പ്രഹേളിക രാത്രിയേകാന്ത, മാകാശം ഘനശ്യാമം; നേർത്ത തേങ്ങൽപോലൊരു തെന്നലിടക്കിടെ മൂർത്ത ദു:ഖങ്ങളാം മരങ്ങളെയിളക്കുന്നൂ, പിന്നെ വീണ്ടും നിശ്ചലയായീടുന്നു. തപ്ത ഗാത്രിയാം ഭൂമി ജ്വരഗ്രസ്തയെപ്പോലെ ദുഷ്ടസ്വപ്നങ്ങള്‍ കണ്ടു ഞെട്ടിത്തരിക്കുന്നൂ. നീരവസമുദ്രമാമന്തരീക്ഷമേതോ ഭീകരവിപത്തിനെക്കാത്തിരിക്കുന്നതുപോലെ. ശീര്‍ഷമില്ലത്തൊരു തെങ്ങില്‍ പൊടുന്നനെയിടിമിന്നല്‍. ഒട്ടിടകഴിഞ്ഞൊരു മഴ- യശ്രുപോല്‍പ്പൊഴിയുന്നൂ. . . ഉത്തരമില്ലാത്ത പ്രശ്നമോയീ വിശ്വമെ- ന്നെത്രയും വിസ്മയചകിതനായ്‌പ്പോകുന്നു പാവം മര്‍ത്ത്യന്‍!