്നു. വിശാലഹൃദയനാണ് നീയെന്നു തെളിയിക്കാനായി, നീ നിന്‍റെ സഹജമായ വെറുപ്പും അവജ്ഞയും അടിച്ചമര്‍ത്തി. അതു മനോഹരം തന്നെ. പക്ഷെ, അതേ സമയം, അതു പ്രകൃതിവിരുദ്ധവും, തീര്‍ത്തും വ്യര്‍ത്ഥവുമാണ്.
“നിനക്കു തെറ്റി,” ജേക്കബ്ബ് പ്രതിഷേധിച്ചു. “ഞാനൊന്നും എന്നില്‍ അടിച്ചമര്‍ത്തുകയായിരുന്നില്ല. വിശാലഹൃദയനാകാന്‍ ശ്രമിച്ചിട്ടുമില്ല. എനിക്കവളോടു സഹതാപമായിരുന്നു. ആദ്യം കണ്ടതു മുതല്‍. വീട്ടില്‍നിന്നു പുറത്താക്കപ്പെട്ട്, ഒരു മലയോരഗ്രാമത്തില്‍ അമ്മയോടൊപ്പം താമസിക്കാന്‍ പോകുമ്പോള്‍, അവള്‍ തീരെ ചെറുതായിരുന്നു. ഗ്രാമവാസികള്‍ അവരോടു സംസാരിക്കാന്‍ ശങ്കിച്ചു. കഴിവുള്ള കുട്ടിയായിരുന്നിട്ടുകൂടി, പഠിക്കാനുള്ള ഔദ്യോഗിക സമ്മതം അവള്‍ക്കു കുറേക്കാലത്തേക്ക് കിട്ടിയില്ല. മാതാപിതാക്കളുടെ പേരില്‍ കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നത് ക്രൂരമല്ലേ? അവളുടെ അച്ഛന്‍റെ പേരില്‍ ഞാനവളെ വെറുക്കണമെന്നാണോ നീ പറയുന്നത്? എനിക്കവളോടു തോന്നിയത് സഹതാപമാണ്. അവളുടെ അച്ഛന്‍ വധിക്കപ്പെട്ടതിന്‍റെ പേരില്‍ എനിക്കവളോടു സഹതാപം തോന്നി. അവളുടെ അച്ഛന്‍ സ്വന്തം സുഹൃത്തിനെ മരണത്തിലേക്കയച്ചുവല്ലോയെന്നോര്‍ത്ത് എനിക്കവളോടു സഹതാപം തോന്നി.”
കൃത്യം ആ സമയത്ത് ഫോണ്‍ മുഴങ്ങി. സ്ക്രേറ്റ ഫോണെടുത്ത് ഒരു നിമിഷം കാതോര്‍ത്തു. അയാളുടെ മുഖം ഇരുണ്ടുപോയി. അയാള്‍ പറഞ്ഞു: “ഞാനിപ്പോള്‍ തിരക്കിലാണ്. നിങ്ങള്‍ക്കെന്നെ അത്രക്കാവശ്യമുണ്ടോ?” ഒന്നു നിര്‍ത്തി അയാള്‍ പറഞ്ഞു: “ശരി, ഞാനിപ്പൊ വരാം.” ഫോണ്‍ താഴെ വെച്ച് അയാള്‍ ശപിച്ചു.
“നിനക്കു പോയേപറ്റൂ എങ്കില്‍ പൊയ്ക്കോ. എന്‍റെ കാര്യം വിട്ടേക്ക്,” കസേര വിട്ടുകൊണ്ട് ജേക്കബ്ബ് പറഞ്ഞു.
“ഇല്ല, നീ പോകുന്നില്ല! നമ്മളിതുവരെ ഒന്നും ചര്‍ച്ചചെയ്തിട്ടില്ല. ഇന്നു നമ്മള്‍ ചര്‍ച്ചചെയ്യേണ്ടുന്ന ഒരു കാര്യമുണ്ട്, അല്ലേ? അവരെന്‍റെ ആശയച്ചരടു പൊട്ടിച്ചു. വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണത്. ഉണര്‍ന്നപ്പോള്‍മുതല്‍ അതു തന്നെയായിരുന്നു ഞാന്‍ ചിന്തിച്ചുകൊണ്ടിരുന്നത്. അതെന്താണെന്ന് നിനക്കു വല്ല പിടിയുമുണ്ടോ?”
“ഇല്ല,” ജേക്കബ്ബ് പറഞ്ഞു.
“ദൈവമേ! എനിക്കാണെങ്കിലിപ്പോള്‍ ഉഷ്ണാലയത്തിലെക്കോടണം.”
“ഇങ്ങിനെ വിടപറയുന്നതാണ് ഏറെ ശുഭകരം; സംഭാഷണമദ്ധ്യേ,” സുഹൃത്തിന്‍റെ കയ്യമര്‍ത്തിക്കൊണ്ട് ജേക്കബ്ബ് പറഞ്ഞു. 

17. തെളിവെടുപ്പ്


രാത്രിജോലിക്കു വരുന്ന ഡോക്റ്റര്‍മാര്‍ക്കുള്ള ഒരു ചെറിയ മുറിയിലായിരുന്നു റൂസേനയുടെ ജീവനറ്റ ശരീരം കിടത്തിയിരുന്നത്. മുറിക്കു ചുറ്റും നിരവധിപേര്‍ കൂടിയിട്ടുണ്ടായിരുന്നു. കൂട്ടത്തില്‍ ഒരു പോലീസ് ഇന്‍സ്പെക്റ്ററും. ഫ്രാന്‍റിസെക്കിനെ ചോദ്യം ചെയ്ത്, ഇന്‍സ്പെക്റ്റര്‍ അവന്‍റെ മൊഴി എഴുതിയെടുത്തു കഴിഞ്ഞിരുന്നു. തന്നെ അറസ്റ്റു ചെയ്യണമെന്ന ആഗ്രഹം ഫ്രാന്‍റിസെക് ഒരു തവണ കൂടി പ്രകടിപ്പിച്ചു.
“നീയാണോ അവള്‍ക്കു റ്റാബ്ലറ്റ് കൊടുത്തത്, ഉവ്വോ?” ഇന്‍സ്പെക്റ്റര്‍ ചോദിച്ചു.
“അല്ല”
“എന്നാല്‍പ്പിന്നെ നീയാണവളെക്കൊന്നതെന്നു പറയുന്നത് മതിയാക്ക്.”
“ഞാന്‍ ചത്തുകളയുമെന്ന് അവളെപ്പോഴും എന്നോടു പറയുമായിരുന്നു,” ഫ്രാന്‍റിസെക് പറഞ്ഞു.
“എന്തിനാണു ചാകുന്നതെന്ന് അവള്‍ നിന്നോടു പറഞ്ഞിട്ടുണ്ടോ?”
“അവളുടെ ജീവിതം ഞാന്‍ കുട്ടിച്ചോറാക്കിക്കൊണ്ടിരുന്നാല്‍ സ്വയം ചത്തുകളയുമെന്ന് അവള്‍ പറഞ്ഞിട്ടുണ്ട്. അവള്‍ക്കു കുട്ടി വേണ്ടെന്ന് പറഞ്ഞിട്ടുണ്ട്. കുട്ടിയുണ്ടാവുന്നതിലും ഭേദം ചത്തുകളയുന്നതാണെന്ന് പറഞ്ഞിരുന്നു!”
ഡോ. സ്ക്രേറ്റ മുറിയിലേക്കു വന്നു. ഇന്‍സ്പെക്റ്ററെ നോക്കി സൌഹൃദപരമായി കൈ വീശി. പിന്നെ, മൃതശരീരത്തിനരികിലേക്കു പോയി. അവളുടെ കണ്‍പോളകള്‍ ഉയര്‍ത്തി. കണ്ണിലെ നിറം പരിശോധിച്ചു.
“ഈ നഴ്സിന്‍റെ സൂപ്പര്‍വൈസര്‍ നിങ്ങളാണോ ഡോക്റ്റര്‍?” ഇന്‍സ്പെക്റ്റര്‍ ചോദിച്ചു.
“അതെ.”
“നിങ്ങളുടെ വിഭാഗത്തില്‍ ലഭ്യമാകുന്ന ഏതെങ്കിലും വിഷം ഇവര്‍ ഉപയോഗിക്കാന്‍ സാദ്ധ്യതയുണ്ടോ?”
മരണത്തിന്‍റെ വിശദാംശങ്ങള്‍ പരിശോധിക്കാനായി സ്ക്രേറ്റ റൂസേനയുടെ ശരീരത്തിലേക്കു മടങ്ങി. പിന്നീടു പറഞ്ഞു: “ഞങ്ങളുടെ ആപ്പീസ്സില്‍നിന്നു കൈക്കലാക്കിയ മരുന്നാണെന്നു തോന്നുന്നില്ല. ഏതോ ഒരു ആല്‍ക്കലോയ്ഡ് ആയിരിക്കണം. ഏതാണെന്നറിയാന്‍ ആട്ടോപ്സി കഴിയണം.”
“പിന്നെ ഇവര്‍ക്കിത് എവിടെനിന്നു കിട്ടി?”
“പറയുക പ്രയാസം.”
“ഇപ്പോള്‍ ഇതൊക്കെ നിഗൂഢമാണ്,” ഇന്‍സ്പെക്റ്റര്‍ പറഞ്ഞു. “പ്രേരണയും നിഗൂഢം. ഇവര്‍ ഗര്‍ഭിണിയാണെന്നും, ഗര്‍ഭച്ഛിദ്രത്തിനു ശ്രമിക്കുകയായിരുന്നുവെന്നും ഈ ചെറുപ്പക്കാരന്‍ വെളിപ്പെടുത്തിയിട്ടുണ്ട്.”
“ആ ചെറ്റ അവളെയതിനു നിര്‍ബ്ബന്ധിക്കുകയായിരുന്നു,” ഫ്രാന്‍റിസെക് ഒച്ചവെച്ചു.
“ഏതു ചെറ്റ?” ഇന്‍സ്പെക്റ്റര്‍ ചോദിച്ചു.
“ആ കുഴലൂത്തുകാരന്‍! എന്നില്‍നിന്നവളെ അവനു അകറ്റണമായിരുന്നു! എന്‍റെ കുഞ്ഞിനെ ഒഴിവാക്കാന്‍ അവനവളെ നിര്‍ബ്ബന്ധിക്കുകയായിരുന്നു! ഞാനവരെ പിന്തുടര്‍ന്നതാണ്! അബോര്‍ഷന്‍കമ്മറ്റിക്കു മുമ്പില്‍, അവളുടെ കൂടെ അവനുമുണ്ടായിരുന്നു!”
“എനിക്കതു സ്ഥിരീകരിക്കാന്‍ കഴിയും,” സ്ക്രേറ്റ പറഞ്ഞു. “അബോര്‍ഷനു വേണ്ടിയുള്ള അവളുടെ അപേക്ഷ ഞങ്ങള്‍ ഇന്നു രാവിലെ പരിഗണിച്ചതാണ്.”
“കുഴലൂത്തുകാരന്‍ ഇവരുടെ കൂടെയുണ്ടായിരുന്നോ?” ഇന്‍സ്പെക്റ്റര്‍ ചോദിച്ചു.
“ഉവ്വ്,” സ്ക്രേറ്റ പറഞ്ഞു. “കുട്ടിയുടെ അച്ഛന്‍ അയാളാണെന്ന് റൂസേന പറഞ്ഞു.”
“കള്ളം! കുട്ടി എന്‍റേതാണ്!” ഫ്രാന്‍റിസെക് അലറി.
“അതിലാര്‍ക്കും സംശയമില്ല,” ഡോ. സ്ക്രേറ്റ പറഞ്ഞു. “ഗര്‍ഭച്ഛിദ്രത്തിനു കമ്മറ്റി സമ്മതിക്കണമെങ്കില്‍ വിവാഹിതനായ ഒരാളാണ് പിതാവെന്നു റൂസേനക്കു പറഞ്ഞേ പറ്റൂ.”
“അപ്പോള്‍ അതു കള്ളമാണെന്ന് നിങ്ങള്‍ക്കറിയാമായിരുന്നു,” ഡോ. സ്ക്രേറ്റയോട് ഫ്രാന്‍റിസെക് അലറി.
“നിയമമനുസരിച്ച് സ്ത്രീയുടെ വാക്കാണ്‌ ഞങ്ങള്‍ സ്വീകരിക്കേണ്ടത്. ക്ലീമയാണ് തന്നെ ഗര്‍ഭവതിയാക്കിയതെന്നു റൂസേന പറയുകയും, ക്ലീമയതു സ്ഥിരീകരിക്കുകയും ചെയ്തതിനാല്‍, ഞങ്ങള്‍ക്കു മറുത്തു പറയുവാന്‍ അവകാശമില്ല.”
“പക്ഷെ, ക്ലീമയാണ് അച്ഛനെന്നു നിങ്ങള്‍ വിശ്വസിച്ചില്ല, അല്ലേ!” ഇന്‍സ്പെക്റ്റര്‍ ചോദിച്ചു.
“ഇല്ല.”
“എന്തടിസ്ഥാനത്തിലാണ് നിങ്ങളിതു പറയുന്നത്?”
“രണ്ടു തവണ മാത്രമേ ഇതിനു മുമ്പ് ക്ലീമ ഈ നഗരത്തിലേക്കു വന്നിട്ടുള്ളൂ. രണ്ടു തവണയും കുറച്ചു നേരത്തേക്കു മാത്രം. അയാള്‍ക്കും നമ്മുടെ നഴ്സിനുമിടയില്‍ ഒരു സംഭോഗബന്ധമുണ്ടാകാനുള്ള സാദ്ധ്യത വിരളമാണ്. അങ്ങിനെയൊരു കാര്യമുണ്ടായാല്‍ ഞാനതു കേള്‍ക്കാതിരിക്കില്ല. കാരണം, ഇതൊരു ചെറിയ പട്ടണമാണ്. അബോര്‍ഷന്‍കമ്മറ്റിയിലെ അധികാരിളെ സ്വാധീനിക്കാനായി റൂസേന അയാളോടാവശ്യപ്പെട്ട ഒരു കാപട്യമാണ് ക്ലീമയുടെ പിതൃത്വം. ഈ നില്‍ക്കുന്ന ചെറുപ്പക്കാരന്‍ ഗര്‍ഭച്ഛിദ്രത്തിനു തീര്‍ച്ചയായും സമ്മതിക്കില്ലായിരുന്നു.”
സ്ക്രേറ്റ പറയുന്നത് ഫ്രാന്‍റിസെക്, പക്ഷെ, കേള്‍ക്കുന്നുണ്ടായിരുന്നില്ല. ഒന്നും കാണാതെ അവനങ്ങിനെ നിന്നു. അവന്‍ കേട്ടത് റൂസേനയുടെ വാക്കുകളാണ്: “എന്നെ നീ ആത്മഹത്യയിലേക്കു ചാടിക്കും. എന്നെ നീ തീര്‍ച്ചയായും ആത്മഹത്യയിലേക്കു ചാടിക്കും.” അവളുടെ മരണത്തിനു താന്‍ നിമിത്തമായിരിക്കുന്നുവെന്ന് അവനറിഞ്ഞു. എങ്കിലും, അതെന്തുകൊണ്ടാണെന്ന് അവനു മനസ്സിലായില്ല. അവനെല്ലാം അവര്‍ണ്ണനീയമായി അനുഭവപ്പെട്ടു. അത്ഭുതക്കാഴ്ച്ച കാണുന്ന ആദിമാനവനെപ്പോലെ അവന്‍ അയാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിച്ചവിടെ നിന്നു. തന്‍റെമേല്‍ കൂപ്പുകുത്തി വീണ അജ്ഞേയത അവന്‍റെ മനസ്സിനു ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. അവന്‍, ആകസ്മികമായി, അന്ധനും ബധിരനുമായി.
(എന്‍റെ പാവം ഫ്രാന്‍റിസെക്, നീ നിന്‍റെ ജീവിതം മുഴുവന്‍ ഒന്നും മനസ്സിലാകാതെ അലഞ്ഞു തിരിയും. നീ സ്നേഹിച്ച പെണ്ണിനെ നിന്‍റെ സ്നേഹം കൊന്നുവെന്നേ നീ അറിയൂ. ഈയൊരു അസന്നിഗ്ദ്ധത ഭീതിയുടെ ഒരു ഗൂഢമുദ്രയായി നീ വഹിക്കും. വിവരണാതീതമായ ദുരന്തങ്ങള്‍ പ്രിയപ്പെട്ടവര്‍ക്കു വരുത്തിവെക്കുന്ന ഒരു കുഷ്ഠരോഗിയെപ്പോലെ നീ അലയും. ദൌർഭാഗ്യത്തിന്‍റെ തപ്പാല്‍ക്കാരനായി നീ നിന്‍റെ ജീവിതം അലഞ്ഞു തീര്‍ക്കും.)
വിളറി വെളുത്ത്, ഉപ്പുതൂണു പോലെ നിശ്ചലനായി, അവന്‍ നിന്നു. പരിഭ്രാന്തനായ ഒരു പുരുഷന്‍ മുറിയില്‍ പ്രവേശിച്ചതു പോലും അവന്‍ കണ്ടില്ല. ആഗതന്‍ മരിച്ച സ്ത്രീയെ സമീപിച്ചു. ഒരു പാടു നേരം അവളെ നോക്കി. അവളുടെ തലമുടി തഴുകി.
ഡോ. സ്ക്രേറ്റ മന്ത്രിച്ചു: “ആത്മഹത്യ. വിഷം.”
അയാള്‍ ഉഗ്രമായി തലയാട്ടി: “ആത്മഹത്യയോ? എനിക്കു പ്രിയപ്പെട്ടവരെയെല്ലാം ആണയിട്ടുകൊണ്ടെനിക്കു പറയുവാന്‍ പറ്റും, ഈ സ്ത്രീ സ്വയം അവളുടെ ജീവനെടുത്തതല്ല. അവള്‍ വിഷം കഴിച്ചിട്ടുണ്ടെങ്കില്‍, ഇതു കൊലപാതകമാണ്.”
ആ മനുഷ്യനെ ഇന്‍സ്പെക്റ്റര്‍ അമ്പരപ്പോടെ നോക്കി. അതു ബെര്‍റ്റ് ലേഫ് ആയിരുന്നു. അയാളുടെ കണ്ണുകളില്‍ ക്രോധത്തിന്‍റെ തീ ജ്വലിക്കുന്നുണ്ടായിരുന്നു.

