ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ക്രിസ്തുവിചാരം

അപ്പനൗസേപ്പൊരു മരപ്പണിക്കാരൻ . 
അമ്മച്ചി മേരി ഒരു കുഞ്ഞാടും . 
മറ്റു കുഞ്ഞാടുകൾക്ക് പിന്നീട് ഞാൻ  ഇടയനായത് 
അമ്മച്ചി അജജന്മമായതിനാലാവാം . 

ദേഹിയിൽ  ദരിദ്രയെങ്കിലും   
ദേഹത്തിൽ  മറിയാമ്മ സമ്പന്നയായി . 
കന്യയായിരിക്കെ ദേവഗർഭയായി . 

അപ്പനല്ല അപ്പനെന്നു അപ്പനാദ്യം പറഞ്ഞപ്പോൾ  
വീഞ്ഞു കുത്തിയതായിരിക്കുമെന്നു കരുതി. 
അപ്പനപ്പൂപ്പന്മാർക്കും അപ്പനായവനാണപ്പനെന്നറിവായപ്പോൾ  
അവനായി പിന്നെ ജീവന്‍റെ അപ്പവും വീഞ്ഞും. 
അമ്മ ഒന്നാണെങ്കിലും അപ്പനാർക്കും രണ്ടാകാമെന്നുമറിവായി. 
രണ്ടായവരെ ഒന്നായിക്കാണാനുമായി. 

ഒന്നേയുള്ളുവെങ്കിലും ഉലക്കക്കിടിച്ചു വളർത്തണമെന്ന പഴഞ്ചൊല്ല് 
അപ്പനു പതിരായിരുന്നു . 
കൂരയും പണിപ്പുരയും നിറഞ്ഞു ഞാൻ  
തെരുവിലേക്കും ദേവാലയത്തിലെക്കും വളർന്നു . 
ഉളികൊണ്ടു ചെത്തിയും, മുട്ടികൊണ്ടു മേടിയും 
അപ്പൻ  മരങ്ങളെ മെരുക്കിയപ്പോൾ  
കഥയും കടങ്കഥയും പറഞ്ഞു ഞാൻ  
മർത്ത്യരെ  മെരുക്കി. 
അപ്പൻ  മരങ്ങളെ ചിന്തേരിട്ടുമിനുക്കി ചെന്താമാരകളാക്കി . 
ഇരിക്കാൻ  കസേരകളും, 
ഇരുന്നുണ്മാൻ  പലകകളും മേശകളും പണിഞ്ഞപ്പോൾ , 
കിടന്നുറങ്ങാൻ  കട്ടിലുകൾ  കൂട്ടിയപ്പോൾ , 
മനുഷ്യപുത്രർക്കു തലചായ്ക്കാൻ കൂരകൾ  കെട്ടിപ്പൊക്കിയപ്പോൾ  
രോഗികൾക്കും തെണ്ടികൾക്കും വേശ്യകൾക്കുമിടയിൽ  
ന്‍റെ മാംസവും രക്തവുമായിത്തീർന്ന 
വചനത്തിന്‍റെ  അപ്പവും 
മൌനത്തിന്‍റെ വീഞ്ഞും ഞാൻ  പങ്കുവെച്ചു . 

വാളുകൊണ്ടു വാഴുന്നവൻ  വാളാൽ  വീഴുമെന്നതുപോലെ
വാക്കിന്‍റെ കാറ്റുവിതച്ച ഞാൻ  
വൈരികളിൽ  കൊടുങ്കാറ്റുയർത്തി . 
വിവരദോഷികളുടെ വാക്കുകൾക്കു മുമ്പിൽ  
മൌനത്തിന്‍റെ മരക്കുരിശ്ശായി . 

