അച്ഛനും ഞാനും മണിയുടെ കൊൽക്കത്തയിലുള്ള ആതുരാലയത്തിൽനിന്ന് മടങ്ങുകയായിരുന്നു. താൻ വളർന്നുവന്ന വീടിനുമുമ്പിൽ --- ഉന്മാദത്തിന്റെ തീവ്രവേദനയിലായിരുന്ന, ഒരു കാട്ടുപക്ഷിയെപ്പോലെ കുതറുന്ന, രാജേഷിനെ തിരികെ കൊണ്ടുവന്ന ആ സ്ഥലത്ത് --- അച്ഛന് ഒരിക്കൽക്കൂടിയൊന്നു നിൽക്കണമെന്ന് തോന്നി. അദ്ദേഹത്തിന്റെ ഓർമ്മകൾ അദ്ദേഹത്തിനു ചുറ്റും ഒരു മുറിയുടെ ചുവരുകൾ രൂപപ്പെടുത്തിയിരുന്നു. ഞങ്ങൾ ഹായത് ഖാൻ തെരുവിലെ മൂലയിൽ കാറു നിർത്തി; അടഞ്ഞു കിടക്കുന്ന വഴിയിലേക്ക് നടന്നു പോയി. അപ്പോൾ വൈകുന്നേരം ഒരാറുമണിയായിക്കാണണം . വീടുകളെല്ലാം ചെരിഞ്ഞിരിക്കുന്ന, ധൂസരമായ പ്രകാശത്തിൽ മങ്ങിനിന്നിരുന്നു. അന്തരീക്ഷത്തിൽ മഴയുടെ ഭീഷണിയുണ്ടായിരുന്നു. "ബംഗാളികളുടെ ചരിത്രത്തിൽ ഒരേയൊരു സംഭവമേയുള്ളൂ: (ഇന്ത്യാ)വിഭജനം," അച്ഛൻ പറഞ്ഞു. ഉയരത്തിൽ തള്ളിനിൽക്കുന്ന ബാൽക്കണികളിലേക്ക് ഉറ്റുനോക്കി അദ്ദേഹം പഴയ അയൽവാസികളുടെ പേരുകൾ ഓർത്തെടുക്കാൻ ശ്രമിക്കുകയായിരുന്നു: ഘോഷ്, താലൂക്ദാർ, മുഖർജി, ചാറ്റർജി, സെൻ. ഒരു ചാറ്റൽ മഴ ഞങ്ങളിലേക്ക് പതിയേ ഇറങ്ങിവന്നു. അതോ, അത് വീടുവീടാന്തരം കെട്ടിയിരുന്ന അയലുകളിൽ തിങ്ങിവിരിച്ചിട്ടിരുന്ന അലക്കിയ ...