2020, ജൂൺ 30, ചൊവ്വാഴ്ച

പൂമ്പട്ടണത്തിലെ കുഞ്ഞികൾ

പൂമ്പട്ടണത്തിലെ മൈറ്റുകൾ   


പണ്ടു പണ്ടൊരുകാലം, മായാലോകത്തിലെ ഒരു പട്ടണത്തിൽ, മൈറ്റുകൾ എന്നു പേരായ ഒരു പറ്റം ആളുകൾ പൊറുത്തിരുന്നു. തീരെ കുഞ്ഞായിരുന്നതിനാലാണ് അവരെ മൈറ്റുകളെന്നു വിളിച്ചത്. അവരിൽ ഏറ്റവും വലിയവർക്കു പോലും ഒരു കശുവണ്ടിയുടെ വലുപ്പം പോലുമുണ്ടായിരുന്നില്ല. 

അവരുടെ പട്ടണമോ, വളരെ മനോഹരമായിരുന്നു. ഓരോ വീടിനു ചുറ്റും ചെമ്പരത്തികളും, പനിനീർച്ചെടികളും, മുല്ലവള്ളികളും വളർന്നു നിന്നിരുന്നു. അവരുടെ തെരുവുകൾക്കെല്ലാം പൂക്കളുടെ പേരായിരുന്നു: നീലമണിത്തെരുവ്; മുക്കുറ്റിപ്പാത; പനിനീർനടപ്പാത... അതുകൊണ്ടെന്തായീ, അവരുടെ പട്ടണത്തിന് പൂമ്പട്ടണമെന്ന പേരായി. ഒരു കുഞ്ഞരുവിയുടെ കരയിലാണീ പൂമ്പട്ടണം. മൈറ്റുകളതിനെ വെള്ളരിപ്പുഴയെന്ന് വിളിച്ചു. അതിൻ്റെ കരയിൽ ധാരാളം വെള്ളരി വളർന്നിരുന്നേ.

അരുവിക്കങ്ങേക്കരയിൽ ഒരു കാടായിരുന്നു. മൈറ്റുകൾ മരപ്പട്ട കൊണ്ട് തോണിയുണ്ടാക്കി അരുവി കടക്കും; കാട്ടിൽപ്പോയി കായും, കനിയും, കൂണും ശേഖരിക്കാൻ. മൈറ്റുകൾ കുഞ്ഞല്ലേ. അതുകൊണ്ട്, കനികൾ പറിക്കാൻ അവർക്ക് വല്ലാത്ത പ്രയാസമുണ്ടായി.

കായ പറിക്കാൻ മരത്തിൽക്കയറി അറക്കവാളുകൊണ്ട് അവർക്കവ തണ്ടോടെ അരിഞ്ഞെടുക്കേണ്ടി വന്നു. കൈകൊണ്ട് കായ പറിക്കാൻ അവർക്കാവില്ലല്ലോ.

കൂണുകളും അവർ അറുത്തെടുത്തു; നിലത്തോട് ചേർത്തരിഞ്ഞു. പിന്നെ അവ കഷണം കഷണമാക്കി, മരത്തടിപോലെ ചുമലിൽ ചുമന്ന് വീട്ടിലെത്തിച്ചു.

രണ്ടു തരം മൈറ്റുകളുണ്ടായിരുന്നു: ആൺമൈറ്റുകളും, പെൺമൈറ്റുകളും. ആൺമൈറ്റുകൾ ട്രൗസറുകൾ ധരിക്കും; അല്ലെങ്കിൽ പട്ടയുള്ള കാലുറകൾ. പെൺമൈറ്റു കളണിഞ്ഞതോ, തിളങ്ങുന്ന തുണികൾകൊണ്ടുള്ള ഉടുപ്പുകളും. ആൺമൈറ്റുകൾ മുടി ചീകാൻ കൂട്ടാക്കിയിരുന്നില്ല. അതുകൊണ്ടെന്താ, അവരവരുടെ മുടി വെട്ടിച്ചെറുതാക്കി. എന്നാൽ പെൺമൈറ്റുകളോ, മുടി നീട്ടി വളർത്തി. പല പല സുന്ദര രീതികളിൽ അവർ മുടി ചീകി വച്ചു. ചിലരത് പട്ടുനാട ചേർത്ത്  നീളത്തിൽ മെടഞ്ഞു; മറ്റു ചിലരോ, മുകളിൽ വില്ലുകെട്ടി, ചുമലിൽ ഊഞ്ഞാലാടാൻ വിട്ടു.      