18. രണ്ടു ഘാതകന്മാര്‍


ഇഗ്നീഷ്യന്‍താക്കോല്‍ തിരിച്ച്, ജേക്കബ്ബ് വണ്ടിയോടിച്ചു പോയി. സുഖചികിത്സാനഗരത്തിലെ അവസാനവീടുകളും കടന്ന്‍ അയാള്‍ തുറസ്സായ ഒരു സ്ഥലത്തെത്തി. പിന്നീട്, അതിര്‍ത്തിയിലേക്കു നീങ്ങി. അയാള്‍ക്കൊട്ടും തിരക്കുണ്ടായിരുന്നില്ല. ഈവഴിക്ക് അവസാനമായിട്ടാണിങ്ങിനെ ഓടിച്ചുപോകുന്നതെന്ന വിചാരം, ചുറ്റുമുള്ള പ്രകൃതിയോടു, അയാളില്‍ ഒരേസമയം പ്രേമവും അസാധാരണത്വവുമുളവാക്കി. ആ പ്രകൃതിദൃശ്യം തനിക്കു തിരിച്ചറിയാനവില്ലെന്ന് അയാള്‍ക്കനുഭവപ്പെട്ടുകൊണ്ടേയിരുന്നു. താന്‍ വിചാരിച്ചതില്‍നിന്നും ഇതെത്രയോ വിഭിന്നമായിരിക്കുന്നു. കൂടുതല്‍ക്കാലം ഇവിടെ തങ്ങാന്‍ പറ്റില്ലെന്നത് വല്ലാത്ത കഷ്ടമായിപ്പോയി. 
ഇപ്പോഴത്തെ തന്‍റെ യാതന, പക്ഷെ, തന്‍റെ നിര്‍ഗ്ഗമനം മാറ്റിവെക്കുന്നതുകൊണ്ട് കുറയാന്‍ പോകുന്നില്ല; അതൊരു ദിവസത്തേക്കായാലും, ഒരു വര്‍ഷത്തേക്കായാലും. താന്‍ ഇന്നറിയുന്നതിനെക്കാള്‍ കൂടുതലായി ഈ ഭൂപ്രദേശത്തെ ഒരിക്കലുമറിയാന്‍ പോകുന്നില്ല. ഇതിനെ അറിയാതെയാണ് താന്‍ ഇവിടം വിട്ടുപോകുന്നതെന്ന കാര്യം അംഗീകരിച്ചേ മതിയാകൂ; ഇതിന്‍റെ ലാവണ്യമറിയാതെ; ഒരേ സമയം ഇതിന്‍റെ കടക്കാരനായും അവകാശിയായും.
പിന്നീട്, മരുന്നുറ്റ്യൂബിലേക്കു താന്‍ രഹസ്യമായി പൊയ് വിഷം നിക്ഷേപിച്ചുകൊടുത്ത ആ സ്ത്രീയെക്കുറിച്ച് അയാള്‍ ഓര്‍ത്തു. തന്‍റെ എല്ലാ ജീവനങ്ങളിലും വെച്ച് ഏറ്റവും ഹ്രസ്വതമമായത്, ഘാതകനെന്ന രീതിയിലുള്ള തന്‍റെ ജീവനമായിരുന്നുവെന്ന് അയാള്‍ തന്നോടുതന്നെ പറഞ്ഞു: “സുമാറൊരു പതിനെട്ടു മണിക്കൂര്‍ നേരത്തേക്ക് ഞാനൊരു ഘാതകനായി,” അയാള്‍ സ്വയം പറഞ്ഞു പുഞ്ചിരിച്ചു.
പക്ഷെ, പിന്നീടയാള്‍ ഒരു എതിര്‍വാദമുന്നയിച്ചു: അതു സത്യമല്ല. ഒരു ചെറിയ നേരത്തേക്കു മാത്രമല്ല താന്‍ ഘാതകനായിരിക്കുന്നത്. ഈ നിമിഷവും താന്‍ ഘാതകനാണ്. ജീവിതാവസാനം വരെ ആയിരിക്കുകയും ചെയ്യും. ആ ഇളംനീലഗുളിക വിഷമാണോ, അല്ലയോ എന്നതല്ല കാര്യം. വിഷമാണെന്നു വിശ്വസിച്ച് താന്‍ അതൊരു അപരിചിതക്കു നല്‍കിയെന്നതും, അവളെ രക്ഷിക്കാന്‍ ഒന്നും ചെയ്തില്ലെന്നതുമാണ് പ്രധാനം.
കേവലം പരീക്ഷണമേഖലയില്‍ മാത്രം നിലനില്‍ക്കുന്ന ഒരു കൃത്യമായതിനെ കണക്കാക്കുന്ന, നിസ്സംഗനായ, ഒരാളെപ്പോലെ അതിനെക്കുറിച്ചുള്ള ആലോചനയില്‍ അയാളേര്‍പ്പെട്ടു: തന്‍റെയീ ഹീനകൃത്യം എത്രയോ വിചിത്രം. പ്രേരണയില്ലാത്ത വധകൃത്യം. ഒരു തരത്തിലോ, മറ്റൊരു തരത്തിലോ, ഘാതകനൊരു പ്രയോജനവും ഇതിനു പിറകിലില്ല. അപ്പോള്‍, യഥാര്‍ത്ഥത്തില്‍, എന്താണിതിന്‍റെ പൊരുള്‍? തന്‍റെ ഹീനകൃത്യത്തിനു വ്യക്തമായും ഒരു പൊരുള്‍ മാത്രമേയുള്ളൂ; താനൊരു ഘാതകനാണെന്ന് തന്നെ പഠിപ്പിച്ചു തരിക.
ഒരു പരീക്ഷണമെന്ന നിലയിലുള്ള, ആത്മജ്ഞാനത്തിന്‍റെ ഒരു കൃത്യമെന്ന നിലയിലുള്ള, ഹനനം അയാളെ എന്തോ ഒന്നിനെ ഓര്‍മ്മപ്പെടുത്തി: അതെ, റസ്കോള്‍നിക്കൊവിനെ. തന്നില്‍ത്താഴ്ന്ന ഒരു മനുഷ്യജീവിയെ വധിക്കാനൊരാള്‍ക്ക് അവകാശമുണ്ടോയെന്നും, ആ കൊലപാതകത്തിന്‍റെ ഭാരം താങ്ങാനുള്ള ശക്തി അയാള്‍ക്കുണ്ടാകുമോയെന്നും അറിയാനായി കൊല ചെയ്ത റസ്കോള്‍നിക്കൊവ്. ആ ഹനനത്തിലൂടെ അവന്‍ തന്നെക്കുറിച്ച് തന്നോടു തന്നെ ആരായുകയായിരുന്നു.
ഉവ്വ്, റസ്കോള്‍നിക്കൊവിനോടു തന്നെ ഏറെ അടുപ്പിക്കുന്ന ഒരു കാര്യമുണ്ട്; കൊലയുടെ അര്‍ത്ഥമില്ലായ്മയും, അതിന്‍റെ സൈദ്ധാന്തിക സ്വഭാവവും. പക്ഷെ, വ്യത്യാസങ്ങളുമുണ്ട്. ഒരു ശ്രേഷ്ഠമനുഷ്യനു ഒരു താഴ്ന്ന മനുഷ്യന്‍റെ ജീവന്‍ ബലികഴിക്കാനുള്ള അധികാരമുണ്ടോയെന്നു റസ്കോള്‍നിക്കൊവ് സ്വയം ചോദ്യം ചെയ്തത് സ്വന്തം നന്മക്കു വേണ്ടിയാണ്. വിഷമുള്ള റ്റ്യൂബു കൊടുക്കുമ്പോള്‍ ജേക്കബ്ബിനു അങ്ങിനെയൊരു ചിന്തയുണ്ടായിരുന്നില്ല. ഒരു മനുഷ്യനു മറ്റൊരു മനുഷ്യനെ ബലി കഴിക്കാനുള്ള അവകാശമുണ്ടോ എന്നു ജേക്കബ്ബ് ആലോചിച്ചിരുന്നില്ല. മറിച്ച്, അത്തരമൊരവകാശം ആര്‍ക്കുമില്ലെന്നായിരുന്നു ജേക്കബ്ബിന്‍റെ എക്കാലത്തെയും ദൃഢവിശ്വാസം. അമൂര്‍ത്തമായ ആശയങ്ങള്‍ക്കു വേണ്ടി ആളുകള്‍ മറ്റുള്ളവരുടെ ജീവന്‍ ബലി കൊടുക്കുന്ന ഒരു ലോകത്തിലാണല്ലോ ജേക്കബ്ബ് ജീവിക്കുന്നത്. അത്തരം ആള്‍ക്കാരുടെ മുഖങ്ങള്‍ ജേക്കബ്ബിനറിയാം. നിര്‍ലജ്ജമായ നിഷ്കളങ്കതയും, വിഷാദാത്മകമായ ഭീരുത്വവും മാറിമാറി നിഴലിക്കുന്ന മുഖങ്ങള്‍.  സ്വന്തം അയല്‍ക്കാരുടെ മേലെ, ക്ഷമാപണപൂര്‍വ്വം, എന്നാല്‍ അതീവശ്രദ്ധയോടെ, ക്രൂരമായ വിധി നടപ്പാക്കിയ മുഖങ്ങള്‍. ഈ മുഖങ്ങളെ ജേക്കബ്ബിനറിയാം. അവയെ വെറുക്കുന്നവനാണല്ലോ അയാള്‍. മാത്രമല്ല, ഓരോ മനുഷ്യനും മറ്റൊരാളുടെ മരണം ആഗ്രഹിക്കുന്നവനാണെന്നും ജേക്കബ്ബിനറിയാം. രണ്ടു കാര്യങ്ങള്‍ മാത്രമാണ് ഒരുവനെ കൊലപാതകത്തില്‍നിന്നും പിന്തിരിപ്പിക്കുന്നത്: ശിക്ഷയോര്‍ത്തുള്ള പേടിയും, കൊല്ലുന്നതിലുള്ള ശാരീരികപ്രയാസവും. കയ്യെത്താദൂരത്തുനിന്നും, രഹസ്യമായി, കൊല്ലാനുള്ള കഴിവ് മനുഷ്യര്‍ക്കുണ്ടെങ്കില്‍ മാനവരാശി നൊടിയിടയില്‍ അപ്രത്യക്ഷമാകുമെന്ന് ജേക്കബ്ബ് മനസ്സിലാക്കി. റസ്കോള്‍നിക്കൊവിന്‍റെ പരീക്ഷണം നിഷ്പ്രയോജനകരമായിരുന്നുവെന്നു അയാള്‍, അതിനാല്‍, അനുമാനിച്ചു.
പിന്നെന്തിനു താനാ നഴ്സിനു വിഷമേകി? അതു കേവലം ആകസ്മികമായിരുന്നോ? തന്‍റെ കുറ്റകൃത്യത്തിനായി റസ്കോള്‍നിക്കൊവ് ഒരു പാട് ഒരുക്കങ്ങള്‍ ചെയ്തിരുന്നു. ജേക്കബ്ബാകട്ടെ, ഒരു നിമിഷത്തിന്‍റെ ആവേഗത്തിലാണ് പ്രവര്‍ത്തിച്ചത്. പക്ഷെ, വര്‍ഷങ്ങളായി തന്‍റെ ഹനനകൃത്യത്തിനുവേണ്ടി, അറിയാതെയാണെങ്കിലും, താനും ഒരുക്കൂട്ടുകയായിരുന്നുവെന്നു ജേക്കബ്ബ് തിരിച്ചറിഞ്ഞു. തന്‍റെ ഗതകാലജന്മം മുഴുവനും, മനുഷ്യരാശിയോടുള്ള തന്‍റെ ജുഗുപ്സ മുഴുവനും തള്ളിക്കയറിയ ഒരു വിള്ളലായിരുന്നൂ റൂസേനക്കു താന്‍ വിഷം നല്‍കിയ നിമിഷം.
ഭീതിദമായൊരു കാര്യത്തിലേക്കു കാലെടുത്തു വെക്കുകയാണ് താനെന്നു, അന്യായ പലിശക്കാരിയായ കിഴവിയെ മഴുകൊണ്ടടിച്ചു കൊല്ലുമ്പോള്‍, റസ്കോള്‍നിക്കൊവിനറിയാമായിരുന്നു. അവന്‍ ദൈവികനിയമം ലംഘിക്കുകയായിരുന്നു. ജുഗുപ്സാര്‍ഹയാണെങ്കിലും ആ കിഴവിയും ദൈവസന്തതിയാണല്ലോ. റസ്കോള്‍നിക്കൊവിനുണ്ടായ പേടി ജേക്കബ്ബിന് അനുഭവപ്പെട്ടില്ല. ശ്രേഷ്ഠചിന്തയെയും മന:സാക്ഷിയെയും ഇഷ്ടപ്പെടുന്നവനാണ് ജേക്കബ്ബ്. അവ രണ്ടും മാനവഗുണങ്ങളല്ലെന്ന ബോദ്ധ്യവും അയാള്‍ക്കുണ്ട്. മനുഷ്യരെ ജേക്കബ്ബിനു നന്നായി അറിയാം. അതിനാല്‍ത്തന്നെയാണ് അയാള്‍ക്കു മനുഷ്യരോടു സ്നേഹമില്ലാത്തതും. കുലീനചിന്തയുള്ളവനാണ് ജേക്കബ്ബ്. അതിനാലാണ് അയാള്‍ മനുഷ്യര്‍ക്കു വിഷം നല്‍കുന്നത്.
കുലീനചിന്തകൊണ്ട് ഘാതകനായവനാണ് താന്‍, അയാള്‍ സ്വയം പറഞ്ഞു. ഉടന്‍തന്നെ ആ ചിന്ത പരിഹാസ്യമായും ദു:ഖദവുമായി അയാള്‍ക്കു തോന്നി.
പലിശക്കാരിക്കിഴവിയെ കൊന്നതിനു ശേഷമുണ്ടായ കൊടുങ്കാറ്റു നിയന്ത്രിക്കാനുള്ള കരുത്ത് റസ്കോള്‍നിക്കൊവിനുണ്ടായില്ല. അപരരുടെ ജീവന്‍ ബലി കഴിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നു നന്നായി ബോദ്ധ്യമുള്ള ജേക്കബ്ബിനാകട്ടെ, പശ്ചാത്താപമേയില്ല.
തനിക്കു കുറ്റബോധമുണ്ടാകുമോ എന്നറിയാന്‍, അയാള്‍, നഴ്സു ശരിക്കും മരിച്ചതായി വിഭാവനം ചെയ്യാന്‍ ശ്രമിച്ചു. ഇല്ല, അങ്ങിനെയൊന്ന് അയാള്‍ക്കനുഭവപ്പെട്ടതേയില്ല.
തന്നോടു വിട പറയുന്ന കോമളമായ ഭൂഭാഗത്തിലൂടെ, സ്വസ്ഥവും ശാന്തവുമായ മനസ്സോടെ അയാള്‍ വണ്ടിയോടിച്ചുകൊണ്ടിരുന്നു.
റസ്കോള്‍നിക്കൊവ് തന്‍റെ കുറ്റം ഒരു ദുരന്തമായ് അനുഭവിച്ചു. തന്‍റെ കൃത്യത്തിന്‍റെ ഭാരത്തിന് അവന്‍ ആത്യന്തികമായി  അടിപ്പെട്ടുപോയി. തന്നെ അഭിഭൂതനാക്കാത്തവിധം ലഘുവും, ഭാരമില്ലാത്തതുമാണല്ലോ തന്‍റെ കൃത്യമെന്നോര്‍ത്ത് ജേക്കബ്ബ് അത്ഭുതപ്പെട്ടു. റഷ്യന്‍ കഥാപാത്രത്തിന്‍റെ ക്ഷുബ്ധവികാരങ്ങളെക്കാള്‍ ഭയാനകമല്ലേ ഈ ലാഘവത്വം എന്നയാള്‍ സംശയിച്ചു.
പ്രകൃതിദൃശ്യം ആസ്വദിക്കാനായി ഇടക്കിടക്കു ചിന്തകളെ മുറിച്ചു കൊണ്ട്, മെല്ലെയാണ് അയാള്‍ വണ്ടിയോടിച്ചത്. റ്റാബ്ലറ്റിന്‍റെ സംഭവം വെറുമൊരു കളിയായിരുന്നുവെന്ന്‍ അയാള്‍ തന്നോടുതന്നെ പറഞ്ഞു: ഒരു വേരോ, ഒരു കലപ്പച്ചാലോ, ഒരു കാല്‍പ്പാടു പോലുമോ അവശേഷിപ്പിക്കാതെ, ഒരിളംകാറ്റിനെപ്പോലെ താന്‍ വിട്ടുപോകുന്ന ഈ ദേശത്തിലെ തന്‍റെ മൊത്തം ജീവിതത്തെപ്പോലെ നിസ്സാരമായ ഒരു കളി. 

