2016, ഫെബ്രുവരി 11, വ്യാഴാഴ്‌ച

ഒരാഗോളവൽകൃതന്‍റെ വിവാഹവിചാരധാര

വേണ്ടെനിക്കൊരു വിവാഹം.
മാസംപ്രതി നഗരകാന്താരങ്ങൾ മാറി മാറി തൊഴിലാളുന്നവന് 
അതൊരകല്യാണം.

രാമൻ കാട്ടിലെങ്കിൽ 
സീത രാവണൻകോട്ടയിൽ.
രാമൻ വീട്ടിലെങ്കിൽ 
സീത കൊടുംകാട്ടിൽ.

ഉവ്വ്, ശരിയാണ് 
കൃഷ്ണനങ്ങു പട്ടണക്കാട്ടിലെങ്കിലും 
ഇങ്ങു ഗോകുലത്തിലാണ് രാധയെങ്കിലും 
സ്കൈപ്പു സംഗമങ്ങളാകാം, 
കോശഭാഷിണി വഴി കുറുക്കെഴുത്തുകുത്തുകളാവാം,
ആപ്പു വഴി ചാറ്റാം,
ചാറ്റിംഗ് ഇണകളാകാം, 
ചാറ്റിച്ചാറ്റി ചാറ്റർജിമാരാകാം,
റ്റെലിപ്പതി വഴങ്ങും കണ്ണനു രാധയുമായി
റ്റെലിസെക്സുമാകാം നേരം പോക്കാൻ.

എങ്കിലും രാമനെന്നപോലെ കിഷനു 
സീതയാകില്ലല്ലോ രാധ;
രാധ മായാസീതയല്ലോ.
വേണ്ടെനിക്കൊരു വിവാഹം.

എങ്കിലും ഒരു ഭാര്യ?
വേണ്ട; ദൂരെ ദൂരെ നിന്നു ഭരിച്ച് 
ഭർത്താവാകുക ബഹുപ്രയാസം.

ഒരു സഹധർമ്മിണി?
ധർമ്മബന്ധമില്ലാത്ത കർമ്മം കയ്യാളുന്നവനു 
ആരെങ്ങിനെ സഹധർമ്മിണിയാകും?
അവൾ അധർമ്മിണിയാകും.

നഗരനഗരാന്തരം തൊഴിലാളുന്നവന്  
വേണ്ടതൊരു സഹശായിനി;
സഹധർമ്മിണി നഹി.
ഉപഭോഗാനന്ദത്തിൽ ഉലകാകെ മൂർച്ഛിക്കുമ്പോൾ 
രതിഭോഗവ്യവസ്ഥക്കൊരുപഭോക്ത.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഹാംലെറ്റ് II. 2

II. 2  വാദ്യമേളം.  രാജാവ്, രാജ്ഞി, റോസൻക്രാൻറ്സ്, ഗിൽഡൻസ്റ്റേൺ(1) എന്നിവർ പ്രവേശിക്കുന്നു; ഒപ്പം പരിചാരകരും.   രാജാവ്: പ്രിയപ്പെട്ട റോസൻക്രാ...