2016, ഫെബ്രുവരി 8, തിങ്കളാഴ്‌ച

കൂടണയുമ്പോൾ

Mario Miranda's 90th birthday


മേൽ  മുഴുവൻ  പൊടിയും ചെളിയുമായി
മകൻ  യാത്രകഴിഞ്ഞു മടങ്ങിയെത്തുന്നു.
അമ്മ ഒരു കുളിനീർക്കുളമാകുന്നു.

അവൻ  അവളിൽ  മുങ്ങിനീരുമ്പോൾ 
കറതീർന്നൊരു കനകചന്ദ്രൻ .
അവളോ-
ചന്ദ്രോദയംകണ്ട കടൽ.


വഴിയിൽ  അവനടക്കിനിർത്തിയ വിശപ്പൊക്കെയും
പെരുവാ പിളർക്കുന്നു.
അമ്മ ഒഴിഞ്ഞാലുമൊഴിയാത്ത അക്ഷയപാത്രമാകുന്നു.
ഒരുകീറു ചീരയിലകൊണ്ടവൾ 
മകന്‍റെ ജഠരാഗ്നിയടക്കുന്നു.


പിന്നെ മകനുറങ്ങുമ്പോൾ 
അമ്മ ദു;സ്വപ്നങ്ങൾ കാണുന്നു.
വഴികളിലവൻ ക ണ്ട ചോരമുഴുവൻ 
കണ്ണീരു കൊണ്ടു കഴുകുന്നു.


രാപ്പകൽ  ചൂതാടുന്ന ഹസ്തിനപുരങ്ങൾ;
അച്ഛനമ്മമാരുടെ ആർത്തിതീർക്കാൻ 
ജരാനരകളേറ്റുവാങ്ങുന്ന മക്കൾ;
വാണിഭക്കാർ സ്വയംവില്‍ക്കുന്നചന്തകൾ;
തന്നെവിറ്റിട്ടും ചോറുകിട്ടാതെ
കുഞ്ഞുങ്ങളെ വിറ്റുതിന്നുന്ന ഗ്രാമങ്ങൾ;

ദൈവങ്ങളുടെ ചതുരംഗം;
കറുപ്പുംവെളുപ്പുമായി ചേരിതിരിയുന്ന കരുക്കൾ;
കളംതെറ്റുന്ന കളികൾ;
കരുക്കളുടെ ഭ്രാതൃഹത്യകൾ;
ആനയും തേരും കുതിരയും കാലാളും
കൊന്നുതീരുമ്പോൾ മാത്രം രാജിയാകുന്ന രാജാക്കൾ.


മകനുണരുമ്പോൾ
അമ്മ ഉറങ്ങുന്നു.
കൈതവത്തിന്‍റെ കടലിൽ 
ഒന്നുമറിയാത്ത പച്ചത്തുരുത്തുപോലെ
എന്നവൻ അനുതപിക്കുന്നു.
ചേരുമരക്കാടുകളിൽ  വഴിയറിയാത്ത കുട്ടിയെപ്പോലെ
എന്നമ്മ ഉറക്കത്തിൽ 
കർക്കിടകത്തിലെകടൽ പോലെ പുലമ്പുന്നു.


പിന്നെ മകനിറങ്ങുമ്പോൾ 
വെയിലിറങ്ങുന്നു.
സന്ധ്യയുമിരുട്ടും വീടണയുന്നു.
അമ്മ വിളക്കുവെക്കുന്നു.

"ദീപം, ദീപം."

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഹാംലെറ്റ് II. 2

II. 2  വാദ്യമേളം.  രാജാവ്, രാജ്ഞി, റോസൻക്രാൻറ്സ്, ഗിൽഡൻസ്റ്റേൺ(1) എന്നിവർ പ്രവേശിക്കുന്നു; ഒപ്പം പരിചാരകരും.   രാജാവ്: പ്രിയപ്പെട്ട റോസൻക്രാ...