ആൺമൈറ്റുകൾക്ക് തങ്ങൾ ആൺകുട്ടികളാണെന്ന കാര്യത്തിൽ വല്ലാത്ത അഭിമാനമായിരുന്നു. അതുകൊണ്ടെന്താ, അവർ പെൺമൈറ്റുകളുമായ് കൂട്ടുകൂടിയതേയില്ല. പെൺമൈറ്റുകൾക്കും തങ്ങൾ പെങ്കുട്ടികളാണെന്ന കാര്യത്തിൽ ഗർവ്വുണ്ടായിരുന്നു. അതിനാലവരോ, ആൺമൈറ്റു കളുമായ് ചങ്ങാത്തത്തിന് പോയതേയില്ല. വഴിയിലൊരു ആൺമൈറ്റിനെ കണ്ടാൽ പെൺമൈറ്റ് എന്ത് ചെയ്യുമെന്നറിയാമോ. അവൾ അപ്പുറത്തേക്ക് വഴി മാറും. അതിനവളെ കുറ്റം പറയല്ലേ. കാരണം, ചില ആൺമൈറ്റുകൾ വളരെ മോശക്കാരായിരുന്നു. അവരവളെ തള്ളിയിട്ടേക്കും; മുടി പിടിച്ച് വലിച്ചേക്കും; അല്ലെങ്കിൽ, ചീത്ത വിളിച്ചേക്കും.

എല്ലാവരും അങ്ങനെയെന്നല്ലാ പറഞ്ഞുവരുന്നത്. അവരെങ്ങനെയാണെന്ന്, പക്ഷേ, നോക്കിപ്പറയാൻ പറ്റില്ലലോ. അതാ, പെൺമൈറ്റുകൾ എപ്പോഴും വഴി മാറിയത്. വെറുതേ, കുഴപ്പം ക്ഷണിച്ച് വരുത്തേണ്ടല്ലോ. ചിലപ്പോൾ ഒരു പെൺമൈറ്റിനെ ആൺമൈറ്റ് "പൊങ്ങച്ചക്കാരീ" എന്ന് വിളിക്കുന്നത് കേൾക്കാം. പെൺമൈറ്റ് തിരിച്ച്, "പോടാ, തെമ്മാടി" എന്ന് തിരിച്ചു വിളിക്കുന്നതും കേൾക്കാം. അതല്ലെങ്കിൽ, അതുപോലൊരു മര്യാദകേട്.

നിങ്ങളിത് വിശ്വസിക്കുമോ, എന്തോ. ഇതൊന്നും യഥാർത്ഥ ജീവിതത്തിൽ സംഭവിക്കില്ലെന്നാകാം നിങ്ങളുടെ വിചാരം. യഥാർത്ഥജീവിതമൊരു കാര്യം. യക്ഷിക്കഥയിലെ ജീവിതം മറ്റൊന്നല്ലേ? യക്ഷിക്കഥകളിൽ എന്തുമാകാലോ?

നീലമണിപ്പൂത്തെരുവിലെയൊരു വീട്ടിൽ, പതിനാറ് ആൺമൈറ്റുകൾ  താമസിച്ചിരുന്നു. അവരിൽ പ്രധാനിയുടെ പേരറിയേണ്ടേ: ഡുനോ ... (do know) അവനെല്ലാമറിയാമായിരുന്നതുകൊണ്ടാണ് ആ പേരു വീണത്. എപ്പോഴും പുസ്തകങ്ങൾ വായിക്കുന്നതുകൊണ്ടാണ് അവനെല്ലാം അറിയാനായത്. അവൻ്റെ കിടക്കമേലും, കിടക്കടിയിലും പുസ്തകങ്ങളോ പുസ്തകങ്ങൾ ആയിരുന്നു. പുസ്തകമില്ലാത്ത ഒരിടവും അവൻ്റെ മുറിയിൽ കാണില്ല.