19. ക്ലീമയുടെ മുക്തി


അരലിറ്റര്‍ രക്തം കൊടുത്തശേഷം, ഡോ. സ്ക്രേറ്റയുടെ മുറിയില്‍, ക്ലീമ അക്ഷമനായി കാത്തിരിക്കുകയായിരുന്നു. ഡോക്റ്ററോടു യാത്രപറയാതെ, റൂസേനയെ ഒട്ടൊന്നു ശ്രദ്ധിക്കണമെന്നു പറയാതെ, സുഖചികിത്സാനഗരം വിട്ടുപോകാന്‍ അവനാഗ്രഹിച്ചില്ല.
അവളുടെ വാക്കുകള്‍ അവനിപ്പോഴും കേള്‍ക്കാമായിരുന്നു: “അവരതെന്നില്‍നിന്നും എടുത്തുകളയുന്നതുവരെ എനിക്കെന്‍റെ മനസ്സു മാറ്റാമല്ലോ.” അവ അവനെ ഭയപ്പെടുത്തി. അവളെ വിട്ടുപോയതിനു ശേഷം, റൂസേന തന്‍റെ സ്വാധീനത്തിലല്ലാതെയാകുമ്പോള്‍, അവസാനനിമിഷം അവള്‍ തീരുമാനത്തില്‍നിന്നു പിന്‍വാങ്ങിയേക്കുമെന്ന് അവന്‍ ഭയപ്പെട്ടു.
ഡോ. സ്ക്രേറ്റ ഒടുവില്‍ പ്രത്യക്ഷനായി. ക്ലീമ അയാള്‍ക്കു നേരെ കുതിച്ചു; ഡ്രമ്മില്‍ നടത്തിയ മനോഹരമായ പ്രകടനത്തിനു നന്ദി പറഞ്ഞു.
“അതൊരുഗ്രന്‍ മേളമായിരുന്നു,” ഡോ. സ്ക്രേറ്റ പറഞ്ഞു. “നിങ്ങളും നന്നായി വായിച്ചു. നമുക്കിതാവര്‍ത്തിക്കാന്‍ പറ്റുമെന്നു പ്രതീക്ഷിക്കട്ടെ. മറ്റു സുഖചികിത്സാലയങ്ങളിലും ഇതുപോലെ മേളകള്‍ നടത്തേണ്ടതിനെക്കുറിച്ച് നമുക്കാലോചിക്കേണ്ടതുണ്ട്.”
“അതെ; എനിക്കതിനു സന്തോഷമേയുള്ളൂ. നിങ്ങള്‍ക്കൊപ്പം വായിച്ചത് ഞാന്‍ ശരിക്കുമാസ്വദിച്ചു,” കുഴലൂത്തുകാരന്‍ ഉല്‍ക്കണ്ഠയോടെ പറഞ്ഞു. “എനിക്കു നിങ്ങളൊരു ഉപകാരം ചെയ്യണം. റൂസേനയെ ഒന്നു ശ്രദ്ധിക്കണം. അവള്‍ വീണ്ടും ആകെ പരിഭ്രമിക്കുമെന്നാണെന്‍റെ പേടി. സ്ത്രീകള്‍ അത്രയ്ക്കു ചപലകളാണ്.”
“അവളിനി പരിഭ്രമിക്കില്ല. അതോര്‍ത്തു വിഷമിക്കണ്ട,” ഡോ. സ്ക്രേറ്റ പറഞ്ഞു. "അവളിപ്പോള്‍ ജീവിച്ചിരിപ്പില്ല.”
ക്ലീമക്കൊരു നിമിഷം ഒന്നും പിടികിട്ടിയില്ല. ഡോ. സ്ക്രേറ്റ നടന്ന കാര്യം വിശദീകരിച്ചു, പിന്നീടു പറഞ്ഞു: “ആത്മഹത്യയാണ്. പക്ഷെ, അതിലൊരു പ്രഹേളികയുണ്ട്. നിങ്ങളോടുകൂടി കമ്മറ്റിക്കു മുമ്പില്‍ ഹാജരായി ഒരു മണിക്കൂറിനു ശേഷം അവള്‍ സ്വയം ജീവനൊടുക്കിയത് ചിലര്‍ക്കൊക്കെ വിചിത്രമായിത്തോന്നാം. ഇല്ലില്ല, പരിഭ്രമിക്കാനില്ല,” കുഴലൂത്തുകാരന്‍ വിളറുന്നതു കണ്ട്, അവന്‍റെ കൈപിടിച്ചുകൊണ്ട്, അയാള്‍ കൂട്ടിച്ചേര്‍ത്തു. “നമ്മുടെ ഭാഗ്യത്തിന്, റൂസേനക്കൊരു ആണ്‍ചങ്ങാതിയുണ്ട്. ഒരു റിപ്പയറുകാരന്‍. കുട്ടി അവന്‍റേതാണെന്ന് അവനു നല്ല ഉറപ്പുണ്ട്. നിങ്ങള്‍ക്കും നഴ്സിനുമിടയില്‍ ഒരിക്കലുമൊന്നും ഉണ്ടായിട്ടില്ലെന്നു ഞാന്‍ പ്രസ്താവിച്ചു. മാതപിതാക്കള്‍രണ്ടുപേരും വിവാഹിതരല്ലെങ്കില്‍ അബോര്‍ഷന്‍കമ്മറ്റി ഛിദ്രം സമ്മതിക്കില്ലെന്നതുകൊണ്ട് നിങ്ങളെയവള്‍ കരുവാക്കിയതാണെന്നും പറഞ്ഞു. ചോദ്യം ചെയ്യപ്പെടുകയാണെങ്കില്‍ പൂച്ചു പുറത്താക്കരുത്‌. നിലതെറ്റിയിരിക്കയാണ് നിങ്ങളെന്നതു കഷ്ടമാണ്. സമനില വീണ്ടെടുത്തേ പറ്റൂ. കാരണം, ഒരു പാടു കച്ചേരികള്‍ നമുക്കു മുമ്പിലുണ്ട്.”
ക്ലീമക്കു വാക്കുകളില്ലായിരുന്നു. ഡോ. സ്ക്രേറ്റയുടെ മുമ്പില്‍ അവന്‍ തല കുനിച്ചുകൊണ്ടേയിരുന്നു. അയാളുടെ കൈപിടിച്ചു കുലുക്കിക്കൊണ്ടേയിരുന്നു.
റിച്മണ്ടിലെ മുറിയില്‍ കമീല അവനെ കാത്തിരിക്കുകയായിരുന്നു. അവളെ കോരിയെടുത്ത്, ഒന്നുമുരിയാടാതെ, ക്ലീമ അവളുടെ കവിളില്‍ ചുംബിച്ചു. അവളുടെ മുഖം മുഴുവനവന്‍ മുത്തി. പിന്നീടു മുട്ടു കുത്തി, അവളുടെ മുട്ടു വരെ വസ്ത്രത്തിലും ചുംബിച്ചു.
“നിനക്കിതെന്തു പറ്റി?”
“ഒന്നുമില്ല. നീയെന്‍റെ കൂടെയുള്ളത് എന്‍റെ ഭാഗ്യം. നീ ജീവിച്ചിരിക്കുന്നുവെന്നത് എന്‍റെ മഹാഭാഗ്യം.”
അവര്‍ സാധനങ്ങള്‍ സഞ്ചിയിലാക്കി വെളുത്ത വലിയ കാറിനരികിലേക്കു കൊണ്ടുവന്നു. താന്‍ ക്ഷീണിതനാണെന്നും, അവളോടിച്ചാല്‍മതിയെന്നും ക്ലീമ പറഞ്ഞു.
അവര്‍ നിശ്ശബ്ദരായി സഞ്ചരിച്ചു. ക്ലീമ തളര്‍ന്നുപോയിരുന്നു. എങ്കിലും, അവനു ആശ്വാസവുമുണ്ടായിരുന്നു. ചോദ്യം ചെയ്യപ്പെട്ടേക്കാന്‍ ഇനിയും സാദ്ധ്യതയുണ്ടെന്നുള്ളത് അവനിലപ്പോഴും അസ്വസ്ഥതയുണ്ടാക്കിയിരുന്നു. അങ്ങിനെയെങ്കില്‍, കമീല കാര്യങ്ങള്‍ മണത്തറിയും. ഡോ. സ്ക്രേറ്റ പറഞ്ഞത് അവന്‍ സ്വയം ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ചോദ്യംചെയ്യപ്പെടുകയാണെങ്കില്‍, ഒരു പിതാവിന്‍റെ ഭാഗമഭിനയിച്ച നിഷ്കളങ്കനായ ഒരു മാന്യനെപ്പോലെ (ഈ ദേശത്തു സര്‍വ്വസാധാരണമായ രീതിയില്‍) താന്‍ പെരുമാറും. ആര്‍ക്കും, സംഭവങ്ങളെക്കുറിച്ചറിഞ്ഞാല്‍ കമീലക്കു പോലും, തന്നോടതിനു എതിരു പറയാനാകില്ല.
അവനവളെ നോക്കി. മത്തുപിടിപ്പിക്കുന്ന സുഗന്ധംപോലെ അവളുടെ സൌന്ദര്യം കാറു മുഴുവന്‍ കീഴടക്കി. ശേഷിച്ച ജീവിതം തനിക്കീ സുഗന്ധം ശ്വസിക്കുക മാത്രമേ വേണ്ടുവെന്നവന്‍ സ്വയം പറഞ്ഞു. ആ സമയത്ത്, മധുരവും വിദൂരവുമായ തന്‍റെ കുഴലിന്‍റെ സംഗീതം അവന്‍ ശ്രവിച്ചു. പ്രിയതമയായ തന്‍റെയീ പെണ്ണിനു ആഹ്ലാദമേകുവാന്‍ മാത്രമേ, ബാക്കി ജീവിതം മുഴുവന്‍, താനീ സംഗീതം വായിക്കുകയുള്ളൂ എന്നവന്‍ തീരുമാനിച്ചു.