മരിക്കുന്നതു മരക്കുരിശിലായാലും, 
മരുഭൂമിയിലായാലുമെന്ത് ! 
മരുഭൂവിൽ  വനരോദനം ചെയ്തവനെന്നോടു പറഞ്ഞല്ലോ : 
വിത്തു മരിച്ചാലല്ലേ വിളയായ്‌ വളരൂ! 
ദേഹമഴിഞ്ഞാലല്ലേ  ദേഹിക്കുയരാനാകൂ!! 
യേശു മരിച്ചാലല്ലേ ഈശോയ്ക്കുയിർക്കാനാകൂ!!! 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ജീൻ 34: 4

 നിരോധനത്തിനായുള്ള ഈ നിർദ്ദേശം അസിലോമർ നിരോധനത്തെ പല വിധത്തിൽ ഓർമ്മിപ്പിക്കുന്നതാണ്. അതാവശ്യപ്പെടുന്നത് സാങ്കേതികവിദ്യയുടെ നൈതികവും, രാഷ്ട്രീയവും, സാമൂഹികവും, നിയമപരവുമായ എല്ലാ പരിണതികളും വിലയിരുത്തപ്പെടുന്നതുവരെ ആ വിദ്യയെ പരിമിതപ്പെടുത്തവാനാണ്. അതാഹ്വാനം ചെയ്യുന്നത് ശാസ്ത്രത്തിന്റെയും അതിന്റെ ഭാവിയുടെയും മൂല്യനിർണ്ണയത്തിനാണ്. അതേസമയം, അതൊരു തുറന്ന സമ്മതവുമാണ്: എന്നെന്നേക്കുമായി പരിവർത്തനം ചെയ്യപ്പെട്ട മനുഷ്യജനോമുകളുള്ള ഭ്രൂണങ്ങൾ നിർമ്മിക്കുന്നതിന്, പ്രലോഭനീയമാംവിധം, നാം സമീപസ്ഥമാണ്. ES കോശങ്ങളിൽനിന്നും ആദ്യത്തെ മൂഷികഭ്രൂണങ്ങൾ നിർമ്മിച്ച MIT ജീവശാസ്ത്രജ്ഞൻ, റുഡോൾഫ് ജീനിഷ്‌ പറയുന്നു, "മനുഷ്യരിലെ ജീൻസംശോധനക്ക് ആൾക്കാർ ശ്രമിക്കുമെന്നതിന് സംശയമില്ല. ഇത്തരത്തിൽ നാം മനുഷ്യരെ മെച്ചപ്പെടുത്തണോ വേണ്ടയോ എന്ന നൈതികമായൊരു സംയുക്തതീരുമാനം ആവശ്യമാണ്." ആ അവസാനവാചകത്തിലെ ശ്രദ്ധിക്കപ്പെടേണ്ട വാക്ക് "മെച്ചപ്പെടുത്തുക" എന്നതാണ്. കാരണം, അതു സൂചിപ്പിക്കുന്നത്, ജനോമികനിർമ്മാണത്തിന്റെ സാമ്പ്രദായിക പരിധികളിൽനിന്നുള്ള സമൂലമായ ഒരു വഴിത്തിരിവാണ്. ജനോംസംശോധനസൂത്രങ്ങൾ കണ്ടുപിടിക്കപ്പെടുന്നതിന് ...