പുസ്തകങ്ങളിൽനിന്ന് അവൻ പഠിക്കാത്ത കാര്യങ്ങളില്ല. അതുകൊണ്ടെന്താ, എല്ലാവരും അവനെ ആരാധിച്ചു; അവൻ പറഞ്ഞതനുസരിച്ചു. അവനെന്നും കറുപ്പാണ് ഉടുത്തത്. കണ്ണടയുമിട്ടവൻ മേശക്കരികിലിരുന്നാൽ ആരും അവനൊരു പ്രഫസർ ആണെന്നേ വിചാരിക്കൂ.

ഇതേ വീട്ടിൽ താമസിച്ചിരുന്ന മറ്റൊരാളുണ്ടായിരുന്നു: ഡോക്റ്റർ പിൽമൻ. മൈറ്റുകൾക്ക് രോഗം വന്നാൽ നോക്കുന്നയാൾ. മൂപ്പരെന്നും ഒരു വെള്ളക്കോട്ടാണിടുക; അതിനൊപ്പം തൊങ്ങൽവച്ച ഒരു തൊപ്പിയും. ഇതേ വീട്ടിൽ രണ്ടു പേർ കൂടിയുണ്ടായിരുന്നു: പേരുകേട്ട മൂശാരി ബെൻഡമും, അയാളുടെ സഹായി ട്വിസ്റ്റമും. ചക്കരപ്പാവിട്ട് പതപ്പിച്ച വെള്ളം പ്രാണനായിരുന്ന ട്രീക്ലി സ്വീറ്ററും  പൊറുതി അവിടെയായിരുന്നു. മൂപ്പരൊരു മര്യാദക്കാരനായിരുന്നു. നാട്ടുകാർ ചക്കരമധുരക്കാരൻ എന്ന് വിളിക്കുന്നത് മൂപ്പർക്ക് വല്യ ഇഷ്ടമാണ്; മധുരക്കാരനെന്ന് മാത്രം വിളിച്ചാലോ, അങ്ങോരുടെ മുഖം വാടും.

ഇവരെക്കൂടാതെ അവിടെയൊരു വേട്ടക്കാരനുമുണ്ടായിരുന്നു. ഷോട്ട്. അയാൾക്കൊരു കുഞ്ഞുനായ. പേര് ഡോട്ട്. ഡോട്ടിനെക്കൂടാതെ ഒരു തോക്കുമുണ്ടായിരുന്നു; കുപ്പിയടപ്പുകൾ വെടിവച്ചിടാൻ. ഇവരുമാത്രമല്ല, ബ്ലോബ്സ് എന്നുപേരുള്ള ഒരു കലാകാരനും ട്രിൽസ് എന്നു    പേരുള്ള ഒരു പാട്ടുകാരനുമുണ്ടായിരുന്നു. പിന്നെയുള്ളവരുടെ പേരാണ് സ്വിഫ്റ്റി, ക്രംപ്‌സ്, മംമ്സ്, റോളിപോളി, സ്കാറ്റർബ്രെയിൻ, പ്രാപ്സ് , പ്രോബ്‌ളി എന്ന സഹോദരർ. പക്ഷേ, ഇവരെക്കാളെല്ലാം പേരുകേട്ട വേറൊരു മൈറ്റുണ്ടായിരുന്നു: ഡന്നോ (Don't Know). അവന് എല്ലാ കാര്യങ്ങളും അറിയാത്തതു കൊണ്ടാണീ പേരു വീണത് --- സത്യം പറഞ്ഞാൽ, അവനൊന്നും അറിയില്ലായിരുന്നു.

