ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

DUNNO 2

 ഡന്നോ സംഗീതം പഠിക്കുന്നു

ഡന്നോയ്ക്ക് ഒന്നും ഒരിക്കലും ശരിക്കും ചെയ്യാൻ കഴിഞ്ഞിരുന്നില്ല. അക്ഷരങ്ങൾ മാത്രം വായിക്കാനേ  അവനാകൂ; അച്ചടിച്ച വാക്കുകൾ എഴുതാനും. അവൻ്റെ തലയിൽ ഒന്നുമില്ലെന്നാണ് ചിലയാളുകൾ പറഞ്ഞത്. പക്ഷേ, അതത്ര ശരിയല്ല. അവൻ അധികമൊന്നും ആലോചിക്കാറില്ലാ എന്നത് നേരാണ്. എന്നാലും, അവൻ ബൂട്ടിടുന്നത് കാലിൽത്തന്നെയാണ്, തലയിലല്ല. അതിനും കുറച്ച് ബുദ്ധി വേണമല്ലോ.  

എങ്ങനെയായാലും, അവൻ അത്ര മോശക്കാരനായിരുന്നില്ല. അവന് 
പഠിക്കണമെന്നുണ്ട്; പക്ഷേ, പണിയെടുക്കാൻ വയ്യ. അദ്ധ്വാനിക്കാതെ പഠിക്കാനാണ് അവൻ  ആഗ്രഹിച്ചത്. എന്നാൽ, ബുദ്ധികൂടിയ മൈറ്റുകൾക്ക് പോലും അത് നടപ്പില്ലല്ലോ.

ആൺമൈറ്റുകൾക്കും, പെൺമൈറ്റുകൾക്കും സംഗീതം പ്രാണനായിരുന്നു. അക്കൂട്ടത്തിലുള്ള ട്രിൽസ് വളരെ നല്ലൊരു സംഗീതകാരനായിരുന്നു. അയാളുടെ പക്കം എല്ലാവിധ സംഗീതോപകരണങ്ങളും ഉണ്ടായിരുന്നു. അവയൊക്കെ അയാൾ വായിക്കുമായിരുന്നു. അയാളുടെ മീട്ടലിനെ എല്ലാവരും ശ്ലാഘിച്ചു. അത് ഡന്നോയിൽ അസൂയയുണ്ടാക്കി. അതിനാൽ, ഒരു നാൾ അവൻ അയാളോട് പറഞ്ഞു:
"എന്നെയും മീട്ടാൻ പഠിപ്പിക്കൂ; എനിക്കും ഒരു സംഗീതകാരനാകണം."
"കേമമായി," ട്രിൽസ് പറഞ്ഞു. "നിനക്ക് ഏതാണ് മീട്ടേണ്ടത്?"
"ഏതാണെളുപ്പം?"
"ബലലെയ്‌ക്ക,"*
"താ, ഞാൻ നോക്കട്ടെ."

ട്രിൽസ് അവന്  ബലലെയ്‌ക്ക കൊടുത്തു. അവനത് കുറച്ചു നേരം മീട്ടി നോക്കി; പിന്നെ, പറഞ്ഞു:
"ഇതിന് വേണ്ടത്ര ഒച്ചയില്ല. കുറച്ചു കൂടി ഒച്ചയുണ്ടാക്കുന്നത് താ."

ട്രിൽസ് അവനൊരു ഫിഡിൽ കൊടുത്തു. ഡന്നോ അതിൽ കുറച്ചു നേരം 
ഉരച്ചു. 
"കുറേക്കൂടി ഒച്ചയുള്ളതില്ലേ?"
"കുഴലുണ്ട്."
"ഞാനതൊന്ന് നോക്കട്ടെ."