   
20. കമീലയുടെ മനനം



കാറോടിക്കുമ്പോഴൊക്കെ താന്‍ ശക്തിയേറിയവളും സ്വതന്ത്രയുമാണെന്നു അവള്‍ക്കനുഭവപ്പെടാറുണ്ട്. പക്ഷെ, ഇത്തവണ അവള്‍ക്കു ആത്മവിശ്വാസമേകിയത് ചക്രം തിരിക്കുന്നതു മാത്രമായിരുന്നില്ല. റിച്മണ്ടിന്‍റെ ഇടനാഴിയില്‍വെച്ചു കണ്ട അപരിചിതന്‍റെ വാക്കുകള്‍ കൂടിയായിരുന്നു. അവ മറക്കാന്‍ അവള്‍ക്കു കഴിഞ്ഞില്ല; തന്‍റെ ഭര്‍ത്താവിന്‍റെ മിനുസമുള്ള മുഖത്തേക്കാള്‍ എത്രയോ പൌരുഷമുള്ള ആ മുഖവും. ഇതിനുമുമ്പൊരിക്കലും ഒരു പുരുഷനെ, ഒരു യഥാര്‍ഥ പുരുഷനെ താന്‍ അറിഞ്ഞിട്ടില്ലായിരുന്നുവെന്ന്‍ കമീല ആലോചിച്ചു.
കുഴലൂത്തുകാരന്‍റെ ക്ഷീണിതമായ മുഖത്തേക്കു അവള്‍ തല ചെരിച്ചു നോക്കി. അവിടെ ഗ്രഹിക്കാന്‍ പ്രയാസമായ ആനന്ദത്തിന്‍റെ പുഞ്ചിരി പൊട്ടിവിടര്‍ന്നുകൊണ്ടേയിരുന്നു. അതേസമയം, അവന്‍റെ കൈകള്‍ അവളുടെ ചുമലു സസ്നേഹം തലോടുകയും ചെയ്തു.
അമിതമായ ഈ ആര്‍ദ്രത അവളെ സന്തോഷിപ്പിക്കുകയോ, സ്പര്‍ശിക്കുകയോ ചെയ്തില്ല. വിവരണാതീതമെന്നതിനപ്പുറം അതു കുഴലൂത്തുകാരനു അവന്‍റേതായ രഹസ്യങ്ങളുണ്ടെന്നു സ്ഥിരീകരിക്കുകയാണ് ചെയ്തത്. തന്നില്‍നിന്നു മറച്ചുവെച്ചതും, തന്നില്‍നിന്നുമകറ്റി നിര്‍ത്തിയതുമായ അവന്‍റേതുമാത്രമായ ഒരു ജീവിതം. പക്ഷെ, ഈയൊരു നിരീക്ഷണം അവളെ വ്രണപ്പെടുത്തുന്നതിനു പകരം നിസ്സംഗയാക്കുകയാണുണ്ടായത്.
ആ മനുഷ്യന്‍ പറഞ്ഞതെന്താണ്? അയാള്‍ എന്നെന്നേക്കുമായി സ്ഥലം വിടുകയാണെന്നല്ലേ? മധുരവും സുദീര്‍ഘവുമായൊരു അഭിവാഞ്ഛ അവളുടെ ഹൃദയത്തെ ഞെരുക്കി; ആ മനുഷ്യനോടുള്ള അഭിവാഞ്ഛ മാത്രമല്ല, നഷ്ടമായിപ്പോയ ആ അവസരത്തോടു മാത്രമല്ല, എല്ലാ അവസരങ്ങളോടും. വിട്ടുകളഞ്ഞതും, രക്ഷപ്പെട്ടതും, ഒഴിവാക്കിയതും, തനിക്കൊരിക്കലും ലഭിക്കാതിരുന്നതുമായ എല്ലാ അവസരങ്ങളോടും അവള്‍ക്കു അഭിവാഞ്ഛയുണ്ടായി.
സൌന്ദര്യമുണ്ടെന്നു സംശയിക്കുക കൂടി ചെയ്യാതെ, ഒരു അന്ധനെപ്പോലെയാണ് താന്‍ ജീവിതം മുഴുവന്‍ ജീവിച്ചതെന്ന്‍ അയാള്‍ അവളോടു പറയുകയുണ്ടായി. അവള്‍ അയാളെ മനസ്സിലാക്കുന്നു. കാരണം, അവളുടെ കാര്യവും അതുപോലെ തന്നെയാണല്ലോ. അവളും ജീവിച്ചത് അന്ധതയിലാണ്. അസൂയയുടെ രംഗദീപങ്ങളാല്‍ പ്രകാശിതമായ ഒരേയൊരു ജീവിയെ മാത്രമേ അവള്‍ കണ്ടിരുന്നുള്ളൂ. ആ ദീപങ്ങളെല്ലാം പൊലിഞ്ഞുപോകുമ്പോള്‍ എന്തു ചെയ്യും? പകലിലെ പരന്ന വെളിച്ചത്തില്‍ ആയിരക്കണക്കിനു മറ്റു ജീവികള്‍ പ്രത്യക്ഷപ്പെടും. ലോകത്തിലൊരേയൊരാളെന്നു താന്‍ ധരിച്ചുവെച്ചിരിക്കുന്ന മനുഷ്യന്‍ പലരിലൊരാളാകും.
ആത്മവിശ്വാസത്തോടെ, സൌന്ദര്യത്തെക്കുറിച്ചുള്ള ബോധത്തോടെ, കാറോടിച്ചുകൊണ്ട് അവള്‍ മനനം തുടര്‍ന്നു: വാസ്തവത്തില്‍, പ്രേമമാണോ, അതോ, ക്ലീമയെ നഷ്ടപ്പെടുമെന്നുള്ള ഭയമാണോ അവനോടു തന്നെ ബന്ധിപ്പിക്കുന്നത്? തുടക്കത്തിലീ ഭീതി വ്യഗ്രതയാര്‍ന്ന പ്രേമത്തിന്‍റെ രൂപത്തിലായിരുന്നെങ്കില്‍ക്കൂടി, കാലം കടന്നുപോയപ്പോള്‍, ആ പ്രേമം തേഞ്ഞുമാഞ്ഞു ആ രൂപത്തില്‍നിന്നു വഴുതി വീണിട്ടുണ്ടാകില്ലേ? ഒടുവിലവശേഷിച്ചത് ഭീതി മാത്രമല്ലേ? പ്രേമമില്ലാത്ത ഭീതി? ആ ഭീതിയും ഒടുങ്ങിയാല്‍പ്പിന്നെ അവള്‍ക്കു ബാക്കിയെന്തുണ്ട്?
അവള്‍ക്കരികില്‍ കുഴലൂത്തുകാരന്‍ നിഗൂഢമായി മന്ദഹസിക്കുകയായിരുന്നു.
അവളവനെ ചെരിഞ്ഞു നോക്കി. അസൂയപ്പെടുന്നത്‌ അവസാനിപ്പിച്ചാല്‍ പിന്നൊന്നും അവശേഷിക്കുകയില്ലെന്ന്‍ അവള്‍ സ്വയം പറഞ്ഞു. നല്ല വേഗതയിലങ്ങിനെ വണ്ടി ഓട്ടിക്കൊണ്ടിരിക്കെ, അവള്‍ വീണ്ടും വിചാരമഗ്നയായി. സ്വന്തം ജീവിതപ്പാതയില്‍, മുമ്പിലെവിടെയോ, കുഴലൂത്തുകാരനുമായി പിരിയുന്നതിന്‍റെ സൂചനയായി ഒരു രേഖ പണ്ടേ വരക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ടെന്നു അവള്‍ക്കു തോന്നി. ആ ചിന്ത അവളിലിതാദ്യമായി ഭീതിയോ, സംഭ്രമമോ ഉണ്ടാക്കിയില്ല.

21. ആത്മഹത്യയോ, കൊലപാതകമോ?


