2016, ഫെബ്രുവരി 26, വെള്ളിയാഴ്‌ച

ക്രിസ്തുവിചാരം

അപ്പനൗസേപ്പൊരു മരപ്പണിക്കാരൻ . 
അമ്മച്ചി മേരി ഒരു കുഞ്ഞാടും . 
മറ്റു കുഞ്ഞാടുകൾക്ക് പിന്നീട് ഞാൻ  ഇടയനായത് 
അമ്മച്ചി അജജന്മമായതിനാലാവാം . 

ദേഹിയിൽ  ദരിദ്രയെങ്കിലും   
ദേഹത്തിൽ  മറിയാമ്മ സമ്പന്നയായി . 
കന്യയായിരിക്കെ ദേവഗർഭയായി . 

അപ്പനല്ല അപ്പനെന്നു അപ്പനാദ്യം പറഞ്ഞപ്പോൾ  
വീഞ്ഞു കുത്തിയതായിരിക്കുമെന്നു കരുതി. 
അപ്പനപ്പൂപ്പന്മാർക്കും അപ്പനായവനാണപ്പനെന്നറിവായപ്പോൾ  
അവനായി പിന്നെ ജീവന്‍റെ അപ്പവും വീഞ്ഞും. 
അമ്മ ഒന്നാണെങ്കിലും അപ്പനാർക്കും രണ്ടാകാമെന്നുമറിവായി. 
രണ്ടായവരെ ഒന്നായിക്കാണാനുമായി. 

ഒന്നേയുള്ളുവെങ്കിലും ഉലക്കക്കിടിച്ചു വളർത്തണമെന്ന പഴഞ്ചൊല്ല് 
അപ്പനു പതിരായിരുന്നു . 
കൂരയും പണിപ്പുരയും നിറഞ്ഞു ഞാൻ  
തെരുവിലേക്കും ദേവാലയത്തിലെക്കും വളർന്നു . 
ഉളികൊണ്ടു ചെത്തിയും, മുട്ടികൊണ്ടു മേടിയും 
അപ്പൻ  മരങ്ങളെ മെരുക്കിയപ്പോൾ  
കഥയും കടങ്കഥയും പറഞ്ഞു ഞാൻ  
മർത്ത്യരെ  മെരുക്കി. 
അപ്പൻ  മരങ്ങളെ ചിന്തേരിട്ടുമിനുക്കി ചെന്താമാരകളാക്കി . 
ഇരിക്കാൻ  കസേരകളും, 
ഇരുന്നുണ്മാൻ  പലകകളും മേശകളും പണിഞ്ഞപ്പോൾ , 
കിടന്നുറങ്ങാൻ  കട്ടിലുകൾ  കൂട്ടിയപ്പോൾ , 
മനുഷ്യപുത്രർക്കു തലചായ്ക്കാൻ കൂരകൾ  കെട്ടിപ്പൊക്കിയപ്പോൾ  
രോഗികൾക്കും തെണ്ടികൾക്കും വേശ്യകൾക്കുമിടയിൽ  
ന്‍റെ മാംസവും രക്തവുമായിത്തീർന്ന 
വചനത്തിന്‍റെ  അപ്പവും 
മൌനത്തിന്‍റെ വീഞ്ഞും ഞാൻ  പങ്കുവെച്ചു . 

വാളുകൊണ്ടു വാഴുന്നവൻ  വാളാൽ  വീഴുമെന്നതുപോലെ
വാക്കിന്‍റെ കാറ്റുവിതച്ച ഞാൻ  
വൈരികളിൽ  കൊടുങ്കാറ്റുയർത്തി . 
വിവരദോഷികളുടെ വാക്കുകൾക്കു മുമ്പിൽ  
മൌനത്തിന്‍റെ മരക്കുരിശ്ശായി . 

മരിക്കുന്നതു മരക്കുരിശിലായാലും, 
മരുഭൂമിയിലായാലുമെന്ത് ! 
മരുഭൂവിൽ  വനരോദനം ചെയ്തവനെന്നോടു പറഞ്ഞല്ലോ : 
വിത്തു മരിച്ചാലല്ലേ വിളയായ്‌ വളരൂ! 
ദേഹമഴിഞ്ഞാലല്ലേ  ദേഹിക്കുയരാനാകൂ!! 
യേശു മരിച്ചാലല്ലേ ഈശോയ്ക്കുയിർക്കാനാകൂ!!! 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഹാംലെറ്റ് II. 2

II. 2  വാദ്യമേളം.  രാജാവ്, രാജ്ഞി, റോസൻക്രാൻറ്സ്, ഗിൽഡൻസ്റ്റേൺ(1) എന്നിവർ പ്രവേശിക്കുന്നു; ഒപ്പം പരിചാരകരും.   രാജാവ്: പ്രിയപ്പെട്ട റോസൻക്രാ...