ഗലീലിയോ

ലോകം - ഗലീലിയോവിന് മുമ്പ്  ബഹിരാകാശഗോളങ്ങളുടെ സഞ്ചാരം പഠിക്കുന്നവരെ നമ്മൾ ജ്യോതിർശാസ്ത്രജ്ഞന്മാർ - astronomers - എന്നാണ് വിളിക്കാറ്. സഹസ്രാബ്ദങ്ങൾക്കു മുമ്പു തന്നെ ഇത്തരം ശാസ്ത്രജ്ഞന്മാർ പല നാഗരികതകളിലും ഉണ്ടായിരുന്നു. ഇവരെല്ലാം ആകാശഗോളങ്ങളെ നിരീക്ഷിക്കുകയും , ആ നിരീക്ഷണങ്ങളുടെ അടിസ്‌ഥാനത്തിൽ കലണ്ടറുകൾ നിർമ്മിക്കുകയും ചെയ്തിരുന്നു. വിവിധ തരക്കാരായ ചിന്തകന്മാർ വിവിധ രീതികളിലുള്ള സിദ്ധാന്തങ്ങൾക്ക് രൂപം നൽകുകയുണ്ടായി. ഭൂഗോളം പരന്നതാണെന്നാണ് ഒരു ചിന്തകൻ സിദ്ധാന്തിച്ചത് - എന്നുവെച്ചാൽ , ഭൂമി ഗോളമല്ല , പരന്ന ഒരു പലകയാണെന്ന്. ഭൂമി സിലിണ്ടർ രൂപമുള്ളതാണെന്നാണ് മറ്റൊരു ചിന്തകൻ , ഒരു യവന ശാസ്ത്രജ്ഞൻ , പറഞ്ഞത് - അതായത് , നീണ്ടുരുണ്ടൊരു ഗോളസ്‌തംഭം. ഇനിയുമൊരാൾ , ഭൂമിയൊരു മുട്ടയാണെന്നു പറഞ്ഞു - അണ്ഡാകൃതിയിലുള്ള ഒരു സാധനം , ബ്രഹ്മാണ്ഡം. ബി. സി. അഞ്ഞൂറോടുത്ത് ജീവിച്ചിരുന്ന ഒരു ശാസ്ത്രജ്ഞൻ ,  പൈത്തഗോറസ് , സൂര്യനാണ് ലോകത്തിന്റെ കേന്ദ്രം എന്നു വാദിച്ചു ; ഭൂമി അതിനു ചുറ്റും കറങ്ങുകയാണെന്നും.   പൈത്തഗോറസ്  അരിസ്റ്റോട്ടിൽ എന്നൊരാളെക്കുറിച്ചു കേട്ടിരിക്കുമല്ലോ ? ബി. സി. നാലാം നൂറ്റാണ്ടിൽ ...

ജീൻ 29 [4]

  * 1980കളുടെ ആദ്യം. പീറ്റർ ഗുഡ് ഫെലോ എന്നു പേരുള്ള ലണ്ടനിലെ ഒരു   ജനിതക ശാസ്ത്രജ്ഞൻ Y ക്രോമസോമിലെ ലിംഗനിർണ്ണയ ജീനിനായുള്ള വേട്ട തുടങ്ങി. ഇയാളൊരു ഫുട്ബാൾ ഭ്രാന്തനായിരുന്നു; അടുക്കും ചിട്ടയുമില്ലാത്ത ഒരു കൃശഗാത്രൻ. കിഴക്കൻ ഇംഗ്ലണ്ടിലെ ആളുകളെപ്പോലെ സ്വരാക്ഷരങ്ങൾ വലിച്ചുനീട്ടിയാണ് സംസാരിക്കുക. വസ്ത്രധാരണം കണ്ടാൽ, 'പരുക്കൻ നവകാൽപ്പനികനായ് മാറിയതു' പോലെ തോന്നും. Y ക്രോമസോമിലെ ചെറിയൊരിടത്തിലേക്ക് അന്വേഷണം പരിമിതപ്പെടുത്താൻ ഗുഡ് ഫെലോ, ബോട്സ്റ്റെയ്‌നും ഡേവിസും കണ്ടെത്തിയ ജീൻ-സ്ഥലചിത്രണ രീതി ഉപയോഗിക്കാനാണ് ഉദേശിച്ചത്. പക്ഷേ, ഒരു "സാധാരണ" ജീനിനെ, അതിൻ്റെ "പ്രതിഭാസരൂപ" വകഭേദമില്ലാതെ, അല്ലങ്കിൽ, അതുമായ് ബന്ധമുള്ള ഒരു രോഗമില്ലാതെ, എങ്ങനെയാണ് സ്ഥലചിത്രണം ചെയ്യുക? രോഗഹേതുകമായ ജീനും ജനോമിലെ വഴികാട്ടികളും തമ്മിലുള്ള ബന്ധം നോക്കിക്കണ്ടാണ്, സിസ്റ്റിക് ഫൈബ്രോസിസ്, ഹണ്ടിങ്ടൺ രോഗം എന്നിവയുടെ ജീനുകളുടെ സ്ഥലങ്ങൾ കണ്ടെത്തിയത്. ആ രണ്ടു കേസുകളിലും, പ്രസ്തുത ജീൻ വഹിക്കുന്ന രോഗബാധിതരായ സഹോദരങ്ങൾ വഴികാട്ടികളെയും വഹിച്ചിരുന്നു; രോഗബാധിതരല്ലാത്ത സഹോദരങ്ങൾ അവ വഹിച്ചിരുന്നില്ല താനും. എന്നാൽ...