വൈകുന്നേരമായിരുന്നു. ഓള്‍ഗ ക്ഷമാപണത്തോടെ ബെര്‍റ്റ് ലേഫിന്‍റെ മുറിയില്‍ കയറി: “ഇങ്ങിനെ മുന്നറിയിപ്പില്ലാതെ വന്നതിനു മാപ്പ്. പക്ഷെ, ഒറ്റക്കിരിക്കാന്‍ കഴിയാത്ത അവസ്ഥയിലാണു ഞാന്‍. ഞാന്‍ നിങ്ങളെ ശല്യപ്പെടുത്തുകയല്ലല്ലോ, ഉവ്വോ?”
ബെര്‍റ്റ് ലേഫും, ഡോ. സ്ക്രേറ്റയും, ഇന്‍സ്പെക്റ്ററും മുറിയിലുണ്ടായിരുന്നു. ഇന്‍സ്പെക്റ്ററാണ് മറുപടി പറഞ്ഞത്: “നിങ്ങള്‍ ഞങ്ങളെ ശല്യപ്പെടുത്തുകയല്ല. ഞങ്ങളുടെ സംസാരം ഇപ്പോള്‍ അനൌദ്യോഗികമാണ്.”
“ഇന്‍സ്പെകറ്റര്‍ എന്‍റെ പഴയൊരു സുഹൃത്താണ്,” ഡോക്റ്റര്‍ ഓള്‍ഗയോടു വിശദീകരിച്ചു.
“എന്തിനാണവളതു ചെയ്തത്?” ഓള്‍ഗ ചോദിച്ചു.
“അവളുടെ ആണ്‍സുഹൃത്തുമായി അവളൊന്നു കലഹിച്ചു. കലഹത്തിനിടയില്‍ സഞ്ചിയില്‍നിന്നും അവളെന്തോ എടുത്തു കഴിച്ചു. അതു വിഷമായിരുന്നു. അത്രയേ ഞങ്ങള്‍ക്കറിയൂ. അത്രയേ അറിയാന്‍ കഴിയുള്ളൂ എന്നാണെന്‍റെ ശങ്ക,” ഇന്‍സ്പെക്റ്റര്‍ പറഞ്ഞു.
“ഇന്‍സ്പെക്റ്റര്‍, പ്ലീസ്,” ബെര്‍റ്റ് ലേഫ് ശക്തമായ് പറഞ്ഞു. “എന്‍റെ മൊഴിയില്‍ ഞാന്‍ പറഞ്ഞത് നിങ്ങള്‍ ദയവായ് ശ്രദ്ധിക്കണം. ഇവിടെ, ഈ മുറിയില്‍ വെച്ചാണ്, ഞാന്‍ റൂസേനയുമായി അവളുടെ ജീവിതത്തിലെ അവസാനരാത്രി പങ്കിട്ടത്. ഒരു പക്ഷെ, പ്രധാന സംഗതിക്ക് ഞാന്‍ വേണ്ടത്ര ഊന്നല്‍ കൊടുത്തിട്ടില്ലെന്നു തോന്നുന്നു. അതു മനോഹരമായ ഒരു രാത്രിയായിരുന്നു. റൂസേന ആഹ്ലാദവതിയായിരുന്നു. സ്നേഹവും, ആര്‍ദ്രതയും, ശ്രേഷ്ഠചിന്തയുമുള്ള ആ പാവം പെണ്‍കുട്ടിക്ക് തേജസ്വിയായ ഒരു വ്യക്തിയായിത്തീരാന്‍ ഉന്മേഷശൂന്യരും, താല്‍പ്പര്യഹീനരുമായ സുഹൃത്തുക്കള്‍ തന്നെയിട്ടു പൂട്ടിയ വിലങ്ങുകള്‍ വലിച്ചെറിഞ്ഞാല്‍ മാത്രം മതിയായിരുന്നു.  അത്തരമൊരു വ്യക്തിത്വം അവളിലുണ്ടെന്നു നിങ്ങള്‍ സംശയിച്ചിട്ടുപോലുമുണ്ടാകില്ല. മറ്റൊരു ജീവിതത്തിലേക്കുള്ള വാതില്‍ കഴിഞ്ഞ രാത്രി ഞാനവള്‍ക്കു തുറന്നു കൊടുത്തുവെന്ന് എനിക്കുറപ്പുണ്ട്. ഇന്നലെ മുതല്‍ക്കാണ് അവള്‍ക്കു ജീവിതത്തോടു ഇച്ഛയുണ്ടാകാന്‍ തുടങ്ങിയത്. പക്ഷെ, അപ്പോഴാണ്‌ ആരോ അവളുടെ വഴിയില്‍ വിഘാതമായത്...” ബെര്‍റ്റ് ലേഫ്, പെട്ടെന്ന്, വിഷാദവാനായി. പിന്നീട്, മൃദുവായി കൂട്ടിച്ചേര്‍ത്തു: “ഞാനതില്‍ നരകത്തിന്‍റെ ഇടപെടല്‍ മണക്കുന്നു.”
“നാരകീയ ശക്തികള്‍ക്കുമേല്‍ പോലീസിനു വലിയ പിടിയില്ല,” ഇന്‍സ്പെക്റ്റര്‍ പറഞ്ഞു.
ആ പരിഹാസം ബെര്‍റ്റ് ലേഫ് ശ്രദ്ധിച്ചില്ല: “ആത്മഹത്യയാണെന്ന നിഗമനം സത്യത്തില്‍ അസംബന്ധമാണ്.” അയാള്‍ മറുവചിച്ചു. “ദയവായി മനസ്സിലാക്കിയാലും! ഞാന്‍ യാചിക്കുകയാണ്! ജീവിക്കാന്‍ ആഗ്രഹിച്ചു തുടങ്ങിയ നിമിഷത്തില്‍ത്തന്നെ അവള്‍ ജീവനൊടുക്കുകയെന്നുള്ളത് അസംബന്ധമാണ്! അവളില്‍ ആത്മഹത്യ ആരോപിക്കാന്‍ ഞാന്‍ സമ്മതിക്കില്ല. ഞാനതാവര്‍ത്തിക്കുകയാണ്.”
“എന്‍റെ പൊന്നു ചങ്ങാതീ,” ഇന്‍സ്പെക്റ്റര്‍ പറഞ്ഞു, “അവള്‍ ആത്മഹത്യ ചെയ്തുവെന്ന് ആരും കുറ്റപ്പെടുത്തുന്നില്ല. ആത്മഹത്യ ഒരു കുറ്റമല്ലല്ലോ. നീതിന്യായവുമായി ആത്മഹത്യക്കൊരു ബന്ധവുമില്ല. ഞങ്ങള്‍ക്കിതില്‍ കാര്യമില്ല.”
“അതെ,” ബെര്‍റ്റ് ലേഫ് പറഞ്ഞു, “ജീവിതത്തിനു നിങ്ങള്‍ മൂല്യം കല്‍പ്പിക്കാത്തതിനാല്‍ ആത്മഹത്യ നിങ്ങള്‍ക്കൊരു കുറ്റമല്ല. പക്ഷെ, ഇന്‍സ്പെക്റ്റര്‍, അതിനേക്കാള്‍ വലിയ പാപമെന്തെന്ന് എനിക്കറിയില്ല. ഹത്യയെക്കാള്‍ ഹീനമാണ് സ്വയംഹത്യ. ദുരയാലോ, പ്രതികാരത്താലോ ഒരാള്‍ കൊല ചെയ്തേക്കാം. പക്ഷെ, ദുര പോലും ജീവിതത്തോടുള്ള സ്നേഹത്തിന്‍റെ വികലമായ പ്രകാശനമാണല്ലോ. എന്നാല്‍, സ്വന്തം ജീവനെ ദൈവത്തിന്‍റെ കാല്‍ക്കീഴിലേക്കു അവജ്ഞയോടെ വലിച്ചെറിയുന്നതാണ് ആത്മഹത്യ. സ്രഷ്ടാവിന്‍റെ മുഖത്തേക്കു തുപ്പലാണ് ആത്മഹത്യ. ഈ യുവതി നിഷ്കളങ്കയായിരുന്നുവെന്നു തെളിയിക്കാന്‍ ഞാനെന്തും ചെയുമെന്നു നിങ്ങളോടു ഞാന്‍ പറയുകയാണ്‌. അവള്‍ സ്വയം ജീവനെടുത്തതാണെന്നു നിങ്ങള്‍ വാശിപിടിക്കുന്നതുകൊണ്ടു ചോദിക്കുകുകയാണ്, എന്തു പ്രേരണയാണ് അതിനു നിങ്ങള്‍ കണ്ടെത്തിയത്?”
“ആത്മഹത്യക്കുള്ള പ്രേരണകള്‍ പലപ്പോഴും ഗുപ്തമാണ്,” ഇന്‍സ്പെക്റ്റര്‍ പറഞ്ഞു. “മാത്രമല്ല, അതന്വേഷിക്കുക എന്‍റെ ജോലിയല്ല. ഞാനെന്‍റെ കര്‍ത്തവ്യങ്ങളില്‍ ഒതുങ്ങിനിക്കുന്നതില്‍ വിരോധമരുത്. അവ തന്നെ എനിക്കു ധാരാളമുണ്ട്. തീരെ സമയമില്ല താനും. ഈ കേസ് ഇനിയും തീര്‍ന്നിട്ടില്ലെന്നത് സ്പഷ്ടമാണ്. എങ്കിലും, ഇതു കൊലപാതകമാണെന്ന നിഗമനത്തിനു ഞാനില്ലെന്നു മുന്‍കൂട്ടി പറഞ്ഞോട്ടെ.”
“നിങ്ങളുടെ ചാതുര്യത്തെ ഞാന്‍ ബഹുമാനിക്കുന്നു,” ബെര്‍റ്റ് ലേഫ് രൂക്ഷമായ് പറഞ്ഞു, “ഒരു മനുഷ്യജീവനെ തുടച്ചു മാറ്റാനുള്ള നിങ്ങളുടെ ചാതുര്യത്തെ.”
ഇന്‍സ്പെക്റ്ററുടെ കവിളുകള്‍ ചുവക്കുന്നത് ഓള്‍ഗ കണ്ടു. പക്ഷെ, അയാള്‍ സ്വയം നിയന്ത്രിച്ചു. അങ്ങേയറ്റം സൌഹൃദമേറിയ സ്വരത്തില്‍, അല്‍പ്പനേരം കഴിഞ്ഞ്, അയാള്‍ പറഞ്ഞു: “ശരി, ഹത്യയാണു നടന്നതെന്ന നിങ്ങളുടെ വാദത്തെ ഞാന്‍ അംഗീകരിക്കാം. എങ്ങിനെയാണു നടന്നതെന്നു നമുക്കൊന്നന്വേഷിച്ചു നോക്കാം. കൊലപ്പെട്ടയാളിന്‍റെ കൈസഞ്ചിയില്‍ ഉറക്കഗുളികകളുടെ ഒരു റ്റ്യൂബു നാം കണ്ടു. സ്വയം ശാന്തമാകാന്‍വേണ്ടി ഒരു ഗുളിക കഴിക്കാന്‍ റൂസേന വിചാരിച്ചുവെന്നു നമുക്കനുമാനിക്കാം. മരുന്നിന്‍റെ റ്റ്യൂബിലേക്കു മറ്റാരോ അതിനുമുമ്പ് ഉറക്കഗുളികപോലെ തോന്നിക്കുന്ന വിഷഗുളിക ഇട്ടിരുന്നുവെന്നും അനുമാനിക്കാം.
“ഉറക്കഗുളികകളുടെ റ്റ്യൂബില്‍നിന്നാണ് റൂസേനക്കു വിഷം ലഭിച്ചതെന്നാണോ നിങ്ങള്‍ വിചാരിക്കുന്നത്?” ഡോ. സ്ക്രേറ്റ ചോദിച്ചു.
“തീര്‍ച്ചയായും, റ്റ്യൂബില്‍നിന്നല്ലെങ്കില്‍, സഞ്ചിയില്‍ മറ്റെവിടെനിന്നെങ്കിലുമാകാം റൂസേനക്കു വിഷം കിട്ടിയത്. ആത്മഹത്യയാണെങ്കില്‍, അതായിരിക്കും സംഭവിച്ചിട്ടുണ്ടാകുക. പക്ഷെ, ഹത്യയാണെന്ന വാദം അംഗീകരിച്ചാല്‍, റൂസേനയുടെ റ്റ്യൂബിലേക്ക് അവളുടെ റ്റാബ്ലെറ്റാണെന്നു തെറ്റിദ്ധരിക്കപ്പെടാവുന്ന വിഷഗുളിക ആരോ രഹസ്യമായി നിക്ഷേപിച്ചിരിക്കണമെന്ന വാദം അംഗീകരിക്കേണ്ടി വരും. അതിനേ സാദ്ധ്യതയുള്ളൂ.”
“നിങ്ങളെ ഖണ്ഡിക്കുന്നതില്‍ ക്ഷമിക്കണം,” ഡോ. സ്ക്രേറ്റ പറഞ്ഞു. “ഒരു ആല്‍ക്കലോയ്ഡിനെ സാധാരണ രൂപത്തിലുള്ള ഗുളികയാക്കി മാറ്റുക അത്ര എളുപ്പമല്ല. അതിനു ഫാര്‍മ്മസൂറ്റിക്കല്‍ ഉപകരണങ്ങള്‍ വേണം. ഇവിടെയാര്‍ക്കും അവ ലഭ്യമല്ല.
“അത്തരമൊരു റ്റാബ്ലറ്റ് ഒരു സാധാരണ വ്യക്തിക്കു കൈക്കലാക്കാന്‍ കഴിയില്ലെന്നാണോ നിങ്ങള്‍ പറയുന്നത്?” ഇന്‍സ്പെക്റ്റര്‍ ചോദിച്ചു.
“എന്നല്ല. പ്രയാസമാണ്.”
“കഴിയുമെന്നറിഞ്ഞാല്‍ മതിയെനിക്ക്,” ഇന്‍സ്പെക്റ്റര്‍ പറഞ്ഞു. പിന്നെ, തുടര്‍ന്നു: “ഇനി ഈ സ്ത്രീയെകൊല്ലാന്‍ ആര്‍ക്കാണ് താല്‍പ്പര്യമുണ്ടാവുക എന്നന്വേഷിക്കാം. അവള്‍ക്കു പണമില്ല. അതിനാല്‍ പണമാണു പ്രേരണ എന്നതൊഴിവാക്കാം. ചാരവൃത്തിയും, രാഷ്ട്രീയപ്രേരണയും നമുക്കൊഴിവാക്കാം.   അങ്ങിനെ വരുമ്പോള്‍, പ്രേരണ വ്യക്തിപരമായിരിക്കണം. ആരെയൊക്കെ സംശയിക്കാം? ആദ്യമായി, റൂസേനയുടെ കാമുകന്‍. മരണത്തിനു തൊട്ടുമുമ്പ് അവളോടു വല്ലാതെ കലഹിച്ചവന്‍. അവള്‍ക്കു വിഷം കൊടുത്തത് അവനാണെന്നു നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ?”