ട്രിൽസ് അവന് വലിയൊരു പിത്തളക്കുഴൽ കൊടുത്തു. അവനതിലൂടെ സർവ്വശക്തിയുമെടുത്ത് ഊതി; കർണ്ണകഠോരമായ ഒരു ശബ്ദം പുറത്തു വന്നു.  
"ഇതൊരു നല്ല സാധനം തന്നെ," ഡന്നോ പറഞ്ഞു. "നല്ല ഒച്ച."
"ശരി; വേണമെങ്കിൽ കുഴലൂത്ത് പഠിക്കാം."
"എന്തിന്?" ഡന്നോ പറഞ്ഞു. "പഠിക്കാതെതന്നെ എനിക്കറിയാലോ."
"ഹേ, ഇല്ല," ട്രിൽസ് പറഞ്ഞു.
"ഉവ്വ്. എനിക്കറിയാലോ,"  സർവ്വശക്തിയുമെടുത്ത് അവനൂതി: ബൂം... ബാം.
"നീ വെറുതേ ഊതുകയാണ്, വായിക്കുകയല്ല," ട്രിൽസ് പറഞ്ഞു.
"വായിക്കുകയല്ലെന്നോ," ഡന്നോ രൂക്ഷമായ് പറഞ്ഞു. "ഞാൻ നന്നായ് വായിക്കുന്നുണ്ട്. ഒരു പാട് ഒച്ചയുണ്ടാകുന്നുണ്ടല്ലോ."
"ഒച്ചയല്ല, സംഗീതമല്ലേ വേണ്ടത്?"
"ഇതല്ലേ സംഗീതം?"
"അല്ലല്ലോ," ട്രിൽസ്  പറഞ്ഞു. "നിനക്ക് സംഗീതബോധമില്ലെന്ന് മനസ്സിലായി."
"നിനക്കാണതില്ലാത്തത്," ഡന്നോ ദേഷ്യത്തോടെ പറഞ്ഞു. "നിനക്കസൂയയാ; അതാ കാര്യം. നിനക്കു കിട്ടുന്ന, നിനക്കേറെ ഇഷ്ടമുള്ള, പ്രശംസ, വേറൊരാൾക്ക് കിട്ടുമെന്ന  പേടി."
"അത് ശരിയല്ല," ട്രിൽസ് പറഞ്ഞു. "പഠിക്കേണ്ടെങ്കിൽ,
കുഴലെടുത്ത് നിനക്ക് തൃപ്തിയാകുംവരെ ഊതിക്കോ. ആളുകൾ നിന്നെ പുകഴ്ത്തുന്നത് കാണട്ടെ." 
"അതെന്നെയാ ഞാൻ ചെയ്യാൻ പോകുന്നത്," ഡന്നോ പറഞ്ഞു.

അവൻ കുഴലെടുത്ത് ഊതാൻ തുടങ്ങി. എങ്ങനെ ഊതണമെന്നറിയാത്തതുകൊണ്ട്, കുഴൽ അലറാനും, കുരക്കാനും, തുമ്മാനും തുടങ്ങി. ട്രിൽസിന് സഹികെട്ടപ്പോൾ, അയാൾ തൻ്റെ വെൽവെറ്റ് ജാക്കറ്റിട്ട്, ടൈക്കു പകരം ഒരു ചോപ്പ് വില്ലും കെട്ടി, ഒരു ചങ്ങാതിയെ കാണാൻ പോയി.   

അന്നു വൈകുന്നേരം, എല്ലാവരും വീട്ടിലിരിക്കേ, ഡന്നോ കുഴലെടുത്ത് വീണ്ടും ഊതാൻ തുടങ്ങി.
ബൂം --- ബൂം -- ബൂം!
"എന്തായീ ഒച്ച?" ആളുകൾ ഉച്ചത്തിലാരാഞ്ഞു. 
"ഒച്ചയല്ല," ഡന്നോ പറഞ്ഞു. "ഞാൻ കുഴലൂതുന്നതാ."
"ഇപ്പൊ നിർത്തിക്കോ," ഡുനോ പറഞ്ഞു. "എനിക്ക് തല വേദനിക്കുന്നു."
"അത് നിനക്ക് ശീലമില്ലാത്തതു കൊണ്ടാ. ശീലമായാൽ തലവേദനയുണ്ടാകില്ല."
"എനിക്കാ ശീലം വേണ്ടെങ്കിലോ?"
പക്ഷേ, ഡന്നോ ഊത്ത് തുടർന്നു.
ബൂം --- ബൂം --- ഗിർഗിർ --- ബൂം -- ബൂം!

"നിർത്തെടോ," എല്ലാ മൈറ്റുകളും അലറി. "ആ വൃത്തികെട്ട കുഴലുമെടുത്ത് എവിടേക്കെങ്കിലും പോ."
"ഞാനെവിടെപ്പോകാൻ?"
"മൈതാനത്ത് പോയിയൂത്."
"അവിടെ ആര് കേൾക്കാൻ?"
"ഇത് കേൾക്കാൻ ആളു വേണോ?"
"പിന്നെ, വേണ്ടേ?"
"പുറത്തുപോയി, നിൻ്റെ അയൽക്കാരെ കേൾപ്പിക്ക്."
ഡന്നോ പുറത്തുപോയി, തൊട്ടടുത്ത വീടിനു മുമ്പിൽ കുഴലൂതി. അയലത്തുള്ളവരൊക്കെ വന്ന് അവനോട് ഒച്ചയുണ്ടാക്കരുതെന്ന് പറഞ്ഞു. അവൻ മറ്റൊരു വീട്ടിലേക്ക് പോയി. അവരും അവനെ ഓടിച്ചു.  മൂന്നാമതൊരു വീട്ടിലും ഇതേപോലെ നടന്നപ്പോൾ, അവൻ, രോഷാകുലനായ്, കിട്ടാവുന്ന ശക്തിയെല്ലാമെടുത്ത് കുഴലൂതി. അതോടെ നാട്ടുകാർക്ക് ഭ്രാന്തായി. അവർ വീടുകളിൽ നിന്നോടിവന്ന്, അവനെ അടിച്ചോടിച്ചു. കുഴലോടെ ഓടിപ്പോവുകയേ അവന്  നിവർത്തിയുണ്ടായിരുന്നുള്ളൂ.

