സ്വദേശത്ത് ഡുനോയും കൂട്ടുകാരും ദിവസങ്ങളോളം മൈതാനങ്ങളിലൂടെയും കാടുകളിലൂടയും നടന്ന്, ഒടുവിൽ തങ്ങൾക്ക് പരിചിതമായ ദേശത്തെത്തി. ഒരു നാൾ അവരൊരു കുന്നിൻ മുകളിൽ കയറിനിന്നപ്പോൾ, അവർക്കു താഴെ പൂമ്പട്ടണം അതിൻ്റെ എല്ലാ വശ്യതയോടെയും നീണ്ടു നിവർന്നു കിടക്കുന്നതു കാണായി. ഗ്രീഷമം അവസാനിക്കുന്ന കാലമായിരുന്നു. എല്ലാത്തരത്തിലുമുള്ള പൂക്കൾ വിടർന്നു നിൽപ്പുണ്ടായിരുന്നു ... ക്രിസാന്തിമങ്ങൾ, ചുകപ്പു ദാലിയകൾ, വിവിധ വർണ്ണങ്ങളിലുള്ള മുക്കുറ്റിപ്പൂക്കൾ. തിളക്കമാർന്ന ഈയ്യാംപാറ്റകളെപ്പോലെ പഞ്ഞിപ്പൂക്കൾ തത്തിക്കളിക്കുന്നുണ്ടായിരുന്നു. തീജ്വാലകൾ പോലുള്ള വള്ളികൾ വേലികളിലും, മതിലുകളിലും, വീടുകളുടെ മേൽക്കൂരകളിൽപ്പോലും പടർന്നു കയറുന്നുണ്ടായിരുന്നു. കാറ്റാകട്ടെ, വാസനപ്പൂക്കളുടെ മധുരഗന്ധം കൊണ്ട് നിറഞ്ഞിരുന്നു. ഡുനോയും കൂട്ടുകാരും ആനന്ദത്താൽ കൈ ചുഴറ്റി. താമസം വിനാ അവർ സ്വദേശത്തെ തെരുവകളിലൂടെ നടക്കാൻ തുടങ്ങി. പര്യവേക്ഷകരെ ഒന്നു കാണാൻ എല്ലാ വീടുകളിൽനിന്നും മൈറ്റുകൾ പുറത്തേക്കിറങ്ങി. വെയിലുകൊണ്ട് ആകെ കറുത്തിരുന്നതിനാൽ ഡുനോയെയും കൂട്ടുകാരെയും ആദ്യമാരും തിരിച്ചറിഞ്ഞില്ല. ഒടുവിലൊരാൾ വിളിച്ചു കൂവി: "ഇതു നമ...