ഇന്‍സ്പെക്റ്ററുടെ ചോദ്യത്തിന് ആരും ഉത്തരം പറഞ്ഞില്ല. അയാള്‍ തുടര്‍ന്നു: “എനിക്കങ്ങിനെ തോന്നുന്നില്ല. റൂസേനയെക്കിട്ടാന്‍വേണ്ടി ആ നേരവും അവന്‍ പൊരുതുകയായിരുന്നുവെന്നതോര്‍ക്കണം. അവളെ അവനു വിവാഹം കഴിക്കണം. അവള്‍ അവനാല്‍ ഗര്‍ഭിണിയാണ്. മറ്റൊരാളുടേതാണ് കുട്ടിയെങ്കിലും, അവളുടെ ഗര്‍ഭത്തിനു താനാണ് ഉത്തരവാദിയെന്ന്‍ അവനു നല്ല ഉറപ്പുണ്ട്. അവള്‍ ഗര്‍ഭം അലസിപ്പിക്കാന്‍ പോവുകയാണെന്നറിഞ്ഞ് അവന്‍ വിറളി പൂണ്ടു. അബോര്‍ഷന്‍കമ്മറ്റി വിട്ടാണ്, അബോര്‍ഷന്‍ കഴിഞ്ഞിട്ടല്ല, റൂസേന വന്നതെന്നോര്‍ക്കണം. ആശയറ്റ നമ്മുടെ പയ്യന് എല്ലാം നഷ്ടമായിട്ടില്ലായിരുന്നു. ശിശു അപ്പോഴും ജീവനോടെയുണ്ട്. അതിനെ രക്ഷിക്കാന്‍ അവനെന്തും ചെയ്യാന്‍ തയ്യാറുമാണ്. ആ സമയത്ത് അവനവള്‍ക്കു വിഷം നല്‍കുമെന്ന് ആലോചിക്കുന്നത് അസംബന്ധമാണ്.    അവനാകെ ആഗ്രഹിക്കുന്നത് അവളുടെ കൂടെ ജീവിക്കുവാനും, അവളിലുണ്ടായ കുട്ടിയെയുമാണ്. കൂടാതെ, സാധാരണ ഗുളിക പോലെയിരിക്കുന്ന ഒരു വിഷഗുളിക ലഭിക്കുവാന്‍ എല്ലാവര്‍ക്കുമത്ര എളുപ്പമല്ലെന്നു ഡോക്റ്ററും പറയുന്നു. വലിയ ബന്ധങ്ങളൊന്നുമില്ലാത്ത ആ പച്ചപ്പാവം പയ്യനതെങ്ങിനെ സ്വായത്തമാക്കി? അതൊന്നു വിശദീകരിക്കാമോ?”
ഇന്‍സ്പെക്റ്റര്‍ ഇത്രനേരം സംസാരിച്ചത് ബെര്‍റ്റ് ലേഫിനോടായിരുന്നു. അയാള്‍ ചുമലു കുലുക്കി.
“സംശയിക്കപ്പെടാവുന്ന മറ്റുള്ളവരെ എടുക്കാം. തലസ്ഥാനത്തുനിന്നു വന്ന ആ കുഴലൂത്തുകാരന്‍. ഇവിടെവെച്ചാണ് മരിച്ചവളുമായി അയാള്‍ അടുത്തത്‌. ആ ബന്ധം എത്രത്തോളമെത്തിയിരുന്നുവെന്നു നമുക്കറിയില്ല. എങ്കിലും, ഗര്‍ഭസ്ഥശിശുവിന്‍റെ പിതാവായി അബോര്‍ഷന്‍കമ്മറ്റിക്കു മുമ്പെ അവള്‍ക്കൊപ്പം ഹാജരാകാന്‍ അവനെ പ്രേപ്പിക്കത്തക്ക അടുപ്പം അവള്‍ക്കവനോട്‌ ഉണ്ടായിരുന്നുവെന്നു തീര്‍ച്ച. ഇവിടെയുള്ള ആരെയെങ്കിലും പ്രേരിപ്പിക്കാതെ, അവനെത്തന്നെ പ്രേരിപ്പിച്ചതെന്തിന്? അതൂഹിക്കാന്‍ പ്രയാസമില്ല. ഈ സുഖചികിത്സാനഗരത്തിലെ ഏതൊരു വിവാഹിതനും അതിനു പേടിക്കും. കാരണം, കാര്യങ്ങള്‍ പുറത്തറിഞ്ഞാല്‍ അവരുടെ ഭാര്യമാര്‍ കുഴപ്പമുണ്ടാക്കും. മറ്റെവിടെനിന്നെങ്കിലുമുള്ള മറ്റൊരാളേ റൂസേനക്കുപകരിക്കൂ. കൂടാതെ, പ്രശസ്തനായൊരു കലാകാരന്‍റെ കുഞ്ഞിനെയാണ് താന്‍ ചുമക്കുന്നതെന്ന അപവാദം ആ നഴ്സിനു സന്തോഷമേ ഉണ്ടാക്കൂ. കുഴലൂത്തുകാരന് അതുകൊണ്ടു കുഴപ്പവുമില്ല. തീരെ കരുതലില്ലാതെ ക്ലീമ അവള്‍ക്കൊരുപകാരം ചെയ്യാമെന്നു തീരുമാനിച്ചുവെന്നു അതുകൊണ്ട് നമുക്കൂഹിക്കാം. ക്ലീമയാണ് യഥാര്‍ത്ഥ പിതാവെന്നത്, ഡോക്റ്റര്‍ പറഞ്ഞതുപോലെ, വളരെ അസാദ്ധ്യം. എങ്കിലും, ക്ലീമയാണ് അച്ഛനെന്നു വിചാരിക്കുക. അയാള്‍ക്കതു വളരെ അസന്തുഷ്ടിയുണ്ടാക്കിയെന്നും വിചാരിക്കാം. എന്നാലും, ഗര്‍ഭം അലസിപ്പിക്കാന്‍ അവള്‍ ഒരുങ്ങിയതിനു ശേഷം, ശസ്ത്രക്രിയക്ക് ഔദ്യോഗിക സമ്മതം കിട്ടിക്കഴിഞ്ഞതിനു ശേഷം, എന്തിനാണ് അവനവളെ കൊന്നതെന്ന് നിങ്ങള്‍ക്കു വിശദീകരിക്കാമോ? ക്ലീമയാണ് ഘാതകനെന്നു പറയാനാണോ, മിസ്റ്റര്‍ ബെര്‍റ്റ് ലേഫ്, നിങ്ങള്‍, സത്യത്തില്‍, തുനിയുന്നത്?”
“നിങ്ങള്‍ തെറ്റിദ്ധരിക്കുകയാണ്,” ബെര്‍റ്റ് ലേഫ് ശാന്തതയോടെ പറഞ്ഞു. “ആരെയും തൂക്കിലേറ്റാന്‍ എനിക്കാഗ്രഹമില്ല. റൂസേനയെ കുറ്റവിമുക്തയാക്കണമെന്നേ എനിക്കുള്ളൂ. കാരണം, ഏറ്റവും വലിയ പാപമാണ് ആത്മഹത്യ. യാതനാകരമായ ജീവിതത്തിനു പോലും നിഗൂഢമായൊരു മൂല്യമുണ്ട്. മരണത്തിന്‍റെ വാതിലിലെത്തിനില്‍ക്കുന്ന ജീവിതത്തിനു പോലും ഒരു ഗാംഭീര്യമുണ്ട്. മരണത്തെ മുഖാമുഖം കണ്ടിട്ടില്ലാത്തവര്‍ക്ക് അതറിയില്ല. പക്ഷെ, എനിക്കതറിയാം, ഇന്‍സ്പെക്റ്റര്‍! ആ യുവതി നിര്‍ദ്ദോഷിയാണെന്നു തെളിയിക്കാന്‍ ഞാനെന്തും ചെയ്യുമെന്ന് അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത്.”
“ഞാനും അതിനു തന്നെയാണ് ശ്രമിക്കുന്നത്,” ഇന്‍സ്പെക്റ്റര്‍ പറഞ്ഞു. “സത്യത്തില്‍, മൂന്നാമതൊരാളെക്കൂടി സംശയിക്കാനുണ്ട്. വ്യാപാരിയായ ഒരു അമേരിക്കക്കാരനെ. ഒരു മിസ്റ്റര്‍ ബെര്‍റ്റ് ലേഫിനെ. മരിച്ചവള്‍ അവളുടെ അന്ത്യരാത്രി ചെലവിട്ടത് അയാളുടെ കൂടെയാണെന്ന് അയാള്‍ സമ്മതിച്ചിട്ടുണ്ട്. അത്തരമൊരു കാര്യം കൊലയാളി സ്വമേധയാ സമ്മതിക്കില്ലെന്ന്‍ എതിര്‍വാദമുണ്ടായേക്കാം. പക്ഷെ, അതില്‍ കഴമ്പില്ല. റൂസേനക്കടുത്ത് ബെര്‍റ്റ് ലേഫ് ഇരിക്കുന്നതും, അവരൊന്നിച്ച് പുറത്തു പോകുന്നതും കച്ചേരിക്കു വന്നവരെല്ലാം കണ്ടതാണ്. ആ ഒരു സാഹചര്യത്തില്‍, മറ്റുള്ളവര്‍ തന്‍റെ മുഖംമൂടി വലിച്ചു മാറ്റുന്നതിനേക്കാള്‍ ഭേദം, സ്വയമതു സമ്മതിക്കുവാന്‍ സന്നദ്ധനാകുന്നതാണെന്നു ബെര്‍റ്റ് ലേഫിനറിയാം. റൂസേനാനഴ്സിനത് സംതൃപ്തിയുള്ള രാത്രിയായിരുന്നുവെന്ന് ബെര്‍റ്റ് ലേഫ് അവകാശപ്പെടുന്നു. അതിലത്ഭുതമില്ല! വശ്യതയുള്ള ഒരു പുരുഷന്‍ മാത്രമല്ലല്ലോ ബെര്‍റ്റ് ലേഫ്. ഡോളറുകളും, ഗോളാന്തരയാത്രകള്‍ക്കുള്ള പാസ്പോര്‍ട്ടുമുള്ള ഒരു അമേരിക്കക്കാരന്‍ വ്യാപാരി കൂടിയാണല്ലോ. ഇവിടുത്തെ ചുവരുകള്‍ക്കുള്ളില്‍ കുടുങ്ങിപ്പോയ റൂസേനയാകട്ടെ, വൃഥാവിലെങ്കിലും, രക്ഷപ്പെടാനൊരു വഴി തിരയുന്നവളും. അവളെ വിവാഹം കഴിക്കണമെന്നു മാത്രം ആഗ്രഹിക്കുന്ന ഒരു ആണ്‍ചങ്ങാതി അവള്‍ക്കുണ്ട്. പക്ഷെ, അവനൊരു വെറും നാടന്‍ റിപ്പയറുകാരന്‍. അവനെ വിവാഹം കഴിക്കുന്നതോടെ അവളുടെ ഭാവി തീരും. അവള്‍ക്കൊരിക്കലും, പിന്നെ, രക്ഷപ്പെടാനാകില്ല. മറ്റാരുമില്ലാത്തതിനാല്‍ അവനുമായുള്ള ബന്ധം അവള്‍ വിച്ഛേദിച്ചില്ല. പക്ഷെ, അവനുമായി സ്ഥിരം കൂട്ടുകൂടുന്നത് അവളൊഴിവാക്കി. കാരണം, പ്രതീക്ഷ കൈവിടാന്‍ അവള്‍ തയ്യാറായിരുന്നില്ല. അപ്പോഴാണ്‌, സഭ്യമായ സ്വഭാവമുള്ള ഒരു വിദേശിയുടെ വരവ്. അയാള്‍ അവളെ മത്തുപിടിപ്പിച്ചു. അവളെ അയാള്‍ വിവാഹം ചെയ്യുമെന്ന് അവള്‍ വിശ്വസിച്ചു; അങ്ങിനെ, അവള്‍ക്കീ അഭിശപ്തദേശം സ്ഥിരമായി ഉപേക്ഷിക്കാന്‍ കഴിയുമെന്നും. ആദ്യമൊക്കെ, നിപുണയായ ഒരു കാമുകിയെപ്പോലെ അവള്‍ പെരുമാറി. പക്ഷെ, പോകെപ്പോകെ, അവള്‍ കൂടുതല്‍ക്കൂടുതല്‍ ശല്യക്കാരിയായി മാറി. അയാളെ വിട്ടുപോകില്ലെന്ന് അവള്‍ വ്യക്തമാക്കി. അയാളെ ദുരുപയോഗപ്പെടുത്താന്‍ തുടങ്ങി. പക്ഷെ, ബെര്‍റ്റ് ലേഫ് വിവാഹിതനാണ്. മാത്രമല്ല, എന്‍റെ അറിവു ശരിയാണെങ്കില്‍, ഒരു വയസ്സുള്ള തന്‍റെ മകന്‍റെ അമ്മയോട്, തന്‍റെ ഭാര്യയോട്, അയാള്‍ക്കു പ്രിയവുമുണ്ട്. അമേരിക്കയില്‍നിന്നും നാളെ അവരിവിടെ എത്തും. ബെര്‍റ്റ് ലേഫിനു, എന്തു വിലകൊടുത്തും, ഒരപവാദം ഒഴിവാക്കനമെന്നുണ്ട്. റൂസേന എപ്പോഴും ഉറക്കഗുളികയുടെ ഒരു റ്റ്യൂബ് കൊണ്ടു നടക്കാറുണ്ടെന്ന് അയാള്‍ക്കറിയാം. അയാള്‍ക്ക് ഒരു പാടു പണവും വിദേശബന്ധങ്ങളുമുണ്ട്. റൂസേനയുടെ മരുന്നുപോലെ തോന്നിക്കുന്ന ഒരു വിഷഗുളിക നിര്‍മ്മിച്ചെടുക്കാന്‍ അയാള്‍ക്കൊരു പ്രയാസവുമില്ല. മനോഹരമായ ആ രാത്രി, തന്‍റെ കാമിനി ഉറങ്ങിക്കിടക്കുമ്പോള്‍, അയാളാ ഗുളിക റ്റ്യൂബിലിട്ടു. മിസ്റ്റര്‍ ബെര്‍റ്റ് ലേഫ്,” ഗരിമയാലുയര്‍ന്ന ശബ്ദത്തില്‍ ഇന്‍സ്പെക്റ്റര്‍ ഉപസംഹരിച്ചു, “നഴ്സിനെ കൊല്ലാനുള്ള പ്രേരണയും മാര്‍ഗ്ഗവുമുള്ള ഒരേയൊരാള്‍ നിങ്ങളാണ്. കുറ്റം സമ്മതിക്കാന്‍ ഞാന്‍ നിങ്ങളോടാവശ്യപ്പെടുകയാണ്.”
  മുറിയില്‍ മൂകത പരന്നു. ബെര്‍റ്റ് ലേഫിന്‍റെ കണ്ണുകളിലേക്ക് ഇന്‍സ്പെക്റ്റര്‍ കുറേനേരം നോക്കി. അതേ ക്ഷമയോടും, മൂകതയോടും കൂടി ബെര്‍റ്റ് ലേഫും തിരിച്ചു നോക്കി ആ മുഖത്ത് അമ്പരപ്പും അലോസരവുമുണ്ടായിരുന്നില്ല. ഒടുവില്‍, അയാള്‍ പറഞ്ഞു: “നിങ്ങളുടെ നിഗമനത്തില്‍ എനിക്കാശ്ചാര്യമില്ല. കൊലയാളിയെ കണ്ടെത്താന്‍ നിങ്ങള്‍ക്കാകാത്തതിനാല്‍, കുറ്റമേറ്റെടുക്കാന്‍ നിങ്ങള്‍ക്കൊരാളെ കിട്ടിയേ കഴിയൂ. ദോഷികള്‍ക്കുവേണ്ടി നിര്‍ദ്ദോഷികള്‍ വിലനല്‍കേണ്ടിവരുന്നത് ജീവിതത്തിലെ നിഗൂഢനിയമങ്ങളിലൊന്നാണല്ലോ. ദയവായി, എന്നെ അറസ്റ്റു ചെയ്താലും.”