അതിനു ശേഷമൊരിക്കലും അവൻ കുഴലൂതിയില്ല.
"ആർക്കുമെൻ്റെ സംഗീതം ഇഷ്ടമല്ല," അവൻ പറഞ്ഞു. "അവരതിനു മാത്രം വളർന്നിട്ടില്ല. അത്ര വളരുമ്പോൾ അവരത് കേൾക്കാൻ വരും. അപ്പോഴേക്കും അവർ വൈകിയിരിക്കും. അവര്ക്കായ് ഞാനിത് ഊതില്ല."

***********************************************  
*മൂന്നു കമ്പികളിട്ട ത്രികോണാകൃതിയിലുള്ള ഒരു റഷ്യൻ സംഗീതോപകരണം .

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ജീൻ 34: 4

 നിരോധനത്തിനായുള്ള ഈ നിർദ്ദേശം അസിലോമർ നിരോധനത്തെ പല വിധത്തിൽ ഓർമ്മിപ്പിക്കുന്നതാണ്. അതാവശ്യപ്പെടുന്നത് സാങ്കേതികവിദ്യയുടെ നൈതികവും, രാഷ്ട്രീയവും, സാമൂഹികവും, നിയമപരവുമായ എല്ലാ പരിണതികളും വിലയിരുത്തപ്പെടുന്നതുവരെ ആ വിദ്യയെ പരിമിതപ്പെടുത്തവാനാണ്. അതാഹ്വാനം ചെയ്യുന്നത് ശാസ്ത്രത്തിന്റെയും അതിന്റെ ഭാവിയുടെയും മൂല്യനിർണ്ണയത്തിനാണ്. അതേസമയം, അതൊരു തുറന്ന സമ്മതവുമാണ്: എന്നെന്നേക്കുമായി പരിവർത്തനം ചെയ്യപ്പെട്ട മനുഷ്യജനോമുകളുള്ള ഭ്രൂണങ്ങൾ നിർമ്മിക്കുന്നതിന്, പ്രലോഭനീയമാംവിധം, നാം സമീപസ്ഥമാണ്. ES കോശങ്ങളിൽനിന്നും ആദ്യത്തെ മൂഷികഭ്രൂണങ്ങൾ നിർമ്മിച്ച MIT ജീവശാസ്ത്രജ്ഞൻ, റുഡോൾഫ് ജീനിഷ്‌ പറയുന്നു, "മനുഷ്യരിലെ ജീൻസംശോധനക്ക് ആൾക്കാർ ശ്രമിക്കുമെന്നതിന് സംശയമില്ല. ഇത്തരത്തിൽ നാം മനുഷ്യരെ മെച്ചപ്പെടുത്തണോ വേണ്ടയോ എന്ന നൈതികമായൊരു സംയുക്തതീരുമാനം ആവശ്യമാണ്." ആ അവസാനവാചകത്തിലെ ശ്രദ്ധിക്കപ്പെടേണ്ട വാക്ക് "മെച്ചപ്പെടുത്തുക" എന്നതാണ്. കാരണം, അതു സൂചിപ്പിക്കുന്നത്, ജനോമികനിർമ്മാണത്തിന്റെ സാമ്പ്രദായിക പരിധികളിൽനിന്നുള്ള സമൂലമായ ഒരു വഴിത്തിരിവാണ്. ജനോംസംശോധനസൂത്രങ്ങൾ കണ്ടുപിടിക്കപ്പെടുന്നതിന് ...