 ഡന്നോ കടുംനീലത്തൊപ്പിയണിയും; കടുംമഞ്ഞ ട്രൗസറും, കടുത്ത ഓറഞ്ചു കുപ്പായവും, കടുംപച്ച ടൈയ്യും.  കടുംനിറങ്ങൾ അവന് വലിയ ഇഷ്ടമായിരുന്നു. കടുംനിറത്തിലുള്ള കുപ്പായങ്ങളിട്ട് അവൻ വഴിനീളെ അലയും. ഓരോരോ കഥകളുണ്ടാക്കി, കാണുന്നവരോടെല്ലാം അതു  പറഞ്ഞു നടക്കും. പെൺമൈറ്റുകളെ കളിയാക്കുന്നത് അവനൊരു വിനോദമായിരുന്നു. വഴിയലവൻ്റെ ഓറഞ്ചു കുപ്പായം കാണേണ്ട താമസം, പെൺമൈറ്റുകൾ തിരിച്ച് വീട്ടിലേക്കോടും. 

ഡന്നോയ്ക്ക് ഒരു ചങ്ങാതിയുണ്ടായിരുന്നു. മുക്കുറ്റിപ്പാതക്കരികിൽ താമസിക്കുന്ന ഗങ്കി.  ഈ രണ്ടുപേരും മണിക്കൂറുകളോളമിരുന്നുസംസാരിക്കും.  ദിവസത്തിൽ ഒരിരുപതു വട്ടമെങ്കിലും ഇവർ കലഹിക്കും. എന്നാലും, ഒടുവിൽ, അവരിണങ്ങിയിരിക്കും.

ഒരു ദിവസമൊരു സംഗതയുണ്ടായി. അതോടെ ഡന്നോ പട്ടണത്തിലെ സംസാരവിഷയമായി. കളിസ്ഥലത്തൂടെ ഒറ്റക്ക് നടക്കാൻ പോയതായിരുന്നൂ ഡന്നോ. പെട്ടെന്നൊരു കരിവണ്ട് പറന്നുവന്നവൻ്റെ തലയ്ക്കു പിന്നിലിടിച്ചു. വായുവിൽ കുട്ടിക്കരണം മറിഞ്ഞ്, അവൻ നിലത്ത് കമിഴ്ന്നടിച്ച് വീണു. കരിവണ്ടോ, പറന്നുപറന്ന്, താമസിയാതെ, കാഴ്ചക്ക് പുറത്തായി. ആരാ, എന്താ ഇടിച്ചതെന്ന് നോക്കാൻ ഡന്നോ ചാടിയെണീറ്റ് ചുറ്റും പരതി. പക്ഷേ, അവിടെയെങ്ങും ഒന്നുമുണ്ടായിരുന്നില്ല.
"എന്തായിരിക്കാം എന്നെ ഇടിച്ചത്?" അവനാലോചിച്ചു. "എന്തോ എൻ്റെ മേലെ വന്നുവീണിരിക്കണം."
അവൻ ആകാശത്തേക്ക് നോക്കി. അവിടേയും ഒന്നുമുണ്ടായിരുന്നില്ല; മിന്നിത്തിളങ്ങുന്ന സൂര്യനല്ലാതെ.
"അത് സൂര്യൻ തന്നെ," അവനുറപ്പിച്ചു. "ഒരു കഷണം പൊട്ടി എൻ്റെ തലയിൽ വീണതാണ്."

അവൻ വീട്ടിലേക്ക് തിരിച്ചു നടന്നു. വഴിയിൽ അവനൊരു ചങ്ങാതിയെ കണ്ടു. ഗ്ലാസ് ഐയെ . കേൾവികേട്ടൊരു ജ്യോതിർശാസ്ത്രജ്ഞനാണ് ഗ്ലാസ് ഐ. കുപ്പിച്ചില്ലിൽനിന്ന് മൂപ്പർക്ക് ഭൂതക്കണ്ണാടിയുണ്ടാക്കാനറിയാം. ഈ കണ്ണാടിയിലൂടെ നോക്കിയാൽ എന്തും വലുതായിക്കാണും. അതുപോലുള്ള കുറേ ഒന്നിച്ചുവച്ച് ആ വിദ്വാനൊരു കുഴൽക്കണ്ണാടി ഉണ്ടാക്കിയിരുന്നു; ചന്ദ്രനെയും സൂര്യനെയും പഠിക്കാൻ.