22. ഘാതകന്‍റെ ചിന്തകള്‍


അതിര്‍ത്തിയില്‍നിന്നും അല്‍പ്പംമാത്രം അകലെയുള്ള, സാന്ധ്യപ്രകാശത്തില്‍ കുളിച്ചു നില്‍ക്കുകയായിരുന്ന, ഒരു ഗ്രാമത്തില്‍ ജേക്കബ്ബ് വണ്ടി നിര്‍ത്തി. ഈ ദേശത്തു താന്‍ ചിലവഴിക്കുന്ന നിമിഷങ്ങള്‍ നീട്ടിക്കൊണ്ടുപോകാന്‍ അയാള്‍ ആഗ്രഹിച്ചു. ഗ്രാമവീഥിയിലൂടെ കുറച്ചൊന്നു നടക്കാനായി അയാള്‍ കാറില്‍നിന്നിറങ്ങി. അത്ര ഭംഗിയുള്ള ഒരു വഴിയായിരുന്നില്ല അത്. താഴ്ന്ന മേല്‍ക്കൂരകളുള്ള വീടുകള്‍ക്കു മുമ്പില്‍ തുരുമ്പിച്ച കമ്പികളുടെ ചുറ്റുകളുണ്ടായിരുന്നു. പിന്നെ, പഴയൊരു ട്രാക്റ്റര്‍ചക്രവും, തുരുമ്പിച്ച ലോഹക്കഷണങ്ങളും.
അവഗണിക്കപ്പെട്ട, വൃത്തികെട്ട, ഒരു ഗ്രാമം. തന്‍റെ ദേശം തന്നോടു യാത്ര പറയാനായി ഉപയോഗിക്കുന്ന പരുഷമായ വാക്കുകളാണ് ചിതറിക്കിടക്കുന്ന ആ തുരുമ്പിച്ച കമ്പികളെന്നു ജേക്കബ്ബ് സ്വയം പറഞ്ഞു. വഴിയുടെ അറ്റത്തുള്ള ഒരു കൊച്ചു കുളത്തിനരികിലേക്ക് അയാള്‍ നടന്നു. അവഗണിക്കപ്പെട്ടു കിടക്കുന്ന കുളം പച്ചപ്പായലു മൂടിയിരുന്നു. അതിന്‍റെ ഒരറ്റത്ത് കാട്ടു താറാവുകള്‍ വെള്ളം തെറിപ്പിച്ചു കളിച്ചു കൊണ്ടിരുന്നു. ഒരു ചുള്ളിക്കമ്പു കൊണ്ട് ഒരു പയ്യന്‍ അവയെ പുറത്തേക്കു നയിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.
കാറിലേക്കു മടങ്ങാന്‍ ജേക്കബ്ബ് തിരിഞ്ഞു. അന്നേരം ഒരു ജാലകത്തിനു പിറകില്‍ നല്‍ക്കുന്ന ഒരാണ്‍കുട്ടിയെ കണ്ടു. അഞ്ചു വയസ്സെത്തിയിട്ടില്ലാത്ത അവന്‍ ജനലിലൂടെ കുളത്തിലേക്കു നോക്കുകയായിരുന്നു. ഒരു പക്ഷെ, താറാവുകളെയാകാം. അല്ലെങ്കില്‍, ചുള്ളിക്കമ്പു കൊണ്ട് താറാവുകളെ തല്ലുന്ന പയ്യനെയാകാം. അവന്‍ ജനലിനു പിറകില്‍ അങ്ങിനെ നിന്നു. ജേക്കബ്ബിനു അവനില്‍നിന്നു കണ്ണെടുക്കാനായില്ല. അവന്‍റെ മുഖത്തെ കണ്ണടയായിരുന്നു അയാളെ വശീകരിച്ചത്. തടിച്ച കാചങ്ങളുള്ള വലിയ കണ്ണട. കുട്ടിയുടെ തല തീരെ ചെറുതും, കണ്ണട വളരെ വലുതുമായിരുന്നു. ഒരു ഭാരം പോലെയാണ് അവനതു ധരിച്ചിരിക്കുന്നത്; തലയിലെഴുത്തു പോലെ. ഒരു കമ്പിവേലിയില്‍ക്കൂടിയെന്നപോലെയാണ് അവനതിന്‍റെ ചട്ടത്തിലൂടെ നോക്കുന്നത്. അതെ, ജീവിതം മുഴുവന്‍ കൂടെ വലിച്ചു നടക്കേണ്ട ഒരു കമ്പിവേലിപോലെയാണ് അവനതു ധരിച്ചിരിക്കുന്നത്. ആ കണ്ണടയുടെ കമ്പിവേലിയില്‍ക്കൂടി ജേക്കബ്ബ് ആ കുട്ടിയുടെ കണ്ണുകളിലേക്കു നോക്കി. പൊടുന്നനെ, അയാള്‍ വിഷാദഭരിതനായി.
പുഴ കരകവിഞ്ഞൊഴുകുമ്പോള്‍ ഗ്രാമത്തിലേക്ക് വെള്ളം പരന്നു കയറുന്നതുപോലെ അത്ര പെട്ടെന്നായിരുന്നു അത്. ഒരു പാടു കാലമായിരുന്നല്ലോ ജേക്കബ്ബ് ദു:ഖിതനായിട്ട്. ഒരു പാടു വര്‍ഷങ്ങള്‍. പാരുഷ്യവും അസംതൃപ്തിയും മാത്രമേ അയാള്‍ അനുഭവിച്ചിട്ടുള്ളൂ. ഇപ്പോള്‍, ദു:ഖം അയാളെ ആക്രമിച്ചപ്പോള്‍, അയാള്‍ നിശ്ചലനായിപ്പോയി. 
കമ്പിവേലി ധരിച്ചു നില്‍ക്കുന്ന കുട്ടിയെ അയാള്‍ മുമ്പില്‍ കണ്ടപ്പോള്‍, അവനോടും തന്‍റെ രാജ്യത്തോടും അയാള്‍ക്കു കരുണ തോന്നി. സ്വരാജ്യത്തോടുള്ള തന്‍റെ സ്നേഹം തുച്ഛവും വിലയില്ലാത്തതുമായിരുന്നുവെന്ന വിചാരത്തിലയാള്‍ ആഴ്ന്നു. വിഫലവും, വിലകെട്ടതുമായ ആ സ്നേഹത്തിന്‍റെ പേരില്‍ അയാള്‍ ദു:ഖിച്ചു. സ്വരാജ്യത്തെ സ്നേഹിക്കുന്നതിനു തനിക്കു വിഘാതമായത് അഹന്തയാണെന്ന ചിന്ത, പൊടുന്നനെ, അയാളിലേക്കു തള്ളിക്കയറി. കുലീനതയിലുള്ള അഹന്ത. ശ്രേഷ്ഠ ചിന്തയിലുള്ള അഹന്ത. ധര്‍മ്മഋജുത്വത്തിലുള്ള അഹന്ത. തന്‍റെ വംശത്തില്‍പ്പെട്ടവരോട്, അവരെ ഘാതകരെന്നു കരുതുകയാല്‍, തനിക്കു അവജ്ഞയും വെറുപ്പുമുണ്ടാക്കിയ ഭ്രാന്തമായ അഹന്ത. ഒരു അപരിചിതയുടെ മരുന്നു റ്റ്യൂബിലേക്കു വിഷഗുളികയിട്ടവനാണ് താനെന്നും, താന്‍ സ്വയമൊരു ഘാതകനാണെന്നും, അയാള്‍ ഒരു തവണ കൂടി ഓര്‍ത്തു. ഘാതകനാണ് താന്‍. ഇപ്പോഴിതാ, തന്‍റെ അഹന്ത പൊടിഞ്ഞു മണ്ണായിത്തീര്‍ന്നിരിക്കുന്നു. താനും അവരിലൊരാളായിരിക്കുന്നു. വിനാശകാരികളായ ഘാതകരുടെ സഹോദരനായിരിക്കുന്നു.
വലിയ കണ്ണടയിട്ട ആ കൊച്ചു ബാലന്‍ കല്ലില്‍ക്കൊത്തിയതുപോലെ ജനലരികില്‍ നിന്നു. അവന്‍റെ കണ്ണ്‍ അപ്പോഴും കുളത്തിലായിരുന്നു. ആ കുട്ടി ഒരു ഉപദ്രവവും ചെയ്തിട്ടില്ലെന്ന് ജേക്കബ്ബിനറിയാം. അവനൊരു കുറ്റവും ചെയ്തിട്ടില്ല. എന്നിട്ടും, കുറ്റമുള്ള കണ്ണുകളുമായിട്ടാണവന്‍ ജനിച്ചത്. ആ കണ്ണുകള്‍ അവന്‍റെ കൂടെ ജീവിതകാലം മുഴുവന്‍ കാണും. താന്‍ മറ്റുള്ളവരില്‍ കുറ്റമായി എന്താണോ കണ്ടത്, അതവരില്‍ ജന്മനാ ഉള്ളതാണെന്നും, ഭാരിച്ച ഒരു കമ്പിവേലിപോലെ ജീവിതം മുഴുവന്‍ അവരതു കൊണ്ടുനടക്കുന്നതാണെന്നും അയാള്‍ക്കപ്പോള്‍ ആലോചനയുണ്ടായി. ശ്രേഷ്ഠമായ വിചാരത്തിനുമേല്‍ തനിക്കു പ്രത്യേകിച്ചൊരു അവകാശവുമില്ലെന്നും, ശ്രേഷ്ഠവിചാരത്തിന്‍റെ ഉന്നതമായ മാനം മനുഷ്യരെ, അവര്‍ ഘാതകരായാല്‍പ്പോലും, സ്നേഹിക്കുകയാണെന്നും അയാള്‍ ആലോചിച്ചു.
ആ ഇളംനീല ഗുളിക വീണ്ടും അയാളുടെ ചിന്തയിലെത്തി. ശല്യക്കാരിയായ ആ നഴ്സിന്‍റെ മരുന്നുറ്റ്യൂബില്‍ താനതു നിക്ഷേപിച്ചത് ഒരു ക്ഷമാപണമായിട്ടാണെന്ന് അയാള്‍ സ്വയം പറഞ്ഞു; അവരുടെ സംഘത്തിലേക്കുള്ള ഒരപേക്ഷയായി; അവരിലൊരാളായി താന്‍ ഇതുവരെ തന്നെ ഗണിക്കാതിരുന്നെങ്കിലും, അവരാല്‍ അംഗീകരിക്കപ്പെടാനുള്ള ഒരു അര്‍ത്ഥനയായി.       
അയാള്‍ വേഗത്തില്‍ കാറിനടുത്തേക്കു നീങ്ങി, വാതില്‍ തുറന്നു, അകത്തു കയറി, അതിര്‍ത്തിയിലേക്ക് യാത്ര ആരംഭിച്ചു. ഇതു ആശ്വാസത്തിന്‍റെ നിമിഷമായിരിക്കുമെന്ന് തലേന്നാള്‍ അയാള്‍ വിചാരിച്ചിരുന്നു. സ്ഥലം വിടുന്നതില്‍ തനിക്കു സന്തോഷമുണ്ടാകുമെന്ന് കരുതിയിരുന്നു. തനിക്കു സ്വസ്ഥത ലഭിക്കാത്ത, താന്‍ തെറ്റിപ്പിറന്നു വീണ ഈ സ്ഥലമുപേക്ഷിക്കുന്നതില്‍ ആനന്ദമുണ്ടാകുമെന്നു കരുതിയിരുന്നു. പക്ഷെ, ഇപ്പോള്‍, തനിക്കാകെയുള്ള ഒരേയൊരു സ്വദേശമാണ് താന്‍ വിട്ടുപോകുന്നതെന്നും, മറ്റൊരു ദേശം തനിക്കില്ലെന്നും അയാള്‍ അറിഞ്ഞു.

23. നീതി  


“ആവേശം കൊള്ളാന്‍ വരട്ടെ,” ഇന്‍സ്പെക്റ്റര്‍ പറഞ്ഞു. “ക്രിസ്തു കാല്‍വരി കയറിയതുപോലെ, നിങ്ങള്‍ക്കു കയറിച്ചെല്ലാന്‍ മഹിമയാര്‍ന്ന തുറുങ്കു വാതിലുകള്‍ തുറക്കപ്പെടില്ല. നിങ്ങള്‍ക്കാ യുവതിയെകൊല്ലാന്‍ കഴിയുമെന്ന് എനിക്കൊരിക്കലും തോന്നിയിട്ടില്ല. അവള്‍ കൊല്ലപ്പെട്ടതാണെന്ന് നിങ്ങള്‍ ശഠിക്കുന്നതു നിര്‍ത്താന്‍ വേണ്ടിയാണ് ഞാന്‍ നിങ്ങളെ കുറ്റപ്പെടുത്തിയത്.”
“നിങ്ങള്‍ ഗൌരവമായിട്ടല്ല കുറ്റമാരോപിച്ചതെന്നതില്‍ എനിക്കു സന്തോഷമുണ്ട്,” അനുനയസ്വരത്തില്‍ ബെര്‍റ്റ് ലേഫ് പറഞ്ഞു.
“ഉവ്വ്, നിങ്ങള്‍ പറഞ്ഞതു ശരിയാണ്. നിങ്ങള്‍ മുഖേന റൂസേനക്കു നീതി ലഭിക്കാന്‍ ഞാന്‍ ശ്രമിച്ചത് സാമാന്യ ബുദ്ധിയല്ല.”
“നിങ്ങള്‍ക്കിടയിലെ ഭിന്നതകള്‍ ഒതുങ്ങിയതില്‍ സന്തോഷം,” ഡോ. സ്ക്രേറ്റ പറഞ്ഞു. “ഒരു കാര്യത്തിലെങ്കിലും നമുക്കാശ്വസിക്കാം. റൂസേന മരിച്ചതെങ്ങിനെയായാലും, അവളുടെ അന്ത്യരാത്രി മനോഹരമായിരുന്നുവല്ലോ.”
“ചന്ദ്രനെ നോക്കൂ,” ബെര്‍റ്റ് ലേഫ് പറഞ്ഞു. “അതിന്നലത്തേതു പോലെ തന്നെയുണ്ട്. അതീ മുറിയെ ഒരു ഉദ്യാനമാക്കി മാറ്റുകയാണ്. ഇരുപത്തിനാലു  മണിക്കൂറുകള്‍ക്കു മുമ്പ് ഈ ഉദ്യാനത്തിലെ സൌന്ദര്യറാണിയായിരുന്നു റൂസേന.”
“നീതിയില്‍ നാം അത്ര തല്‍പ്പരരാകേണ്ടതില്ല,” ഡോ. സ്ക്രേറ്റ പറഞ്ഞു. “നീതി മാനുഷികമായ ഒരു സംഗതിയല്ല. അന്ധവും ക്രൂരവുമായ നിയമങ്ങളുടേതാണ് നീതി. പിന്നെ, വേറൊരു നീതിയുണ്ട്. ഉന്നതമായ ഒരു നീതി. അതിനെക്കുറിച്ചെനിക്കൊരു പിടിയുമില്ല. നീതിക്കുമപ്പുറത്താണ്, ഇവിടെ, ഈ ലോകത്തില്‍, ഞാന്‍ ജീവിക്കുന്നതെന്നാണ് എനിക്കെപ്പോഴും തോന്നിയിട്ടുള്ളത്.”
“നിങ്ങളെന്താണീ പറയുന്നത്?” ഓള്‍ഗ അമ്പരപ്പോടെ ചോദിച്ചു.
“നീതിയിലെനിക്കു താല്‍പ്പര്യമില്ല,” ഡോ. സ്ക്രേറ്റ പറഞ്ഞു. “അതെനിക്കതീതവും ബാഹ്യവുമാണ്. എന്തായാലും അതമാനുഷികകമാണ്. ജുഗുപ്സാവഹമായ അതിനോട് ഞാന്‍ സഹകരിക്കില്ല.”
“സാര്‍വ്വത്രികമൂല്യങ്ങളെ നിങ്ങള്‍ അംഗീകരിക്കില്ലെന്നാണോ പറഞ്ഞു വരുന്നത്?” ഓള്‍ഗ ചോദിച്ചു.
“ഞാനംഗീകരിക്കുന്ന മൂല്യങ്ങള്‍ക്ക് നീതിയുമായി യാതൊരു ബന്ധവുമില്ല.”
“ഉദാഹരണത്തിന്?” ഓള്‍ഗ ചോദിച്ചു.
“ഉദാഹരണത്തിന് സൗഹൃദം,” ഡോ. സ്ക്രേറ്റ മൃദുവായി പറഞ്ഞു.
ഏവരും നിശ്ശബ്ദരായി. ഇന്‍സ്പെക്റ്റര്‍ പോകാനായി എഴുന്നേറ്റു. അന്നേരം ഓള്‍ഗക്കൊരു ആകസ്മിക ചിന്തയുണ്ടായി: “റൂസേന കഴിച്ചിരുന്ന ഗുളികകളുടെ നിറമെന്തായിരുന്നു?”
“ഇളംനീല,” ഇന്‍സ്പെക്റ്റര്‍ പറഞ്ഞു. പിന്നെ, താല്‍പ്പര്യത്തോടെ ആരാഞ്ഞു: “എന്തേ ചോദിക്കാന്‍?”
ഇന്‍സ്പെക്റ്റര്‍ തന്‍റെ മനസ്സു വായിച്ചുവെന്നു ഓള്‍ഗ പേടിച്ചു. അതിനാലവള്‍ ഉടന്‍ പിറകോട്ടടിച്ചു: “അല്ലാ, ഒരിക്കല്‍ ഞാനവളുടെ കയ്യില്‍ ഒരു മരുന്നു റ്റ്യൂബു കണ്ടിരുന്നു. ഞാന്‍ കണ്ട റ്റ്യൂബു തന്നെയാണോ...”
ഇന്‍സ്പെക്റ്റര്‍ അവളുടെ മനസ്സു വായിച്ചിരുന്നില്ല. ക്ഷീണിതനായ അയാള്‍ എല്ലാവരോടും യാത്ര പറഞ്ഞു പിരിഞ്ഞു.
അയാള്‍ പോയപ്പോള്‍, ഡോക്റ്ററോടു ബെര്‍റ്റ് ലേഫ് പറഞ്ഞു: “നമ്മുടെ ഭാര്യമാര്‍ ഇപ്പൊഴിങ്ങെത്തും. നമുക്കവരെ കൂട്ടിക്കൊണ്ടു വരണ്ടേ?”
“പിന്നെ! ഇന്നു രാത്രി നിങ്ങള്‍ മരുന്നു രണ്ടിരട്ടി കഴിക്കണം,” ബെര്‍റ്റ് ലേഫ് അടുത്ത മുറിയിലേക്കു നീങ്ങുമ്പോള്‍, ഡോകറ്റര്‍ ഉല്‍ക്കണ്ഠയോടെ പറഞ്ഞു.
“നിങ്ങളൊരിക്കല്‍ ജേക്കബ്ബിന് ഏതോ വിഷം നല്‍കിയിരുന്നു,” ഓള്‍ഗ പറഞ്ഞു. “അതൊരു ഇളംനീല ഗുളികയായിരുന്നു. അതയാളുടെ കൂടെ എപ്പോഴുമുണ്ടായിരുന്നു. അതെനിക്കറിയാം.”
“വിവരക്കേടു പറയാതെ. ഞാനവനു അങ്ങിനെയൊന്നും കൊടുത്തിട്ടില്ല,” ഡോക്റ്റര്‍ ശക്തമായി പറഞ്ഞു.
അപ്പോള്‍, കഴുത്തിലൊരു നാടയും ചുറ്റി, ബെര്‍ട് ലേഫ് അടുത്ത മുറിയില്‍നിന്ന്‍ തിരിച്ചു വന്നു. ഓള്‍ഗ രണ്ടുപേരോടും യാത്ര ചോദിച്ചു പിരിഞ്ഞു.    