ഗലീലിയോ

ലോകം - ഗലീലിയോവിന് മുമ്പ്  ബഹിരാകാശഗോളങ്ങളുടെ സഞ്ചാരം പഠിക്കുന്നവരെ നമ്മൾ ജ്യോതിർശാസ്ത്രജ്ഞന്മാർ - astronomers - എന്നാണ് വിളിക്കാറ്. സഹസ്രാബ്ദങ്ങൾക്കു മുമ്പു തന്നെ ഇത്തരം ശാസ്ത്രജ്ഞന്മാർ പല നാഗരികതകളിലും ഉണ്ടായിരുന്നു. ഇവരെല്ലാം ആകാശഗോളങ്ങളെ നിരീക്ഷിക്കുകയും , ആ നിരീക്ഷണങ്ങളുടെ അടിസ്‌ഥാനത്തിൽ കലണ്ടറുകൾ നിർമ്മിക്കുകയും ചെയ്തിരുന്നു. വിവിധ തരക്കാരായ ചിന്തകന്മാർ വിവിധ രീതികളിലുള്ള സിദ്ധാന്തങ്ങൾക്ക് രൂപം നൽകുകയുണ്ടായി. ഭൂഗോളം പരന്നതാണെന്നാണ് ഒരു ചിന്തകൻ സിദ്ധാന്തിച്ചത് - എന്നുവെച്ചാൽ , ഭൂമി ഗോളമല്ല , പരന്ന ഒരു പലകയാണെന്ന്. ഭൂമി സിലിണ്ടർ രൂപമുള്ളതാണെന്നാണ് മറ്റൊരു ചിന്തകൻ , ഒരു യവന ശാസ്ത്രജ്ഞൻ , പറഞ്ഞത് - അതായത് , നീണ്ടുരുണ്ടൊരു ഗോളസ്‌തംഭം. ഇനിയുമൊരാൾ , ഭൂമിയൊരു മുട്ടയാണെന്നു പറഞ്ഞു - അണ്ഡാകൃതിയിലുള്ള ഒരു സാധനം , ബ്രഹ്മാണ്ഡം. ബി. സി. അഞ്ഞൂറോടുത്ത് ജീവിച്ചിരുന്ന ഒരു ശാസ്ത്രജ്ഞൻ ,  പൈത്തഗോറസ് , സൂര്യനാണ് ലോകത്തിന്റെ കേന്ദ്രം എന്നു വാദിച്ചു ; ഭൂമി അതിനു ചുറ്റും കറങ്ങുകയാണെന്നും.   പൈത്തഗോറസ്  അരിസ്റ്റോട്ടിൽ എന്നൊരാളെക്കുറിച്ചു കേട്ടിരിക്കുമല്ലോ ? ബി. സി. നാലാം നൂറ്റാണ്ടിൽ ...

ജീൻ 29 [4]

  * 1980കളുടെ ആദ്യം. പീറ്റർ ഗുഡ് ഫെലോ എന്നു പേരുള്ള ലണ്ടനിലെ ഒരു   ജനിതക ശാസ്ത്രജ്ഞൻ Y ക്രോമസോമിലെ ലിംഗനിർണ്ണയ ജീനിനായുള്ള വേട്ട തുടങ്ങി. ഇയാളൊരു ഫുട്ബാൾ ഭ്രാന്തനായിരുന്നു; അടുക്കും ചിട്ടയുമില്ലാത്ത ഒരു കൃശഗാത്രൻ. കിഴക്കൻ ഇംഗ്ലണ്ടിലെ ആളുകളെപ്പോലെ സ്വരാക്ഷരങ്ങൾ വലിച്ചുനീട്ടിയാണ് സംസാരിക്കുക. വസ്ത്രധാരണം കണ്ടാൽ, 'പരുക്കൻ നവകാൽപ്പനികനായ് മാറിയതു' പോലെ തോന്നും. Y ക്രോമസോമിലെ ചെറിയൊരിടത്തിലേക്ക് അന്വേഷണം പരിമിതപ്പെടുത്താൻ ഗുഡ് ഫെലോ, ബോട്സ്റ്റെയ്‌നും ഡേവിസും കണ്ടെത്തിയ ജീൻ-സ്ഥലചിത്രണ രീതി ഉപയോഗിക്കാനാണ് ഉദേശിച്ചത്. പക്ഷേ, ഒരു "സാധാരണ" ജീനിനെ, അതിൻ്റെ "പ്രതിഭാസരൂപ" വകഭേദമില്ലാതെ, അല്ലങ്കിൽ, അതുമായ് ബന്ധമുള്ള ഒരു രോഗമില്ലാതെ, എങ്ങനെയാണ് സ്ഥലചിത്രണം ചെയ്യുക? രോഗഹേതുകമായ ജീനും ജനോമിലെ വഴികാട്ടികളും തമ്മിലുള്ള ബന്ധം നോക്കിക്കണ്ടാണ്, സിസ്റ്റിക് ഫൈബ്രോസിസ്, ഹണ്ടിങ്ടൺ രോഗം എന്നിവയുടെ ജീനുകളുടെ സ്ഥലങ്ങൾ കണ്ടെത്തിയത്. ആ രണ്ടു കേസുകളിലും, പ്രസ്തുത ജീൻ വഹിക്കുന്ന രോഗബാധിതരായ സഹോദരങ്ങൾ വഴികാട്ടികളെയും വഹിച്ചിരുന്നു; രോഗബാധിതരല്ലാത്ത സഹോദരങ്ങൾ അവ വഹിച്ചിരുന്നില്ല താനും. എന്നാൽ...