"ഗ്ലാസ്‌ ഐ ," ഡന്നോ  പറഞ്ഞു, "വല്ലാത്തൊരു സംഭവമുണ്ടായെടോ. സൂര്യനിൽ നിന്നൊരു കഷണമടർന്നുവീണ്, എൻ്റെ തലയിലിടിച്ചെടോ."
"നീയെന്തായീപ്പറയുന്നേ!" ഗ്ലാസ് ഐക്ക് ചിരിയടക്കാനായില്ല. "സൂര്യൻ്റെ കഷ്ണം നിന്നെയിടിച്ചാ, നീ തവിടുപൊടിയാവില്ലേ? സൂര്യനേ, വളരെ വളരെ വലുതാ. നമ്മുടെ ഭൂമിയേക്കാളും വളരെ വലുത്."
"അത് കള," ഡന്നോ പറഞ്ഞു. "അതിനൊരു തളികയുടെ വലുപ്പമേയുള്ളൂ."
"അത് വളരെ ദൂരത്തായതുകൊണ്ട് തോന്നുന്നതാ. സൂര്യനൊരു വളരെ വലിയ തീപ്പന്താണ്‌. ഞാനെൻ്റെ കുഴൽക്കണ്ണാടിയിലൂടെ കണ്ടതല്ലേ. അതിൻ്റെ ചെറിയൊരു ചീളു വീണാ മതി, നമ്മുടെ ഈ പട്ടണം പൊടിപൊടിയാകാൻ."
"എന്തത്ഭുതം!" ഡന്നോ പറഞ്ഞു."ഇത്ര വലുതാണ് സൂര്യനെന്ന് ഞാനറിഞ്ഞോ? ഞാനിതെല്ലാവരോടും പോയിപ്പറയട്ടെ. അവരും കേട്ടിട്ടുണ്ടാകില്ല. എന്നാലും, നീയാ കുഴൽക്കണ്ണാടിവച്ച് ഒന്നൂടെ സൂര്യനെ നോക്ക്. ചിലപ്പോ, ഒരു കഷ്ണം വീണിട്ടുണ്ടെങ്കിലോ?"

അജ്ഞൻ വീണ്ടും വീട്ടിലേക്ക് വിട്ടു. വഴിയിൽ കണ്ടവരോടെല്ലാം അവൻ പറഞ്ഞു: "നിങ്ങളാരെങ്കിലും സൂര്യനെക്കുറിച്ച് കേട്ടിട്ടുണ്ടോ? നമ്മുടെ മുഴുവൻ ഭൂമിയേക്കാളും വലുതാ അത്. ഭയങ്കരമായ മറ്റൊരു കാര്യം കൂടിയുണ്ട്. അതിൻ്റെ ഒരു കഷ്ണം പൊട്ടി താഴേക്ക് വീണുകൊണ്ടിരിക്കുകയാണ്. എപ്പൊ വേണമെങ്കിലും അത് താഴെ വീണ് നമ്മളെയെല്ലാം തവിടുപൊടിയാക്കും. എന്നെ വിശ്വാസമില്ലെങ്കിൽ, പോയി സ്ഫടികക്കണ്ണനോട് ചോദിച്ചോ."