24. ദത്തുപുത്രന്‍


ഇരുവശവും പോപ്ലാര്‍മരങ്ങളുള്ള നടവഴിയിലൂടെ ബെര്‍റ്റ് ലേഫും ഡോ. സ്ക്രേറ്റയും തീവണ്ടിയാപ്പീസ്സിലേക്കു നടന്നു.
“ചന്ദ്രനെ നോക്കൂ,” ബെര്‍റ്റ് ലേഫ് പറഞ്ഞു. “ഈ സായാന്ഹവും, ഇന്നലത്തെ രാത്രിയും അത്യത്ഭുതകരമായിരുന്നുവെന്നു ഞാന്‍ പറയുന്നതു വിശ്വസിച്ചാലും, ഡോക്റ്റര്‍!”
“വിശ്വസിക്കുന്നു. പക്ഷെ, നിങ്ങള്‍ സ്വസ്ഥനാകണം. ഇത്തരം സുന്ദരരാത്രികള്‍ ശരീരത്തിലുണ്ടാക്കുന്ന ആഘാതം, നിങ്ങളെ സംബന്ധിച്ച്, അപകടകരമാണ്.”
ബെര്‍റ്റ് ലേഫ് മറുപടി പറഞ്ഞില്ല. അയാളുടെ മുഖം ആനന്ദമുള്ള അഭിമാനത്താല്‍ തിളങ്ങുകമാത്രം ചെയ്തു.
“നിങ്ങള്‍ നല്ല ഉത്സാഹത്തിലാണെന്നു തോന്നുന്നു,” ഡോ. സ്ക്രേറ്റ പറഞ്ഞു.
“ശരിയാണ്. ഞാന്‍മൂലം അവളുടെ അവസാനരാത്രി സുന്ദരമായിത്തീര്‍ന്നിരുന്നുവെങ്കില്‍, ഞാന്‍ സന്തുഷ്ടനാണ്.”
“നോക്കൂ,” ഡോ. സ്ക്രേറ്റ പൊടുന്നനെ പറഞ്ഞു, “വിചിത്രമായ ഒരു കാര്യം നിങ്ങളോടെനിക്കു ചോദിക്കണമെന്നുണ്ടായിരുന്നു. ഇതുവരെ അതിനു ധൈര്യമുണ്ടായില്ല. പക്ഷെ, ഈ ദിവസം അത്രയും അസാധാരണമായതിനാല്‍ ചിലപ്പോള്‍,...”
“പറയൂ ഡോക്റ്റര്‍!”
“നിങ്ങളെന്നെ നിങ്ങളുടെ മകനായി ദത്തെടുക്കണം.”
അമ്പരന്നു നിന്നുപോയി ബെര്‍റ്റ് ലേഫ്. ഡോ. സ്ക്രേറ്റ തന്‍റെ അപേക്ഷയുടെ കാരണം വിശദമാക്കി.
“നിങ്ങള്‍ക്കുവേണ്ടി ഞാനെന്തും ചെയ്യും, ഡോക്റ്റര്‍!” ബെര്‍റ്റ് ലേഫ് പറഞ്ഞു: “പക്ഷെ, എന്‍റെ ഭാര്യക്കിതു വിചിത്രമായിത്തോന്നും എന്നാണെന്‍റെ ശങ്ക. മകനെക്കാള്‍ എത്രയോ ചെറുപ്പമായിപ്പോകുമല്ലോ അവള്‍. അതിനു നിയമസാധുത ഉണ്ടാകുമോ?”
“മാതാപിതാക്കളേക്കാള്‍ ചെറുപ്പമായിരിക്കണം ദത്തുപുത്രന്‍ എന്നെവിടെയും പറയുന്നില്ല. ദത്തുമകനല്ലേ, രക്തബന്ധമുള്ളവനല്ലല്ലോ?”
“ഉറപ്പാണോ?”
“കുറേമുമ്പേ, ഞാന്‍ വക്കീലന്മാരോട് ചോദിച്ചിരുന്നു,” ഡോ. സ്ക്രേറ്റ നാണത്തോടെ പറഞ്ഞു. 
 “വിചിത്രമായ ഒരാശയമാണിത്. എനിക്കിതൊരല്‍പ്പം അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്,” ബെര്‍റ്റ് ലേഫ് പറഞ്ഞു. “പക്ഷെ, ഇന്നു ഞാന്‍ വല്ലാത്തൊരാനന്ദത്തിലാണ്. എല്ലാവര്‍ക്കും സന്തോഷം നല്‍കുകയല്ലാതെ മറ്റൊന്നും ഞാനിപ്പോള്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട്, നിങ്ങള്‍ക്കിതു സന്തോഷമുണ്ടാക്കുമെങ്കില്‍,... എന്‍റെ മകനേ...”
നടവഴിയിലെ നടുക്കുവെച്ച് രണ്ടുപേരും ആലിംഗനം ചെയ്തു.

25. ഓള്‍ഗയുടെ ആനന്ദം


കിടക്കയില്‍ നീണ്ടു കിടക്കുകയായിരുന്നു ഓള്‍ഗ (അടുത്ത മുറിയിലെ റേഡിയോ മൂകമായിരുന്നു). റൂസേനയെക്കൊന്നത് ജേക്കബ്ബാണെന്നും, അവള്‍ക്കും ഡോ. സ്ക്രേറ്റക്കും മാത്രമേ അതറിയുള്ളൂവെന്നും അവള്‍ക്കു സ്പഷ്ടമായിരുന്നു. അയാളതു ചെയ്തെന്തിനാണെന്നു, ഒരു പക്ഷെ, ഒരിക്കലും അവളറിയാനിടയില്ല. അവളിലൂടെ ഭീതിയുടെ ഒരു വിറയല്‍ കടന്നുപോയി. പക്ഷെ, ആ വിറയല്‍ ആനന്ദഭരിതവും, ഭീതി അഭിമാനഭരിതവുമാണെന്ന് അവള്‍ ആശ്ചര്യത്തോടെ നിരീക്ഷിച്ചു (അവള്‍ ആത്മനിരീക്ഷണത്തില്‍ നിപുണയാണെന്നു നമുക്കറിയാമല്ലോ).
തലേന്നു രാത്രി ജേക്കബ്ബുമായി അവള്‍ സംഭോഗത്തിലേര്‍പ്പെട്ട സമയത്ത്, അയാളുടെ മനസ്സു നിറയെ കഠോരമായ ചിന്തകളായിരുന്നിരിക്കണം. ആ ചിന്തകളോടുകൂടിയായിരിക്കണം താനയാളെ തന്നിലേക്കു പൂര്‍ണ്ണമായും ആഗിരണം ചെയ്തത്.
എന്തുകൊണ്ടിക്കാര്യം തന്നില്‍ അവജ്ഞയുണ്ടാക്കുന്നില്ലാ? അവള്‍ അത്ഭുതപ്പെട്ടു. എന്തുകൊണ്ടു താനയാളെ ഒറ്റിക്കൊടുക്കുന്നില്ലാ (താനതൊരിക്കലും ചെയ്യില്ല)? ഞാനും നീതിക്കപ്പുറത്താണോ ജീവിക്കുന്നത്?
അവളിങ്ങിനെ സ്വയം ചോദ്യം ചെയ്തുകൊണ്ടിരിക്കേ, വിചിത്രവും, തൃപ്തിമയവുമായ ഒരഭിമാനം ഉള്ളില്‍ നിറഞ്ഞു വരുന്നതായി അവള്‍ക്കനുഭവപ്പെട്ടു. ബലംകൊണ്ടു ഭോഗിക്കപ്പെടുന്ന ഒരു പെണ്‍കുട്ടിയാണു താനെന്നവള്‍ക്കു തോന്നി. എത്ര ശക്തിയായതിനെ ചെറുക്കുന്നുവോ, അത്രയും ശക്തമായ് വളരുന്ന മൂര്‍ച്ഛയേകുന്ന ആനന്ദം പൊടുന്നനെ അവളെ ഗ്രസിച്ചു...


26. മംഗളം


വണ്ടി തീവണ്ടിയാപ്പീസ്സിലെത്തി. രണ്ടു സ്ത്രീകള്‍ വണ്ടിയില്‍നിന്നിറങ്ങി.
ഒരാള്‍ക്ക് ഏകദേശം മുപ്പത്തിയഞ്ചു വയസ്സു വരും. അവളെ ഡോ. സ്ക്രേറ്റ ചുംബിച്ചു. ഭംഗിയായി വസ്ത്രം ധരിച്ച, കുറച്ചുകൂടി പ്രായക്കുറവുള്ള, മറ്റേ സ്ത്രീയുടെ കയ്യില്‍ ഒരു കുഞ്ഞുണ്ടായിരുന്നു. അവളെ ബെര്‍റ്റ് ലേഫ് ചുംബിച്ചു.
“കുഞ്ഞിനെയൊന്നു കാണിക്കൂ,” ഡോക്റ്റര്‍ പറഞ്ഞു. “ഞാനവനെ ഇതുവരെ കണ്ടിട്ടില്ല.”
“എനിക്കു നിന്നെ നന്നായി അറിയില്ലെങ്കില്‍, ഞാന്‍ സംശയിക്കുമായിരുന്നു,” സൂസിസ്ക്രേറ്റ ചിരിച്ചുകൊണ്ടു പറഞ്ഞു. “അവന്‍റെ മേല്‍ച്ചുണ്ടിലെ മറുകു നോക്കൂ. നിന്‍റെ മറുകുള്ള അതേ സ്ഥലത്ത്.”
ബെര്‍റ്റ് ലേഫിന്‍റെ ഭാര്യ ഡോ. സ്ക്രേറ്റയുടെ മുഖം പരിശോധിച്ചു; നില്വിളിയോടടുത്ത സ്വരത്തില്‍ പറഞ്ഞു: “നേരാണ്. മുമ്പിവിടെയുള്ളപ്പോള്‍ ഞാനതു ശ്രദ്ധിച്ചിരുന്നില്ല.”
ബെര്‍റ്റ് ലേഫ് പറഞ്ഞു: “അമ്പരപ്പിക്കുന്ന ഒരു സംയോഗമാണിത്. ഞാനിത് അത്ഭുതങ്ങളുടെ പട്ടികയില്‍പ്പെടുത്തുന്നു. സ്ത്രീകള്‍ക്കു ആരോഗ്യം തിരിച്ചുനല്‍കുന്ന ഡോ. സ്ക്രേറ്റയുടെ സ്ഥാനം മാലഖമാര്‍ക്കിടയിലാണ്. ഈ ലോകത്തിലേക്കു വരാന്‍ താന്‍ സഹായിച്ച കുട്ടികളുടെമേല്‍ ഒരു മാലാഖയെപ്പോലെ അയാള്‍ തന്‍റെ മുദ്ര ചാര്‍ത്തുന്നു. ഇതൊരു മറുകല്ല, മാലാഖയുടെ മുദ്രയാണ്.”
ബെര്‍റ്റ് ലേഫിന്‍റെ വിശദീകരണം എല്ലാവരെയും സന്തോഷിപ്പിച്ചു.  അവര്‍ ഉല്ലാസത്തോടെ ചിരിച്ചു.
സുന്ദരിയായ തന്‍റെ ഭാര്യയോടു ബെര്‍റ്റ് ലേഫ് തുടര്‍ന്നു പറഞ്ഞു: അല്‍പ്പസമയംമുമ്പുതൊട്ട്, നമ്മുടെ കൊച്ചു ജോണിന്‍റെ സഹോദരനാണ് ഡോ. സ്ക്രേറ്റയെന്നത് ഞാനിതിനാല്‍ സഗൌരവം പ്രഖ്യാപിക്കുന്നു. സഹോദരന്മാരായതിനാല്‍ രണ്ടുപേര്‍ക്കും ഒരേ മറുകുണ്ടാകുന്നത് സ്വാഭാവികം.”
“ഒടുവില്‍! ഒടുവില്‍ നിങ്ങള്‍ നിശ്ചയിച്ചു...” ആനന്ദനിശ്വാസത്തോടെ സൂസിസ്ക്രേറ്റ ഭര്‍ത്താവോടു പറഞ്ഞു.
“എനിക്കു മനസ്സിലാകുന്നില്ല. ഒന്നും മനസ്സിലാകുന്നില്ല,” വിശദീകരണമാവശ്യപ്പെട്ടുകൊണ്ട്, ബെര്‍റ്റ് ലേഫിന്‍റെ ഭാര്യ പറഞ്ഞു.
“ഞാനെല്ലാം വിശദീകരിക്കാം. ഇന്നു നമുക്ക് ഒരു പാടു കാര്യങ്ങള്‍ സംസാരിക്കാനുണ്ട്. ആഘോഷിക്കാനുണ്ട്. നമുക്കു മുമ്പിലുള്ളത് മനോഹരമായൊരു വാരാന്ത്യമാണ്.” ഭാര്യയുടെ കൈ പിടിച്ചുകൊണ്ട് ബെര്‍റ്റ് ലേഫ് പറഞ്ഞു. പിന്നീട്, പ്ലാറ്റ്ഫോമിലെ വിളക്കുകള്‍ക്കു കീഴിലൂടെ, തീവണ്ടിയാപ്പീസ്സു വിട്ട്, നാലുപേരും നടന്നകന്നു.


ശുഭംമംഗളം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഹാംലെറ്റ് II. 2

II. 2  വാദ്യമേളം.  രാജാവ്, രാജ്ഞി, റോസൻക്രാൻറ്സ്, ഗിൽഡൻസ്റ്റേൺ(1) എന്നിവർ പ്രവേശിക്കുന്നു; ഒപ്പം പരിചാരകരും.   രാജാവ്: പ്രിയപ്പെട്ട റോസൻക്രാ...