എല്ലാവരും അവനെ കളിയാക്കി ആർത്തുചിരിച്ചു. എപ്പോഴും കഥ കെട്ടിച്ചമക്കുന്നവനാണ് അവനെന്ന് അവർക്കറിയാമല്ലോ. പക്ഷേ, അജ്ഞൻ വീട്ടിലേക്കോടുമ്പോൾ വിളിച്ചു കൂവിക്കൊണ്ടേയിരുന്നു:
"എല്ലാരും ഓടി രക്ഷപ്പെട്ടോ. സൂര്യൻ്റെ ഒരു കഷ്ണം താഴേക്ക് വീഴുന്നുണ്ടേ."
"എന്തിൻ്റെ കഷണം?"
"സൂര്യൻ്റെ. വേഗം വേണം. ഏതു നിമിഷവുമത് വീഴാം. അതോടെ നമ്മുടെ കഥ കഴിയും. സൂര്യനെപ്പറ്റി നിങ്ങൾക്കാർക്കുമൊരു ചുക്കുമറിയില്ല. അത് ഭൂമിയേക്കാളും വലുതാ."
"വിവരക്കേട്!"
"വിവരക്കേടൊന്നുമല്ല. എന്നോട് സ്ഫടികക്കണ്ണൻ പറഞ്ഞല്ലോ. കുഴൽക്കണ്ണാടിയിലൂടെ മൂപ്പർ കണ്ടതാ."

എല്ലാവരും പുറത്തിറങ്ങി സൂര്യനെ നോക്കി. നോക്കിനോക്കി കണ്ണിൽ വെള്ളം വന്നു. കുറേ നോക്കിയപ്പോൾ അതിൽ നിന്ന് ഒരു കഷണം പോയതായ് അവർക്കും തോന്നി.

"രക്ഷപ്പെട്ടോ!" അജ്ഞൻ വിളിച്ചു പറഞ്ഞു."എങ്ങനേലും രക്ഷപ്പെട്ടോ!"

കുഞ്ഞികൾ അവരുടെ സാധനങ്ങളെടുക്കാൻ ഓടി. തുള്ളി അവൻ്റെ ചായവും ബ്രഷും ധൃതിയിലെടുത്തു. കമ്പൻ കൊമ്പും, കുഴലും, ഓടക്കുഴലുമെടുത്തു. ഡോക്റ്റർ ഗുളികൻ മറന്നു വച്ച മരുന്നുപെട്ടി വീടുമുഴുവൻ വെപ്രാളപ്പെട്ട് തപ്പി. ഉരുളൻ അവൻ്റെ കുടയും ബൂട്ടും ധൃതിയിലെടുത്ത് ഗേറ്റിലൂടെ ഓടുമ്പോൾ, ജ്ഞാനി അവനെ തടഞ്ഞു:
"നിക്കെടോ! എന്തിനേയാ നീ പേടിക്കുന്നത്? അജ്ഞൻ ഒരു മരമണ്ടനാണെന്ന് നിനക്കറിയില്ലേ? ഇതും അവൻ്റെയൊരു തട്ടിപ്പല്ലേ?"
"തട്ടിപ്പോ?" അജ്ഞൻ അലറി. "പോയി സ്ഫടികക്കണ്ണനോട് ചോദിച്ചു നോക്ക്."

എല്ലാവരും സ്ഫടികക്കണ്ണനടുത്തേക്കോടി. സത്യത്തിൽ, എല്ലാം അജ്ഞൻ്റെ കെട്ടുകഥ മാത്രമാണെന്ന് മനസ്സിലാക്കി.  എല്ലാവരും എത്ര ചിരിച്ചു കുഴഞ്ഞെന്നോ!
"ഈ പൊട്ടത്തരം നമ്മളെങ്ങിനെ വിശ്വസിച്ചു!" അവർ പറഞ്ഞു.
"അതാണ് ഞാനും ചോദിക്കുന്നത്." അജ്ഞനും പറഞ്ഞു."ഞാൻ പോലും എന്നെ വിശ്വസിച്ചു പോയി."

അങ്ങനെയൊരു രസികനായിരുന്നൂ അജ്ഞൻ. 
*******************************************************************

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഹാംലെറ്റ് II. 2

II. 2  വാദ്യമേളം.  രാജാവ്, രാജ്ഞി, റോസൻക്രാൻറ്സ്, ഗിൽഡൻസ്റ്റേൺ(1) എന്നിവർ പ്രവേശിക്കുന്നു; ഒപ്പം പരിചാരകരും.   രാജാവ്: പ്രിയപ്പെട്ട റോസൻക്രാ...